Tuesday 27 July 2010

പൊതുസമൂഹം മന്ദബുദ്ധികളല്ല

ഈയുള്ളവനൊരു ഹൈന്ദവനാണ്(സര്‍ട്ടിഫിക്കറ്റിലെങ്കിലും). എന്‍റെ കുടും‌ബത്തില്‍ കമ്യൂണിസ്റ്റുകാരുണ്ട്, കോണ്‍ഗ്രസ്സുകാരുണ്ട്, പിണറായി ഗ്രൂപ്പും അച്ചുതാനനന്ദന്‍ ഗ്രൂപ്പും ഏ ഗ്രൂപ്പും ഐ ഗ്രൂപ്പും എന്തിന് മുരളി ഗ്രൂപ്പും പോലുമുണ്ട്. പക്ഷെ മരുന്നിനു പോലും ഒരു സംഘപരിവാര്‍ അനുയായി ഇല്ല. അതിന്‍റെ കാരണമാലോചിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇതാണ്. ഇന്ത്യയെ ഹൈന്ദവരാജ്യമാക്കുക എന്നതാണ് പരിവാര അജണ്ഡ. നമ്മുടെ മതേതര രാജ്യത്തിന്‍റെ സമാധാനാന്തരീക്ഷം താറുമാറാക്കാന്‍ മാത്രമുപകരിക്കുന്ന ആശയപ്രചാരണങ്ങളാണ് അവരുടേത്. ന്യൂപക്ഷങ്ങളെ കൊന്നൊടുക്കിയിട്ടായാലും ഹൈന്ദവ രാഷ്ട്ര സ്ഥാപനം നടപ്പാക്കണമെന്നു ചിന്തിക്കുന്ന തീവ്രവാദികള്‍ അവരിലുണ്ട്. വിധ്വം‌സക പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ രാജ്യത്തിന്‍റെ ഭരണസം‌വിധാനങ്ങള്‍ പോലും ദുരുപയോഗം ചെയ്യുന്നു. മേല്പ്പറഞ്ഞ തരം പ്രവര്‍ത്തനങ്ങള്‍ മാനവികതക്ക് എതിരും സം‌സ്ക്കാരശൂന്യവും ദേവിരുദ്ധവുമാണെന്നുള്ള തിരിച്ചറിവാണ് എന്നെയും എന്‍റെ കുടും‌ബാം‌ഗങ്ങളെയും സം‌ഘപരിവാറില്‍‌നിന്നും അകറ്റി‌നിര്‍ത്തുന്നത്. വര്‍ഗ്ഗീയവാദത്തിന്‍റെ വിപത്ത് ഇളമുറക്കാരെ ബോദ്ധ്യപ്പെടുത്തുന്നതില്‍ കുടും‌ബത്തിലെ തല മുതിര്‍ന്നവര്‍ ശ്രദ്ധാലുക്കളായിരുന്നു. (ഇതിനായി വാഗമണ്ണില്‍ ക്ലാസ് നടത്തുന്ന ബദ്ധപ്പാടൊന്നുമില്ല. പരിവാരത്തിന്‍റെ ഏതെങ്കിലും വിക്രിയയേക്കുറിച്ചൊരു വാര്‍ത്ത രാവിലെ പത്രത്തില്‍ കാണുമ്പോള്‍ "നായിന്‍റെ മക്കള്‍" എന്നൊന്ന് ഉച്ചത്തില്‍ പിറുപിറുത്താല്‍ മതി. പിള്ളാര്‍ക്ക് കാര്യം മനസ്സിലാകും)

