Thursday 24 December 2009

സുഗം വരണ വണ്‍‌വേ ട്രാഫിക്കുകള്‍

"ഹലോ കോഴി ആള്‍സയില്‍"
"ഹലോ മത്തായിച്ചാ ഇത് രായപ്പനാ"
"ആ എന്നാ രായപ്പാ രാവിലേതന്നെ? നീ കടം ചോദിച്ച കാശിനാണേ സമയം കളയണ്ട. കാലത്ത് തൊറന്നേപ്പിന്നെ മൂന്ന് കോഴി തെകച്ച് വിറ്റിട്ടില്ല."
"ഹ അതല്ലന്നേ. മത്തായിച്ചന്‍ വിവരമൊന്നുമറിഞ്ഞില്ലേ, വാര്‍ത്തയൊന്നും കേട്ടില്ലേ."
"എന്നതാടാ കാര്യം?? കോഴിപ്പനിയെങ്ങാനും പിന്നേമെറങ്ങിയോ"
"മത്തായിച്ചാ ദേണ്ടെ നമ്മടെ അമ്മച്ചിവിഷന്‍ ചാനലില് സ്ക്രോള്‍ ന്യൂസ് വന്നോണ്ടിരിക്കണു, മന്ത്രി പാക്കരന്‍റെ മോനെ പെണ്‍‌വാണിഭക്കേസില് പോലീസ് പിടിച്ചെന്ന്."
"ങ്ഹേ! ഒള്ളതാണോടാ ഈ പറയണേ. വെറുതെ കൊതിപ്പിക്കല്ലേ"
"ഒള്ളത് തന്നെ മത്തായിച്ചാ. പിടിക്കുമ്പം ചെക്കന് മുണ്ടുപോലും ഒണ്ടാരുന്നില്ലാത്രെ"
"ഹൊ! എനിക്കുമേല. കടേലൊരു റേഡിയോ പോലുമില്ലാതായിപ്പോയല്ലോ കര്‍ത്താവേ. രായപ്പാ നീ മുഴുവനും പറയടാ"
"സം‌ഭവം കണ്ടുപിടിച്ച നാട്ടാകാരീച്ചെലര് കലാപരിപാടികളൊക്കെ മൊബൈലില് പിടിച്ചിട്ടുണ്ടത്രെ. ഞങ്ങളൊക്കെ ടി വീടെ മുമ്പീന്ന് മാറാതിരിക്കുവാ. ഒടനേ കാണിക്കുവാരിക്കും."
"ഹെന്‍റെ രായപ്പാ ഞാനിപ്പ എന്നതാടാ ചെയ്യണേ. ഇരിക്കപ്പൊറുതി കിട്ടണില്ലല്ലോടാ."
"വെഷമിക്കണ്ട മത്തായിച്ചാ പുതിയ വിവരം കിട്ടണമൊറക്ക് ഞാന്‍ വിളിച്ചോണ്ടിരിക്കാം."
"മറക്കല്ലേടാ മക്കളേ. നീ ചോദിച്ച കാശ് ഞാന്‍ വൈന്നേരത്തേക്ക് ശരിയാക്കിവെച്ചേക്കാം."
-----------------
"ഹലോ മത്തായിച്ചാ പുതിയ സ്ക്രോള്‍ ന്യൂസൊണ്ട്"
"എന്നതാടാ?!"
"ചെക്കന്‍റെ കൂടെ പ്രായപൂര്‍ത്തിപോലും ആകാത്തതടക്കം നാലു പെണ്ണുങ്ങളുണ്ടാരുന്നുപോലും. ഇത്തവണ പാക്കരന്‍‌മന്ത്രീടെ ചീട്ട് കീറും."

"ഹമ്മോ, കേട്ടിട്ട് എനിക്ക് സുഗം വരണെടാ രായപ്പാ, എനിക്ക് സുഗം വരണൂ. അവനും അവളുവാരും തുണിയില്ലാണ്ട്‌ വരുമ്പം മൊബൈലിലെങ്കിലും ഒന്ന് പിടിച്ചേക്കണേ രായപ്പാ. പിന്നെ, നീ മറുത്തൊന്നും പറയല്ല്. ഇന്ന് വൈന്നേരത്തെ പൈന്‍റ് എന്‍റെ വക."
"എല്ലാം മത്തായിച്ചന്‍റെ സന്തോഷം"
--------------------
"ഹലോ മത്തായിച്ചാ ഒരു ചെറിയ പെശകൊണ്ട്"
"എന്നാ പറ്റിയെടാ?!"
"മന്ത്രീടെ മോനല്ല മരുമോനാന്നാ പുതിയ വെവരം"
"ഛെ, അതെന്നാ മറ്റേടത്തെ ഏര്‍പ്പാടാ. മരുമോന്‍‌ന്ന് തന്നെയാണോടാ, അതോ മന്ത്രീടെ രോമം‌ന്ന് വല്ലോമാണോ എഴുതിയിരിക്കണേ?"
"അല്ല മത്തായിച്ചാ മരുമോന്‍‌ന്ന് തന്നാ
ഹാ മരുമോനെങ്കി മരുമോന്‍. ഒള്ളതുവെച്ച് അഡ്ജസ്റ്റ് ചെയ്യാം"
---------------------
"ഹലോ മത്തായിച്ചാ പിന്നേം വാര്‍ത്ത മാറി. അത് മന്ത്രി പാക്കരന്‍റെയല്ല മുന്‍‌മന്ത്രി ചങ്കരന്‍റെ മരുമോനാന്ന്."
"ഭാ! അതെന്നാ പൂ..മാനം പണിയാടാ കോപ്പന്‍ രായപ്പാ ? പിന്നെ നിന്‍റെ അമ്മാമ്മേടെ പതിനാറടിയന്തിരത്തിനാണോ വെറുതേയിരുന്ന എന്നെ പറഞ്ഞ് മോഹിപ്പിച്ചിട്ട്.."
"ഹ മത്തായിച്ചാ അതിനിപ്പ ഞാനെന്നാ ചെയ്യാനാ. അമ്മച്ചിവിഷനീ കണ്ടതല്ലേ ഞാമ്പറഞ്ഞത്? ദേ ചെക്കനേം പെണ്ണുങ്ങളേം നാട്ടുകാര് തലോടണത് മറ്റേ ചാനലീ കാണിച്ചോണ്ടിരിക്കുവാ"
"ഹോ! ഈ ചാനലുകാര് ഇത്ര കണ്ണീച്ചോരയില്ലാത്തോമ്മാരായിപ്പോയല്ലോ. ഒന്നുമല്ലേലും തന്തേം തള്ളേമൊള്ള ഒരു ചെറുക്കനല്ലേ അത്. ഇവമ്മാരോട് ചോദിക്കാനും പറയാനും ആരുമില്ലേ കര്‍ത്താവേ. റബ്ബറ് സ്ലോട്ടറ് വെട്ടണപോലല്ലേ ഇവമ്മാര് മനുഷ്യാവകാശം ലം‌ഘിച്ചിച്ചോണ്ടിരിക്കുന്നേ."

"മത്തായിച്ചാ അപ്പ വൈന്നേരത്തെ പൈന്‍റിന്‍റെ കാര്യം.."

"ഭാ, പന്നക്കഴുവേറി. എന്നാ ഒലത്തിയേനാടാ നിനക്ക് പൈന്‍റ്? ഒണ്ടാക്കിയ മനോവെഷമത്തിന് നീയൊരുഫുള്ള് എനിക്കു മേടിച്ചുതാടാ രോമം രായപ്പാ.. "
------------------

മലയാളികളുടെ പുതുവല്‍സരം കത്തിക്കല്‍ കേസുകളുടെയും പെണ്ണ് കേസുകളുടെയും ധാരാളിത്തംകൊണ്ട് ആനന്ദപ്രദവും സുഗപ്രദവുമാകട്ടെ എന്ന് ആശംസിക്കുന്നു

Thursday 10 December 2009

ഫിലോമിനാ മാങ്ങകള്‍ ഉണ്ടാകുന്നത്

"ഠും,ഠമാര്‍" ശബ്ദഘോഷങ്ങളോടെ മകനുമൊത്തുള്ള പതിവ് ഹോംവര്‍ക്ക് സെഷനു ശേഷം പ്രിയതമ രൗദ്രദേവതയായി മുറിക്ക് പുറത്തുചാടിയത് കുഴപ്പിക്കുന്ന ഒരു പ്രസ്താവനയുമായാണ്.

"നിങ്ങടെ മകനെ മലയാളം പഠിപ്പിച്ചു പഠിപ്പിച്ച് ഞാന്‍ വല്ല മലയാളീം ആയിപ്പോകും'!

നാക്ക് വഴുതിയതാണ്.'അപ്പൊ നീ ശരിക്കും ആസാമിയാ?' എന്ന് ചോദിക്കാന്‍ തുടങ്ങിയത് മുളയിലേ വിഴുങ്ങി. ഇടഞ്ഞ കൊമ്പനോട് കളിച്ചാലും ഹോം‌വര്‍ക്കിന്‍റെ മദപ്പാടില്‍ നില്‍ക്കുന്ന മഹിളയോട് കളിക്കരുതെന്നാണല്ലോ പ്രമാണം. അതുമല്ല ഇന്നലെയവള്‍ അല്‍ഫോണ്‍സ മാങ്ങക്ക് പകരം ഫിലോമിന മാങ്ങ എന്നു തെറ്റിപ്പറഞ്ഞതിന് കളിയാക്കിച്ചിരിച്ചതിന്‍റെ കലിപ്പ് ഇപ്പഴും മാറിയ ലക്ഷണമില്ല. "ഓ ഇതിലിത്ര കിണിക്കാനെന്തിരിക്കുന്നു, രണ്ടും ഒന്നു തന്നല്ലേ?" എന്നവള്‍ ചോദിച്ചതിന് "തീര്‍ച്ചയായും പ്രീയേ, അല്‍ഫോണ്‍സക്ക് ഉള്ളതൊക്കെത്തന്നല്ലോ ഫിലോമിനക്കുമുള്ളത്" എന്നു പറഞ്ഞ് കാര്യങ്ങള്‍ കോം‌പ്ലിമെന്‍റ്സാക്കിയെങ്കിലും വൈകിട്ട് അണ്ഡകടാഹം വരെ പുകയുന്ന എരിവുമായി മുന്നിലെത്തിയ എന്‍റെ പ്രീയപ്പെട്ട മത്തിക്കറിക്ക് ഒരു റിവഞ്ചിന്‍റെ മണമുണ്ടായിരുന്നു.

"ഞാന്‍ പറയണതുവല്ലോം നിങ്ങള് കേക്കണുണ്ടോ?"
".."
(മൗനം വിദ്വാന് ഭൂഷണം, വിവാഹിതന് ഭക്ഷണവും)

"അല്ലേലും വീട്ടിലെ കാര്യമൊന്നും നിങ്ങക്കറിയണ്ടല്ലോ. ഒന്നുകില്‍ ടി വി അല്ലെങ്കില്‍ പൊത്തകം. ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ ദേ ഇപ്പഴൊരു ബ്ലോഗും. ഈ ബ്ലോഗ് കണ്ട് പിടിച്ചവനെ ഈച്ചവടിക്കടിച്ച് കൊല്ലണം"

"..."
(ഇന്ന് നല്ല ഫോമിലാണല്ലേ?)
"എനിക്കിപ്പ അറിയണം. നിങ്ങക്ക് ബ്ലോഗോ ഞാനോ വലുത്?

"ബ്ലീയ്"
"എന്തൂട്ട്?!"
"നീയ്‌ന്ന് പറഞ്ഞതാ"
"ഇപ്പം ബ്ലോഗില് എന്തൂട്ട് മഹാകാര്യം കണ്ടിട്ടാണ് അട്ടഹസിച്ചോണ്ടിരുന്നത്? എന്‍റെ മുഖം കാണുമ്പം ഈ ബ്രിങ്ങ്യാസമില്ലല്ലോ."

(നിന്നേക്കണ്ട് പണ്ട് ബ്രിങ്ങ്യസിച്ചതിനാണ് ഇപ്പ അനുഭവിക്കണത്)
"ഹ ഹ ഹതേയ്, ഹമ്മടെ വിശാലന്‍റെ പുതിയ പ്‌ഹോസ്റ്റില് ബാക്കില് പൈപ്പൊക്കെ ഫിറ്റ് ചെയ്ത് ശങ്കരേട്ടന്‍ ഹനുമാനായ ഹാര്യം വ്‌ഹായിച്ചിട്ട് ഹെന്‍റമ്മോ ച്‌ഹിരിച്ചീരിച്ച്..."

"ഹ ഹ ഹനുമാനെ ഹാണണമെങ്കി നിങ്ങള് കണ്ണാടീ ന്ഹോക്കിയാപ്പോരേ"
"കണ്ണാടീ നോക്കിയാ ഹനുമാനെ കാണണത് നിന്‍റെ അപ്പൂപ്പന്‍"
"ദേ ന്‍റെ അപ്പൂപ്പനെ പറഞ്ഞാലുണ്ടല്ലോ!"
"എന്നാ ഹനുമാന്‍ വേണ്ട. സുഗ്രീവന്‍? ബാലി?‍"
"പണ്ട് എന്നെ കെട്ടാന്‍ പിന്നാലെ നടന്നകാലത്ത് ഉമ്മറത്തെ അപ്പൂപ്പന്‍റെ ഫോട്ടോ കണ്ടിട്ട് ചോദിച്ചതോര്‍മ്മയുണ്ടോ?"
"എന്ത്?"
"ഇതാരാ ഇരിങ്ങാലക്കുടേലെ രാജാവാണോന്ന്"
"ഞാനങ്ങനെ ചോദിച്ചിട്ടില്ല"
(രാജാവായേനെ, മൂന്നേ മൂന്ന് വോട്ടിന് മിസ് ആയിപ്പോയീന്നാണ് ഇവളന്ന് തട്ടിവിട്ടത്)
"തെളിവുണ്ട്, പഴയ കത്തെടുക്കട്ടെ?"
"അതെന്തേലും അക്ഷരത്തെറ്റാരിക്കും"
(എല്ലാം സൂക്ഷിച്ച് വെച്ചിരിക്ക്യാ പണ്ടാറടങ്ങാനായിട്ട്)
"എനിക്ക് മനസ്സിലാവണൊണ്ട് ഈയിടെയായി നിങ്ങക്കെന്നെ ഒരു വെലേയില്ല. അറിയാവോ, എനിക്കെത്ര നല്ലനല്ല ആലോചനകള്‍ വന്നതാരുന്നൂന്ന്.."
"അതെയതെ പരവന്‍ ശശി, മൂലവെട്ടി ബാബു, ഇരുട്ട് ശിവന്‍.. അങ്ങനെ എത്രയെത്ര ആലോചനകള്‍.."
"പിന്നെന്തിനാ എന്നെ കെട്ടാന്‍ പറ്റീല്ലേ കാശിക്ക് പോവൂന്ന് പറഞ്ഞത്?"
"ഹ ഹ അത് ഞാന്‍ മാഹി പളനി കൊഡൈക്കനാല്‍ വഴി ടൂറ് പോണകാര്യം പറഞ്ഞതാ."
"അല്ല സന്യസിക്കാമ്പോണൂന്നാ പറഞ്ഞത്"
"അങ്ങനൊരു സം‌ഭവമേ ഉണ്ടായിട്ടില്ല. "
"എടുക്കട്ടെ, കത്തെടുക്കട്ടെ?"
(കൊല്ല് എന്നെയങ്ങ് കൊല്ല്)
"കത്തെടുക്കണേന് മുമ്പ് നീയാ മിഥുനം സിനിമ ഒരു പത്ത് തവണകൂടി കാണ്. ബുദ്ധി തെളിയട്ടെ."
"ഹും ആ പ്രീയദര്‍ശനേം കൊല്ലണം"
അതെയതെ, കൊട്ടേഷന്‍ നമ്മടെ ലിസിക്ക് തന്നെ കൊടുക്കാം. ശ്ശടേന്ന് കാര്യം നടക്കും.
"ഹും, ഞാനെന്‍റെ വീട്ടീ പോവും"
" എന്നാപ്പിന്നെ ഞാനും വരാം കൂടെ"
"എന്തിന്?"
"ഉപ്പില്ലാതെയെന്ത് കഞ്ഞി, ടച്ചിങ്സില്ലാതെ എന്ത് സ്മാള്‍, കൊതുകില്ലാതെയെന്ത് കൊച്ചി, നീയില്ലാതെ എനിക്കെന്ത് ജീവിതം!"
ശുഭം

കുറിപ്പ്: ജീവിതത്തിന് ഫിലോമിന മാങ്ങകളുടെ മധുരം പകര്‍ന്നവള്‍ എന്‍റെ കൈപിടിച്ചിട്ട് ഈ ഡിസം‌ബര്‍ പതിനൊന്നിന് പത്ത് വര്‍ഷം തികയുന്നതിന്‍റെ അര്‍മാദത്തിന്..

Tuesday 1 December 2009

ഉദ്ധരിക്കല്ലേ സാഹിബേ പ്ലീസ്

അറിഞ്ഞില്ലേ? നമ്മടെ കുഞ്ഞാലിക്കുട്ടി സാഹിബ് ഞങ്ങള് ഗള്‍ഫുകാരെ ഉദ്ധരിക്കമ്പോണൂന്ന്. സര്‍ക്കാരും മുഖ്യമന്ത്രിയും ടീക്കോമിനേക്കുറിച്ച് നടത്തുന്ന പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ഗള്‍ഫിലെ മലയാളികളുടെ കാര്യം പുകയാവുമെന്നാണ് സാഹിബിന്‍റെ ഭീഷണി. നിങ്ങളാരെയാ സാഹിബേ ഭീഷണിപ്പെടുത്തുന്നത്? സ്വന്തം രാജ്യത്തെയോ? അതിനാരാ നിങ്ങള്‍ക്ക് കൊട്ടേഷന്‍ തന്നത്? സ്മാര്‍ട്ട് സിറ്റിയില്‍നിന്നും ഞൊട്ടിനുണയാന്‍ ഒന്നും കിട്ടാത്തിന്‍റെ കലിപ്പാണോ സാഹിബുമാരും ഉമ്മന്‍‌മാരും കരഞ്ഞ് തീര്‍ക്കുന്നത്?

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍‌നിന്ന് വ്യത്യസ്തമായി ദുബായ് എന്ന വന്‍‌നഗരം വളര്‍ന്നു വന്നത് എണ്ണപ്പണത്തിന്‍റെ പിന്തുണയില്ലാതെയാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള കൃത്യമായ പ്ലാനിങ്ങിന്‍റെ തിളക്കമാര്‍ന്ന വിജയമാണ് നാമിന്നു കാണുന്ന ദുബായ്. കഴിഞ്ഞ നാല് ദശാബ്ദക്കാലത്തെ ദുബായിയുടെ ചരിത്രമറിയുന്ന പഴമക്കാര്‍ക്കറിയാം വളര്‍ച്ചയുടെ അനേക ഘട്ടങ്ങളില്‍ ഈ നഗരം പൊരുതി ജയിച്ച പ്രതിസന്ധികളുടെ പെരുപ്പം. വാണം പോലെ മുകളിലേക്ക് കുതിച്ച ഗ്രാഫില്‍ താത്ക്കാലികമായ ഒരു തിരിച്ചിറക്കമായേ ഇപ്പോഴത്തെ മാന്ദ്യവും കാണേണ്ടതുള്ളൂ. മറ്റേതൊരു ലോകരാജ്യത്തെയും‌പോലെ ആഗോളസാമ്പത്തിക പ്രതിസന്ധി ദുബായിലും ചലനങ്ങളുണ്ടാക്കിയതായി ഇവിടുത്തെ ഗവര്‍ണ്മെന്‍റും സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഈ പ്രതിസന്ധിയൊക്കെ തരണം ചെയ്യാന്‍ ശേഷിയുള്ള ആങ്കുട്ടികള്‍ ഇവിടെയുണ്ട്. കേരളത്തില്‍‌നിന്നും ഡ്യൂപ്ലിക്കേറ്റ് അറബികളെ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്ന് ചുരുക്കം.

ഇനി ടീക്കോമിനെയും സ്മാര്‍ട്ട് സിറ്റിയേയും കുറിച്ച്. ടീക്കോം ഒരു കച്ചവട സ്ഥാപനമാണ്. സ്വാഭാവികമായും ലാഭമാണ് അവരുടെ ആത്യന്തികമായ ലക്ഷ്യം. മറ്റേതൊരു ക്ലയന്‍റിനോട് എന്നതുപോലെ കേരള സര്‍ക്കാരിനോട് ഇടപെടുമ്പോഴും കൂടുതല്‍ ലാഭം എന്ന ലക്ഷ്യം മുന്നില്‍‌ക്കണ്ടുള്ള വിലപേശലുകളാവും അവര്‍ നടത്തുക. പക്ഷെ സം‌സ്ഥാനത്തിന്‍റെ താത്പര്യം മുന്നില്‍‌ക്കണ്ട് സമ്മര്‍ദ്ദങ്ങളെ സാധ്യമായ എല്ലാ മറുതന്ത്രങ്ങളും ഉപയോഗിച്ച് ഫലപ്രദമായി പ്രതിരോധിക്കുക എന്നത് സര്‍ക്കാരിന്‍റെ ബാദ്ധ്യതയും അവകാശവുമാണ്. അത് മനസ്സിലാക്കാനുള്ള കിഡ്നി ടീക്കോമിന്‍റെ തലപ്പത്തുള്ളവര്‍ക്കും ഉണ്ടാകും എന്നുള്ളതുകൊണ്ട് സര്‍ക്കാരിന്‍റെ നട്ടെല്ല് നിവര്‍ത്തിയുള്ള നിലപാടിനോട് അവര്‍ക്ക് ബഹുമാനമാകും തോന്നിയിട്ടുണ്ടാകുക. അല്ലാതെ കേവലം ഒരു കച്ചവട കരാറിന്‍റെ പേരില്‍ ഗള്‍ഫിലുള്ള മലയാളികളെ എല്ലാവരെയും ബഞ്ചില്‍ കയറ്റിനിര്‍ത്തി ഇമ്പോസിഷന്‍ എഴുതിച്ചുകളയും എന്ന മട്ടിലുള്ള സാഹിബിന്‍റെ വിരട്ട് രാജാവിനില്ലാത്ത രാജ്യഭക്തിയായി കാണേണ്ടി വരും. അത്ര ബാലിശമായി പ്രതികരിക്കുന്നവരാണ് ഇവിടുത്തെ ഭരണാധികാരികള്‍ എന്ന് പറഞ്ഞുവെച്ച് സാഹിബാണ് യഥാര്ത്ഥത്തില്‍ ഈ രാജ്യത്തെ അവഹേളിക്കുന്നത്. അതുകൊണ്ട് ഗള്‍ഫ് മലയാളികളെ ചൊല്ലിയുള്ള ഈ മുതലക്കണ്ണീര്‍ നിര്‍ത്തി രാജ്യതാത്പര്യത്തിന് പിന്തുണ കൊടുക്കുകയാണ് സാഹിബ് ചെയ്യേണ്ടത്.

കവലക്ക് ചായ കുടിക്കാന്‍ ഇറങ്ങുന്ന ലാഘവത്തോടെ മാസത്തിലൊന്ന് എന്ന കണക്കില്‍ സാഹിബുമാര്‍ ഗള്‍ഫിലെത്തുന്നത് മച്ചാന്‍റെയും മച്ചമ്പിയുടെയും പേരില്‍ ഇവിടെ തുടങ്ങിയിട്ടുള്ള കച്ചവട സെറ്റപ്പുകള്‍ ഉദ്ധരിക്കാന്‍ വേണ്ടിയാണെന്നാണ് ഇവിടങ്ങളിലെ ലുങ്കി ന്യൂസ്. അതുകൊണ്ടും മതിയായില്ലെങ്കില്‍ അടിമത്ത ബോധത്തെ ചില്ലിട്ട് പൂജിക്കുന്ന കര്‍ക്കിടകത്തിലെ അമാവാസിക്ക് തുല്യമായ സ്വന്തം ചിന്താമണ്ഡലത്തെ ചെറുതായെങ്കിലുമൊന്ന് ഉദ്ധരിക്കാന്‍ ശ്രമിച്ച് നോക്കുകയാണ് ചെയ്യേണ്ടത് സാഹിബും ഉമ്മന്‍ ചാണ്ടിയുമൊക്കെ. പ്രതീക്ഷക്ക് വകയില്ല എങ്കിലും..

Wednesday 25 November 2009

ടെന്‍ഷം

"ഹലോ"

"എന്തായടാ??!"

"ഒന്നുമായില്ലാന്നേ. ഞാന്‍ പലരേം വിളിച്ച് നോക്കി"

"ശ്ശെ, ആകെ ടെന്‍ഷനായല്ലോ"

"ദിലീപും നാസറും വിളിച്ചിരുന്നു"

"എന്നിട്ട്??!"

"അവരും ട്രൈ ചെയ്തോണ്ടിരിക്കുവാ. എന്തേലും വിവരം കിട്ടിയാ ഒടനെ വിളിക്കാന്‍ പറഞ്ഞു"

"നിന്‍റെയാ കസിന്‍ ബാങ്കില് വര്‍ക്ക് ചെയ്യണയാള് അവിടേയേതോ ബ്രാഞ്ചിലായിരുന്നില്ലേ?"

"അയ്യാളിപ്പ അബുദാബീലാന്ന്"

"ഇനീപ്പൊ അങ്ങേരടെ പഴയ കൊളീഗ്‌സാരെങ്കിലും ഉണ്ടോന്ന് നോക്കിയാലോ?"

"വരട്ടെ നമ്മടെ അളിയന്‍റെ വൈഫിന്‍റെ ഒരമ്മാവന്‍ ആ ഏരിയയൊക്കെ പരിചയമുള്ള ഒരാളുണ്ട്. അങ്ങേരടെ നമ്പര്‍ കിട്ടുവോന്ന് നോക്കിക്കൊണ്ടിരിക്കുവാ"

"അതിന് അങ്ങേരെ കിട്ടിയാ ഗുണമുണ്ടാകൂന്ന് ഒറപ്പുണ്ടോ?"