പരിവാരത്തിന്‍റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള അറിവുകള്‍ ഞങ്ങള്‍ക്ക് വെളിക്കിറങ്ങാനിരുന്നപ്പോള്‍ വെളിപാടായി കിട്ടിയതുമല്ല. ഇവിടുത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണസം‌വിധാനങ്ങളും ജുഡീഷ്യറിയുമൊക്കെയാണ് ഈ അറിവുകളുടെ സോര്‍‌സുകള്‍. പ്രജ്ഞാസിം‌ഗ് ഠാക്കൂര്‍ എന്നൊരു ഹിന്ദു സന്യാസിനിയെ അറസ്റ്റു ചെയ്ത് അവരില്‍ ന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി ലക്ഷ്യമിട്ടുള്ള ബോം‌ബുസ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കി എന്ന കുറ്റം പോലീസ് ആരോപിച്ചപ്പോള്‍, ഹിന്ദുരാഷ്ട്ര സ്ഥാപനം ലക്ഷ്യമിട്ടുള്ള ഭൂരിപക്ഷ ഭീകരവാദം രാജ്യത്ത് വളരുന്നു എന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും വിളിച്ചു പറഞ്ഞപ്പോള്‍, എന്‍റെ മതവികാരമോ രോമമോ പോലും വ്രണപ്പെട്ടില്ല. മറിച്ച് ഞാനുള്‍പ്പെടുന്ന സമുദായത്തില്‍ വളര്‍ന്നു വരുന്ന ദുഷ്‌പ്രവണതകളേക്കുറിച്ച് സ്വയം ബോധവാനാകാനും അവയെ പ്രതിരോധിക്കുന്നതിന് മാനസ്സികമായി തയ്യാറെടുക്കുവാനും ഈ അറിവുകള്‍ സഹായകമാവുകയണു ചെയ്തത്.

പറഞ്ഞുവരുന്നതെന്താണെന്ന് മനസ്സിലായിട്ടുണ്ടാകുമല്ലോ. അദ്ധ്യാപകന്‍റെ കൈ വെട്ടിയ സം‌ഭവമുണ്ടായപ്പോള്‍ അതിനെ കാടത്തമെന്നും ഭീകരവാദമെന്നും ഇസ്ലാം‌വിരുദ്ധമെന്നുമൊക്കെ വിശേഷിപ്പിച്ച് പ്രസ്താവനകളിറക്കുകയും ബ്ലോഗ് പോസ്റ്റുകളിടുകയും ചെയ്ത സകലവരും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മുന്നിര്‍ത്തി സി പി എമ്മിനെതിരെ വാളോങ്ങുന്നതു കാണുമ്പോള്‍ മുന്‍പ് തീവ്രവാദികളെ തള്ളിപ്പറഞ്ഞതിനുള്ള പ്രായശ്ചിത്തമായി തോന്നിപ്പോകുന്നു. ഒരു ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ തീവ്രവാദ നയങ്ങളെ എതിര്‍ക്കുകയും അടുത്ത ശ്വാസത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ആരോപണങ്ങള്‍ സമുദായത്തിനെതിരാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന വിചിത്രമായ സര്‍ക്കസാണിവിടെ നടക്കുന്നത്. ഒരു തീവ്രവാദസം‌ഘടനക്കെതിരായുള്ള കുറ്റാരോപണത്തിന്‍റെ പേരില്‍ നാട്ടിലെ സമാധാനപ്രിയരായ ബഹുഭൂരിപക്ഷം മുസ്ലീമുകളേയും ഭീകരവാദികളായി മുദ്രകുത്താന്‍‌മാത്രം മന്ദബുദ്ധികളല്ല പൊതുസമൂഹമെന്നത് 'സമുദായ സ്നേഹികള്‍' ദയവായി തിരിച്ചറിയുക. ഒപ്പം മതസം‌രക്ഷകരുടെ കുപ്പായമണിഞ്ഞ സാമൂഹ്യവിരുദ്ധരുടെ ട്യൂഷന്‍ ക്ലാസും കഴിഞ്ഞ് അവര്‍ കൊടുത്ത ജനാധിപത്യവിരുദ്ധ 'സ്റ്റണ്ട്' പുസ്തകങ്ങളുമായി കൊച്ചുവെളുപ്പാന്‍‌കാലത്ത് വീട്ടില്‍ കയറിവരുന്ന ഇളമുറക്കാരെ പുളിവാറിനടിച്ച് നേര്‍‌വഴി നടത്തുക.

Thursday 22 July 2010

ഭീകരവാദത്തിന്‍റെ ബീജോല്പാദകര്‍

രാജ്യത്ത് അശാന്തി വിതക്കുന്ന ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഭരണകൂടം തന്നെ ഇന്ധനം പകരുന്ന വൈരുദ്ധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വിധി ഇന്നലെ സുപ്രീം കോടതിയില്‍‌നിന്നും ഉണ്ടായിരിക്കുന്നു. ഫോര്‍‌ബ്സ് റിപ്പോര്‍ട്ടുകളില്‍ പെരുകുന്ന കോടിപതികളുടെ എണ്ണത്തില്‍ അഭിമാനിച്ചും വ്യാവസായിക വികസനത്തിന്‍റെ വര്‍ണ്ണപ്പൊലിമയില്‍ അന്ധത ബാധിച്ചും കൊള്‍മയിര്‍ കൊള്ളുന്ന നഗരവാസി മദ്ധ്യവര്‍ത്തി സമൂഹത്തിന്‍റെ കണ്ണുതുറപ്പിക്കാനുതകുന്ന നിരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. അരാഷ്ട്രീയതയുടെ അതിസാരം ബാധിച്ച ചില കോടതികളിലെ "ശുംഭന്‍"മാരുടെ ശൗചാലയങ്ങളില്‍നിന്നുയരുന്ന "വളി" ഘോഷങ്ങള്‍ പോലും ദിവ്യ വെളിപാടുകളായി കൊട്ടിപ്പാടുന്ന ബഹുഭൂരിപക്ഷം മുഖ്യധാരാ മാദ്ധ്യമങ്ങളും ഈ വാര്‍‌ത്തയെ നിസ്സാരവല്‍ക്കരിക്കുകയോ തമസ്ക്കരിക്കുകയോ ചെയ്ത് തങ്ങളെ തീറ്റിപ്പോറ്റുന്ന വ്യവസായ മേലാളന്മാരോടും അവര്‍ക്ക് വിടുവേല ചെയ്യുന്ന വികസനഭീകരതയുടെ രാഷ്ട്രീയത്തോടുമുള്ള വിധേയത്വം പ്രകടമാക്കുന്നു. മാദ്ധ്യമം ദിനപ്പത്രത്തിന്‍റെ ഓണ്‍ലൈന്‍ എഡിഷന്‍റെ പ്രധാന തലക്കെട്ടായി വന്ന വാര്‍ത്ത താഴെ വായിക്കാം.

വികല വികസനം തീവ്രവാദം വളര്‍ത്തുന്നു -സുപ്രീംകോടതി

Thursday, July 22, 2010

ന്യൂദല്‍ഹി: വികസനത്തിന്റെയും ഖനനത്തിന്റെയും മറ്റും പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ഭൂമി കൈയേറ്റത്തെയും കുടിയൊഴിപ്പിക്കലിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമത്തെ നോക്കുകുത്തിയാക്കി, സ്വന്തം മണ്ണില്‍ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ഭൂമി ചൂഷണത്തിന് വിട്ടു കൊടുക്കുകയും പുനരധിവാസം മറക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ രീതി തീവ്രവാദം വളര്‍ത്തുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. ഒറീസയിലെ സുന്ദര്‍ഗഢില്‍ ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 23 കൊല്ലത്തിനു ശേഷവും നഷ്ടപരിഹാരം നല്‍കാത്തതു സംബന്ധിച്ച കേസിലാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, ബി.എസ്. ചൗഹാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ശ്രദ്ധേയമായ നിരീക്ഷണം. നക്‌സലിസത്തിന്റെ വളര്‍ത്തുകേന്ദ്രമാണ് ഇന്ന് സുന്ദര്‍ഗഢ്. ഭൂമിയുടെ ഉടമകള്‍ക്ക് ഭൂമിയിലുള്ള അവകാശം നിഷേധിക്കുന്ന വികസന ശൈലിയില്‍ കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു. 'ദശലക്ഷക്കണക്കായ പൗരന്മാര്‍ക്ക് വികസനം എന്നത് ഭീതി നിറക്കുന്ന, വെറുക്കപ്പെട്ട വാക്കായി മാറിയിരിക്കുന്നു. നിലനില്‍പിന്റെ ഇടം തന്നെ നിഷേധിക്കുന്ന ഒന്നാണ് വികസനമെന്ന പ്രതീതിയാണ് അവര്‍ക്കുള്ളത്. വികസനം ആരിലേക്ക് എത്തിക്കാന്‍ ഉദ്ദേശിക്കുന്നുവോ, അവര്‍ക്കിടയില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നു. ഇത്തരത്തില്‍ വികസനത്തെക്കുറിച്ച സര്‍ക്കാറിന്റെ കാഴ്ചപ്പാട് വേറിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടാണ്?' -കോടതി ചോദിച്ചു.