"പിന്നേ, പുള്ളി ഈ ഫീല്‍ഡീ പയറ്റിത്തെളിഞ്ഞ ആളാ"

"ശരി ഞാന്‍ വേറെ ചെലരേം‌കൂടെ ഒന്ന് വിളിച്ച് നോക്കട്ടെ"

"ശരി, വേഗായിക്കോട്ടെ"

-------

"ഹലോ"

"അതേയ്, മോള്‍ക്ക് ഷീറ്റും ബ്ലാങ്കറ്റും എടുത്തുവെക്കണോ? ചൊമേടെ മരുന്നും എടുത്തേക്കാല്ലേ?"

"എടീ ഇതൊക്കെ സ്വയമങ്ങ് ചെയ്താ പോരെ? ഈ ചെറിയ കാര്യത്തിന് ഓഫീസ് ടൈമില് എന്നെ വിളിച്ച് ശല്യപ്പെടുത്തണോ?"

"സോറി ബിസിയാരുന്നോ?"

"ങ്ഹാ കൊറച്ച്, പിന്നെ വിളിക്കാം"

--------

"ഹലോ"

"ഡാ ബിജു വിളിച്ചിരുന്നു"

"ഹാ എന്നിട്ട്?!"

"അവന്‍റെ അങ്കിളിന്‍റെ ഒരു പരിചയക്കാരന്‍ ഒരു പാലാക്കാരന്‍ അച്ചായന്‍റെ നമ്പറ് കിട്ടീട്ടൊണ്ട്. നീയൊന്ന് വിളിക്കാമ്പറഞ്ഞു."

"ഹാ ആളെയെനിക്ക് മനസ്സിലായി. നമ്പറ് താ"

---------

"ഹലോ"

"ഹലോ, സണ്ണിച്ചായനല്ലേ?"

"അതേ"

"അച്ചായാ ഞാന്‍ രമേശങ്കിളിന്‍റെ ഫ്രണ്ട് ബിനോ.."

"ങ്ഹാ മോനേ, എന്നാ ഒണ്ട് വിശേഷം?"

"അച്ചായാ രണ്ടീസം അവധിയായതോണ്ട് ഞങ്ങള് കൊറച്ച് ഫ്രണ്ട്സും ഫാമിലീം ഡിബ്ബക്ക് വരണൊണ്ട്"

"ഹൊഹ്ഹോ വെല്‍‌ക്കം വെല്‍‌ക്കം"

"താങ്ക്‌സച്ചായാ.പക്ഷെ ഈ വെള്ളിയാഴ്ച്ച പെരുന്നാളായതോണ്ട്.."

"ആയതോണ്ട്??"

"അല്ല പെരുന്നാളായിട്ട് അവിടത്തെ ബ്രാണ്ടിഷാപ്പ് തൊറക്കുവോന്ന്.."

"നീ ധൈര്യായിട്ട് വാടാവെ. ഇവിടെ പെരുന്നാളിന് രണ്ടു പലക കൂടുതല് തോറക്കുകാ പതിവ്."

"ഹോ! രക്ഷപെട്ടു. ഇനീപ്പൊ ദുബായീന്ന് കൊണ്ടരണ്ടല്ലോ."

ശുഭം

Tuesday 17 November 2009

പരസ്യങ്ങളിലെ കീടാണുക്കള്‍

പ്രശസ്തമായ ഒരു ആന്‍റിസെപ്റ്റിക് ലോഷന്‍റെ പരസ്യമാണ് ടെലിവിഷനില്‍. ഉന്തുവണ്ടിക്കാരനില്‍നിന്ന് പച്ചക്കറിയോ മറ്റോ വാങ്ങുന്ന കുട്ടി. ബാക്കി പണം തിരികെ നീട്ടുന്ന കച്ചവടക്കാരന്‍റെ കൈയ്യിലെ നോട്ടിന്‍റെ ക്ലോസപ്പ്. വൃത്തത്തില്‍ ഹൈലൈറ്റ് ചെയ്ത ഭാഗത്ത് വിരകളുടെ ചിത്രം. "അയാളുടെ, അയാളുടെ, അയാളുടെ കൈകളില്‍‌നിന്ന് കീടാണുക്കള്‍.." എന്ന് തുടങ്ങുന്ന ഭീഷണമായ സ്ത്രീശബ്ദം പശ്ചാത്തലത്തില്‍. അദ്ധ്വാനിച്ച് ജീവിക്കുന്ന അര്‍ദ്ധപ്പട്ടിണിക്കാരനെ സമൂഹത്തിലെ കീടാണുവാഹകരുടെ പ്രതീകമായി തെരഞ്ഞെടുത്ത പരസ്യനിര്‍മ്മാതാവിന്‍റെ വികൃതഭാവനക്ക് ഒരു നാറുന്ന നമസ്ക്കാരം പറയാതിരിക്കാന്‍ മനസ്സ് വന്നില്ല. ഇത് അശ്രദ്ധമോ യാദൃശ്ചികമോ ആയ ഒരു തിരഞ്ഞെടുപ്പാകാന്‍ വഴിയില്ല. പരസ്യം ഉന്നം വെച്ചിരിക്കുന്ന ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗത്തിന്‍റെ വികാരവിചാരങ്ങള്‍ക്കൊപ്പം നടന്നുകൊണ്ട് അവന്‍റെ വ്യയശീലങ്ങളോട് പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട് ഈ സൃഷ്ടി. പലപ്പോഴും സധാരണക്കാരന്‍ ലോലമായ തന്‍റെ കുടും‌ബ ബഡ്ജറ്റിന്‍റെ പരിമിതികളെ മാന്യമായ കൊടുക്കല്‍ വാങ്ങലിലൂടെ മറികടക്കുന്നത് വഴിവാണിഭക്കാരിലൂടെയാണ്. പരസ്യത്തില്‍ കുട്ടി പണം കൊടുത്ത് വാങ്ങുന്ന ഉല്പ്പന്നത്തില്‍ കീടാണുബാധയുള്ളതായി ചിത്രീകരിച്ച് പ്രേക്ഷകന് അലോസര‍മുണ്ടാക്കുന്നില്ല. മറിച്ച് അണുവാഹകനായ കച്ചവടക്കാരന്‍റെ കൈയ്യില്‍‌നിന്നും കറന്‍സി നോട്ടിലൂടെയാണ് കീടാണുക്കള്‍ പകരുന്നത്. അണുക്കള്‍ എങ്ങിനെയാകും ഈ മ്ലേച്ഛനില്‍ കുടിയേറിയിട്ടുണ്ടാകുക? ഉച്ചക്ക് കഴിക്കാനുള്ള റൊട്ടിയും സവോളയും പൊതിഞ്ഞ് കൊടുത്ത ഭാര്യ തൊട്ടുകൂട്ടാന്‍ ഇതുകൂടിയിരിക്കട്ടെ എന്നുപറഞ്ഞ് ഒരു കഴഞ്ച് കീടാണുക്കളേക്കൂടി സഞ്ചിയിലിട്ട് കൊടുത്തതാകാന്‍ വഴിയില്ല. പിന്നെയുള്ള സാധ്യത അദ്ദേഹത്തിന്‍റെ ഉപഭോക്താക്കള്‍ തന്നെയാണ്. ജലദോഷപ്പനിയുമായി ചികില്‍സ തേടുന്ന പട്ടിണിക്കോലങ്ങളെ രക്തവും മജ്ജയും ഊറ്റിക്കുടിച്ച് രക്താര്‍ബുദരോഗിയാക്കി മാറ്റുന്ന അന്തകഡോക്ടര്‍, കൂട്ടമാനഭം‌ഗത്തിനിരയായി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന പെണ്‍കുട്ടിയെ വല്യേമാന് കൂട്ടിക്കൊടുത്ത് ഗുഡ് സര്‍‌വീസ് എന്‍ട്രി തരപ്പെടുത്തുന്ന പോലീസുകാരന്‍, സിമന്‍റിന് പകരം പാറപ്പൊടി കുഴച്ച് പാലം പണിയുന്ന കാലന്‍റെ അവതാരമായ കോണ്ട്രാക്ടര്‍, വികലാം‌ഗ പെന്‍ഷനുവേണ്ടി സര്‍ക്കാരാപ്പീസ് കയറിയിറങ്ങുന്നവന്‍റെ തള്ളയുടെ കെട്ടുതാലി അഴിച്ച് വാങ്ങുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍ എന്നിങ്ങനെ തൂക്കുകയറിന് സര്‍‌വ്വഥായോഗ്യമായ കഴുത്തില്‍ വെള്ളക്കോളര്‍ അണിഞ്ഞ് ഞെളിയുന്ന സാമൂഹ്യവിരുദ്ധരുടെ സെപ്റ്റിക്ക് ടാങ്കിന് സമാനമായ മനസ്സില്‍ അടിഞ്ഞിരിക്കുന്ന കീടാണുക്കളില്‍ ഒരു പങ്കായിരിക്കണം ഈ പാവപ്പെട്ടവനെയും ആക്രമിച്ചത്. അടിസ്ഥാനവര്‍ഗ്ഗത്തെ കീടാണുവാഹകരായി, തൊട്ടുകൂടാത്തവരായി മുദ്രകുത്തുന്ന ഇത്തരം പടപ്പുകള്‍ ദര്‍ശിക്കുന്ന കുട്ടികളോട് ഒരു വാക്ക്, സഹജീവികളെ മൃഗസമാനരായി കരുതുന്ന വികൃതമനസ്സുകളിലെ കീടാണുക്കള്‍ക്കെതിരെയാണ് ആന്‍റിസെപ്റ്റിക്കുകള്‍ നിങ്ങള്‍ സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ടത്.
-----------------------------------------------------------
ധനലബ്ധിയും രോഗശാന്തിയും സര്‍‌വ്വാഭീഷ്ടസിദ്ധിയുമൊക്കെ വാഗ്ദാനം ചെയ്തുള്ള വിശ്വാസത്തട്ടിപ്പുകളുടെ പരസ്യങ്ങള്‍ വടക്കേയിന്ത്യന്‍ ചാനലുകളിലാണ് പലപ്പോഴും കാണാറുള്ളത്. മേപ്പടി ഉഡായിപ്പുകള്‍ ഭൂമിമലയാളത്തിലും കൊണ്ടാടുന്നുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസം ഒരു മലയാളം ചാനലിലെ പരസ്യം കണ്ടപ്പോഴാണ് മനസ്സിലായത്. "നസര്‍ സുരക്ഷാ കവചം" ആണ് ചരക്ക്. "കണ്ണേറ് തടുക്കും കോണകം" എന്ന് മലയാളത്തില്‍ പറയാം. മാലയില്‍ ലോക്കറ്റായി ധരിക്കാവുന്ന ഈ കോണകമണിഞ്ഞ് കണ്ണേറ് ദുരന്തങ്ങളില്‍‌നിന്ന് രക്ഷ നേടിയ ചില കോമാളിക്കഥാപാത്രങ്ങളുടെ അനുഭവസാക്ഷ്യമാണ് പരസ്യത്തിന്‍റെ പ്രധാന ഉള്ളടക്കം. കൂടാതെ ഫലസിദ്ധി ചാത്രീയമായി തെളിയിക്കപ്പെട്ടതിന്‍റെ വെളിപ്പെടുത്തലുമുണ്ട്. പ്രാകൃതം എന്ന് തിരിച്ചറിഞ്ഞ് പല പ്രാചീന ആചാരങ്ങളും വിശ്വാസങ്ങളും നവലോകം വിശാസി-അവിശ്വാസി തര്‍ക്കമില്ലാതെ തള്ളിക്കളയുമ്പോഴും അവയില്‍ കച്ചവടസാദ്ധ്യതയുള്ള തട്ടിപ്പുകള്‍ പുതുവേഷത്തിലും ഭാവത്തിലും തിരികെയെത്തുന്ന കാഴ്ച്ചയാണെങ്ങും. ഓലമറ കാണുന്നിടത്തെല്ലാം ക്യാമറ തിരുകി സ്കൂപ്പുകള്‍ തേടിയുഴലുന്ന മാദ്ധ്യമ സുഹൃത്തുക്കള്‍ തങ്ങളുടെ സ്വന്തം ചാനലുകളുടെ ഈ പരസ്യദാതാക്കളുടെ മേല്‍‌വിലാസം തേടിപ്പോയാല്‍ ലഭിക്കാവുന്ന സ്കൂപ്പുകളേക്കുറിച്ച് ബൊധവാന്‍‌മാരല്ല എന്ന് കരുതണോ. എന്തായാലും ഇത്തരം വിശ്വാസത്തട്ടിപ്പുകളുടെ വഴുവഴുപ്പ് സുഖാനുഭൂതിയായി തോന്നുന്നവര്‍ക്ക് അതാസ്വദിക്കാം. മറിച്ച്, പരസ്യത്തട്ടിപ്പുകാരുടെ വികൃതഗര്‍ഭം വന്‍‌കുടലില്‍ പേറാന്‍ താത്പര്യമില്ലാത്തവര്‍ സ്വയം നിര്‍മ്മിത "ഗുദസുരക്ഷാ കവചങ്ങള്‍" അണിഞ്ഞ് പ്രതിരോധം തീര്‍ക്കുകയാണ് ഏക പോം‌വഴി.

Monday 2 November 2009

സഖാവേ നുമ്മക്ക് നന്നാകാം

എവടെ വരെയായീ സഗാവേ റിപ്പോര്‍ട്ടിങ്ങ്?

"എന്തടേ സഖാവിന്‍റെ "ഖ"ക്ക് ഒരു ബലക്ഷയം?"

നിങ്ങള് തെറ്റ് മുഴുക്കനും തിരുത്തി മര്യാദക്കാരാവണ വരേക്കും ഈ ബലം‌വെച്ച് അഡ്ജസ്റ്റ് ചെയ്യ് സഗാവേ

"എന്നാലും മുമ്പൊന്നുമില്ലാത്ത ഒരു ബഹുമാനക്കുറവ്..!"

ഇത് പണ്ടേ ഉണ്ടേരുന്ന്. പുറത്ത് കാണിക്കാന്‍ ഇപ്പളാണ് ധൈര്യം കിട്ടീത്.

"ഇപ്പളെന്തടേ രാത്രീ സൂര്യനുദിച്ചോ?"

ഞങ്ങടെ പോളിറ്റ്‌ബ്യൂറൊ പറഞ്ഞല്ല് നിങ്ങള് ചെയ്തോണ്ടിരുന്നത് പലതും പോക്രിത്തരാന്ന്..

"പോളിറ്റ്‌ബ്യൂറൊ അങ്ങനെയാണോ പറഞ്ഞത്?"

അങ്ങനെ തന്നേണ്. ചെയ്ത കാര്യങ്ങള് എണ്ണിയെണ്ണി പറയേം ചെയ്ത്."

എടാ മനുഷ്യമ്മാരായാ തെറ്റ് പറ്റും. അത് തിരുത്താനുള്ള മനസ്സുണ്ടാവണതല്ലേ വല്യ കാര്യം?"

തന്നെ സഗാവേ. അതുതന്നെയാണല്ലും നുമ്മക്കീ പാര്‍ട്ടിയോടുള്ള സ്നേകം. പക്ഷെ കുറേക്കാലമായിട്ട് ഈ തെറ്റുകള് ചൂണ്ടിക്കാണിച്ചവരെ നിങ്ങള് കൈകാര്യം ചെയ്ത രീതി കണ്ടാ പെറ്റതള്ള സഹിക്കൂല്ലന്നും.

"എടാ അതുപിന്നെ പാര്‍ട്ടി അച്ചടക്കം, ലെനിനിസ്റ്റ് സം‌ഘടനാ തത്വങ്ങള്‍..."

ഒവ്വ, അതൊക്കെ പുരക്കകത്തും പന്തലിലുമ്മൊക്കെ സ്ഥാനമുള്ള നിങ്ങള് പാര്‍ട്ടി മെമ്പറമ്മാര്‍ക്കല്ലേ ബാധകം സഗാവേ. പറമ്പിലും വേലിക്കലുമൊക്കെ കറങ്ങിത്തിരിഞ്ഞ് നിക്കണ ഞങ്ങളേപ്പോലുള്ളവരടെ കാര്യം മറന്നാലെങ്ങനെ? അല്ലാണ്ട് മെമ്പറമ്മാരടെ മാത്രം വോട്ട് കിട്ടിയാല് കെട്ടിവെച്ച കാശ് പോവില്ലേന്നും?

"നീയിപ്പളെന്താണീ പറഞ്ഞ് വരണത്?"

ഈ പാര്‍ട്ടിയെ സ്നേഹിച്ചും വിശ്വസിച്ചും ജീവിക്കണ ഒരുപാട് ആളോള് നിങ്ങടെ സം‌ഘടനാ സം‌വിധാനത്തിന് പുറത്തുണ്ട്. നിങ്ങള് ചെയ്യണത് ശരിയല്ലെന്ന് തോന്നിയാ അവരത് പറഞ്ഞെന്നിരിക്കും.അല്ലാണ്ട് പോളിറ്റ് ബ്യൂറോ കൂടണവരെയൊന്നും അവര് കാക്കൂല്ല. ഈ വിമര്‍‌ശനത്തിന്‍റെ പേരില് നിങ്ങള് മെക്കിട്ട് കേറിയ കാരണം ഒത്തിരിപ്പേര് പാര്‍ട്ടിയോട് പിണങ്ങി നിക്കണൊണ്ട്.

"വിമര്‍‌ശനത്തിന് ഞങ്ങള് മറുപടി പറയണ്ടേടേ"

അസഹിഷ്ണുതയേത് മറുപടിയേത് എന്ന് തിരിച്ചറിയാനൊള്ള പുത്തിയൊക്കെ നമ്മടെ നാട്ടുകാര്‍ക്കൊണ്ട് സഗാവേ. അതുമല്ല ഇപ്പഴത്തേക്കാലത്ത് മനുഷമ്മാരോട് മര്യാദക്ക് സംസാരിച്ചില്ലെങ്കി അവര് പോയി പണിനോക്കാമ്പറയും. സ്കൂളില് പിള്ളേരെ തല്ലിയ സാറിനെ കാര്‍ന്നോമ്മാര് തിരിച്ചുതല്ലണ കാലമാണ്. എല്ലാത്തിനും ഒരു മയം വേണം. നമ്മടെ ചെല നേതാക്കമ്മാരടെ വായീന്ന് വരണത് കേട്ടാ കേട്ടാ ആസകലം ചൊറിഞ്ഞ് വരും. കഠിനമായ ജീവിതാനുഭവങ്ങളുടെ എരിതീയില്‍ പാകപ്പെട്ട ഇരുമ്പുലക്ക ശൈലി എന്ന ഞായമൊന്നും ഇപ്പ ചെലവാകുവേല. ഒള്ളത് പറഞ്ഞാ മൊട്ടേന്ന് വരിയാത്ത ചെല SFIക്കാര് പിള്ളേരടെ വരെ പത്രസമ്മേളനം കാണുമ്പ പേടിയേണ്. എവമ്മാര് ശ്വാസം പിടിച്ച് പിടിച്ച് നുമ്മടെ വിജയന്‍‌മാഷിന് പറ്റിയപോല വല്ലോം വന്നുപോകുവോന്ന്. ഒരു സഹായം ചോദിച്ച് ചെല്ലാന്‍ നാട്ടുകാര്ക്ക് ധൈര്യം വരണ്ടേന്നും.?

"വേറെ എന്തൊക്കെയാടേ നെന്‍റെ പരാതികള്?"

കുറേകാലായിട്ട് പാര്‍ട്ടീം ജനോം ചന്തി‌തിരിഞ്ഞാണ് നിക്കണത്. സര്‍ക്കാരിനേക്കാളും വല്യ നെറ്റ്‌വര്‍ക്കൊള്ള പാര്‍ട്ടിയാണ് നുമ്മടേത്. പണ്ടൊക്കെ ഒരു തെരഞ്ഞെടുപ്പ് വരുമ്പം പാര്‍ട്ടീടെ കണക്കെടുപ്പുകള് കിറുകൃത്യമായിരുന്നു. ഇപ്പൊ അത് സ്ഥിരമായി തെറ്റണതെന്താന്ന് മനസ്സിലായാ? പ്രാദേശിക ഘടകങ്ങളിലെ നേതാക്കള്‍ക്ക്‌വരെ ജനത്തിന്‍റെ പള്‍സ് മനസിലാകാഞ്ഞിട്ടേണ്.
പിന്നെ പാര്‍ട്ടിടേം നേതാക്കളടേം ചെല കൂട്ടുകെട്ടുകള് നുമ്മക്കുണ്ടാക്കിയ ക്ഷീണം ചെറുതാന്നാണാ വിചാരം. പാര്‍ട്ടി നല്ല ഫിങ്ങ്‌ഫിങ്ങെന്ന് സ്ട്രോങ്ങായി നിക്കണ നേരത്താണ് ആ പെഴച്ച ചെക്കന്‍ മുരളീധരന്‍റെ തോളത്ത് കൈയ്യിടാമ്പോയത്. കേരളത്തിലൊരു വീട്ടിന്ന് കഞ്ഞിവെള്ളം പോലും കിട്ടൂല്ലാത്തവനാണത്. നമ്മടെ ഡിഫിക്കാര് പിള്ളേര് മുരളിക്ക് വേണ്ടി വോട്ട് പിടിക്കാനെറങ്ങണ അശ്ലീലം സ്വപ്നം കണ്ട് ഞാന്‍ ഞെട്ടി നെലവളിച്ചിട്ടൊണ്ട്, അറിയാവാ.

"നീയടങ്ങ്, ആ കൂട്ട് നമ്മള് വിട്ടല്ലൊ"

അതുപോലെ കേരളത്തില് നുമ്മടെ പ്രധാന ശത്രു കോണ്‍ഗ്രസാണേലും അതിലും വെറുക്കപ്പെടേണ്ടവര് വര്‍ഗ്ഗീയകക്ഷികളാണെന്നാ കൊച്ചിലേമൊതല് നിങ്ങള് പറഞ്ഞ് പഠിപ്പിച്ചത്. എന്നിട്ടേണ് മദനിയേപ്പോലത്തവമ്മാരുമായി നിങ്ങള് കൂട്ടുകൂടാമ്പോയത്.

"എടാ അതിന് മദനിയെ കോടതി കുറ്റവിമുക്തനാക്കീല്ലേ"

ഒവ്വ. മദനി ബോംബ് കേസില്‍ പ്രതിയായതുകൊണ്ടല്ലല്ലും പാര്‍ട്ടി അങ്ങേരെ എതിര്‍ത്തിരുന്നത്. അതിനൊക്കെ മുമ്പേ തന്നെ അങ്ങേരടേ കൈയ്യിലിരിപ്പും വായിലിരിപ്പും നാടിന്‍റെ നാശത്തിനാന്ന് തിരിച്ചറിഞ്ഞതോണ്ടാണ് നുമ്മളൊരു നെലപാടെടുത്തത്. ജയിലീക്കെടക്കുമ്പം എല്ലാരും നെഞ്ചത്തടിക്കുവേം നെലവളിക്കുവേമൊക്കെ ചെയ്യും. ഒടനേ ദേ മാനസാന്തരം‌ന്ന് പറഞ്ഞ് അവരെ പിടിച്ച് കൂടേക്കെടത്താമ്പാടൊണ്ടോ. ഇതൊക്കെ മുസ്ലീം സമുദായത്തിനെടേല് സ്വാധീനം കൂട്ടാനാന്ന് പറയണതും മണ്ടത്തരേണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് ഒരു പൊന്നുമോന്‍റേം സഹയമില്ലാതല്ലേന്നും നുമ്മള് മലപ്പുറത്ത് അടിച്ചു കേറീത്.
അതുപോല പാര്‍ട്ടിക്ക് കാശ് വേണമെന്ന് മനസ്സിലാക്കാനൊള്ള വെവരമൊക്കെ നുമ്മക്കൊണ്ട്. പക്ഷെ ഒരുപാട് കാശ് ഒരുമിച്ച് തരണവമ്മാരുമായിട്ടൊള്ള എടവാട് നുമ്മക്ക് വേണ്ട സഗാവേ. ചെലവമ്മാരടെ കാശ് വാങ്ങി പോക്കറ്റിലിട്ടാ അവമ്മാര് വീട്ടീക്കേറിവന്ന് അമ്മേം പെങ്ങളേം ചൂണ്ടിക്കാണിക്കും. അതോണ്ട് ആ കാശിനൊള്ളത് കൊറച്ചിട്ട് നിങ്ങള് പാര്‍ട്ടി നന്നാക്കിയാ മതി. ഞങ്ങയങ്ങട് സഹിച്ച്.

"പിന്നെ ഞങ്ങളെ കുറ്റം പറയല്ല്"

ഓ ഏറ്റ്.
പിന്നെ നേതാക്കളടെ കുടും‌ബാംഗങ്ങളടെ വിശേഷമൊക്കെ പോളിറ്റ്‌ബ്യൂറോ പറഞ്ഞത് കേട്ടല്ല്. ഏതെങ്കിലും നേതാക്കമ്മാര്‍ക്ക് തലതിരിഞ്ഞ മക്കളുണ്ടായിട്ടുണ്ടെങ്കി അവരെ ചൊമക്കണ്ട പണി പാര്‍ട്ടി ചെയ്യാമ്പാടില്ലാന്ന്.

"എടാ നീയും യു ഡി എഫ് നെ സഹായിക്കണ മാദ്ധ്യമങ്ങള് പറേണ കേട്ടിട്ട്..."

ഒന്ന് ചുമ്മാതിരി സഖാവേ. ഇരുട്ടിവെളുക്കുമ്പം പോയി വര്‍ഗ്ഗശത്രുക്കള്‍ക്ക് ചമതിച്ച് കൊടുക്കണത് നിങ്ങള് നേതാക്കളേണ്. നുമ്മയല്ല. രാഗവനും ഗൗരിയമ്മയും മൊതല് അബ്ദുള്ളക്കുട്ടി വരെയൊള്ള സകല ചതിയമ്മാരും നേതാക്കളേരുന്ന്. അവര് പോയപ്പം ഞങ്ങ ഒറ്റക്കുഞ്ഞും കൂടപ്പോയിട്ടില്ല. അതുകൊണ്ട് ആദ്യം നിങ്ങള് നേതാക്കള് നന്നാകാന്‍ നോക്ക്, എന്നിട്ട് മതി സ്വയം നന്നാകണത്.