വികസനത്തെക്കുറിച്ച വികലമായ കാഴ്ചപ്പാട്, വികസനം ഏറ്റവുമേറെ ദോഷകരമായി ബാധിക്കുന്നവരോടുള്ള തികഞ്ഞ അവഗണന, നിയമങ്ങള്‍ നടപ്പാക്കണമെന്ന താല്‍പര്യമില്ലായ്മ -ഇതെല്ലാം ചേരുമ്പോള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കിട്ടാതെ പോകുന്നു. ഇടക്കാല നിയമ നിര്‍മാണ സഭയില്‍ അംബേദ്കര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ ശരിയാണെന്ന് വന്നിരിക്കുന്നു. പലപ്പോഴും നിയമങ്ങള്‍ ഭാഗികമായി മാത്രമാണ് നടപ്പാക്കുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവരോട് ഏറെ സഹാനുഭൂതിയുള്ള, കുറ്റമറ്റ നിയമങ്ങളാണ് നിലവിലുള്ളതെന്ന് ഇതുകൊണ്ട് അര്‍ഥമാക്കുന്നില്ല. സ്‌കൂള്‍, റോഡ്, ആശുപത്രി, തൊഴില്‍ എന്നിങ്ങനെ, ഭൂമി ഏറ്റെടുക്കാന്‍ നേരത്ത് മുന്നോട്ടു വെക്കുന്ന വാഗ്ദാനങ്ങള്‍ പലതാണ്. പക്ഷേ, മിക്കതും മോഹവലയമായി തുടരുന്നു. വരുമാന നഷ്ടം ഉണ്ടാകാതിരിക്കാനും പുനരധിവാസത്തിനുമുള്ള പരിപാടികളൊക്കെ ഫലത്തില്‍ നടപ്പാവുന്നില്ല. അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും പാലിക്കപ്പെടാത്തത് പ്രദേശ വാസികള്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മലിനീകരണത്തിനും കാരണമാക്കുന്നു. വികസനവും സാമ്പത്തിക വളര്‍ച്ചയും മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളോടുള്ള എതിര്‍പ്പിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ജീവനോപാധി നഷ്ടപ്പെടുന്നവര്‍ക്ക് അവകാശങ്ങള്‍ എന്തുകൊണ്ടാണ് ഇല്ലാതാകുന്നത്? എന്തുകൊണ്ടാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദന നിരക്കും മനുഷ്യവികസന സൂചികയും വേറിട്ട ചിത്രങ്ങള്‍ നല്‍കുന്നത്? മൊത്ത ആഭ്യന്തര ഉല്‍പാദനം നോക്കിയാല്‍ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. പക്ഷേ യു.എന്നിന്റെ മനുഷ്യ വികസന റിപ്പോര്‍ട്ട് 182 രാജ്യങ്ങളില്‍ 134ാമത്തെ സ്ഥാനമാണ് നമുക്ക് തരുന്നത്. ഭരണകൂടത്തിന് ഭീഷണി ഉയര്‍ത്തുന്ന വിധം ശക്തി സമാഹരിക്കാന്‍ രാഷ്ട്രീയ തീവ്രവാദികള്‍ക്കും അക്രമാസക്തര്‍ക്കും കഴിയുന്നതില്‍ കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇക്കൂട്ടര്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ പരസ്യമായി വെല്ലുവിളിക്കുന്നു. മൃഗീയമായ വഴികളിലൂടെ ഭരണഘടനയെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. വികസനത്തിന്റെ പേരില്‍ വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത സുന്ദര്‍ഗഢില്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തീവ്രവാദികള്‍ 550 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ 2003ല്‍ കൊള്ളയടിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ റെയില്‍വേ സ്‌റ്റേഷന്‍ കത്തിച്ചു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇത്തരം പല സംഭവങ്ങളുമുണ്ട്. ഒറീസയില്‍ ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 23 കൊല്ലത്തിനു് ശേഷവും നഷ്ടപരിഹാരം നല്‍കാത്ത തു സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ക്കായി ആറു മാസത്തിനകം കമീഷന്‍ രൂപവത്കരിക്കാനും തുടര്‍ന്നുള്ള രണ്ടു മാസത്തിനകം തുക കൊടുത്തു തീര്‍ക്കാനും കോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചു.
എ.എസ്. സുരേഷ്‌കുമാര്‍

http://www.madhyamam.com/

Read this article in English

Tuesday 20 July 2010

ഷാര്‍ജാ ഡയറി

തിക്കും തിരക്കും ട്രാഫിക്ക് ജാമുമൊക്കെയാണ് നഗരജീവിതത്തിന്‍റെ താളം. ഷാര്‍ജയില്‍ ആ താളം മുറിയുന്ന കാലമാണ് വേനല്‍. സ്കൂളുകള്‍ പൂട്ടിയാല്‍‌പ്പിന്നെ കലാശക്കൊട്ടായി രണ്ടാഴ്ച്ച വരെ നീളുന്ന ഷോപ്പിങ്ങ് പരാക്രമം. പെട്ടിക്കണക്കിന് പൗഡറും സോപ്പും പെര്‍ഫ്യൂമും ടൈഗര്‍ ബാമും നിഡോയുമൊക്കെയായി കുടും‌ബങ്ങള്‍ ബഹുഭൂരിപക്ഷവും നാടുപിടിച്ചുകഴിഞ്ഞാല്‍ ആകെയൊരു ശാന്തതയാണ്. ആളൊഴിഞ്ഞ മൈതാനം പോലെ സൂപ്പര്‍ മാര്‍ക്കറ്റുകളും ഗിഫ്റ്റ് ഷോപ്പുകളും. ട്രാഫിക്ക് ലൈറ്റുകള്‍ക്കു പോലും ഒരു ഉഷാറില്ലെന്നു തോന്നും. കുറച്ചായി സൂപ്പര്‍ മാര്‍ക്കറ്റില്‍ നല്ല പാലക്കാടന്‍ മട്ട കിട്ടാത്തതുകൊണ്ട് റോളയിലെ സ്പൈസ് ഷോപ്പില്‍ ഒരുകൈ നോക്കാന്‍ പോയതാണ് രാത്രി പത്തു മണിക്ക്. കടയുടെ മുന്നില്‍‌ത്തന്നെ യധേഷ്ടം പാര്‍ക്കിങ്ങ്. കൈയ്യിലുള്ളത് ഒരു കാര്‍ മാത്രമായതുകൊണ്ട് ഒരു സ്പേസ് കൈയ്യേറി തൃപ്തിപ്പെട്ടു. പാര്‍ക്കിങ്ങ് കിട്ടാതെ അര മണിക്കൂര്‍ ചുറ്റിയടിക്കുക, ഒടുവില്‍ നോ പാര്‍ക്കിങ്ങ് ഏരിയയില്‍ ഹസാര്‍‌ഡ് ലൈറ്റിട്ട് വണ്ടി നിര്‍ത്തുക, ഫൈനടിക്കാനൊരുങ്ങുന്ന പാര്‍ക്കിങ്ങ് ഇന്‍സ്പെക്ടറോട് കെഞ്ചുക കരയുക ഏത്തമിടുക.. ഇതിന്‍റെയൊക്കെ ത്രല്ലില്ലെങ്കില്‍ എന്തു റോള!