ഓ ടോ: സം‌ഗതിയൊക്കെ ശരി.ഉപതെരഞ്ഞെടുപ്പില് നുമ്മ ചെയ്യണ വോട്ട് ഇടതിനാണ്. കാരണമെന്താന്നാ. ഞങ്ങ നന്നാവാമ്പോവേണ്.

Thursday 22 October 2009

Dr.ഭാട്ടിയയെ ഓര്‍മ്മിക്കുമ്പോള്‍

രാത്രി എയര്‍‌പോര്‍ട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ ബോസിനേക്കുറിച്ചായിരുന്നു ചിന്ത. കമ്പനിയുടെ ഒരു VIP അതിഥി എത്തുന്നുണ്ട്. ഡ്രൈവര്‍ ബീരാന്‍‌കുഞ്ഞി എയര്‍പോര്‍ട്ടില്‍ ഹാജരുണ്ടാകും. എങ്കിലും വരുന്നത് സായ്‌വായതുകൊണ്ട് താലപ്പൊലി ആര്‍ഭാടമായിക്കോട്ടെ എന്ന് കരുതിയാകണം "Why don't you go along to say good evening" എന്ന് ലെബനോണ്‍‌കാരന്‍ ബോസിന് വെളിപാടുണ്ടായത്. മോള്‍ക്ക് വാക്സിനേഷന് അപ്പോയിന്‍റ്മെന്‍റ് എടുത്തിരുന്നതാണ്. ഇന്നിനി വിദേശി ആക്രമണം പ്രതിരോധിച്ചശേഷം ഉണ്ണിയാര്‍ച്ചയുടെ പ്രതിരോധശേഷി പോഷിപ്പിക്കാന്‍ സമയമുണ്ടാകില്ല.

വണ്ടി പാര്‍ക്കിങ്ങിലേക്ക് തിരിച്ചപ്പോള്‍‌ത്തന്നെ ബീരാന്‍റെ മിസ്സ്‌‌ഡ് കോള്‍. ഹാജര്‍ വെച്ചതാണ്. തിരികെ വിളിച്ചില്ല. സായ്‌വ് ഭൂമിയിലിറങ്ങാന്‍ ഇനിയും സമയമുണ്ട്. അറൈവല്‍ ഗേറ്റിന് മുന്‍പില്‍ ഒരു സിഗററ്റ് കത്തിച്ചു. സാമാന്യം നല്ല തിരക്ക്. സ്വീകരിക്കാന്‍ വന്നവര്‍, സ്വീകരിക്കാന്‍ ആരുമെത്താത്തവര്‍, പല തരക്കാര്‍, പല നിറക്കാര്‍.. വിമാനത്താവളത്തിന്‍റെ സുഖശീതളിമയിലെ ആര്‍‌ഭാടസുന്ദരമായ സ്വപ്നത്തിന്‍റെ അവസാന ഘട്ടമാണ് ഈ വാതില്‍. ഇതിലൂടെ തോളുരുമ്മി നടന്നിറങ്ങുന്നവരില്‍ ഒരുവന്‍ ലോകത്തിലെ ഏറ്റവും വിലപിടിച്ച ഹോട്ടല്‍ സ്യൂട്ടിലേക്ക് ലിമോസിനില്‍ യാത്രയാകുമ്പോള്‍ മറ്റവന്‍ അന്തിയുറങ്ങുന്നത് ഇരുപതും മുപ്പതും പേര്‍ക്കൊപ്പം വിയര്‍പ്പിന്‍റെയും ഗുട്ക്കയുടെയും ഗന്ധം പേറുന്ന ഒറ്റ മുറി ചാളയില്‍.

പിന്നിലെന്തോ ബഹളം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ഇന്ത്യാക്കാരുടെ വലിയ ഒരു സം‌ഘം. കണ്ടിട്ട് ആന്ധ്രാക്കാരാണ്.പുതുതായി വന്ന നിര്‍മ്മാണ തൊഴിലാളികളായിരിക്കണം. അവരുടെ ഇടയില്‍ നിന്നുകൊണ്ട് കൈയ്യും കലാശവുമായി ഒരു അറബി ഉച്ചത്തിലെന്തൊക്കെയോ‍ പറയുന്നുണ്ട്. തെലുങ്കന്‍റെ മണം സഹിക്കാതെ മൂക്ക് പൊത്തിപ്പിടിച്ചാണ് കക്ഷിയുടെ പ്രസം‌ഗം. ദാരിദ്ര്യത്തിന്‍റെ മനുഷ്യഗന്ധം, വറുതിയുടെ ഭൂതകാലത്തേക്കുറിച്ച് അറബികളെ ഓര്‍മ്മിപ്പിക്കുന്നുണ്ടാകും.
ഇതുപോലെ പണ്ടൊരിക്കല്‍ മസ്ക്കറ്റ് എയര്‍‌പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് കൗതുകകരമഅയ ഒരു കാഴ്ച്ച കണ്ടത്. വിശാലമായ ഡിപ്പാര്‍‌ച്ചര്‍ ലോഞ്ചിലെ തിരക്കിനിടയിലൂടെ കാട്ടുമുയലിന്‍റെ ചടുലതയോടെ ഒരു ചെറിയ മനുഷ്യന്‍ പുറത്തേക്കോടുന്നു. വെള്ളക്കൊടി കെട്ടിയ ഓട്ടോറിക്ഷപോലെ പിന്നാലെയൊരു അറബിയും. കണ്ണെത്തുന്ന ദൂരം വരെയും മുയല്‍ ബഹുദൂരം മുന്നില്‍ തന്നെ. ഇതിവിടെ ഒരു പതിവ് കാഴ്ച്ചയാണെന്ന് ഒപ്പമുണ്ടായിരുന്ന എയര്‍‌പോര്‍ട്ട് ജീവനക്കാരനായ സുഹൃത്താണ് പറഞ്ഞത്. നിര്‍ബന്ധിത പിരിച്ചുവിടലിന് വിധേയരായ ബം‌ഗ്ലാദേശി വീട്ടുജോലിക്കാരെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ എയര്‍പോര്‍ട്ടിലെത്തിക്കുമ്പോള്‍ ഒപ്പമുള്ള അറബിയെ പറ്റിച്ച് ഓടി രക്ഷപെടുന്നതാണത്രെ പാവങ്ങള്‍. പട്ടിണിമരണത്തില്‍‌നിന്നും ജീവിതത്തിലേക്ക് ഉടുതുണി മാത്രം കൈമുതലാക്കിയുള്ള അന്തം‌വിട്ട ഓട്ടം!

"സര്‍" എന്ന വിളി കേട്ടപ്പോഴാണ് ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത്. കോട്ടും ടൈയ്യുമൊക്കെയായി പതിവില്ലാത്ത ചമയത്തില്‍ വെളുക്കെ ചിരിച്ച് ബീരാന്‍‌കുഞ്ഞി. "Dress well and be formal" എന്ന് ബോസിന്‍റെ ഓര്‍ഡര്‍ ഉള്ളതുകൊണ്ട് കല്യാണത്തിനണിഞ്ഞ കുപ്പായം പെട്ടിയില്‍നിന്ന് പൊടിതട്ടിയെടുത്തതാണത്രെ. കൊള്ളാം നന്നായിണങ്ങുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ കണ്ണൂര്‍കാരന് നാണം. സമയമായി, നോക്കിവരാമെന്നു പറഞ്ഞ് സായ്വിന്‍റെ പേരെഴുതിയ കടലാസുമായി അകത്തേക്ക് പോയ ബീരാന്‍റെ പിന്നാലെ നടന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞില്ല, ഉറക്കം തൂങ്ങിയ മുഖമുള്ള ഒരു കുറിയ വെള്ളക്കാരനുമായി ബീരാന്‍ തിരികെയെത്തി. ഇറ്റലിക്കാരന്‍ ഡൊറിയാനൊ കൈ തന്ന് പരിചയപ്പെട്ടു. മുഷിഞ്ഞ് നിറം മങ്ങിയ ടീഷര്‍ട്ടും പിഞ്ഞിക്കീറാറായ കുട്ടിനിക്കറുമാണ് കക്ഷിയുടെ വേഷം. മദ്യം, വിയര്‍പ്പ്, സിഗററ്റ്, ഏതിന്‍റേതെന്ന് തിരിച്ചറിയാനാകാത്ത ദുഷിച്ച വാട. ബീരാന്‍റെ മുഖത്ത് പച്ചാളം ഭാസിയുടെ പത്താം രസം. കല്യാണക്കുപ്പായത്തിന്‍റെ രണ്ടാമൂഴം ഈ വെളുത്ത പിച്ചക്കാരന് വേണ്ടിയായല്ലോ എന്നാകും പാവം.
--------------------------------------------------------
Dr.ഭാട്ടിയ ഒരു മാലാഖയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഗള്‍ഫിലേക്കുള്ള ആദ്യ ഊഴത്തിന് ബോം‌ബെയിലെ പ്രശസ്തമായ റിക്രൂട്ടിങ്ങ് ഏജന്‍സി വഴി തെരഞ്ഞെടുക്കപ്പെട്ട്, തുടര്‍ന്നുള്ള മെഡിക്കല്‍ ചെക്കപ്പിനായാണ് ഭാട്ടിയയുടെ ക്ലിനിക്കില്‍ എത്തിയത്. വലിയ ഒരു സ്ഥാപനം. കെട്ടിടത്തിന് പുറത്തേക്ക് വരെ നീളുന്ന ക്യൂ. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഗള്‍ഫ്‌കാം‌ക്ഷികള്‍. എല്ലാ കണ്ണുകളിലും പ്രതീക്ഷയുടെ തിളക്കം. കുളിച്ചിട്ട് ആഴ്ച്ചകളായ ബീഹാറികളും തെലുങ്കന്‍‌മാരും മുതല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റുകള്‍ക്കിടയില്‍ A/C കോച്ച് പോലെ കോട്ടും സ്യൂട്ടുമിട്ട പരിഷ്ക്കാരികളും ക്യൂവിലുണ്ട്. രജിസ്റ്റ്രേഷനും എക്സ്‌റേയും കഴിഞ്ഞ് Dr.ഭാട്ടിയയുടെ മുറിയിലേക്ക് ട്രെയിന്‍ നിരങ്ങി നീങ്ങുന്നു. പെട്ടന്ന് പിന്നില്‍‌നിന്നും സാമാന്യം ശക്തമായ ഒരു തൊഴി കാലില്‍ കിട്ടിയപ്പോള്‍ തിരിഞ്ഞുനോക്കിയത് ആറ് ആറര അടി പൊക്കമുള്ള ഒരു ഭീമന്‍റെ ബ്ലേസര്‍ ധരിച്ച നെഞ്ചിലേക്കാണ്. മുകളില്‍ ചുവന്ന് ചീര്‍ത്ത മുഖത്തുനിന്നും കാലില്‍ തടഞ്ഞ കൊടിച്ചിപ്പട്ടിയോട് എന്നമട്ടിലുള്ള നോട്ടം എന്‍റെ നേര്‍ക്ക്. (ഇയാളാര്, അബുദാബിയിലെ മൈസ്രേട്ടോ?!) ഒരു സോറി പ്രതീക്ഷിച്ച ഞാന്‍ കീറിയ അഭിമാനവുമായി അമരീഷ്‌പുരിയെ കണ്ട ജോണി ലിവറിനേപ്പോലെ തിരിഞ്ഞുനിന്നു. എന്‍റെ ഊഴമെത്തി ഭാട്ടിയയുടെ മുറിയിലേക്ക് കടന്നപ്പോള്‍‌തന്നെ നല്ല ലക്ഷണമൊത്ത നഗ്നമായ ഒരു ആസനമാണ് കണി. എന്‍റെ തൊട്ട് മുന്‍പിലുണ്ടായിരുന്ന ബീഹാറി പാന്‍റ്സ് വലിച്ച് കയറ്റി ഇട്ടുകൊണ്ടിരിക്കുന്നു. ബ്ലഡ് ടെസ്റ്റിനായി അടുത്ത മുറിയിലേക്കുള്ള ക്യൂവിന്‍റെ വാലറ്റം ഡോക്ടറുടെ ക്യാബിനില്‍‍ത്തന്നെയാണ്. ഒരു ഇരക്ക് മറ്റൊന്നിനോടുള്ള സഹാനുഭൂതിയാലാകണം അവരാരും തിരിഞ്ഞ് നോക്കി മാനക്കേടുണ്ടാക്കുന്നില്ല. ഡോക്ടര്‍ ഊ.. എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പാന്‍റ്സൂരി ചീച്ചി മുള്ളാന്‍ നില്‍ക്കുന്ന ഉണ്ണിക്കുട്ടനേപ്പോലെ റഡിയായി നിന്നു. (പഴയ റാഗിം‌ഗ് അനുഭവങ്ങള്‍ക്ക് നന്ദി) ഡോക്ടര്‍ ഗൗരവത്തില്‍ കവലയിലെ കോവിലില്‍ മണികള്‍ കിലുക്കി പരിശോധന തുടങ്ങി.(ഭകതനാണെന്ന് തോന്നുന്നു) . തുടര്‍ന്ന് തിരിഞ്ഞുനില്‍ക്കാനുള്ള ഓര്‍ഡര്‍, അതും ഡോഗി സ്റ്റൈലില്‍. ഒന്നമ്പരന്നു, ഗള്‍ഫിലെന്താണ് ശരിക്കും എന്‍റെ പണി! (യൂ naughty അറബീസ്..!!) പിന്‍‌വാതില്‍ തുറന്നുമടച്ചുമുള്ള പരിശോധന കഴിഞ്ഞപ്പോള്‍ ഡോക്ടറെ കൈപിടിച്ച് കുലുക്കി അഭിനന്ദിക്കാന്‍ തോന്നി. സ്വന്തം മുതലായിട്ടുപോലും എനിക്കതൊന്ന് കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ലല്ലോ. പരിശോധന കഴിഞ്ഞ് അടുത്ത ക്യൂവിന്‍റെ പിന്നില്‍ പോയി കൂടിയപ്പോഴാണ് അമരീഷ്‌പുരിയെ ഓര്‍മ്മ വന്നത്. സഹജീവിയോടുള്ള സഹാനുഭൂതിയൊക്കെ മറന്ന് ആ കാഴ്ച്ചയൊന്ന് കാണാനുള്ള മോഹം ഉല്‍ക്കടിച്ചു. എനിക്കും വേണ്ടേ ചെറിയ ചില ജയങ്ങള്‍. തിരിഞ്ഞ്‌നിന്നു തന്നെ നോക്കി. നമ്മുടെ മൈസ്രേട്ട് pants down ആയി ഡോഗി സ്റ്റൈലില്‍ നിന്നുകൊണ്ട് വരിയുടക്കാന്‍ പിടിച്ച ശ്വാനനേപ്പോലെ പരമദയനീയമായി എന്നെ നോക്കുന്നു. Dr.ഭാട്ടിയ ഒരു മാലാഖ തന്നെ. വലിപ്പച്ചെറുപ്പങ്ങളെ തൃണവല്‍ക്കരിച്ച് ഗുദസൗകുമാര്യത്തിന്‍റെ അഴകളവിലുള്ള കര്‍ശനമായ നിഷ്ക്കര്‍ഷയില്‍നിന്ന് അണുവിട വ്യതിചലിക്കാത്ത കര്‍മ്മയോഗി. ഇന്നിപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ചിന്തിക്കുമ്പോള്‍ ഗള്‍ഫ് പ്രവാസത്തിന്‍റെ വിവിധഘട്ടങ്ങളില്‍ "സമത്വം" എന്ന സങ്കല്പ്പം അതിന്‍റെ ഏറ്റവും അസം‌സ്ക്കൃതമായ രൂപഭം‌ഗിയിലെങ്കിലും അവസാനമായി കണ്ട് പിരിഞ്ഞത് അന്ന് Dr.ഭാട്ടിയയുടെ ക്ലിനിക്കിലാണ്.

Saturday 10 October 2009

സാദാ മല്ലൂസിനോട് ഗള്‍ഫ് മല്ലൂസ്

(ഗുരുതരമായ വിലത്തകര്‍‌ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഗള്‍ഫ് മലയാളിയുടെ കമ്പോളനിലവാരം ശക്തിപ്പെടുത്തി പൂര്‍‌വ്വസ്ഥിതിയിലാക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമായ എല്ലാ മാദ്ധ്യമങ്ങളും ഉപയോഗപ്പെടുത്താനുള്ള അതീവരഹസ്യവും അതിഫയങ്കരവുമായ ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പോസ്റ്റ്. )

ഭൂമുഖത്തുള്ള മൊത്തം മലയാളികളെയും സാദാ മലയാളികള്‍, ഗള്‍ഫ് മലയാളികള്‍ എന്നിങ്ങനെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ. എങ്ങനെയും ഒരു ഗള്‍ഫ് വിസ സം‌ഘടിപ്പിച്ച് അറബിനാട്ടിലെത്തി പത്ത് ഓയില്‍‌മണീസ് സമ്പാദിക്കുക എന്നതായിരുന്നു ഓരോ മല്ലുക്കുഞ്ഞിന്‍റെയും ജന്മോദ്ദേശമെങ്കിലും അതിവിശേഷമായ ബുദ്ധിസാമര്‍‌ത്ഥ്യവും ജാതകത്തിലെ രാജയോഗവും ഒത്തുചേര്‍ന്ന ഭാഗ്യവാന്മാര്‍ക്ക് മാത്രമാണല്ലോ സുന്ദരമനോജ്ഞമായ അറബിലോകത്ത് എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നത്. അങ്ങനെയുള്ള ഓരോ ഗള്‍ഫുകാരനെയും ഓരോ അറബിസുല്‍‌ത്താനായിക്കണ്ട് ആരാധിച്ചിരുന്ന സാദാ മല്ലൂസിന് അടുത്തകാലത്തായി ഗള്‍ഫ് മലയാളികളോടുള്ള ബഹുമാനത്തിന്റെ സൂചിക വന്‍‌തോതില്‍ ഇടിഞ്ഞതായി ഞങ്ങളറിയുന്നു. തെണ്ടിത്തിരിഞ്ഞ് അമേരിക്കയിലും യൂറോപ്പിലും കുടിയേറി പിന്തിരിപ്പന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് വിടുവേല ചെയ്യുന്ന ചില കരിങ്കാലി മല്ലൂസിന്‍റെ ഡോളറും യൂറോയും കണ്ടുള്ള പൊളപ്പാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഞങ്ങള്‍ ചൊള ചൊള പോലെ അയച്ചു തന്നിരുന്ന എണ്ണപ്പണം കൊണ്ടാണ് ക്ഷാമകാലത്ത് മൃഷ്ട്ടാന്നമടിച്ച് കഴിഞ്ഞിരുന്നതെന്ന് മറക്കരുത്. വന്നുവന്ന് ഗള്‍ഫുകാരനാണെങ്കില്‍ പെണ്ണു തരില്ല എന്നു പറയാന്‍‌മാത്രം വളറ്ന്നിരിക്കുന്നു അഹങ്കാരം. ഗള്‍ഫില്‍ ആക്രി പെറുക്കി നടന്ന മാക്രികളെ വരെ മരുമകനാക്കി അഭിമാനിക്കാന്‍ ലച്ചം ലച്ചം സ്ത്രീധനവുമായി ക്യൂ നിന്നിരുന്ന കൂട്ടരാണ്. എന്നിട്ടിപ്പഴോ!.. ലീവും തീര്‍ന്ന് വളര്‍ന്ന് മുറ്റി പുരനിറഞ്ഞു നില്‍‌ക്കുന്ന ഗള്‍ഫ് ബാച്ചികളുടെ സങ്കടം കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. ഞങ്ങള്‍ കൈകളില്‍ തൂക്കിപ്പിടിച്ച് വിമാനമിറക്കി കൊണ്ടുവന്ന നാഷണല്‍ പാനാസോണിക്‍ പാട്ടുപെട്ടികളിലാണ് "അബുദാബിക്കാരന്‍ പുതുമണവാളന്‍" പോലുള്ള വാഴ്ത്ത് പാട്ടുകള്‍ പാടി ഞങ്ങളെ നിങ്ങള്‍ സുഖിപ്പിച്ച് കുളിപ്പിച്ച് കിടത്തിയിരുന്നത്. എത്ര കിട്ടിയാലും ആര്‍ത്തിയടങ്ങാതെ "പാവാട വേണം മേലാട വേണം" എന്ന് ഈണത്തിലെരക്കാനും ബോണറ്റ് തുറന്നുവെച്ച ഇമ്പാലാ കാറിന്‍റെ ചന്തമുള്ള ഈ പെട്ടി തന്നെ നിങ്ങളുപയോഗിച്ചു. എന്നിട്ടിപ്പോള്‍ ചില തുക്കട നാടന്‍ സായിപ്പന്‍‌മാരുടെ പരട്ട ജാഡ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വിലയില്ലാതായി. അതിനൊക്കെ സ്മരണ വേണം സ്മരണ! യൂറൊയും ഡോളറുമൊക്കെ വാങ്ങി പോക്കറ്റില്‍ തിരുകുന്നതിന് മുന്‍പ് വാസ്കൊ ഡ ഗാമ, ഈസ്റ്റ് ഇന്ത്യാ കമ്പനി, ജാലിയന്‍ വാലാ ബാഗ് എന്നൊക്കെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

ഇന്ത്യ മുഴുവന്‍ പിച്ചക്കാരണെന്ന് ധരിച്ചിരിക്കുന്ന ചില ഊളന്‍‍ സായിപ്പന്‍‌മാരെപ്പോലെ ഗള്‍ഫ് മലയാളികളെന്നാല്‍ ദൈന്യതയുടെ പര്യായമാണ് എന്നൊരു ധാരണ പരക്കെയുണ്ട്. എങ്കില്‍ കേട്ടോ, ഞങ്ങള്‍ എണ്ണപ്പണത്തിന്‍റെ സമ്പല്‍‌സമൃദ്ധിയില്‍ അര്‍മാദിക്കുന്നവരാണ്, ആര്‍ഭാടത്തില്‍ ആറാടുന്നവരാണ്, ഏഴും എട്ടും ആടുന്നവരാണ്, ഞങ്ങള്‍ യൂസഫലിയാണ്, ഗള്‍ഫാര്‍ മുഹമ്മദലിയാണ്, B R ഷെട്ടിയാണ്, മാടയാണ് പിന്നെ കോട പോലുമാണ്.. ഞങ്ങള്‍ പപ്പടം കാച്ചുന്നതും നെയ്യപ്പം ചുടുന്നതും എന്തിന് ടോയ്‌ലറ്റിലൊഴിക്കുന്നത് പോലും പെട്രോളാണ്. ഇതിനൊക്കെ ശേഷം ബാക്കിവരുന്ന നക്കാപ്പിച്ചയാണ് നിങ്ങള്‍ക്ക് തരുന്നത്.

ബൗദ്ധികമായി വളരെ ഉയര്‍ന്ന തലത്തിലുള്ളവരാണ് ഗള്‍ഫ് മലയാളികളെന്ന് പറയേണ്ട കാര്യമില്ലല്ലോ. ആഗോളതലത്തിലുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ക്ക് വളരെ സുവ്യക്തമായ അഭിപ്രായവും പരിഹാരവുമുണ്ട്. എന്നു മാത്രമല്ല ഈ അറിവുകളൊക്കെ റേഡിയോ മുതല്‍ ബ്ലോഗ് വരെയുള്ള എല്ലാ മാദ്ധ്യമങ്ങളിലൂടെയും ലോകര്‍ക്കായി പങ്കുവെക്കുകയും ചെയ്യും. ഞങ്ങളുടെ ലോകപരിചയവും ബുദ്ധിവൈഭവവും വെച്ചുനോക്കുമ്പോള്‍ കേരളത്തിലെയും ഇന്ത്യയുടെ ആകെത്തന്നെയും മുഴുവന്‍ പ്രശ്നങ്ങളും മിനിറ്റ് വെച്ച് പരിഹരിക്കാവുന്നതേയുള്ളു. പക്ഷെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ലീവ് കിട്ടില്ല എന്നതാണ് ഒരേയൊരു തടസ്സം. പിന്നെ നാട്ടില്‍ ഞങ്ങളുടെ അപ്പനും അമ്മയും വകയില്‍ ചില അമ്മാവന്മാരുമൊഴിച്ചുള്ള രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, പോലീസുകാര്‍,കസ്റ്റം‌സുകാര്‍ എന്നിവരെല്ലാം പരമനാറികളും മഹാ ചെറ്റകളുമാണെന്നുള്ളതില്‍ ഞങ്ങള്‍ക്ക് ഏകാഭിപ്രായമാണ്. തികച്ചും സ്വാഭാവികം, നല്ലവരായ മലയാളികളൊക്കെ ഗള്‍ഫിലായിപ്പോയില്ലേ. ആനുകാലികവിഷയങ്ങളില്‍ ഞങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ടാലറിയാം അസാമാന്യമായ ഞങ്ങളുടെ പ്രതികരണശേഷി. ഉദാഹരണത്തിന് കഴിഞ്ഞ മാസം ഷാര്‍ജ്ജയില്‍ കറണ്ട്ചാര്‍ജ്ജ് ഒറ്റയടിക്ക് 50% വര്‍ദ്ധിപ്പിച്ച കാര്യം തന്നെയെടുക്കാം. റേഡിയോവിലാണ് വാര്‍ത്തയറിഞ്ഞത്. ഒട്ടും മടിച്ചില്ല, കാലുമടക്കി ഒറ്റയടി!. കട്ടിലിന്‍റെ കാല് രണ്ടുപീസ്, എന്‍റെ കാല് മൂന്ന് പീസ്.

ഗള്‍ഫില്‍ പ്രത്യേകിച്ച് ദുബായിലുള്ള എല്ലാ മലയാളികളും ബ്ലൊഗര്‍മാരാണ് എന്നറിയാമല്ലോ. ഇനി അങ്ങനെയല്ലാത്ത ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അടുത്ത ബ്ലോഗ് മീറ്റോടെ അവരെയെല്ലാം ഞങ്ങള്‍ ശരിപ്പെടുത്തും(ബ്ലോഗറാക്കും). ഈ ഞാന്‍ തന്നെ പണ്ടൊരിക്കല്‍ കുറുന്തോട്ടി പറിക്കാന്‍ ദുബായിലൊരു പാര്‍ക്കില്‍ പോയതാണ്. അവിടെ മീറ്റിക്കൊണ്ടിരുന്ന ബ്ലോഗര്‍‌മാരെല്ലാം‌കൂടി എന്നേപ്പിടിച്ച് ബ്ലോഗറാക്കിവിട്ടു. എന്തിന്, അന്ന് ഞാന്‍ പോയ ടാക്സിയുടെ പാക്കിസ്ഥാനി ഡ്രൈവര്‍ പോലും ഇന്ന് ഡെയ്‌ലി ആയിരം ഹിറ്റുള്ള മലയാളം ബ്ലോഗറാണ്.

അമേരിക്കന്‍ യൂറോപ്യന്‍ മലയാളികളോട് ഞങ്ങള്‍ക്ക് അശേഷം അസൂയയില്ല എന്ന് പറയാതറിയാമല്ലോ. സാമ്രാജ്യത്വ പിന്തിരിപ്പന്‍ കുത്തകകളുടെ കൂലിപ്പണിയുമെടുത്ത്, നാണം‌കെട്ട് അന്യരാജ്യത്തിന്‍റെ പൗരത്വവും സ്വീകരിച്ച് ജന്മനാടിനെ മറന്ന് ജീവിക്കുന്ന മാക്രികള്‍.(ഇതില്‍ ബ്ലോഗര്‍ മാക്രിയും പെടും). അപ്പോള്‍ ദുബായിലെ അമേരിക്കന്‍ എമ്പസിക്കു മുന്‍പിലെ ക്യൂ എന്താണെന്നായിരിക്കും? അമേരിക്കയുടെ പൂര്‍‌വ്വേഷ്യന്‍ നയങ്ങളിലുള്ള പ്രതിഷേധം നേരിട്ടറിയിക്കാന്‍ രാവിലെ മുതല്‍ തിക്കിത്തിരക്കുന്നവരാണത്. അല്ലാതെ വിസക്കായി ക്യൂ നില്‍ക്കുന്നവരല്ല. ഗള്‍ഫിലെങ്ങാനും ഞങ്ങള്‍ക്ക് പൗരത്വം തരാന്‍ തീരുമാനിച്ചാല്‍ കാണാമായിരുന്നു, സ്വീകരിക്കാന്‍ ആളില്ലാതെ ഗവര്‍‌ണ്‍‌മന്‍റ് നാണിച്ചു പോകുന്നത്.

അവസാനമായി ഒരു കാര്യം കൂടി. കഞ്ഞിയും കറിയും ഉണ്ടാക്കി ഞണ്ണാന്‍ ഇവിടെനിന്നും നിങ്ങള്‍ കൊണ്ടുപോകുന്ന ഗ്യാസുണ്ടല്ലോ, പ്രകൃതിവാതകം. ബുഹ്‌ഹാഹ.. അത് ഞങ്ങളെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങളറിഞ്ഞാല്‍ നാണം‌കെട്ട് പട്ടിണി കിടന്ന് നിങ്ങളുടെ അവശേഷിക്കുന്ന അഹങ്കാരവും അപ്രത്യക്ഷമാകും.

Sunday 4 October 2009

തേക്കടി, ചില സുരക്ഷാ വിചാരങ്ങള്‍

എത്രയോ കുടും‌ബങ്ങളെ കണ്ണീരിലാഴ്ത്തി എത്രയോ ജീവിതങ്ങളെ അനാഥമാക്കി വീണ്ടുമൊരു ദുരന്തം! തേക്കടിയില്‍ സം‌സ്ഥാനത്തിന്‍റെ അതിഥികളായെത്തിയ നാല്പ്പതില്‍‌പ്പരം വിനോദസഞ്ചാരികളെ നമുക്ക് തിരികെ യാത്രയാക്കാനായില്ല. ദുരന്തത്തിന്‍റെ "ആദ്യ ദൃശ്യങ്ങള്‍" പ്രേക്ഷകരിലെത്തിക്കാനുള്ള ചാനല്‍ മത്സരം വിജയിയാരെന്നറിയാതെ പര്യവസാനിച്ചു. ചര്‍ച്ചകളും അന്വേഷണങ്ങളും തുടരുന്നു. സെക്രട്ടറിയേറ്റിലെ അലമാരകളിലേക്ക് മുതല്‍‌കൂട്ടാനായി പതിവുപോലെ സര്‍ക്കാര്‍ ലജ്ജയേതുമില്ലാതെ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അതിനായി ചെലവഴിക്കാന്‍ പോകുന്ന അനേകലക്ഷങ്ങള്‍ പഴയകാല അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ചിലതെങ്കിലും നടപ്പാക്കാന്‍ ഉപയോഗിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

ലൈഫ് ജാക്കറ്റിന്‍റെ അഭാവം, ഡ്രൈവറുടെ പരിചയക്കുറവ്, യാത്രക്കാരുടെ നീക്കങ്ങള്‍, ബോട്ടിന്‍റെ ഡിസൈന്‍ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ അപകടത്തിനിടയാക്കിയതായി വിലയിരുത്തപ്പെടുന്നുണ്ട്. ദാ ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ KTDCയുടെ ബോട്ടുകളില്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കും എന്ന് ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രഖ്യാപനം. ജലഗതാഗത വകുപ്പിന്‍റെയും വനം വകുപ്പിന്‍റെയും ബോട്ടുകളില്‍ സഞ്ചരിക്കുന്നവര്‍ എങ്ങനെയും പണ്ടാറടങ്ങട്ടെ! സമഗ്രമായ ഒരു സുരക്ഷാ സം‌സ്ക്കാരത്തിന്‍റെ അനിവാര്യതയിലേക്കാണ് ഇത്തരം ദുരന്തങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഗതാഗതം, തൊഴില്‍, ആരോഗ്യം എന്നു വേണ്ട, സമസ്ത മേഖലകള്‍ക്കും അനുബന്ധമായി മനുഷ്യജീവന്‍റെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കാനുതകുന്ന ഒരു സം‌വിധാനവും അതോടനുബന്ധിച്ചുള്ള കാര്യക്ഷമമായ ബോധവല്‍ക്കരണപരിപാടികളുമാണ് ഇന്നിന്‍റെ ആവശ്യം. ഏതെങ്കിലും ഒരു മേഖലയെ അടര്‍ത്തിമാറ്റി അവിടെ മാത്രം സുരക്ഷ ഒരുക്കുക പ്രായോഗികമായ ആശയമല്ല. "സുരക്ഷ" അനായാസമായി ഓസില്‍ ഒപ്പിക്കാവുന്ന ഒരു സൗകര്യവുമല്ല. കെട്ടിടത്തിന് സിമന്‍റും കമ്പിയും പോലെ, ബസിന് ടയറും പെട്രോളും പോലെ അതാത് സാഹചര്യത്തിന് അവശ്യവും അനുയോജ്യവുമായ സുരക്ഷാസം‌വിധാനങ്ങള്‍ക്കും സുപ്രധാനമായ ഇടം ലഭിക്കേണ്ടതുണ്ട്. ഇതൊന്നും ഒരു സങ്കല്പ്പമല്ല. വികസിതരാജ്യങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുന്ന നമ്മില്‍ പലരും അനുഭവിച്ച് പരിചയിച്ചതാണത്. പക്ഷെ ഇക്കാര്യത്തില്‍ അന്ധമായ ഒരനുകരണം ഇന്ത്യ പോലെ ഒരു രാജ്യത്തില്‍ പ്രായോഗികമല്ല എന്നതും അം‌ഗീകരിക്കേണ്ടതുണ്ട്. 9/11 ആക്രമണത്തിന് ശേഷം അമേരിക്കക്കാരന്‍റെ സുരക്ഷാമുന്‍കരുതലുകള്‍ സംശയരോഗത്തോളം വളര്‍ന്നിരിക്കുന്നതായാണ് കേള്‍ക്കുന്നത്. അത്തരം നടപടികള്‍ നമ്മുടെ നാട്ടില്‍ നടപ്പാക്കാനൊരുമ്പെടുന്നത് പരാജയത്തിലേ കലാശിക്കൂ. തൊഴില്‍ ഗതാഗതം പോലുള്ള മേഖലകളില്‍ സുരക്ഷക്കായി ചെലവഴിക്കപ്പെടുന്ന വിഭവങ്ങളുടെ അളവില്‍ വികസ്വര രാജ്യങ്ങള്‍ മിതത്വം പാലിക്കാന്‍ നിര്‍ബന്ധിതരായേക്കും. പരിമിതികള്‍ വേറേയുമുണ്ട്. ഉദാഹരണത്തിന് വാഹനാപകടങ്ങള്‍ തടയുന്നതില്‍ ഏറ്റവും ഫലപ്രദമായ പങ്ക് വഹിക്കുന്ന സ്പീഡ് റഡാറുകള്‍ സ്ഥിരമായി കേരളത്തിലെ റോഡുകളില്‍ സ്ഥാപിക്കുന്നത് ഒന്നാലോചിച്ച് നോക്കൂ. ഇരുട്ടിവെളുക്കുമ്പോള്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയായിരിക്കും എന്നത് മൂന്നുതരം. അറ്റകുറ്റപ്പണി നടക്കുന്ന പാതകളിലും ട്രാഫിക് നിയന്ത്രണത്തിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മിത താല്‍‌ക്കാലിക ഡിവൈഡറുകളും കോണുകളും പോലും വൈകുന്നേരങ്ങളില്‍ പെറുക്കി മാറ്റി സൂക്ഷിക്കുന്നത് ട്രാഫിക്ക് പോലീസിന്‍റെ ഒരു പ്രധാന ജോലിയാണ് നാട്ടില്‍.

ഇനി പൊങ്ങുമ്മൂടന് ഇതിലെന്തു കാര്യം എന്നല്ലേ. തേക്കടി തടാകത്തിന്‍റെ അങ്ങേക്കരയിലെങ്ങോ ഈ ബ്ലോഗാസുരന്‍ തവളച്ചാട്ടം നടത്തിയപ്പോഴുണ്ടായ തിരമാലകളില്‍ ആടിയുലഞ്ഞാണ് ബോട്ട് കീഴ്മേല്‍ മറിഞ്ഞത് എന്ന് ആരോപിക്കാന്‍ തീര്‍ച്ചയായും ഞാനുദ്ദേശിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെതായി ഒരു മലയാളി പരിഷയുടെ ആത്മരോദനങ്ങള്‍ എന്ന പേരില്‍ തേക്കടി ദുരന്തമുണ്ടായ അതേ നാളില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് തലക്കെട്ടിന് പ്രചോദനം. പഴയ ബര്‍‌ണാഡ്ഷാ വചനം, "ജനാധിപത്യത്തില്‍ സമൂഹത്തിന് അവനര്‍ഹിക്കുന്ന സുരക്ഷാസം‌വിധാനങ്ങളേ ലഭിക്കൂ" എന്ന് തിരുത്തിവായിക്കാന്‍ പ്രേരിപ്പിച്ചു ആ കുറിപ്പ്. തനിക്കും തന്‍റെ കുടും‌ബത്തിനും മാത്രം അവകാശപ്പെട്ടതും നിയന്ത്രിതമായ താപനിലയില്‍ സദാ സൂക്ഷിക്കപ്പേടേണ്ടതുമായ തന്‍റെ മനോഹര തലമണ്ടയില്‍ ഹെല്‍‌മറ്റിന്‍റെ വൈരൂപ്യം നിര്‍ബന്ധപൂര്‍‌വ്വം അടിച്ചേല്പ്പിച്ച കോടതിയോടും അതേ നിയമം നടപ്പാക്കാന്‍ റോഡിലിറങ്ങിയിരിക്കുന്ന പോലീസിനോടും കടുത്ത രോഷത്തിലാണ് പൊങ്ങൂസ്. സമൃദ്ധമായ വിവേകത്തിനും സമ്പന്നമായ സാമാന്യബുദ്ധിക്കും ഉടമയാണ് പൊങ്ങുവെന്ന് അദ്ദേഹത്തിന്‍റേ രചനകളില്‍‌നിന്ന് ബൂലോകര്‍ക്ക് അറിവുള്ളതാണ്. അദ്ദേഹത്തിന്‍റെ നൂറുകണക്കായ ഫോളോവര്‍ കുഞ്ഞാടുകളില്‍ ഒരുവനാണ് ഈയുള്ളവനും. എങ്കിലും അദ്ദേഹത്തിന്‍റെ കാഴ്ച്ചപ്പാടുകള്‍ ഒരു സൂചകമായെടുത്താല്‍ സുരക്ഷസം‌വിധാനങ്ങളേക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള തീര്‍ത്തും അനാരോഗ്യകരമായ ഒരു മനോഭാവമാണ് തെളിഞ്ഞുവരിക. ഒരുപക്ഷെ പൊങ്ങുമ്മൂടന്‍ ഉദ്ദേശിച്ച വിഷയമല്ല അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് എന്ന് തോന്നുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ജനത്തിന്‍റെ ചെറിയ നിയമ നിഷേധങ്ങള്‍ കര്‍ശനമായി നേരിടപ്പെടുമ്പോഴും കൂടുതല്‍ ഗൗരവമുള്ള തങ്ങളുടെ ചുമതലകളില്‍നിന്നും ഒളിച്ചോടുന്ന സര്‍ക്കാര്‍ സം‌വിധാനങ്ങളൊടുള്ള പ്രതിഷേധമാകാം പൊങ്ങു പ്രകടിപ്പിച്ചത്.

പറഞ്ഞുവന്നതിനെ ഇങ്ങനെ ചുരുക്കാം. ഫലപ്രദമായ ഒരു 'Safety Culture" രൂപപ്പെടുത്താന്‍ നിയമിര്‍മ്മാണമടക്കമുള്ള നടപടികള്‍ അനിവാര്യം. സുരക്ഷാ സം‌വിധാനങ്ങള്‍ ഒരു കഷായമാണ്. അതിന് പാല്‍‌പ്പായസത്തിന്‍റെ മധുരം വേണമെന്ന വാശി നമ്മള്‍ ഉപേക്ഷിക്കേണ്ടതുമുണ്ട്. NIFEകളില്‍ അടവെച്ച് വിരിയിച്ചെടുക്കുന്ന സുരക്ഷാ ആപ്പീസറമ്മാരെ കൊഞ്ചിനും കുരുമുളകിനുമൊപ്പം വിദേശത്തേക്ക് കയറ്റി അയക്കാതെ നാട്ടില്‍‌തന്നെ ഉപയോഗപ്പെടുത്തുന്ന കാര്യം ചിന്തിച്ച് തുടങ്ങുകയുമാകാം.

കുറിപ്പ്:ഒരു പാണ്ടിലൊറിക്കും വിട്ടുകൊടുക്കാതെ നര്‍മ്മത്തിന്‍റെ അക്ഷയഖനിയായ തന്‍റെ സുന്ദര ശിരസ്സ് ഹെല്‍മറ്റണിഞ്ഞ് സുര്‍ക്ഷിതമാക്കാന്‍ പൊങ്ങുമ്മൂടന്‍ കമന്‍റിലൂടെ (അദ്ദേഹത്തിന്‍റെ ബ്ലോഗില്‍) സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരുന്നു.

Sunday 27 September 2009

നാര്‍ക്കോ CD ചോര്‍ന്ന വഴി?!

അടുത്തകാലത്ത് ദൃശ്യമാദ്ധ്യമങ്ങളിലൂടെ കാണാനിടയായതില്‍ ഏറ്റവും അരോചകമായ കാഴ്ച്ചയായിരുന്നു അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനാ ദൃശ്യങ്ങള്‍. സംസ്ക്കാരശൂന്യവും അപക്വവുമായ മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ മറ്റൊരു ഉദാഹരണം. എങ്കിലും പറയത്തക്ക വലിയ പ്രതിഷേധമൊന്നുമില്ലാതെ, അസ്വസ്ഥമായ ഒരു ചിരിയോടെ സാംസ്ക്കാരിക കേരളം ആ കാഴ്ച്ചകള്‍ കണ്ടിരുന്നതിന്‍റെ മുഴുവന്‍ ക്രഡിറ്റും കന്യാസ്ത്രികളുടെ പാവാടച്ചരടില്‍ തങ്ങള്‍ക്കുള്ള അന്യൂനമായ അവകാശം ഉപാധികളില്ലാതെ നിലനിര്‍ത്തിക്കിട്ടാന്‍ അരമനകളിലിരുന്ന് ചരടുവലിച്ച തിരുമേനിമാര്‍ക്ക് തന്നെ. ഒരു നിര്‍ദ്ധനകുടും‌ബത്തിന്‍റെ ദൈവനാമത്തിലുള്ള മഹാത്യാഗമായ നിരാശ്രയയായ ഒരു പാവം പെണ്‍കുട്ടിയെ, അടുക്കളയില്‍ മൂന്നുതലയുള്ള തിരുസ്വരൂപം കണ്ട് ഭയന്നോടിയ നിസ്സഹായയായ ഒരു സന്യാസിനിയെ, കോടാലിക്കടിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞശേഷവും രാഷ്ട്രത്തിന്‍റെ കുറ്റാന്വേഷണ നീതിന്യായ വ്യവസ്ഥയെ മസില്‍-മണി പവറിന്‍റെ ഹുങ്കില്‍ പരിഹാസ്യരാക്കി സമൂഹത്തെ ജവുളിപൊക്കിക്കാണിച്ച് പല്ലിളിച്ച പൗരോഹിത്യ ധാര്‍ഷ്ട്യത്തെ നോക്കി ഒരു വഷളന്‍ ചിരി ചിരിക്കാന്‍ ജനത്തിനു കൈവന്ന അവസരമായി അത്. അങ്ങനെ സിലുമയുടെ ഒടുക്കത്തെ ഷോയും കഴിഞ്ഞപ്പോള്‍ കണ്ണീരായി, പരാതിയായി, അന്വേഷണമായി, ചര്‍ച്ചയായി.. സി ഡി ചോര്‍ന്നതോ ചോര്‍ത്തിയതോ? !

ദാസനെയും വിജയനെയും വരെ CIDകളാക്കിയ നാട്ടില്‍ കേസ് തെളിയിച്ച് പോലീസില്‍ ചേരാന്‍ ഈ ബ്ലോഗര്‍ക്കും മോഹമുണര്‍ന്നത് തെറ്റല്ലല്ലോ. ഏറിയാല്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കോടീശ്വരനായ ഏതെങ്കിലും അറബിയുടെ ജീവന്‍ രക്ഷിച്ച്, പാരിതോഷികമായി അങ്ങേരുടെ ഒന്നോ രണ്ടോ കപ്പലുകളും സ്വന്തമാക്കി നാട്ടില്‍ സെറ്റിലാകാനുള്ള മോഹവുമായി ഗള്‍ഫിലെത്തിയിട്ട് വര്‍ഷം പത്തായി. കൊള്ളാവുന്ന ഒരറബിയെ മര്യാദക്കൊന്ന് കാണാന്‍‌പോലും പറ്റിയിട്ടില്ല ഇതുവരെ. ഇനിയിപ്പോള്‍ ലിതുപോലെ ഏതേലും കേസ് തെളിയിച്ച് പോലീസീ കേറീട്ട് വേണം ദുബായീന്ന് കൈച്ചിലാകാന്‍. അപ്പൊ പറഞ്ഞുവന്നത്, സി ഡി ചോര്‍ന്ന കേസില്‍ കള്ളന്‍ കപ്പലില്‍‌തന്നെ എന്ന് മാളോരെല്ലാം പറയണകേട്ടാണ് നുമ്മടെ ഡിക്കനച്ചന്‍റെ ബൂലോകകപ്പലില്‍ ഒന്നു കയറി തപ്പിനോക്കിയത്. അങ്ങനെ തുഴഞ്ഞുതുഴഞ്ഞ് കഴിഞ്ഞ ഡിസം‌ബര്‍ വരെ എത്തിയപ്പോള്‍ ലോ കെടക്കണു കള്ളന്‍ കുഞ്ഞാപ്പൂന്‍റെ കുറ്റസമ്മതത്തോളം തെളിവാര്‍ന്ന ചില മൊഴിമുത്തുകള്‍. സം‌ഗതി ദോ ദിങ്ങനെ

"..നാര്‍ക്കോ അനാലിസിസ്‌ പരിശോധനയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണു മൂന്നുപേരെ അറസ്റ്റ്‌ ചെയ്തതെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ആ അവസരത്തില്‍ നാര്‍ക്കോ അനാലിസിസ്‌ പരിശോധനാഫലം അടങ്ങിയ സി.ഡികള്‍ കോടതിയുടെ കസ്റ്റഡിയിലായിരുന്നു. പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ അവ എന്താണെന്ന്‌ അറിയാന്‍ ജനാധിപത്യഭരണക്രമത്തില്‍ പൊതുജനങ്ങള്‍ക്ക്‌ അവകാശമില്ലേ?നാര്‍ക്കോ ടെസ്റ്റില്‍, ട്രൂത്ത്‌ സീറം എന്നറിയപ്പെടുന്ന, മയക്കുമരുന്നു പോലുള്ള രാസവസ്തു കുത്തിവച്ച്‌ അര്‍ധബോധാവസ്ഥയില്‍ കഴിയുന്ന കുറ്റാരോപിതര്‍ ചോദ്യം ചെയ്യലില്‍ എന്തെല്ലാമാണു പറഞ്ഞതെന്നും അവരോട്‌ എന്തെല്ലാം ചോദ്യങ്ങളാണ്‌ ചോദിച്ചതെന്നും വിശദമായി അറിഞ്ഞാലേ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടവരെപ്പറ്റിയുള്ള പുകമറ നീങ്ങി പൊതുജനത്തിനു മുന്നില്‍ സത്യം വെളിവാകൂ..."

ആഹാ! "പൊതുജനത്തിന് മുന്‍പില്‍ നാര്‍ക്കോ പരിശോധനയുടെ സത്യം വെളിവാക്കാന്‍" ദാഹിച്ചിരുന്ന ഈ കൂട്ടര്‍ തൃക്കൈനീട്ടി കോടതിയില്‍‌നിന്നും സി ഡി കൈപ്പറ്റിയ ദിനത്തിലാണ് ഇടയന്മാരുടെ ഭക്തിപ്പടം ലീക്കായത്. ദേ ഇപ്പം പുടി കിട്ടിയല്ലോ സി ഡി ചോര്‍ത്തിയതാരാണെന്ന്. ഇനിയിപ്പം മുകളില്‍ ചേര്‍ത്തിരിക്കുന്ന ഭാഗം സന്ദര്‍ഭത്തില്‍‌നിന്ന് അടര്‍ത്തിമാറ്റിയതാണോയെന്ന് സം‌ശയിക്കുന്ന വാസുമാര്‍ക്കായി ലിങ്ക് ദാ പിടിച്ചോ.

പിന്നൊരു കാര്യം! ഡിക്കനച്ചന്‍റെ ബ്ലോഗില്‍ പോകുന്ന പുതുബ്ലോഗര്‍‌മാര്‍ക്കായി ഒരു Statutory Warning ഉണ്ട്. "Keep away from sharp objects"! അങ്ങേരുടെ ചില മാരക പോസ്റ്റുകള്‍ വായിച്ച് പരിസരം മറന്ന് വീണുരുണ്ട് ചിരിക്കുമ്പോള്‍ (ROTFL) പരിക്കുപറ്റാന്‍ സാധ്യതയുണ്ട്. കൊച്ചുവെളുപ്പാങ്കാലത്ത് അടുക്കളയില്‍ കഞ്ഞീം കറീം വെച്ച് കളിക്കുന്ന ശീലമില്ലാത്ത കുഞ്ഞുകന്യാസ്ത്രികള്‍ തങ്ങളുടെ മുറികളില്‍ ആവശ്യത്തിന് കുടിവെള്ളം കരുതണം എന്നോര്‍മ്മിപ്പിക്കാനായി അഭയ എന്നൊരു മനോരോഗിയുടെ ഫോട്ടോയും പതിപ്പിച്ചിട്ടുണ്ട് അങ്ങേരുടെ ബ്ലോഗില്‍.

എന്‍റെ തറവാട്ടിലുമുണ്ട് അപ്പൂപ്പന്‍ വേട്ടയാടിക്കൊന്ന ഒരു മാന്‍‌പേടയുടെ തല!

Monday 21 September 2009

ദൈവങ്ങള്‍ സയനൈഡ് നുണയുമ്പോള്‍


മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും ഒട്ടുംകുറയാത്ത അവരുടെ ക്ഷേത്രങ്ങള്‍ക്കും ഏകാനാകാത്ത പുണ്യം അയലത്ത് അവതരിക്കുന്ന ഷക്കീലദൈവങ്ങള്‍ ചുരത്തുമെന്ന പ്രതീക്ഷയില്‍ അവരുടെ അകിടുകളുടെ മുഴുപ്പില്‍ മോക്ഷം തേടി സമയവും സമ്പത്തും ഹോമിക്കുന്ന വിഡ്ഡ്യാസുരന്മാര്‍ക്ക് ചിന്ത റിഫ്രഷ് ചെയ്യാന്‍ ഒരവസരം കൂടി. മനുഷ്യദൈവങ്ങള്‍ക്കും അടിതെറ്റുമെന്നും, അടിതെറ്റിയാല്‍ ചാകാന്‍ തോന്നുമെന്നും, ചാകണമെങ്കില്‍ സയനൈഡ് കഴിക്കണമെന്നും, സയനൈഡ് തിന്നുന്നവര്‍ ചത്ത് ചീയുമെന്നും, അതുകൊണ്ടുതന്നെ അവര്‍ ദൈവങ്ങളല്ല പച്ച മനുഷ്യരാണെന്നും തിരിച്ചറിയാന്‍ ഒരുപക്ഷെ വല്യ മൂപ്പന്‍ ദൈവം നൂലില്‍ കെട്ടി ഇറക്കിത്തന്ന ഒരവസരമെന്നും വ്യാഖ്യാനിക്കാം.

വര്‍ഷങ്ങളോളം മനോരോഗത്തിന് ചികിത്സയിലായിരുന്നു പുതുക്കാട് മുളങ്ങ് ചീരമ്പത്ത് മോഹനന്‍റെ മകളായ ദിവ്യ എന്ന ചെറുപ്പക്കാരി. ഇതിനിടെ അച്ഛന്‍റെ സഹായിയായി അവതരിച്ച് ഭര്‍ത്താവായി പ്രമോഷന്‍ നേടിയ ജോഷി എന്ന തരികിട തന്‍റെ റെന്‍റ് എ കാര്‍ ബിസ്സിനസ് പൊളിഞ്ഞപ്പോഴാണത്രെ ദിവ്യയുടെ സം‌ഗമസ്ഥാനങ്ങളില്‍ വിഷ്ണുമായയുടെ ഒലിപ്പ് കണ്ടെത്തി മര്‍ക്കറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ദുരൂഹമായ സാഹചര്യത്തില്‍ ദിവ്യയുടെ പിതാവ് മോഹനന്‍ പൊള്ളലേറ്റ് മരണപ്പെട്ട സം‌ഭവവും ഇതിനിടെ ഉണ്ടായി.
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിച്ച് ഈറന്‍ ഒറ്റമുണ്ട് ധരിച്ച് മോക്ഷമര്‍മ്മങ്ങള്‍ പ്രദര്‍ശിപ്പിച്ച് ദര്‍ശനം നല്‍കുന്ന കച്ചവടതന്ത്രമാണ് മാര്‍ക്കറ്റില്‍ ഹിറ്റായതത്രെ. വളര്‍ച്ചയുടെ പ്രാരം‌ഭഘട്ടങ്ങളില്‍ എല്ലാ ലുഡായിപ്പ് മനുഷ്യദൈവങ്ങളും ഭക്ത(?)രെ ആകര്‍ഷിക്കാന്‍ ഇങ്ങനെ ചില നമ്പറുകള്‍ പതിവുണ്ടെന്ന് കാണാം. സുതാര്യമായുള്ള വസ്ത്രത്തില്‍ നനഞ്ഞുകുതിര്‍ന്നുള്ള ആട്ടവും പാട്ടുമായിരുന്നു പണ്ട് നമ്മുടെ ഒ.രാജഗോപാല്‍ കാലില്‍‌വീണ് പ്രശസ്തയാക്കിയ മറ്റൊരു അവതാരത്തിന്‍റെ മാസ്റ്റര്‍പ്പീസ്. പതിവായി ഇത്തരം "ഒലിപ്പുകള്‍" തേടി നടക്കുന്ന സിനിമാക്കാരും കള്ളപ്പണക്കാരും ചേര്‍ന്ന് ദിവ്യ ജോഷിയുടെയും അരങ്ങ് കൊഴിപ്പിച്ചു. പട്ടണത്തില്‍ തമിഴന്മാര്‍ പോലും കൊതിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍, സഞ്ചരിക്കാന്‍ ആഡം‌ബരകാറുകള്‍, കൊട്ടാരസദൃശ്യമായ വീട്.. അങ്ങനെ അര്‍മാദിച്ചു ജീവിച്ച് വരുന്നതിനിയില്‍ സന്തോഷ് മാധവന്‍ പിടിയിലായപ്പോഴുണ്ടായ കാറ്റിലാണ് ദിവ്യ ജോഷിയും കടപുഴകിയത്. പിന്നീട് കേസുകള്‍, വക്കാണങ്ങള്‍, അറസ്റ്റ്, ഇപ്പോള്‍ ആത്മഹത്യയും.

ഇങ്ങനെ പാതിവഴിയില്‍ അസ്തമിക്കുന്ന അവതാരങ്ങള്‍ക്കും സായിബാബ, അമൃതാനന്ദമയി പോലുള്ള എസ്റ്റാബ്ലിഷ്ഡ് ദൈവങ്ങള്‍ക്കുമിടയിലുള്ള ദൂരം എത്രയോ ചെറുതാണെന്നുള്ള ആശങ്കയുളവാക്കുന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതുണ്ട്. 500 കോടിയുടെ നിധി സ്വന്തമാക്കാന്‍ 95 ലക്ഷം ദൈവത്തിന് കപ്പം കൊടുക്കുന്ന മണ്ടശിരോമണികള്‍ നമ്മുടെ സമുഹത്തെ ബാധിച്ചിരിക്കുന്ന മനോരോഗത്തിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ്. അത്താണി തേടുന്നവന് അഭയസ്ഥാനമായി ദൈവം എന്ന സങ്കല്പ്പം ആര്‍ക്കെങ്കിലും ആശ്വാസമാകുന്നെങ്കില്‍ നല്ലത്. പക്ഷെ പട്ടി മുള്ളാന്‍ നില്‍ക്കുന്നത് ഒറ്റക്കാലിലുള്ള തപസായി വ്യാഖ്യാനിച്ച് കപ്പവും പൂജയുമായി പിന്നാലെ കൂടുന്നതിന്‍റെ പേര്‍ ഭ്രാന്ത് എന്നല്ലാതെ മറ്റെന്താണ്!?




Wednesday 16 September 2009

എന്‍റെ മാതൃഭൂമ്യേ!!

പോള്‍‌വധവുമായി ബന്ധപ്പെട്ട് ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ "പോലീസുമായി ചിരിച്ചുല്ലസിച്ച് ഓം‌പ്രകാശും രാജേഷും" എന്ന തലക്കെട്ടോടെ വന്ന ഒരു വാര്‍ത്തയുടെ സ്ക്രീന്‍‌ഷോട്ടാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. പത്രത്തിന്‍റെ സര്‍ക്കാര്‍ വിരോധം മനോരോഗത്തോളം വളര്‍ന്നതിന്‍റെ തെളിവായി വേണം ഈ വാര്‍ത്തയെ കാണാന്‍. ഇന്നത്തെ മാതൃഭൂമി ഇന്‍റര്‍നെറ്റ് എഡിഷന്‍റെ കേരള പേജില്‍ പോള്‍‌വധക്കേസുമായി ബന്ധപ്പെട്ട് മാത്രം പതിനാലോളം വാര്‍ത്തകളുണ്ട്. സാങ്കേതികമായോ സൃഷ്ടിപരമായോ ശരാശരി നിലവാരമെങ്കിലും പുലര്‍ത്തുന്ന ഒരു വാര്‍ത്തപോലും അക്കൂട്ടത്തിലില്ല എന്നു വിലയിരുത്താന്‍ പതിവായി പത്രങ്ങള്‍ വായിച്ചുള്ള അനുഭവപരിചയം മാത്രം മതിയാകും.
മുകളില്‍ കൊടുത്തിരിക്കുന്ന വാര്‍ത്ത തന്നെ നോക്കുക.

"..ഒരു ഉല്ലാസയാത്രയുടെ പ്രതീതിയായിരുന്നു ആ പോലീസ്‌ വണ്ടിയില്‍. പോലീസും ഗുണ്ടകളും ചിരിച്ചുകളിച്ച്‌ പോലീസ്‌ അകമ്പടിയോടെ ഒരു സുഖയാത്ര.."
"ചിരിച്ചുകളിച്ച്‌" എന്നതിനുപകരം "ചീട്ടുകളിച്ച്" എന്നായിരുന്നെങ്കില്‍ പത്രത്തിന്‍റെ രോഷത്തില്‍ കഴമ്പുണ്ടായിരുന്നു. "പോലീസ് അകമ്പടിയോടെ സുഖയാത്ര"!! പോലീസിനെ എന്തായാലും ഒഴിവാക്കുക വയ്യ. സുഖയാത്ര അസുഖയാത്രയാക്കാന്‍ ഗുണ്ടകളുടെ ആസനത്തില്‍ മൂലക്കുരു സന്നിവേശിപ്പിച്ച് കൊടുക്കേണ്ടി വരും!

"..ചൊവ്വാഴ്‌ച കൊല്ലത്ത്‌ പോള്‍വധക്കേസ്സില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന കുപ്രസിദ്ധ ഗുണ്ടകളായ ഒാംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കാണാന്‍ വന്‍ ജനക്കൂട്ടം രാവിലെമുതല്‍ ചവറയിലും പരിസരത്തും കാത്തുനിന്നിരുന്നു. ഇതിനിടയിലാണ്‌ സ്റ്റേഷനിലേക്ക്‌ അപ്രതീക്ഷിതമായി ഗുണ്ടാനേതാക്കളെ വഹിച്ച പോലീസ്‌ വണ്ടി എത്തിയത്‌.."
"രാവിലെ മുതല്‍ കാത്തുനില്‍ക്കുന്ന" ജനക്കൂട്ടത്തിനിടയിലേക്ക് "അപ്രതീക്ഷിതമായി" അവതരിക്കുന്ന വിദ്യ എന്താണാവോ! ഭൂമി പിളര്‍ന്നുണ്ടായ വിടവിലൂടെ പോലീസ് വണ്ടി പൊന്തി വന്നു എന്ന് പറയാത്തത് ഭാഗ്യം.

"..ഒപ്രകാശിനെയും രാജേഷിനെയും പുറത്തിറക്കാതെ തെളിവെടുപ്പ്‌ നടത്തിയതിന്റെ ത്രില്ലിലായിരുന്നു പോലീസ്‌.."
കഷ്ടം!

"..പോലീസ്‌ വണ്ടി പിന്തുടരുന്നതുകണ്ട്‌ ആംഗ്യം കാണിച്ച്‌ ഒാംപ്രകാശും രാജേഷും ആസ്വദിച്ച്‌ ചിരിക്കുന്നുണ്ടായിരുന്നു. ഒപ്പം പോലീസും പങ്കുചേരുന്നതു കണ്ടു. മുതിര്‍ന്ന പോലിസ്‌ ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ ഇതൊക്കെ നടക്കുമ്പോള്‍ ഒരു ഉല്ലാസയാത്രയുടെ ആലസ്യം മാത്രമായിരുന്നു ഗുണ്ടകളുടെ മുഖത്ത്‌.."
വാഹനത്തിലെ മദ്യപാനത്തിനിടയില്‍ ഓം‌പ്രകാശ് തന്‍റെ മൂക്കില്‍ വിരലിട്ടു കിട്ടിയത് അടുത്തിരുന്ന പോലീസുകാരന് ടച്ചിങ്സായി വായില്‍ വെച്ചുകൊടുക്കുന്നത് കാണാമായിരുന്നു എന്നെഴുതിയിരുന്നെങ്കില്‍ ഇത്രയും വമനേച്ഛ ഉണ്ടാകുമായിരുന്നില്ല.

അന്ധമായ "ചിരി" വിരോധം സാധാരണ കണ്ടുവരുന്നത് അപകര്‍ഷതാബോധം മൂത്ത് ഭ്രാന്തായവര്‍ക്കാണ്. ഈ ലേഖകന്‍റെ കാര്യം അറിയില്ല. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെ അധികരിച്ച ഡിമാന്‍റിന്‍റെ സമ്മര്‍ദ്ദത്തില്‍ ലേഖകന്മാര്‍ തങ്ങളുടെ കുട്ടികളെവരെ രചനക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് തോന്നിക്കും‌വിധമാണ് പല സൃഷ്ടികളുടെയും ഭാഷാനിലവാരം. മുതലാളിമാരുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സം‌വിധാനങ്ങളെ പുലയാട്ട് നടത്തുന്നവര്‍ ഓര്‍മ്മിക്കുക ഇത് സി പി എമ്മിന്‍റെ മാത്രം സര്‍ക്കാരല്ല, സം‌സ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ഭരണസം‌വിധാനമാണ്.

Sunday 13 September 2009

ഓം‌പ്രകാശളിയനും മറ്റേ മച്ചമ്പീം

മ്മടെ ഓം‌പ്രകാശിനേപ്പോലൊരു ചുള്ളനെ അളിയനായിക്കിട്ടാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്. പെങ്ങള്‍ടെ കാര്യം പൊക ആയേക്കും എന്ന ചെറിയ ഒരു റിസ്ക്കൊഴിവാക്കിയാല്‍ അളിയന്‍റെ ചെലവില്‍ നുമ്മക്കൊന്ന് അര്‍മാദിക്കം എന്ന അറ്റ്രാക്ഷന്‍ ചെറുതല്ല. അല്ലേല് എന്തിന് കൊതിക്കുന്നു, ഏതോ ഒരു ഭാഗ്യം ചെയ്ത അളിയന്‍ ഇതിനകം അളിയനെ അളിയാനാക്കിക്കഴിഞ്ഞു. ബോളിവുഡ് ലുക്ക്, ആറരക്കട്ട ശരീരം, നാട്ടില്‍ നാലുപേരറിയണ ദിവ്യന്‍‌മാരുമായി ചങ്ങാത്തം, ടച്ചിങ്സ് ആയി സിലുമാനടികളുമായി സുഡാങ്കി.. ഹൊ! ഈ ഓം‌പ്രകാശളിയന്‍ ‍ ഒരു സമ്പവം തന്നെ. മനസാക്ഷിക്കൊരു ബൂസ്റ്റ് കിട്ടാന്‍ പണ്ടത്തെ ചില വിപ്ലവസ്മരണകളുമുണ്ട്. ഈ കേസും പുക്കാറുമൊക്കെ ഒന്നു കഴിഞ്ഞുകിട്ടിയാല്‍ അണ്ണനിനി വെച്ചടി വെച്ചടി കയറ്റമായിരിക്കും. നുമ്മടെ ബിസിനസ്സിന് അത്യാവശ്യം വേണ്ട റോ മെറ്റീരിയം മനുശ്ശമ്മാരുടെ പേടിയാണ്. അതിപ്പം ചാനലുകാരും പത്രക്കാരുമൊക്കെ കൈയ്യയച്ചു സഹായിച്ച് വേണ്ടുവോളം ഒത്തുകിട്ടീട്ടുണ്ട്. എന്തിനധികം! ചെല തലതിരിഞ്ഞ മന്ത്രിപുത്രന്മാരുടെ ചങ്ങായിയാണ് എന്ന പേര് മതിയാകും വിലപേശലില്ലാതെ കൊട്ടേഷന്‍ തേടിവരാന്‍.

വെറുമൊരു പിന്തിരിപ്പന്‍ ചുവ മാത്രമുണ്ടായിരുന്ന "മന്ത്രിപുത്രന്‍" എന്ന സാദാ മലയാളപദത്തിന് "ഗബ്ബാര്‍‌സിങ്", "കാലമാടന്‍" എന്നൊക്കെ പറയും‌പോലുള്ള മാരക എഫക്ട് ഉണ്ടാക്കിയെടുത്ത മറ്റേ കരുപ്പിനെ സമ്മതിക്കണം. സ്വന്തം പാര്‍ട്ടിക്കാരുതന്നെ തല്ലിക്കൊല്ലുന്നതിനു മുന്‍പ് കല്യാണഭാഗ്യമെങ്കിലും ഉണ്ടാകട്ടെ എന്നു കരുതിയാണെന്നുതോന്നുന്നു ചെക്കന്‍റെ നിശ്ചയച്ചടങ്ങ് കല്യാണം തന്നെയാക്കി മാറ്റിയത്. ഈ മൊതലിനെ സ്ഥിരമായി സഹിക്കുന്ന തന്ത അടുത്ത ഇലക്ഷനില്‍ സഹതാപവോട്ടിന്‍റെ മാത്രം ബലത്തില്‍ ജയിച്ചുകയറാന്‍ എല്ലാ സാധ്യതയുമുണ്ട്.

അന്ന് അച്ചുമാമനെ തോല്പ്പിച്ച് ആഭ്യന്തരം പിടിച്ചുവാങ്ങി കോക്കിരി കാട്ടിയപ്പോള്‍‍ ഇമ്മാതിരി പാരയാവും എന്ന് കരുതിയില്ല. കലിപ്പ് കൂട്ടാനുംവേണ്ടി പിണറായി സഖാവ് ഈയിടെയായി പിടവിട്ട ഒരു മിസ്റ്ററി ലൈനിലാണ്. പത്രസമ്മേളനങ്ങള് നടത്തി എന്തരൊക്കെയോ പറയുന്നു. വഴിയേ പോകുന്നവന്‍റെയൊക്കെ വായില്‍ കോലിട്ടുകുത്തി സുഭിക്ഷമായി തെറിവിളി കേള്‍ക്കുന്നു, ഒരുവീതം പാര്‍ട്ടിക്കാരെയും കേള്‍പ്പിക്കുന്നു. കൈരളി തുറക്കുമ്പോള്‍ മനോരമവിഷന്‍ കാണുന്നു, ഏഷ്യനെറ്റ് വെക്കുമ്പോള്‍ കൈരളി കാണുന്നു.. ആകെ കണ്‍ഫൂസനായല്ലോ എന്ന് അണികളും. നമ്മുടെ പാര്‍ട്ടിക്ക് ഇതിലെന്താ കാര്യം. പോള്‍ ജോര്‍ജ്ജിനെ കൊന്നത് കാരിയോ ഓം‌പ്രകാശോ കൊല്ലനോ സിനിമാനടിയോ അതുമല്ലെങ്കില്‍ ഷക്കീലയോ!? ഇവരിലാരാ നമ്മടെ പാര്‍ട്ടി!


ഓ.ടോ. പാര്‍ട്ടിയെ ചൊറിഞ്ഞു കളിക്കരുത് എന്ന് ഇന്നലെ ഫോണ്‍ ചെയ്തപ്പോഴും അച്ഛന്‍ പറഞ്ഞതാണ്. പക്ഷേ... ഇത്തവണ കൂടി സോറിയാക്കൂ മൈ ഡാഡ് സോറിയാക്കൂ..

Monday 31 August 2009

അമ്മാവന്‍‌സിന്‍‌ഡ്രം ഓണക്കാലത്ത്

ഓണക്കാലമായാല്‍ ഓര്‍മ്മകളുണരണം. ദൗത്യം മത്സരബുദ്ധിയോടെ ഏറ്റെടുക്കുന്നത് ആനുകാലികങ്ങളുടെ ഓണപ്പതിപ്പുകളാണ്. പണ്ടേപോലല്ല. കോമ്പറ്റീഷന്‍ കടുപ്പം. പത്ത് മുന്നൂറ് പേജ് നിറച്ചെടുക്കാനുള്ള് പാട് ചെറുതല്ല. കുറേ ചെറുകഥകളും ഒന്നോ രണ്ടോ നോവലുകള്‍ തന്നെയും പുതിയ പിള്ളേരോട് എഴുതിവാങ്ങാം. പക്ഷെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പഴയ മോഡല്‍ സിംഹങ്ങള്‍ തന്നെ വേണം. വിശ്രമജീവിതത്തിന്‍റെ അര്‍ദ്ധമയക്കത്തില്‍‌നിന്നും തലയും ഓര്‍മ്മയും കുടഞ്ഞുണര്‍ന്ന് അയവിറക്കല്‍ തുടങ്ങും അമ്മാവന്മാര്‍. സാഹിത്യകാരന്‍‌മാര്‍ മാത്രമല്ല കളത്തിലുള്ളത്. ജീവിതസായാഹ്നമായിട്ടും സ്വന്തമായൊരു തട്ടകം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട് "സാംസ്ക്കാരിക നായകന്‍" എന്ന ഫ്രീസൈസ് കുപ്പായത്തിന്‍റെ ബലത്തില്‍ അരി മേങ്ങി കഴിയുന്ന പ്രേതങ്ങളെയും വായനക്കാര്‍ സഹിക്കണം. ഓര്‍മ്മക്കുറിപ്പുകളുടെ അടിസ്ഥാന രസന്ത്രം പുതുതലമുറയെ പുലയാട്ട് നടത്തുകയാണെന്ന് ധരിച്ച് വശായിരിക്കുന്ന അമ്മാവന്മാരേപ്പറ്റിയാണ് പറഞ്ഞുവരുന്നത്. പഴയതെല്ലാം നന്ന് പുതിയതൊക്കെ മ്ലേച്ഛം എന്ന് പറയാതെ പറഞ്ഞുവെക്കുന്ന രീതി. വരികള്‍ക്കിടയിലെങ്ങും ഞരമ്പുകളില്‍ മായാതെ ശേഷിക്കുന്ന മാടമ്പിത്തരത്തോടുള്ള ആരാധന. പടികടന്നെത്തിയിരുന്ന കാഴ്ച്ചകളുടെ വലിപ്പത്തെപ്പറ്റി, ആനയെപ്പറ്റി, തഴമ്പിനെപ്പറ്റി ഗീര്‍‌വാണങ്ങള്‍. സാംസ്ക്കാരിക അധപ്പതനത്തെക്കുറിച്ച്, അധിനിവേശത്തേക്കുറിച്ച് മൂക്ക് പിഴിച്ചിലുകള്‍. സദാചാരഭ്രംശത്തേക്കുറിച്ചുള്ള ആശങ്കകള്‍ ചവച്ച് തുപ്പുമ്പോള്‍ മതമൗലികവാദത്തോളം ചവര്‍പ്പ്. കാലത്തിന്‍റെ മാറ്റം ഉള്‍കൊള്ളുന്നതില്‍ പരാജയപ്പെട്ട ദുരന്തങ്ങളുടെ സ്വരത്തിന് ജീവനോപാധിയേക്കുറിച്ച് ഉത്ക്കണ്ഠാകുലനായ പുരോഹിതന്‍റേതിന് തുല്യമായ തരംഗദൈര്‍ഘ്യം. അധിനിവേശപ്രധിരോധത്തിന്‍റെ അവശ്യഘട്ടങ്ങളില്‍ കാക്കാ പിടിക്കാന്‍ നടന്നതിന്‍റെ ആത്മകഥാവഴികള്‍ സൗകര്യപൂര്‍‌വ്വം മറന്നുകളയാം. അമ്മാവന്മാരുടെ ക്ഷയിച്ച കുതിരശക്തിയെക്കുറിച്ചുള്ള വിഹ്വലതകള്‍ക്കും മെനാപോസിന്‍റെ വിഭ്രാന്തികള്‍ക്കും വിലയിട്ട് വില്‍ക്കുന്ന സീസണല്‍ കച്ചവടം.

തൂലികയുടെ മാസ്മരിക സ്പര്‍‌ശത്താല്‍ ‍ മണ്ണിന്‍റെ ഗുണവും മണവും വായനക്കാരന്‍റെ സിരകളില്‍ മായാമുദ്രയായി പതിപ്പിച്ച പിതൃതുല്യരായ മലയാളത്തിലെ അനേകം എഴുത്തുകാര്‍ പൊറുക്കുക. പറഞ്ഞതത്രയും നിങ്ങളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവരെക്കുറിച്ചാണ്.
-----------------------------------------------------------------------------------
"പണ്ടത്തെ ഓണ‌ല്ലേ ഓണം കുട്ടാരേ!"
"ശര്യാമ്പ്രാ"
"ദേ പോണ ചെക്കനേതാ?"
"ഇവിടുത്തന്നെ മ്പ്രാ. പാര്‍ഗ്ഗവിപ്പെങ്ങടെ ഏഴാമത്തേത്."
"ഓള്‍‌ടെ രാമന്‍ ഇപ്പളും വരവുണ്ടോ"
"ഉവ്വ്, കഴിഞ്ഞാഴ്ചേം ചൂട്ട് കണ്ടു"
"ഓണായിട്ട് നേരമ്പോക്കൊന്നൂല്ലല്ലോ കുട്ടാരേ"
"ഓ"
"നങ്ങേലീണ്ടോ വീട്ടില്"
"ഓള് പൊറത്താമ്പ്രാ"
"കഷ്ടായി!"

Wednesday 19 August 2009

മത്തി വാഴ്ക, ചാള നീണാള്‍ വാഴ്ക

"അച്ഛാ മത്സ്യത്തിനൊരു പര്യായം പറഞ്ഞ് തരൂ"

ചാള

"ഛെ, അതല്ല, പര്യായം പര്യായം"

മത്തി

"ബെസ്റ്റ്.. എന്നാലും അച്ഛന്‍ തന്നെ ഭേദം. "മറ്റൊരു ചാള" എന്നാണ് അമ്മ പറഞ്ഞത്. ഇങ്ങനേണ്ടാവോ മത്തിപ്രാന്ത്!"

എടാ മത്തിയേക്കുറിച്ച് നിനക്കെന്തറിയാം?

"നാറുമെന്നറിയാം"

മകനേ, മത്തിയെന്നത് മലയാളികളുടെ തനതായ സ്വത്വബോധത്തിന്‍റെ....

"തേങ്ങാക്കൊലയാണ്"

എടാ, പുസ്തകം, മുതിര്‍ന്നവര്‍, മത്തി ഇവയെ നിന്ദിക്കരുതെന്ന് പഠിച്ചിട്ടില്ലേ?

"ആദ്യത്തെ രണ്ടെണ്ണം ഉണ്ട്"

എന്നാ ഇനി മൂന്നാമത്തേതും ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തോ

"അച്ഛാ ദിസ് ഈസ് റ്റൂ മച്ച്. മത്തിയോടുള്ള ആക്രാന്തം വല്ലാതെ കൂടുന്നുണ്ട്"

എടാ നിനക്കറിയോ മത്തികളും നുമ്മളേപ്പോലെ കമ്മ്യൂണിസ്റ്റുകാരാണ്.

"വാട്ട്?"

അതേഡേയ്. നെയ്മീന്‍, ആവോലി, സ്രാവ് തുടങ്ങിയ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ശക്തികളോട് നിരന്തരം പോരാടി ജനമനസ്സുകളില്‍ ഇടം നേടിയ ധീരസഖാക്കളാണ് മത്തികള്‍.

"ഇനീപ്പൊ സഖാക്കള്‍ തായ്‌ലണ്ടീന്നും മലേഷ്യേന്നുമൊക്കെ വരാമ്പോണൂന്നാ കേട്ടത്"

ആസിയാന്‍ കരാറായിരിക്കും ഉദ്ദേശിച്ചത്. അതിനെതിരെ ഞങ്ങള്‍ സമരം ചെയ്യും

"അതെന്തേ അവിടത്തെ മത്തികള്‍ രാഘവന്‍റെ കമ്മ്യൂണിസ്റ്റാ?"

"......"പോഡേ പോഡേ മെനക്കെടുത്താതെ പോഡേ

"ബാക്കി കൂടി പറയ്"

മത്തി സുന്ദരസുരഭിലമനോജ്ഞമായ ഒരു സമ്പവമാകുന്നു

"ഓഹൊ"

അതൊരു പ്രസ്ഥാനം കൂടിയാണ്

"വലിച്ചുനീട്ടാതെ കാര്യം പറ"

മത്തിയെ സ്നേഹവാല്‍‌സല്യങ്ങളോടെ സമീപിക്കുമ്പോഴേ നമുക്കവരുടെ മഹത്വം മനസ്സിലാകൂ

"അതെങ്ങനെ"

ഉദാഹരണത്തിന് ഷാര്‍ജ്ജ ഫിഷ് മാര്‍ക്കറ്റിലെ നമ്മുടെ പതിവ് സ്ഥലമായ കൊടുങ്ങല്ലൂരുകാരന്‍ കാക്കായുടെ സ്റ്റാളിലെത്തുമ്പോള്‍, "സാറെ നല്ല ബെസ്റ്റ് മത്തീണ്ട്, ഒരു മന്ന് എടുക്ക്വല്ലേ? എന്ന സ്ഥിരം അഭിവാദ്യം വരും. " അഞ്ചു കൊല്ലായിട്ട് ഈ ചീള് മത്തിയല്ലാതെ വെലയൊള്ള ഒരു മീന്‍ വാങ്ങീട്ടില്ല, ശവം" എന്നായിരിക്കും കാക്കയുടെ മനസ്സില്‍. അതു കാര്യാക്കണ്ട. ജുമേറാ ബീച്ചിലെ മദാമ്മമാരെപ്പോലെ നല്ല ചുവന്നു തുടുത്ത നെയ്‌മത്തികള്‍ നിരന്നുകിടപ്പുണ്ടാകും ടേബിളില്‍..

"ഞങ്ങളെ കൂട്ടാതെ അച്ഛന്‍ ജുമേറ ബീച്ചില്‍ പോയീല്ലേ?"

ഈ ചോദ്യം സന്ദര്‍‌ഭത്തിനും നിന്‍റെ പ്രായത്തിനും ചേരുന്നതല്ല

"സോറി"

അങ്ങനെ നമ്മള്‍ നാലോ അഞ്ചോ കിലോ മത്തിവാങ്ങി പണം കൊടുക്കുന്നു. ഇനിയാണ് പ്രധാനപ്പെട്ട കാര്യം. മദാമ്മമാരെയും ബാഗിലാക്കി പുറത്തേക്കിറങ്ങുമ്പോള്‍ ഫിഷ് ക്ലീന്‍ ചെയ്യുന്ന പാക്കിസ്ഥാനികള്‍ കൈ നീട്ടും. ജീവന്‍ പോയാലും കൊടുക്കരുത്. തരുണീമണികളുടെ തരളമേനിയെ അവന്മാര്‍ നാനാവിധമാക്കിക്കളയും. എത്രയും‌പെട്ടന്ന് കന്യകമാരെ ഡിക്കിയിലാക്കി വീടുപിടിച്ചോണം. വേണമെങ്കില്‍ ആ നെലവിളി ശബ്ദവുമിടാം.

"എന്നിട്ട്?"

വീട്ടിലെത്തിയാല്‍ ഒട്ടും വൈകാതെ ക്ലീനിങ് തുടങ്ങണം.

"ആ പേരില്‍ രണ്ട് പെഗ്ഗും ഒഴിക്കാം"

ഡേ ഡേയ് ഓവറാവല്ലേ

"സോറി"

ഇനി അരുമയായി എല്ലാ സുന്ദരികളുടെയും ചെതുമ്പല്‍ നീക്കിയ ശേഷം ആവേശോജ്ജ്വലമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

"എന്താണത്?"

അതായത് നമ്മള്‍ സകല മല്‍സ്യാവതാരങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ആദ്യത്തെ മത്തിയുടെ വയറ് തുറക്കുന്നു. ഠിം! അവിടെ ഇടത്തരം നത്തോലിയുടെ വലിപ്പമുള്ള രണ്ടു രസികന്‍ മുട്ടകള്‍ നമ്മളെ നോക്കി ചിരിക്കുന്നുണ്ടോ.. എങ്കില്‍ ഇന്നത്തെ മത്തിക്കച്ചവടം സക്സസ്. പന്നിമലത്ത് കളിക്കുന്ന ത്രില്ലാണ് പിന്നീടങ്ങോട്ട്. പ്രത്യക്ഷപ്പെടുന്ന ഓരോ മുട്ടയുടെയും വലിപ്പത്തിനനുസരിച്ച് ചെറുതായി തുള്ളിച്ചാടിയോ ശൂളമടിച്ചൊ സന്തോഷം പ്രകടിപ്പിക്കാം.

"ഹും..!"

ഇനി ഇന്‍സ്റ്റന്‍റായി വറുത്തെടുക്കാന്‍ പത്തോ പതിനഞ്ചോ മദാമ്മമാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ലൈനിടണം (അതല്ല). മത്തിയെടുത്ത് കൈവെള്ളയില്‍ വെച്ചശേഷം നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെറുതായി ഒന്നു വരയുക. നല്ല ശുദ്ധമായ ചന്ദനത്തിന്‍റെ നിറമുള്ള നെയ്യ് മുറിപ്പാടിലൂടെ പനിച്ചുവരുന്ന നയനാനന്ദകരമായ ദൃശ്യത്തിന്‍റെ ആലസ്യം മാറുന്നതുവരെ ഭിത്തയില്‍ തലചായ്ച്ച് ഊറിച്ചിരിച്ച് നില്‍ക്കണം.

"..കഷ്ടം"

ഇങ്ങനെ ലൈനടിച്ച മത്തികളെയെല്ലാം അരപ്പുകൊണ്ട് ഫേഷ്യല്‍ ചെയ്ത് റെഡിയാക്കി വറുത്തെടുക്കുന്ന പണി നിന്‍റെ അമ്മയെ ഏല്പ്പിച്ച് കുളിക്കാന്‍ പോകാം. വറുക്കുമ്പോല്‍ അടുക്കളയിലെ എക്സോസ്റ്റ് ഓണ്‍ ചെയ്യരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കണം.

"*#@*$"

കുളിച്ച് കുട്ടപ്പനായി വരുമ്പോഴേക്കും വറുത്ത മത്തിയുടെ അതുല്യസുന്ദരമായ സൗരഭ്യം വീടാകെ പരന്നിട്ടുണ്ടാകും. നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുത്തപ്പോള്‍ മദാമ്മമാരൊക്കെ അതിസുന്ദരികളായ കാപ്പിരിപ്പെണ്ണുങ്ങളായി മേശമേലങ്ങനെ നിരന്നിരിക്കുന്നു. അവരെ പുണര്‍ന്നുറങ്ങുന്ന കുഞ്ഞുകാപ്പിരികളായി മുട്ടകളും. ഇനി വെച്ചു താമസിപ്പിക്കരുത്. ഒരു കസേരയടുപ്പിച്ച് അവര്‍ക്കു മുന്‍പിലിരിക്കണം. ...ഹൊ!....എന്നിട്ട്....

"എന്നിട്ട്?"

.... എന്നിട്ട്....എന്നിട്ടു പൊട്ടിപ്പൊട്ടിയങ്ങ് കരയണം മകനേ.. പൊട്ടിപ്പൊട്ടിയങ്ങ് കരയണം

"പുവര്‍ മാന്‍. ആക്രാന്തം മൂത്ത് സോഫ്റ്റ്വേര്‍ കറപ്റ്റായി. കഷ്ടം!

ശുഭം.

Monday 3 August 2009

ദുര്‍ബലന്‍ ഗര്‍‌ഭണനായപ്പോള്‍

നാട്ടില്‍ പോയിവന്നിട്ട് ദിവസം പത്താകുന്നു. കാര്യങ്ങള്‍ ഇനിയും അതിന്‍റെ ട്രാക്കിലായിട്ടില്ല. ആകെയൊരു എരിപൊരി. ഭാര്യയും പൊടികളും ഇനിയും എത്തിയിട്ടില്ല. നാട്ടിലെ മണ്‍സൂണ്‍ ആഘോഷത്തിമര്‍പ്പില്‍‌നിന്നും ഇവിടെ പറന്നിറങ്ങിയപ്പോള്‍ ചൂട്, പൊടിക്കാറ്റ്, വീണ്ടും വഷളായ മാന്ദ്യം..

വായനയും ബ്ലൊഗിങ്ങുമൊന്നും ഉഷാറാകുന്നില്ല. പഴയൊരു ഡ്രാഫ്റ്റ് പൊടിതട്ടിയെടുത്ത് പൗഡറും നിക്കറും ഇട്ട് പോസ്റ്റി. സിസ്റ്റര്‍ ജെസ്മിയുടെ "ആമേന്‍" വായിക്കാനെടുത്തത് ഇഴഞ്ഞ് നീങ്ങുന്നു.വെക്കേഷന്‍ പ്രമാണിച്ച് ബാച്ചിലര്‍‌ഷിപ്പ് കിട്ടിയ അളിയനും കസിനും ഷാര്‍ജയില്‍ സമീപം തന്നെ താമസമുണ്ട്. വീട്ടില്‍ തനിയെ ഇരുന്ന് തല പെരുക്കുന്നത് ഒഴിവാക്കാന്‍ വൈകുന്നേരങ്ങളില്‍ നേരെ അവിടേക്ക് വെച്ചുപിടിക്കും. അല്പം പാചകം, കത്തി, വാട്ടര്‍ബറീസ് അങ്ങനെ സമയം പോക്കാം.

ഈയിടെയായി ടി വി തുറക്കുന്നത് ഒരു വകയാണ്. ലാവ്‌ലിന്‍.. മുരളീധരന്‍.. വമനേച്ഛ ഉണ്ടാക്കുന്നു ചര്‍ച്ചകള്‍. വേര്‍പാടുകളുടെ തുടര്‍ച്ചയായി ലോഹിതദാസ്, രാജന്‍ പി ദേവ് അവസാനം തങ്ങള്‍.. മുരളീധരനെ കോണ്‍ഗ്രസിന്‍റെ ഗര്‍ഭപാത്രത്തിലേക്കെ തിരികെ പ്രവേശിപ്പിക്കാന്‍ ചാനലുകളുടെ റിവേര്‍സ് പ്രസവവേദന കണ്ട് പ്രാന്തായി‍ റിമോട്ടെടുക്കാന്‍ ഓടിയ വഴി സോഫയില്‍ കാലിന്‍റെ ചെറുവിരലൊന്ന് കോര്‍ത്തു. നക്ഷത്രങ്ങള്‍ കുറച്ചധികം എണ്ണി. ഉയര്‍ന്ന് പൊങ്ങിയ പ്രാണന്‍ സ്വര്‍ഗ്ഗവാതില്‍ കാണാതെ ജബ്ബാര്‍മാഷിന്‍റെയും സി.കെ.ബാബുമാഷിന്‍റെയും ബ്ലോഗുകളില്‍ കയറി സംശയനിവൃത്തി വരുത്തി, രണ്ടാം ദിവസം എല്ലുരോഗവിദഗ്ദ്ധന്‍റെ കട്ടിലില്‍ ലാന്‍റ് ചെയ്തു. എക്സ് റേ എടുത്ത് വിരലില്‍ ഫ്രാക്‌ച്ചര്‍ എന്ന് സര്‍‌ട്ടീറ്റ് കിട്ടിയപ്പോള്‍ കൃതാര്‍ത്ഥനായി. ഭയപ്പെട്ടതുപോലെ കാലുമൂടി പ്ലാസ്റ്റര്‍ ഇട്ടില്ല. ചെത്തുന്ന പനയില്‍ ഏണി കെട്ടി ഉറപ്പിക്കുന്നപോലെ അടുത്ത വിരലിനോട് ചേര്‍ത്ത് സ്ട്രാപ്പ് ചെയ്തുറപ്പിച്ചു. ആശ്വാസം! നടക്കുന്നതിന് പ്രശ്നമില്ല. ഇതുവരെയും സന്തോഷവാര്‍ത്ത നാട്ടിലറിയിച്ചിട്ടില്ല. അവര്‍ വരുമ്പോള്‍ എയര്‍‌പ്പോര്‍ട്ടില്‍ സര്‍‌പ്രൈസ് കൊടുക്കാം. പരിഭവം അടിപിടിയിലെത്തിക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്.

കുളിക്കുന്നത് പണ്ടേ മെനക്കേടാണ്. ഇപ്പോള്‍ ഗര്‍ഭിണിയും എന്നായി. കാലില്‍ പ്ലാസ്റ്റിക്ക് പൊതിഞ്ഞ്, പട്ടി മുള്ളാന്‍ നില്‍ക്കുന്നപോലെ ടബ്ബില്‍ കാലുയര്‍ത്തിവെച്ചാണ് കുളി. അവളുണ്ടായിരുന്നെങ്കില്‍ ഒരു സ്റ്റൂളിട്ട് ഇരുന്നുകൊടുത്താല്‍ രാജകലയില്‍ നീരാട്ട് നടന്നേനെ. അതിന്‍റെ സുഖം ഒരു മാസത്തോളം പണ്ട് അനുഭവിച്ചതാണ്.

ഇന്നലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഇളയ സന്താനം, ഒന്നര വയസുകാരി ചെല്ലൂസിന്‍റെ പുതിയ വെള്ളി പാദസരത്തിന്‍റെ കിലുക്കം ഫോണിലൂടെ കേള്‍പ്പിക്കാന്‍ വളരെ പണിപ്പെട്ടു അവളുടെ അമ്മ. ഒന്നും കേള്‍ക്കാനായില്ല. അല്ലെങ്കിലും ഈ യന്ത്രങ്ങള്‍ അങ്ങനെയാണ്. കളിക്കിടയില്‍ പിണങ്ങിവന്നിരിക്കുന്ന മൂത്ത മഹാന്‍റെ കൈയ്യില്‍ ഫോണ്‍ കൊടുത്തു. ഏഴ് വയസ്സുള്ള വലിയ കുട്ടികള്‍ പിണങ്ങാന്‍ പാടുണ്ടോ അപ്പുണ്ണീ.. എന്ന് ആശ്വസിപ്പിച്ചു. പിണക്കം "അച്ഛാ" എന്നു വിളിച്ചുള്ള ഏങ്ങലടിയായി മാറിയതുകേട്ടു തൊണ്ടയിലെന്തോ തടഞ്ഞത് ഗ്യാസിന്‍റെയാകുമെന്ന് സ്വയം ന്യായീകരിച്ചു. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്‍ കുടും‌ബത്തെയെങ്കിലും നാട്ടില്‍ നങ്കൂരമിടീക്കണം എന്ന് ലാഘവത്തോടെ തീരുമാനമെടുത്തിരിക്കുന്ന പുലികളാണ്. കൈയ്യില്‍ ജോര്‍ജ്ജൂട്ടി എന്തെങ്കിലും ബാക്കിവരണമെങ്കില്‍ അത് ചെയ്തേ പറ്റൂ. പക്ഷെ ഹ്രസ്വമായ വേര്‍പാടുകള്‍ പോലും ഇത്തരം തീരുമാനങ്ങളുടെ പ്രായോഗികതയെ സംശയത്തിലാക്കുന്നു.

Thursday 30 July 2009

കൂതറ കുറ്റപത്രത്തിന് സ്നേഹപൂര്‍‌വ്വം

ടു

പ്രൊഡ്യൂസര്‍

‍കൂതറകുറ്റപത്രം


ദൈവത്തിന് സ്തുതി. എന്‍റെ പേര് പാലക്കാത്തറ പാപ്പച്ചന്‍, വയസ്സ് 50, സ്ഥലം കോട്ടയം. കുറച്ച് റബ്ബര്‍ കൃഷിയും ചില്ലറ കച്ചവടവും ഒക്കെയായി കര്‍ത്താവിന്‍റെ കാരുണ്യംകൊണ്ട് തരക്കേടില്ലതെ ജീവിക്കുന്നു. ഞാന്‍ തങ്കളുടെ "കൂതറകുറ്റപത്രം" എന്ന പരിപാടിയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്. ദുഷിച്ച രാഷ്ട്രീയവൃത്താന്തങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ വാര്‍ത്തകള്‍ ഞാന്‍ കാണാറില്ലെങ്കിലും "കൂതറകുറ്റപത്രം" ഒരു തവണപോലും മുടക്കാറില്ല. കൊടുംപാതകങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത മഹാപാപികളുടെ എണ്ണം എത്രമേല്‍ പെരുകിവരുന്നു എന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് കൂതറകുറ്റപത്രത്തിന്‍റെ ഓരോ എപ്പിസോഡും. നാടിന് നഷ്ടമായ സദാചാരബോധവും ദൈവഭയവും വീണ്ടെടുത്ത് പാപമുക്തി ഏകാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് എന്‍റെ അനുമോദനങ്ങള്‍ അറിയിക്കട്ടെ.

മദമിളകിയ ആന മൂന്നുപേരെ കൊന്ന സംഭവമായിരുന്നല്ലോ കഴിഞ്ഞ തിങ്കളാഴ്ചയിലെ കൂതറകുറ്റപത്രത്തിലെ പ്രധാന ഇനം. വളരെ നന്നായിരുന്നു ആ പരിപാടി. ഇത്ര വ്യക്തമായി, അടുത്തുനിന്ന് ധൈര്യത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നിങ്ങളുടെ ക്യാമറാമാനെ എന്‍റെ അഭിനന്ദനം അറിയിക്കണം. പാപ്പാന്‍റെ തലയില്‍ ആന ചവിട്ടിയപ്പോള്‍ വെളുത്തനിറത്തില്‍ ദൂരേക്കു തെറിച്ചത് മെഡുല ഒബ്ലാംഗട്ട ആണെന്നു തോന്നുന്നു. അതിന്‍റെ ഒരു ക്ലോസപ്പ് കൂടി ഉള്‍പ്പെടുത്താമായിരുന്നു. രണ്ടാമത്തെ അളെ കാലില്‍‌തൂക്കി മരത്തിലടിച്ചപ്പോല്‍ ഉറക്കെ കരഞ്ഞത് അയാളുടെ ഭാര്യ ആണോ?. അവരുമായി ഒരു അഭിമുഖം സാഹചര്യത്തിനിണങ്ങിയേനേ എന്നു തോന്നി. ഇത്തരം പരിപാടികള്‍ കാലേകൂട്ടി അറിയിച്ചശേഷം സം‌പ്രേഷണം ചെയ്താല്‍ നന്നായിരുന്നു. ആന അപകടകാരിയായ ജീവിയാണെന്ന് അറിഞ്ഞിരിക്കേണ്ടതിലേക്കായി മക്കളേയൊക്കെ വിളിച്ചു കാണിച്ചുകൊടുക്കാമല്ലോ

കഴിഞ്ഞ ഞായറാഴ്ച്ച സം‌പ്രേക്ഷണം ചെയ്ത, വയനാട്ടില്‍ ഒരു കുടും‌ബം ദുരൂഹ സാഹചര്യത്തില്‍ കൂട്ട ആത്മഹത്യ ചെയ്ത സം‌ഭവത്തേക്കുറിച്ചുള്ള പരിപാടി വളരെ നന്നായിരുന്നു. നാലുപേര്‍ ഒരേ മരത്തില്‍ തൂങ്ങി നിന്നാടുന്ന അപൂര്‍‌വ്വരം‌ഗം വീണ്ടും വീണ്ടും ക്ലോസപ്പില്‍ കാണിച്ചത് വളരെ ആകര്‍‌ഷകമായി. ഞങ്ങളുടെ കുടുംബവക ബാങ്കില്‍‌നിന്നും വായ്പ എടുത്ത ഒരാള്‍ ഇതുപോലെ കുടുംബത്തോടെ തൂങ്ങിമരിച്ചതാണ് സ്മരണയില്‍ വന്നത്. ഓര്‍ക്കമ്പോഴൊക്കെ മനസ്സ് നീറുന്ന ഒരു സംഭവം. രൂപ ഒന്നരലക്ഷമാണ് പലിശ ഇനത്തില്‍ പൊലിഞ്ഞത്. ആത്മാവിന് ഒരിക്കലും നിത്യശാന്തി കിട്ടാത്ത മഹപാപമാണ് ആത്മഹത്യ എന്ന് ഈ സഹോദരങ്ങള്‍ എന്നാണ് മനസ്സിലാക്കുക! ചോദിക്കാന്‍ മറന്നു, ആ പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ കഴുത്തിനുതാഴെ ഒരു ചെറിയ പോറല്‍ കാണുവാനിടയായി‍. ആ മാലാഖയുടെ മറ്റു ശരീരഭാഗങ്ങളൊക്കെ ദൈവകൃപയാല്‍ പരിശുദ്ധമായിരുന്നു എന്നു കരുതട്ടെ.

അന്നുതന്നെ സം‌പ്രേഷണം ചെയ്ത, കൊടകര ഷാപ്പിലെ കത്തിക്കുത്ത് സംഭവം വളരെ നിലവാരം പുലര്‍ത്തി. കുത്തുകൊണ്ട് കിടക്കുന്നവന്‍റെ കുടല്‍‌മാല കീറി പുറത്തുവന്നിരിക്കുന്നത് കപ്പപ്പുഴുക്കാണെന്നു തോന്നുന്നു. ഞങ്ങള്‍ കപ്പയും പന്നിയിറച്ചിയും തിന്നുകൊണ്ടിരിക്കവേ ആണ് ഈ പരിപാടി കാണാനിടയായത് എന്നത് ദൈവത്തിന്‍റെ മറ്റൊരു അത്ഭുതപ്രവര്‍ത്തി. ഇത്തരം ക്ലോസപ്പ് ഷോട്ടുകള്‍ ഇനിയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ. പണ്ട് ഞങ്ങളുടെ തോട്ടത്തില്‍ അടക്ക മോഷ്ടിക്കാന്‍ കയറിയ ഒരു പാപിയെ അപ്പന്‍ ഓടിച്ചിട്ട് കുത്തിവീഴ്ത്തിയപ്പോള്‍ വയറ്റില്‍‌നിന്നും പിണ്ണാക്ക് പുറത്തുചാടിയ രസകരമായ ഒരു സം‌ഭവം പറഞ്ഞു കേട്ടിട്ടുണ്ട്.

കഴിഞ്ഞമാസം തിങ്കളാഴ്ച്ച കാണിച്ച, 15കാരിയായ കിളുന്ത് കുഞ്ഞിനെ വീട്ടില്‍‌കയറി ബലാല്‍സംഗം ചെയ്ത അഞ്ച് പയ്യന്മാരെ അറസ്റ്റ് ചെയ്ത സംഭവം വല്ലാത്ത ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നായി. ആ മാലാഖക്കുട്ടിയുടെ മുഖം അവ്യക്തമാക്കിയാണ് കാണിച്ചതെങ്കിലും മനപ്പൂര്‍‌വ്വം ചില പഴുതുകളിട്ടത് ഉപകാരമായി. ഹെന്തു ചെയ്യാം, ചെലതൊക്കെ നമുക്കു മറച്ചല്ലേ പറ്റൂ.

മാനം വിറ്റു ജീവിക്കുന്ന പാപിനികളായ പെണ്ണുങ്ങളെ കൊച്ചിയില്‍ പോലീസ് റെയ്ഡ് ചെയ്ത് പിടിച്ച സംഭവം വിശദമായി അവതരിപ്പിച്ചത് അഭിനന്ദനാര്‍ഹമാണ്. അന്യപുരുഷന്‍റെ മുന്‍പില്‍ തുണി അഴിക്കാന്‍ മടിക്കാത്ത ഈ കുലടകള്‍ ക്യാമറക്കു മുന്‍പില്‍ മുഖം മറക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. എങ്കിലും നിങ്ങള്‍ ബുദ്ധിപൂര്‍‌വ്വം തിരിഞ്ഞും മറിഞ്ഞുമുള്ള ആംഗിളില്‍ കാണിച്ചപ്പോള്‍ മിക്കാവാറും മുഖങ്ങള്‍ ദൃശ്യമായിരുന്നു. അതില്‍ ഇറുകിയ മഞ്ഞ ബ്ലൗസിട്ട വെളുത്ത കുട്ടിയെ നല്ല മുഖപരിചയം തോന്നുന്നുണ്ട്. ബിസിനസ് സംബന്ധമായ യാത്രകളില്‍ എവിടെയെങ്കിലും‌‌വെച്ച് കണ്ടതായിരിക്കണം. ദൈവം അവരോട് പൊറുക്കുമാറാകട്ടെ.

ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു വിറ്റ കുറ്റത്തിന് വൃദ്ധന്‍ അറസ്റ്റിലായ വാര്‍ത്ത അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിച്ചതിനു നന്ദി. മനുഷ്യന്‍ എത്രമേല്‍ അത്യാഗ്രഹികളായിരിക്കുന്നു എന്നു നോക്കൂ. ബാങ്ക് കൊള്ള ചെയ്യുന്നതിലും കള്ളനോട്ടടിക്കുന്നതിലുമൊക്കെ ഒരു ന്യായമുണ്ട്. ഇതങ്ങനെയാണോ?! അത്യാര്‍ത്തി ഒന്നുകൊണ്ടുമാത്രമല്ലേ ഇയാള്‍ ലോട്ടറി ടിക്കറ്റ്തന്നെ മോഷ്ടിച്ചിരിക്കുന്നത്. ദുരാഗ്രഹിയായ ആ കെളവന്‍റെ മുഖം പല ആം‌ഗിളില്‍ ക്ലോസപ്പില്‍ കാണിക്കാന്‍ നിങ്ങള്‍ കാണിച്ച ധൈര്യം ഏതൊരു ചാനലിനും മാതൃകയാണ്.

ഈ രാഷ്ട്രീയക്കാര്‍ തമ്മിലുള്ള സംഘട്ടനങ്ങളും ലാത്തിച്ചാര്‍ജ്ജുമൊക്കെ ഉള്‍പ്പെടുത്തി നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്. അവന്മാര്‍ക്ക് എത്ര തല്ലുകൊള്ളുന്നതിലും എനിക്കു സന്തോഷമേയുള്ളു. പക്ഷേ രാഷ്ട്രിയവാര്‍ത്തകള്‍ കണ്ടാല്‍ പിള്ളാര് വഷളായിപ്പോകും. നാടു ഭരിക്കാന്‍ ഇങ്ങനെയൊരു കൂട്ടര്‍ വേണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം. നമ്മടെ തിരുമേനിമാര്‍ ഒരു രാഷ്ട്രീയക്കാരുടേം സഹായമില്ലാതല്ലേ തിരുസഭയുടെ സ്ഥാപനങ്ങള്‍ നല്ല കിണ്ണം കിണ്ണം പോലെ ഭരിക്കുന്നത്. പണ്ടു ഞങ്ങള്‍ ചില നിര്‍ദ്ധനസഹോദരിമാരുടെ ഉന്നമനത്തിനായി അവരെ വിദേശത്തേക്കു കയറ്റി അയച്ചത് കുറച്ചു വശപ്പെശകായപ്പോള്‍ ഈ മൈ.. ക്ഷമിക്കണം രാഷ്ട്രീയക്കാരെല്ലാം‌കൂടി ഞങ്ങളെ നക്ഷത്രമെണ്ണിച്ചു കളഞ്ഞു. തെണ്ടികള്‍.

മറ്റു ചാനലുകളുടെ "കലിപ്പ് FIR", "തരിപ്പ് ട്രയല്‍" തുടങ്ങിയ പരിപാടികള്‍ കൂതറക്കുറ്റപത്രവുമായി മല്‍‌സരത്തിലാണെന്നറിയാം. പക്ഷേ ഈ ഏര്‍പ്പാടില്‍ നമ്മള്‍ കോട്ടയത്തുകാരോട് ജയിക്കാന്‍ ആര്‍ക്കും കഴിയില്ലായെന്നത് ഉറപ്പാണല്ലോ. താങ്കളുടെ പരിപാടിയുടെ വിജയത്തിലേക്കായി ധാരാളം വിഷയങ്ങള്‍ ദിനവും ലഭിക്കുമാറാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിച്ചുകൊണ്ട്
പാലക്കാത്തറ പാപ്പച്ചന്‍

‍കോട്ടയം

Thursday 11 June 2009

ഒരു 'ഡാര്‍ലിങ്ങ്' ചതിക്കഥ

മോണ്‍സ്റ്റര്‍ പരുവത്തില്‍ രണ്ടെണ്ണം.
മൂത്ത ചാത്തന്‍ ഏഴാം ക്ലാസ് വിദ്യാര്‍‌ത്ഥി. ഇളയവന്‍ മറ്റൊരു സ്കൂളില്‍ നാലാം ക്ലാസില്‍.
ഇതില്‍ ര‍ണ്ടാമത്തെ ഐറ്റം ഞാന്‍ തന്നെ.
ഏണ്‍പതുകളുടെ തുടക്കമാണ് കാലം.

രണ്ടുപേരും ഒരുമിച്ചാണെങ്കില്‍ മാത്രം മാസത്തിലൊന്ന് എന്ന കണക്കില്‍ സിനിമ കണ്ട് വഷളായിക്കൊള്ളാന്‍ അച്ഛന്‍റെ അനുവാദം കിട്ടിയ വര്‍ഷം. പൊതുവേ ഇന്ത്യാ പാക്കിസ്ഥാന്‍ ബന്ധമാണ് ചാത്തന്‍‌മാര്‍ തമ്മിലെങ്കിലും ഇത്തരം common interests ഉള്ള വിഷയങ്ങളില്‍ രണ്ടുപേരും ഒറ്റക്കെട്ടാണ്.

ടിക്കറ്റെടുത്ത് തീയറ്ററിനുള്ളില്‍ കയറുന്നത് പൊടിഡപ്പി പരുവത്തിലുള്ള ചാത്തന്‍‌മാരാണെങ്കിലും സിനിമ അവസാനിക്കുമ്പോഴേക്കും അതാത് സിനിമകളിലെ നായകന്‍ ചേട്ടനിലേക്ക് പരകായപ്രവേശം നടത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന്, സോപ്പുപെട്ടിക്കഥ കണ്ടിറങ്ങുന്ന ചേട്ടന്‍‍, അനുജന്‍റെ തോളത്തു കൈയ്യിട്ട് സ്നേഹവായ്പോടെ ചേര്‍ത്തുപിടിച്ചാണ് വീട്ടിലേക്കു നടക്കുക. അന്നേ ദിവസം പിന്നെ "മോനേ" എന്നെ എന്നെ വിളിക്കൂ. സോപ്പുപെട്ടിയുടെ പാതി കൈയ്യിലുള്ളതുകൊണ്ട് എനിക്കും പെരുത്തു സന്തോഷം. സിനിമ ആക്ഷനാണെങ്കില്‍, എത്രവലിയ കൊള്ളസം‌ഘത്തേയും ഒറ്റക്കുനേരിട്ട് കൈത്തരിപ്പു തീര്‍ക്കാന്‍ വെമ്പുന്ന ഒരു വ്യാഘ്രസഹോദരനായി മാറും എന്‍റെ ചേട്ടന്‍.

അന്നത്തെ പ്രമേയം മൂന്നോ നാലോ മൂലകളുള്ള സം‌ഭവബഹുലമായ ഒരു പ്രണയകഥ. സിനിമ തീരുമ്പോഴേക്കും ചേട്ടന്‍ ഒരു റോമിയോ/റെസ്പുട്ടിന്‍ ആയി മാറിയിരുന്ന കാര്യം ഞാന്‍ പോലും അറിഞ്ഞില്ല. എന്‍റെ പാഠ്യേതര വിഷയങ്ങളില്‍ പ്രണയം ഇനിയും ലിസ്റ്റ് ചെയ്തിരുന്നില്ലല്ലോ. അങ്ങനെ "ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍‌കിടാവേ.." എന്നൊരു പാട്ടൊക്കെ മൂളി വീട്ടിലേക്കു നടക്കുന്ന വഴി ചേട്ടന്‍ ഒറ്റ ചോദ്യമാണ്!

"ഡാ, നിനക്ക് ഡാര്‍‌ലിങ് ഉണ്ടോ?"

സിനിമയില്‍ "ഡാര്‍ലിങ്" എന്നൊരു സംഭവം പലതവണ കടന്നുവന്നത് എന്‍റെ റഡാര്‍ പിടിച്ചെടുത്തിരുന്നെങ്കിലും പെട്ടന്നുള്ള ചോദ്യത്തില്‍ ഞനൊന്നു പകച്ചു. ഗൂഗിളും യാഹൂവും വെച്ച് മെമ്മറിയില്‍ തപ്പിനോക്കി. സ്കൂളും വീടും അയല്പക്കവുമൊക്കെ സേര്‍ച്ച് ചെയ്ത് തൃപ്തി വരാതെ നിക്കറിന്‍റെ കീശയില്‍ തപ്പിനോക്കി നിരാശനായപ്പോള്‍ ഞാനെന്‍റെ "ഡാര്‍ലിങ് രാഹിത്യം" വെളിപ്പെടുത്തി.
ചേട്ടന്‍ തിക്കും പൊക്കും* നോക്കിയിട്ട് പരമരഹസ്യമായി എന്നോട് പറഞ്ഞു

"എന്നാല്‍ എനിക്കൊരു ഡാര്‍ലിങ്ങുണ്ട്"

ഏഴ് അറകളുള്ള പെന്‍സില്‍ ബോക്സ് ആദ്യമായി കാണുന്ന അമ്പരപ്പോടെയും ആരാധനയോടെയും മിഴിച്ചുനോക്കുന്ന എന്നെ നോക്കി ചേട്ടന്‍ തുടര്‍ന്നു.

"എന്‍റെ ക്ലാസില്‍ തന്നെയാണ് എന്‍റെ ഡാര്‍ലിങ്. (My darling is situated in my class എന്നു ഞാന്‍ മനസ്സില്‍ പരിഭാഷപ്പെടുത്തി). സരിതയെന്നാണ് പേര്. സംഗതി ഞങ്ങള്‍ പരമരഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്. എട്ടാം ക്ലാസിലെ കൊല്ലപ്പരീക്ഷ കഴിഞ്ഞിട്ട് മതി കല്യാണമെന്നാണ് തീരുമാനം. നീയിത് ആരോടും മിണ്ടിയേക്കരുത്"

വിസ്ഫോടനാത്മകമായ ഒരു രഹസ്യത്തിന്‍റെ കാവല്‍‌ക്കാരനായി ഓര്‍ക്കാപ്പുറത്ത് ചുമതലയേല്‍‌ക്കേണ്ടി വന്നതിലുള്ള പരവേശത്തില്‍ ഒന്നു പതറിയെങ്കിലും ഇങ്ങനെയൊരു ദൗത്യത്തിന് തന്നെ വിശ്വാസപൂര്‍‌വ്വം തെരഞ്ഞെടുത്ത ചേട്ടന്‍റെ നടപടിയില്‍ കൃതാര്‍‌ത്ഥനായി, തിക്കും പൊക്കും നോക്കിയിട്ട് പരമരഹസ്യമായിത്തന്നെ ഞാനും പറഞ്ഞു.

"എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"

"എന്ത്?" എന്നു ചേട്ടന്‍

"അല്ല, ഡാര്‍ലിങ്ങ് എനിക്കും ഉണ്ടാകുമ്പോള്‍ പറയാന്ന്"

"ഓ" എന്ന് തലയാട്ടി ചേട്ടന്‍

ഏതാണ്ട് ഒരാഴ്ച്ചക്കു ശേഷം തറവാട്‌‌വീട്ടില്‍ വിഷുവിന്‍റെ തലേന്നാണ് കഥയുടെ അടുത്ത രം‌ഗം. കത്തിയടിക്കാന്‍ ഇളമുറക്കാരെല്ലാം ഒരു മുറിയില്‍ ഒത്തുകൂടിയിരിക്കുകയാണ്. 14 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള യുവസിം‌ഹങ്ങളും സിം‌ഹിണികളും ഒരു ഡസണടുപ്പിച്ചു വരും. ഉതിര്‍ന്നു വീഴുന്ന മൊഴിമുത്തുകള്‍ വാരിയെടുക്കാന്‍ ഞങ്ങള്‍ പീക്കിരിപ്പരുവങ്ങളും ജാഗരൂഗരായുണ്ട്.വലിയ കലപില ചെറുതായൊന്ന് ശാന്തമായ സമയത്താണ് ഒരു അശിരീരി ഉയര്‍ന്നു കേട്ടത്

"എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"വല്യമ്മയുടെ മകള്‍ ബീനേച്ചിയാണ്

എന്‍റെ അപായ സെന്‍സര്‍ ചെറുതായൊരു ബീപ്പടിച്ചു. ഇങ്ങനെയൊരു ഡയലോഗ് സിറ്റുവേഷന് ചേരുന്നില്ലല്ലോ. അതോ തനിക്ക് കണ്ടിന്യുവിറ്റി നഷ്ടപ്പെട്ടതാണോ. നാളെ എറിഞ്ഞിടേണ്ട മാങ്ങകളുടെ കണക്കിലേക്ക് ഇടക്കൊന്ന് മനസ്സ് ചാഞ്ഞിരുന്നു. ഹും.. ഇനി ശ്രദ്ധ പതറരുത്.

ദാ വീണ്ടും "എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"

ഇക്കുറി കുഞ്ഞമ്മാവനാണ്"നീ പറയുവോടീ?" എന്ന് ചോദ്യം അടുത്തയാള്‍ക്ക് പാസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇത്തവണ എന്‍റെ സെന്‍സര്‍ നിര്‍ത്താതെ ബീപ്പുന്നുണ്ട്. ഈ ഡയലോഗ് താനെവിടെയോ കേട്ടിട്ടുണ്ട്.(ഇന്ത നോസ് നാന്‍ എങ്കയോ പാത്തിരുക്ക്..) എല്ലാവരും എന്നെതന്നെയാണല്ലോ നോക്കുന്നതും.

മൈ ഗോഡ്! ചതി.. കൊടും ചതി!

താന്‍ പരമരഹസ്യമായി ജേഷ്ടന്‍ റോമിയോയുടെ ചെവിയിലോതിയ ഡയലോഗല്ലേ തമിഴന്‍റെ ലോറിക്കടിയില്‍ പെട്ട തണ്ണിമത്തങ്ങ പോലെ കെടന്നു ചതയുന്നത്!

എവിടെ ചേട്ടന്‍ കശ്മലന്‍! ഹും.. ആരുടെയോ മൂട്ടില്‍ സുരക്ഷിതമായി ഒളിഞ്ഞിരിക്കുകയാണ്. ഹൊ! ഇന്‍ഡോറായതുകൊണ്ട് കല്ലും കിട്ടാനില്ല. എന്തായാലും ഇത്രയുമായസ്ഥിതിക്ക് ചേട്ടന്‍‌കൊരങ്ങന്‍റെ ഡാര്‍ലിങ് രഹസ്യം പൊളിക്കുക തന്നെ..

ഞാന്‍ വാ തുറക്കുന്നതിനു മുന്‍‌പേ അട്ടഹാസച്ചിരികള്‍ക്കിടയില്‍ സദസ്സ്യരുടെ അറിവിലേക്കായി കുഞ്ഞമ്മാവന്‍റെ കഥാസ‌ം‌ഗ്രഹം വന്നു. പക്ഷേ സ്ക്രിപ്റ്റ് പാടേ മാറിമറിഞ്ഞിരിക്കുന്നു. ജ്യേഷ്ടന്‍ ഇല്ലാത്ത ഒരു ഡാര്‍ലിങ്ങ് കഥ പടച്ചുണ്ടാക്കി എന്നെ പറഞ്ഞു കേള്‍പ്പിച്ചെന്നും, ഈ ചെറിയ പ്രായത്തില്‍ പോലും ഗജപോക്രിയായതുകൊണ്ട് ഞാന്‍ തന്‍റെ വരുംകാല പ്രണയിനിയേക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപ്പെടുത്തിയെന്നും ഓക്കെയാണ് പുതിയ വേര്‍ഷന്‍.

ദ്രോഹി! സിനിമയുടെ ബാധ കയറിയപ്പോള്‍ അറിയാതെ വെളിപ്പെടുത്തിപ്പോയ ഡാര്‍ലിങ്ങ് രഹസ്യം പാരയായി മാറുന്നതിനുമുന്‍‌പ് ഒരു മുഴം മുന്‍പേ എറിഞ്ഞതണ്, വഞ്ചകന്‍. ഈ പാവം തന്‍റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ നിഷ്ക്കരുണം അവഗണിക്കപ്പെട്ടു.

എന്തിനേറെ പറയുന്നു. മിക്സിക്കുള്ളില്‍‌ അബദ്ധത്തില്‍ അകപ്പെട്ട ചെരട്ടക്കഷ്ണത്തിന്‍റെ അവസ്ഥയിലാക്കിക്കളഞ്ഞു എല്ലാവരും‌കൂടിയെന്നെ.
അതോടുകൂടി ഞാനൊരു പാഠം പഠിച്ചു സുഹൃത്തുക്കളേ. സിനിമ കണ്ട മദപ്പാടില്‍ നില്‍ക്കുന്ന ഒരു ചേട്ടന്‍‌മാരെയും നമ്പാന്‍ കൊള്ളില്ല.

കിട്ടിയ പണിക്കൊരു മറുപണി കാലങ്ങള്‍ക്കുശേഷം ഞാന്‍ കൊടുത്തതുകൂടി പറഞ്ഞാലേ കഥ പൂര്‍‌ണ്ണമാകൂ

ജ്യേഷ്ടന്‍ റോമിയോ ഇപ്പോള്‍ നാട്ടില്‍ സാമാന്യം തിരക്കുള്ള വക്കീലാണ്. എന്‍റെ കഴിഞ്ഞ ലീവിലാണ് സം‌ഭവം. ഞാന്‍ രാവിലെ പത്രം വായിച്ച് വരാന്തയിലിരിക്കുന്നു. ജ്യേഷ്ടനെ കാണാനായി വന്ന ഒരു കക്ഷി എന്‍റെ സമീപം വന്നിരുന്നു. നാട്ടില്‍ വേറേ കൊള്ളാവുന്ന വക്കീലന്മാര്‍ ആരുമില്ലേ ആവോ. ഞാനും വക്കീലിനെ കാണാന്‍ വെയിറ്റ് ചെയ്യുകയാണെന്നാണ് ആഗതന്‍റെ വിചാരം

"വക്കീലിനെ കണ്ടില്ലേ" എന്ന് ചോദ്യം എന്നോട്
"അകത്ത് മറ്റൊരു കക്ഷിയുണ്ട്"
അവന്‍റെ ആധാരം എഴുതി വാങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് ആത്മഗതം

"വക്കീലിനിപ്പൊ നല്ല തെരക്കാല്ലേ"

"ഓ.. തന്നെ" എന്ന് താത്പര്യമില്ലാതെ ഞാന്‍

ഇത്രയുമായപ്പോള്‍ ഞാന്‍ പതുക്കെ കക്ഷിയെ കണ്ണുകാണിച്ച് അടുത്തേക്ക് വിളിച്ച് അങ്ങുമിങ്ങും നോക്കിയിട്ട് ചെവിയില്‍ പറഞ്ഞു

"വക്കീല് ആള് മിടുക്കന്‍ തന്നെ. പക്ഷേ രഹസ്യമായിട്ടൊരു കാര്യം പറയാന്‍ കൊള്ളില്ല. ചതി പറ്റും"

കക്ഷി എന്‍റെ മുഖത്ത് മിഴിച്ചുനോക്കി, ഞാന്‍ പറഞ്ഞത് സീരിയസ്സായിത്തന്നെ എന്നുറപ്പിച്ചു.

കുറച്ചുനേരം ആലോചിച്ചിരുന്നശേഷം എന്നെയും കണ്ണുകാണിച്ച് അടുത്തേക്ക് വിളിച്ചിട്ട് അതീവ രഹസ്യമായി ചെവിയില്‍ പറഞ്ഞു

"ഞാനൊരു ബീഡി വാങ്ങീട്ട് ഇപ്പൊ വരാം"

ഇതും പറഞ്ഞ് വന്നതിന്‍റെ ഇരട്ടി സ്പീഡില്‍ ആളിറങ്ങി നന്നു.

ഹ ഹ അന്നു ബീഡി വാങ്ങാന്‍ പോയ കക്ഷിയെ പിന്നീടാ ജില്ലയില്‍ ആരും കണ്ടിട്ടില്ല

ഹും.. അനിയന്‍‌മാരോടാ കളി.

പിന്‍‌കുറിപ്പ് : ചതി പറ്റിയെങ്കിലും ഞാന്‍ വാക്കു പാലിച്ചു. എനിക്കൊരു "ഡാര്‍ലിങ്ങ്" ഉണ്ടായപ്പോള്‍ ഞാന്‍ ചേട്ടനോട് പറഞ്ഞു. എന്നിട്ട് അങ്ങേരെന്താ ചെയ്തത്! അച്ഛനോട് പറഞ്ഞ് ശ്ശടേന്ന് പിടിച്ച് കെട്ടിച്ച് തന്നു.
ചതിയന്‍!

Sunday 31 May 2009

മൃഗങ്ങള്‍‌ക്കുവേണ്ടി ഒരു മനുഷ്യസ്നേഹിയുടെ വിലാപം

മൃഗശാലകള്‍ എന്ന മൃഗങ്ങളുടെ തടവറകളുടെ പ്രസക്തി (അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍) നഷ്ടപ്പെട്ടിരിക്കുന്നു എന്ന എളിയ അഭിപ്രായം പങ്കുവെക്കാനാണ് ഈ കുറിപ്പ്. ഈ ഉദ്യമത്തിനു പിന്നില്‍ എന്തെങ്കിലും സ്ഥാപിത താത്പര്യമോ സുഖിപ്പിക്കല്‍(പുറം ചൊറിയല്‍) ലക്ഷ്യമോ ഇല്ലെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടേ. കാരണം ഞാനോ എന്‍റെ അടുത്ത കുടും‌ബാം‌ഗങ്ങളോ ഏതെങ്കിലും "മൃഗീയ" വിഭാഗത്തില്‍ പെടുന്നവരല്ല, എന്നു മാത്രമല്ല "പുറം ചൊറിയല്‍" എന്ന കലയില്‍ തീരെ വൈദഗ്ദ്ധ്യം ഉള്ളവരല്ല മൃഗങ്ങള്‍. എന്‍റെ ബ്ലോഗില്‍ ഇന്നെവരെ ഒരു മൃഗവും കമന്‍റിയിട്ടുമില്ല. എന്‍റെ വകയില്‍ ഒരമ്മായിയുടെ പേര്‍ മനേകാ ഗാന്ധി എന്നല്ല എന്നുകൂടി പറഞ്ഞാല്‍ ഈയുള്ളവന്‍റെ ഉദ്ദേശശുദ്ധി വായനക്കാര്‍‌ക്ക് ബോദ്ധ്യമാകും എന്നു വിശ്വസിക്കട്ടെ.


മിണ്ടാപ്രാണികളെ ജയിലിലടച്ച് പീഢിപ്പിക്കുന്ന, മൃഗശാലകള്‍ എന്ന സം‌വിധാനത്തിന്‍ അനേക നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. BC 2500 ല്‍ വരെ മൃഗശാലകള്‍ നിലനിന്നിരുന്നതായി തെളിവുകളുണ്ടെന്ന് വിക്കിയുടെ സാക്ഷ്യം. പുരാതന സാമ്രാജ്യങ്ങളിലെ ഭരണാധികാരികളും പ്രഭുകുടുംബങ്ങളും തങ്ങളുടെ പ്രതാപം പ്രകടിപ്പിക്കാനാണ് പ്രധാനമായും ഈ മൃഗപരിപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് ചരിത്രം പറയുന്നു. സാമന്തന്മാരും മറ്റു വിധേയരും ചക്രവര്‍ത്തിമാരെ സന്തോഷിപ്പിക്കാനായി (സോപ്പ്) അപൂര്‍‌വ്വയിനം മൃഗങ്ങളെയും പറവകളെയും കാഴ്ച്ചയര്‍പ്പിക്കുന്നത് ഒരു പതിവായിരുന്നു. തങ്ങളുടെ കൊട്ടാരങ്ങളോടനുബന്ധിച്ചുള്ള ഉദ്യാനങ്ങളുടെ ഭാഗമായാണ് പലപ്പോഴും ഈ പഴയകാല മൃഗശാലകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നത്. ശിക്കാറിന്‍റെ ഉള്‍‌വിളി ഉണ്ടാകുമ്പോള്‍ കൂട്ടിലിട്ടു വളര്‍ത്തിയ ഇരകളെ തുറന്നുവിട്ട്, സൗകര്യപ്രദവും സുരക്ഷിതവുമായ ആം‌ഗിളില്‍നിന്ന്‍ അമ്പെയ്തും ഷൂട്ട് ചെയ്തും ശൂരത്വം ആഘോഷിച്ചിരുന്ന ശിക്കാരി ശം‌ഭുമാര്‍ക്കും മൃഗശാലകളുടെ ചരിത്രത്തില്‍ ഇടമുണ്ട്.


കാലം മാറിയിട്ടും കഥ മാറിയില്ല. 18, 19, 20 നൂറ്റാണ്ടുകളില്‍ ലോകമെമ്പാടും ഭരണവ്യവസ്ഥകള്‍ മാറിമറിഞ്ഞപ്പോള്‍ ഈ സ്വകാര്യ കളക്ഷന്‍സ് പലതും പൊതുസ്വത്തായി മാറുകയും പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിനായി തുറന്നുകൊടുക്കപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് മൃഗങ്ങളുടെ ഈ ജയിലുകള്‍ Zoological Gardens അഥവാ Zoo എന്ന ഓമനപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍. (മൃഗങ്ങളുടെ perspective ല്‍ നോക്കുകയാണെങ്കില്‍ "കോരന് കഞ്ഞി കുമ്പിളില്‍ തന്നെ" എന്നും പറയാം). വീരസ്യപ്രകടനമായിരുന്നു മൃഗങ്ങളുടെ കാരാഗ്രഹവാസത്തിന് പണ്ടു കാരണമായതെങ്കില്‍ ‍ പിന്നീടത് വിനോദം, വിജ്ഞാനം, ഗവേഷണം എന്നിങ്ങനെ വിവിധ ന്യായങ്ങളായി നിവ്വചിക്കപ്പെട്ടു. ജീവികളെ കൂട്ടിലടച്ച്, പണംപിരിച്ച് ഷോ നടത്തുകയും, ടിക്കറ്റിന് പണം മുടക്കി കടലയും കൊറിച്ച് ഉള്ളില്‍ കയറുന്നവന് കൂട്ടില്‍ കിടക്കുന്ന വാനരന്‍‌മാരെ നോക്കി പല്ലിളിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയുമാണ് മൃഗസം‌രക്ഷണത്തേക്കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കാനുള്ള എളുപ്പവഴി എന്ന് ആരൊക്കെയോ നമ്മളെ പറഞ്ഞു പഠിപ്പിച്ചു. ഈ പാരതന്ത്ര്യത്തില്‍ കഴിയുന്ന ജന്തുജാലങ്ങളെ കണ്ടുവളരുന്ന കുരുന്നുകളുടെ തലയില്‍ മൃഗാവകാശങ്ങളേക്കുറിച്ച് (Animal rights) വിപരീത ധാരണകള്‍ കയറിക്കൂടിയാല്‍ അത്ഭുതപ്പെടാനില്ല. കാട്ടിലും മാനത്തും വെള്ളത്തിലും സ്വതന്ത്രരായി വിഹരിക്കേണ്ട ജീവജാലങ്ങളെ എന്തോ സൗമനസ്യം ചെയ്യുന്ന ഭാവേന, റേഷന്‍ ഭക്ഷണവും ചലനത്തിന് അതിരും നിശ്ചയിച്ച് ജയിലുകളിലടച്ചിരിക്കുന്നത് മനുഷ്യന്‍റെ സ്വാര്‍ത്ഥതയും, "എനിക്കായി നിര്‍മ്മിക്കപ്പെട്ട പ്രപഞ്ചം" എന്ന വിവരം‌കെട്ട അഹന്തയുമല്ലാതെ മറ്റെന്താണ്. പഠനവും ഗവേഷണവും വംശനാശം സംഭവിക്കാനിടയുള്ള ജീവികളുടെ സം‌രക്ഷണവുമൊക്കെ തീര്‍ച്ചയായും നല്ല ലക്ഷ്യങ്ങള്‍ തന്നെ. പക്ഷെ ഇന്നു ലോകത്ത് നിലവിലുള്ള എത്ര മൃഗശാലകള്‍ ഇത്തരം ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ളതാണ് പ്രശ്നം. മേല്പ്പറഞ്ഞ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കച്ചവടതാത്പര്യങ്ങളില്‍‌നിന്നും മുക്തമായി തികച്ചും നിയന്ത്രിതവും പരിമിതവുമായിരിക്കേണ്ടതല്ലേ?



പേരിനു പറയാനെങ്കിലും പഴയകാലത്ത് ചില കാരണങ്ങളുണ്ടായിരുന്നു. ഇങ്ങനെയും ചില ജീവജാലങ്ങള്‍ നമുക്കു ചുറ്റും നിലനില്‍ക്കുന്നുണ്ട് എന്നൊരു ദൃശ്യമായ സാക്ഷ്യപ്പെടുത്തല്‍ മൃഗശാലകള്‍‌വഴി മാത്രം സാദ്ധ്യമായിരുന്ന കാലം നാം താണ്ടിക്കഴിഞ്ഞു. ഇന്ന്, ലോകത്തൊരു മൃഗശാലക്കും കാട്ടിത്തരാന്‍ പറ്റാത്തത്ര വിശദമായി ജീവജാലങ്ങളെ പരിചയപ്പെടുത്താന്‍ ദൃശ്യമാദ്ധ്യമങ്ങള്‍ നമ്മുടെ സ്വീകരണമുറികളില്‍ ക്യൂ നില്‍ക്കുന്നു. മൃഗശാലകള്‍ക്ക് പകരം വെയ്ക്കാനായി Virtual reality പോലുള്ള ശാസ്ത്രത്തിന്‍റെ മറ്റ് നൂതന സങ്കേതങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ന് ലോകത്തെമ്പാടും നിലവിലുള്ള എണ്ണമറ്റ മൃഗശാലകള്‍ക്ക് പകരമായി, സാമ്പത്തികമായ അധികഭാരം ഇല്ലാതെതന്നെ, ഒന്നിനു പത്ത് എന്ന തോതില്‍ ഇത്തരം virtual theatreകള്‍ സ്ഥാപിക്കാന്‍ കഴിയും.



അതുകൊണ്ട് ഒരു തുടക്കമെന്ന നിലയില്‍ ഇരുമ്പഴികളുടെ നിയന്ത്രണങ്ങള്‍ കുറവായ സഫാരികളും മറ്റ് പരിധിരഹിത(?) മൃഗസം‌രക്ഷണകേന്ദ്രങ്ങളും ഒഴിച്ചുള്ള മൃഗശാലകള്‍ നമുക്ക് അടച്ചുപൂട്ടാം.


നഗരങ്ങളുടെ കണ്ണായ ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മൃഗശാലകള്‍ കാലിയിടാന്‍ വൈമുഖ്യമുണ്ടെങ്കില്‍, മൃഗങ്ങള്‍ക്ക് പകരം‌വെക്കാന്‍ പറ്റിയ ഇനം വിത്തുകള്‍ നമ്മള്‍ മനുഷ്യരുടെ ഇടയില്‍ തന്നെയുണ്ട്. അതിലേക്കയി ഈയുള്ളവന്‍റെ ചില suggetions താഴെ കൊടുക്കുന്നു.


രാജവെമ്പാല - ഒസാമ ബിന്‍ ലാദന്‍, നരേന്ദ്രമോഡി

ഈനാം‌പേച്ചി and മരപ്പെട്ടി - ജോര്‍ജ്ജ് ബുഷ് and കോണ്ടലിസ റൈസ്

കണ്ടാമൃഗം - രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷിബു സോറന്

‍അണ്ണാന്‍ (അണ്ടി കളഞ്ഞത്) - കെ.മുരളീധരന്

ഓന്ത് - ലാലു, മുലായം, ജയലളിത, ചന്ദ്രബാബു, മായാവതി..

കൊരങ്ങന്‍ (വാനരന്‍, മര്‍ക്കടന്‍) - ശ്രീശാന്ത്(ക്രിക്കറ്റ് താരം)

എരുമ(ഹൈബ്രിഡ്) - നമിത (സിനിമാതാരം)

കുയില്‍(നാദം) - എം.എം.ഹസ്സന്‍


ഇനിയും എത്രയെങ്കിലും ബാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ വായനക്കാര്‍ക്കായി വിട്ടുതരുന്നു.


ഈ കുറിപ്പിന്‍റെ ആദ്യം പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കളിയല്ല(വിശ്വസിക്കൂ പ്ലീസ്). ഇത്തരം ഒരു ചെറുകുറിപ്പില്‍ ഒതുക്കാന്‍‌മാത്രം ലളിതമായ വിഷയമല്ലിത്. ലോകമെമ്പാടുമുള്ള മൃഗസ്നേഹികള്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഒരാവശ്യമാണ് മൃഗശാലകളുടെ മേലുള്ള നിയന്ത്രണം. അതുകൊണ്ട് ഗോണ്ടനാമോകള്‍ക്കൊപ്പം നമുക്ക് മൃഗശാലകളും അടച്ചുപൂട്ടാം. (ഇന്നുതന്നെ വേണമെന്നില്ല, നാളെയോ മറ്റന്നാളോ സൗകര്യം‌പോലെ..)



ഒരു മനുഷ്യസ്നേഹിക്ക് എങ്ങനെ ഒരു മൃഗസ്നേഹിയാകാതിരിക്കാന്‍ കഴിയും! (ഠിം!).

Wednesday 20 May 2009

സന്തോഷ് മാധവന് സ്വീകരണം!

2025 MAY 20
ബഹു പാര്‍ട്ടി സെക്രട്ടറി അറിയുന്നതിലേക്കായി മാനസാന്തരപ്പെട്ട സന്തോഷ് മാധവ സ്വാമികള്‍ എഴുതുന്നത്,

കഴിഞ്ഞ് കുറെ നാളുകളായി എന്‍റെ അളിയന്‍ പ്ലാത്തറ സുരാജനും മറ്റനുയായികളും താങ്കളുമായി നടത്തിവന്ന ചര്‍ച്ചകളുടെ ബാക്കിയാണ് ഈ കത്ത്. താങ്കള്‍ക്കറിയാവുന്നതുപോലെ പതിനാറു വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം അടുത്തമാസം ഞാന്‍ ‌മോചിതനാകുകയാണ്. കഴിഞ്ഞ മൂന്നു പൊതുതിരഞ്ഞെടുപ്പുകളിലും രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും എന്‍റെയും അനുയായികളുടെയും പിന്തുണ താങ്കളുടെ പാര്‍ട്ടിക്കായിരുന്നു എന്നു ഞാന്‍ ഓര്‍മ്മപ്പെടുത്തേണ്ടതില്ലല്ലോ. പല വെറൈറ്റി ദുഷ്ടശക്തികളുടെ സ്വാധീനത്താല്‍ വിഘടിച്ചു പോയിരുന്ന ഈഴവ വോട്ടുകള്‍ നമ്മുടെ മുന്നണിക്ക് അനുകൂലമാക്കാന്‍ ഞങ്ങളുടെ പിന്തുണ സഹായകരമായി എന്ന് തെളിയിക്കപ്പെട്ടതാണ്.

സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ നമ്മള്‍ തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞതിന് എന്‍റെ അഭിനന്ദനം അറിയിക്കട്ടെ. എന്‍റെ ജാതിക്കാരുടെ വോട്ടുകള്‍ അപ്പാടെ പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ സാധിക്കും എന്ന കണക്കുകൂട്ടല്‍ മാത്രമല്ല താങ്കളുടെ ഈ തീരുമാനത്തിനു പിന്നിലുള്ളതെന്ന് ജനങ്ങള്‍ തിരിച്ചറിയും. എന്നെയും അനുയായികളെയും മുന്നണിയില്‍ എടുത്തില്ലെങ്കില്‍ ഞാന്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പാവപ്പെട്ട പെണ്‍കുട്ടികളെ പൂജാമുറിയിലിട്ടു പീഡിപ്പിച്ച് നീലച്ചിത്രമെടുത്തു രസിക്കുന്ന പഴയ നീചവഴികളിലേക്ക് തിരിച്ചുപോകാനിടയുണ്ടെന്ന് അവര്‍ക്കറിയാം. അപ്പോള്‍‌പിന്നെ അവരുടെ അമ്മപെങ്ങന്‍‌മാരുടെ മാനം രക്ഷിക്കനുള്ള എളുപ്പവഴി എന്നെ മുന്നണിയില്‍ എടുക്കുകയാണെന്ന് വ്യക്തമാണല്ലോ. പാര്‍ട്ടി മുന്‍‌കാലങ്ങളിലെടുത്ത പല നിലപാടുകളും അത് തെളിയിച്ചതാണ്.

ജയില്‍ മോചിതനായി വരുമ്പോള്‍ എന്നെ സ്വീകരിച്ചാദരിക്കാനായി താങ്കളൊരുക്കുന്ന ചടങ്ങ് സാമ്രാജ്യത്വ ശക്തികള്‍ക്കുള്ള ഉറച്ച താക്കീതായിരിക്കണം. അതിലേക്കായി ചുരുങ്ങിയത് നാല് മന്ത്രിമാരെങ്കിലും പങ്കെടുക്കേണ്ടതുണ്ട് എന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍‌നിന്നും ചടങ്ങിനെത്തുന്ന എന്‍റെ പഴയ പീഡനാനുയായികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഏര്‍പ്പാടാക്കാന്‍ ശ്രദ്ധിക്കുമല്ലോ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ വാഹനങ്ങള്‍ ഒരുക്കുന്നതായിരിക്കും നല്ലത്. ഞങ്ങളെ മുന്നണിയില്‍ എടുക്കുന്ന പ്രഖ്യാപനം ഇനിയും ഉണ്ടാകാത്ത സ്ഥിതിക്ക് അവര്‍ പഴയ നേരമ്പോക്കുകളൊന്നും മറന്നിട്ടുണ്ടാകാന്‍ വഴിയില്ല. പ്രഖ്യാപനം ഉണ്ടായാലുടന്‍ ഞാന്‍ അതിനുള്ള സ്വിച്ച് ഇടുന്നതായിരിക്കും.

മുന്നണിയെ ശക്തിപ്പെടുത്താനുള്ള സജീവമായ പ്രവര്ത്തനങ്ങള്‍ ഞാന്‍ ജയിലിലും തുടരുന്നുണ്ട് എന്നറിയാമല്ലോ. മാറാട് കേസില്‍ ശ്ക്ഷിക്കപ്പെട്ട അരയന്‍‌മാര്‍, അതേ കേസില്‍ അകത്തുള്ള മുസ്ലീമുകള്‍, അഭയ കേസില്‍ അകപ്പെട്ട അച്ചന്‍‌മാര്‍, വിവിധ കൊലപാതക പിടിച്ചുപറി കേസുകളില്‍ പ്രതികളായ നായന്മാര്‍, വെള്ളാള പിള്ളമാര്‍, പറയന്മാര്‍, പുലയന്മാര്‍, മലമ്പണ്ഡാരങ്ങള്‍ തുടങ്ങി നാനാജാതി മതസ്ഥര്‍ ജയില്‍ ചാടിയോ ശിക്ഷ തീര്‍ന്നോ പുറത്തുവന്നാലുടന്‍ നമ്മുടെ മുന്നണിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അതുവഴി ഈ സമുദായക്കാരായ സകല വിവരദോഷികളും നമ്മുടെ മുന്നണിക്ക് ക്യൂനിന്ന് വോട്ടുചെയ്യും എന്ന് പറയേണ്ടതില്ലല്ലോ. കിഴക്കന്‍ മലകളില്‍ "തോപ്പാളര്‍" എന്നൊരു വര്‍ഗ്ഗം ഉള്ളതായി കേട്ടിട്ടുണ്ട്. ആ കൂട്ടത്തില്‍ നിന്നാരും ജയിലില്‍ ഇല്ലാത്തതുകൊണ്ട് വിപ്ലവം നടപ്പാക്കുന്നത് വൈകാന്‍ സാദ്ധ്യതയുണ്ട്.

ഞങ്ങളെ മുന്നണിയില്‍ ചേര്‍ക്കുന്നതിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ "വരട്ടുവാദി", "വികസനവിരോധി", "ബക്കറ്റ് കോരി" തുടങ്ങിയ വിശേഷണനങ്ങള്‍ കൊടുത്ത് സകല ചെറ്റകളേയും പാര്‍ട്ടിയില്‍‌നിന്നും പുറത്താക്കേണ്ടതുണ്ട് എന്നും ഓറ്മ്മിപ്പിക്കട്ടെ. കൂടുതല്‍ ആലോചനകള്‍ക്കായി ഞാന്‍ വീണ്ടും ബന്ധപ്പെടുന്നതാണ്. സ്വീകരണച്ചടങ്ങ് ഗംഭീരമാക്കുവാന്‍ എല്ലാ ആശംസകളും നേരുന്നു.

സ്വന്തം

പുതിയ(Brand New) സന്തോഷ് മാധവ സ്വാമികള്‍

Sunday 17 May 2009

വാഴക്കോടന്‍ വാഴ്ക

കഥയിങ്ങനെ.മറ്റുള്ളവര്‍ വെക്കേഷനു വേണ്ടിയുള്ള തയ്യാറെടുപ്പ് മനസ്സില്‍‌പോലും തുടങ്ങുന്നതിനു മുന്‍പ് നാട്ടിലേക്കുള്ള ടിക്കറ്റുവാങ്ങി കീശയിലിട്ട് അതിബുദ്ധി കാട്ടിയ ഈയുള്ളവനേപ്പോലുള്ള പ്രാരാബ്ദ്ധക്കാരായ പ്രവാസികളെ ത്രിശങ്കുവിലാക്കിക്കൊണ്ട് ജസീറ എയര്‍‌വെയ്സ് തങ്ങളുടെ മുഴുവന്‍ ഇന്ത്യന്‍ ഫ്ലൈറ്റുകളും ക്യാന്‍‌സല്‍ ചെയ്യുന്നു. ചെലവാക്കിയ ചൊള എങ്ങനെ തിരികെ കിട്ടുമെന്നറിയാന്‍ ജസീറയില്‍ വിളിക്കുമ്പോള്‍ "അന്നേക്കാളും ബല്യ പുയ്യാപ്ല ബിളിച്ചിട്ട് മ്മള് ഫോണെടുത്തിട്ടില്ല" എന്നു കിളിനാദം. പരവേശം മൂത്ത് അവരുടെ ഓഫീസിലേക്കോടി നേരിട്ടന്വേഷിച്ചപ്പോള്‍ "ഈ മെയില്‍ അയക്ക് ബലാലേ, പ്രാസം തെകഞ്ഞാല് കായി തരാം" എന്ന് സൗജന്യം. തിരികെവന്ന് ജസീറയുടെ സൈറ്റ് മുഴുവന് അരിച്ചപെറുക്കിയിട്ടും mail address കാണാതെ കലിപ്പുകയറി ഇരിക്കുമ്പോള്‍ ബ്ലോഗില് വാഴക്കോടന്റെ പോസ്റ്റ് കാണുന്നു. ഉടനെ ഇട്ടു "യാരാവത് കാപ്പാത്തുങ്കോ" എന്നൊരു കമന്റ്.

മിനുറ്റുകള്ക്കുള്ളില്‍ വാഴക്കോടന്‍റെ മെയിലൊരെണ്ണം എന്റെ ഇന്‍ബോക്സില്‍. "അന്നെ ഒരു വഴിക്കാക്കണ കാര്യം നോമേറ്റിരിക്കണൂ" എന്ന് കടിതം. മടക്കത്തപാലില്‍ ഫോണ്‍ നമ്പര്‍ അയച്ച ഉടനെ വിളി വന്നു

"ഹലോണ്‍"

"ഹലോ ഞാന്‍ വാഴ.."

"മൈ ഗോഡ് വാഴകള്‍ സംസാരിക്കാനും തുടങ്ങിയോ!!"

"അതല്ലടോ ഞാന്‍ വാഴക്കോടന്‍"

"ഓ ജീസസ്, ബ്ലോഗിലെങ്ങും വാഴപ്പഴങ്ങള്‍ വിതരണം ചെയ്യുന്ന മഹാനുഭാവന്‍!. ഞാന്‍ പഴങ്ങള്‍ ധാരാളമായി കഴിക്കാറുണ്ട്"

"ഓസില്‍ കിട്ടിയാല്‍ ആസിഡും കുടിക്കും, ബ്ലഡി മല്ലൂസ്"

"അതല്ല സര്‍, ഞാന്‍ ശരിക്കും താങ്കളുടെ രചനകള്‍.."

"ചെലക്കാതെ കാര്യം പറയടോ. തനിക്കും തന്‍റെ ബഡുക്കൂസുകള്‍ക്കും നാട്ടലേക്കു ടിക്കറ്റ് വേണം. അതല്ലേ തന്‍റെ പ്രശ്നം?"

"അതേ സര്‍"

"അതു നോമേറ്റു"

"സര്‍!!??"

"ഈ പറക്കണ വണ്ടിക്ക് രസീതെഴുതുന്ന ഗമ്പനിയിലാഡോ എന്‍റെ പണി"

"പക്ഷേ സര്‍ നമ്മള്‍ തമ്മില്‍ ഒരു പരിചയം പോലുമില്ലാതെ.."

"ഡൊണ്ട് വറി മൈ ബോയ്, പരസഹായം എന്‍റെ ഒരു വീക്ക്‌നെസ്സാണ്"

"വളരെ നന്ദി സര്‍"

"പിന്നെ, ഈ സര്‍ വിളി വേണമെന്നില്ല"

"ഒഴിവാക്കാം സര്‍"

"വല്ലപ്പോഴുമൊക്കെ 'മൊതലാളി' എന്നു വിളിക്കാം"

"ഇനി അങ്ങനയേ വിളിക്കൂ വാഴമൊതലാളീ"

കേസേറ്റുടുത്ത വാഴക്കോടന്‍ കാല്‍ക്കുലേറ്ററെടുത്ത് പല കൂട്ടല്‍ കിഴിക്കലുകള്‍ക്കു ശേഷം അടുത്ത വിളി എമിറേറ്റ്സ് എയര്‍‌ലൈന്‍സിന്‍റെ ഓഫീസിലേക്ക്

"ഹലൊ" ഫിലിപ്പിനൊ കിളിനാദം

"ഹലോ, എമിറേറ്റ്സ് എന്ന പേരില്‍ മാനത്തൂടെ ഓട്ടോറിക്ഷ പറപ്പിക്കണ ഗമ്പനി അല്ലേ?"

"തന്നെ അപ്പീ തന്നെ"

"അന്‍റെ വല്യ മൂപ്പന്‍‌സായ്‌വിന് ഫോണ്‍ കൊട് പെണ്ണേ"

"താനാരാ, ഹൂ ആര്‍ യൂ, തും കോന്‍ ഹൊ, ക്യങ് പുങ് തങ്??"

"ഞാന്‍ ബ്ലൊഗര്‍ വാഴക്കോടന്‍"

"എന്‍റമ്മച്ചീ എനിക്കു പെട്ടന്ന് മനസ്സിലായില്ല. ക്ഷമിക്കണം വാഴേട്ടാ."

"സാരമില്ല, ബട് ഡോണ്ട് റിപ്പീറ്റിറ്റ്. കൗപീനത്തില്‍ സോറി ഫിലിപ്പീനത്തില്‍ വാഴകളൊക്കെ നന്നായി വളരുന്നില്ലേ?"

"ഇക്കൊല്ലം വിളവല്‍‌പ്പം മോശമാണ് വാഴേട്ടാ"

"ചാണകമിടുന്നില്ലേ?"

"രാവിലേയും വൈകിട്ടും പണ്ടേ ഉള്ള ശീലമാണ്"

"ഉം.. ഉം.. രസികത്തി രസികത്തി, മൂപ്പന് ഫോണ്‍ കൊട്"

"ഹലോ മൂപ്പന്‍ ഹിയര്‍"

"ഞാന്‍ വാഴയാണ്. ഒരു സങ്കടം പറയാനുണ്ട്"

"ടെല്‍ മീ മൈ ബോയ്"

"തൊടുപുഴക്കാരന്‍ ഒരു ബ്ലോഗര്‍ വലിയ കഷ്ടപ്പാടിലാണ്"

"ഓനെന്തു പറ്റി?"

"ഒമ്പതു കൊല്ലം മുന്‍പ് ലവനൊരു ഇരിങ്ങാലക്കുടക്കാരിയെ കെട്ടി"

"മൈ ഗോ))))ഡ്"

"അബദ്ധത്തിലല്ലാതെ രണ്ട് പിള്ളേരുമുണ്ടായി, ഒരു പെട്രോമാക്സും ഒരു ട്രോഫിയും"

"വാട്ട് എ പിറ്റീ!"

"സകലതും ഷാര്‍‌ജയിലാണിപ്പോള്‍ അടുപ്പ് കൂട്ടിയിരിക്കുന്നത്"

"ഇനി കൂടുതലൊന്നും പറയണ്ട മി. വാഴ. എന്‍റെ എന്തു സഹായമാണ് വേണ്ടത്?"

"അവറ്റകളെ വെക്കേഷന് നാട്ടിലെത്തിക്കാന്‍ സൗജന്യമായി മൂന്നു കസേര വണ്ടിയിലിട്ടു തരണം. ഒന്ന് മടിയിലൊതുങ്ങും"

"ഡണ്‍ മി. വാഴ ഡണ്‍"

കാര്യങ്ങള്‍ കണക്കുകൂട്ടിയപോലെ പുരോഗമിക്കുന്നതിന്‍റെ സന്തോഷത്തില്‍ വാഴക്കോടന്‍റെ അടുത്ത കോള്‍ സ്വന്തം ബോസിന്

"സര്‍ വാഴയാണ്"

"ടെല്‍ മീ വാഴ, വിളവെങ്ങനെയുണ്ട്?"

"തകര്‍ത്തുവാരുകയാണ് സര്‍"

"ഗുഡ്"

"ഇപ്പൊ വിളിച്ചത് ഒരു സന്തോഷവാര്‍ത്ത പറയാനാണ്"

"എന്താണത്, നിന്‍റെ ബ്ലോഗില്‍ പത്തു കമന്‍റ് തെകഞ്ഞോ?"

"അതല്ല സര്‍, തൊടുപുഴക്കാരന്‍ ഒരു മന്ദിപ്പ് ബ്ലോഗറുടെ പേരില്‍ നുമ്മടെ സായ്‌വിനെ ചാക്കിട്ട് ഫ്രീയായി മൂന്നു ടിക്കറ്റ് തരാക്കീട്ടുണ്ട്"

"മിടുക്കന്‍"

"ഇനി അത് അന്യായവിലക്ക് തൊടുപുഴക്കാരന്‍ പരട്ടയെ പിടിപ്പിക്കണം"

"പക്ഷേ അവന്‍ മന്ദിപ്പാണെന്ന് എങ്ങനെ മനസ്സിലായി?"

"ഓന്‍റെ പോസ്റ്റുകള്‍ കണ്ടാലറിയാം സര്‍"

"എക്സലന്‍റ്"

"സര്‍ എന്‍റെ ഇന്‍‌ക്രിമന്‍റ്?"

"അനക്കിഷ്ടമുള്ളത് എഴുതിയെടുത്തോ. കഴുക്കോല് ബാക്കി വെച്ചേക്കണം"

"ഡാങ്ക്യൂ സര്‍"

ഒടുവില്‍ സംഭവത്തിന്‍റെ ക്ലൈമാക്സ് ഇങ്ങനെ.

യന്ത്രത്തിന്‍റെ ഒരറ്റത്ത് കാര്‍‌ക്കോട.. സോറി വാഴക്കോടന്‍ മൊതലാളിയും മറുതലക്കല്‍ ഈയുള്ളവനും

"ഹലോ ഞാന്‍ വാഴയാണ്"

"മുതലാളീ ഞാന്‍ പഴമാണ്"

"മിടുക്കന്‍, നല്ല ഒഴുക്ക്!"

"ഞാന്‍ ഒലിക്കാനും തയ്യാറാണ് മുതലാളീ"

"കൊടുത്തയച്ച ടിക്കറ്റുകള്‍ കിട്ടിയില്ലേ"

"കിട്ടിയ ഉടനെ ഞാന്‍ കൗപീനത്തില്‍ ഒളിപ്പിച്ചൂ മൊതലാളീ"

"ഇനി കാശ്.."

"ടിക്കറ്റ് തന്നെ വലിയ ഉപകാരം മൊതലാളീ, ഇനി കാശൊന്നും വേണ്ട"

"അതല്ല, വിലയുടെ കാര്യം.."

"മറക്കില്ല മൊതലാളീ മറക്കില്ല, ഈ ഉപകാരത്തിന്‍റെ വില ഞാന്‍ മറക്കില്ല"

"എടോ അതല്ല, പണം.. പണം.."

"കറക്റ്റ് മൊതലാളീ കറക്റ്റ്, പണമില്ലാത്തവന്‍ പിണമാണ് പിണം. അതുകൊണ്ടാണല്ലോ മൊതലാളിയുടെ സഹായം തേടേണ്ടിവന്നത്"

"എടോ അതല്ല, ടിക്കറ്റിന്‍റെ വില.."

"തന്നെ മൊതലാളീ തന്നെ, വെല മതിക്കാന്‍ പറ്റാത്ത ടിക്കറ്റാണിത്. ഇനിയും ഇങ്ങനെ എന്തെങ്കിലും ആവശ്യം വരമ്പോള്‍ ഞാന്‍ മൊതലാളിയെ വിളിക്കാം" "ക്ടിം"

"ഹലോ.. ഹലോ.. മൈ ഗോഡ് എന്‍റെ ഇന്‍‌ക്രിമന്‍റ്.. എന്‍റെ ജ്വാലി.."

ശുഭം