യു ഏ ഇയില്‍ സാമ്പത്തികമാന്ദ്യം വീശിയടിച്ചപ്പോള്‍ കടപുഴകിയ ജീവിതങ്ങള്‍ ഏറെയാണ്. പിടിച്ചു നില്‍ക്കാനായവര്‍ അനുഭവിക്കുന്ന രണ്ട് ഗുണഫലങ്ങളും മാന്ദ്യത്തിന്‍റെ അക്കൗണ്ടില്‍ പെടുത്താനുണ്ട്. കുറഞ്ഞ വീട്ടുവാടകയും ഗതാഗതക്കുരുക്കും. റിയല്‍ എസ്റ്റേറ്റ് ഓഫീസുകളില്‍ വളെടുത്തവനെല്ലാം വെളിച്ചപ്പാടായിരുന്നു മുമ്പൊക്കെ. പണം മുടക്കുന്നവന്‍ പിച്ചക്കാരന്‍. കൂടുതല്‍ ഡയലോഗ് വേണ്ട, ഇത്രയാണ് റെന്‍റ്, സൗകര്യമുണ്ടെങ്കില്‍ എട്, ഇല്ലെങ്കില്‍ പോട് എന്നാണ് നയം. ഡോക്ടറും എഞ്ജിനീയറും കമ്പനി എക്സിക്ക്യൂട്ടവുകളുമടക്കം പഞ്ചപുച്ഛമടക്കി കൈമടക്കുമായി സ്വന്തം പേര് കൂട്ടിയെഴുതാനറിയാത്ത ബില്‍‌ഡിങ്ങ് വാച്ച്‌മാന്‍റെ മുന്നില്‍ ക്യൂ നിന്നിരുന്നത് ഒരു കാലം. മാളികമുകളേറിയ മന്നന്‍റെ.. എന്ന മട്ടായി ഇപ്പോള്‍. ഏത് ഏരിയയില്‍, ഏത് ഫ്ലോറില്‍, എത്ര റെന്‍റിന് വേണം സാര്‍.. എന്നായിരിക്കുന്നു. "അന്ന് കാറ് വാങ്ങാന്‍ പോയ ദിവസം ഏമ്മാന്നേ എന്നല്ലല്ലോ വിളിച്ചത്" എന്നു കിലുക്കത്തില്‍ തിലകന്‍ ചോദിച്ചത് ഓര്‍മ്മ വരുന്നത് സ്വാഭാവികം.

അവിടുത്തേപ്പോലെ ഇവിടെയും എന്നല്ല, ഒരു കാര്യം അവിടുത്തേതിലും കടുപ്പമാണിവിടെ എന്നുതന്നെ പറയാം. ഷാര്‍ജയിലിത് കറണ്ടുകട്ടിന്‍റെ കാലമാണ്. മുന്നറിയിപ്പില്ലാതെ എട്ടും പത്തും മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബ്ലാക്കൗട്ടുകള്‍ തുടങ്ങിയിട്ട് മാസമൊന്നു കഴിഞ്ഞെങ്കിലും അതിന്‍റെ അഹങ്കാരമൊന്നും ഞങ്ങള്‍ക്കില്ല. പതിവിനു വിരുദ്ധമായി സം‌ഗതി പത്രമാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്നുണ്ടെങ്കിലും ഇരുട്ടടി ഉഷാറായി നടക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയകളില്‍ സ്ഥാപനങ്ങള്‍ പലതും പ്രതിസന്ധിയിലാണ്. തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുന്നു, റസ്റ്ററണ്ടുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ കേടാകുന്നു.. പകല്‍സമയങ്ങളില്‍ ചൂട് അമ്പതിനടുത്താണ്. രാത്രി പോലും നാല്പ്പതില്‍ കുറയില്ല. ഏ സി ഇല്ലാതെ അരമണിക്കൂര്‍ വീട്ടിലിരുന്നാല്‍ ഇഡ്ഡലിപ്പാത്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളേക്കുറിച്ച് ഉപന്യാസമെഴുതാനുള്ള ജ്ഞാനമുണ്ടാക്കാം. ഹ്യുമിഡിറ്റി ഏറിയും കുറഞ്ഞുമിരിക്കുന്നെങ്കിലും നാട്ടിലെ അത്രതന്നെ വിയര്‍പ്പില്ല. കഴിഞ്ഞ മാസം കറന്‍റുബില്ല് കൈയ്യില്‍ കിട്ടിയപ്പോഴാണ് ഒടുവില്‍ വെട്ടിവിയര്‍ത്തത് .

Sunday 18 July 2010

ഗണപതിയുടെ (പ്ര) ഗുണ്ടായിസം

ഭക്തരുടെ മനം നിറച്ച് ആനയൂട്ട് ആഘോഷമായി
തൃശ്ശൂര്‍: വടക്കുംനാഥ സന്നിധിയിലെ ആനയൂട്ട് ആഘോഷമായി. 49 ആനകള്‍ ഇക്കുറി ഉണ്ണാനെത്തി. ആയിരങ്ങളെ സാക്ഷിനിര്‍ത്തി മേല്‍ശാന്തി കൊറ്റപിള്ളി നാരായണന്‍ നമ്പൂതിരിയില്‍നിന്ന് മൂന്നു വയസ്സുകാരന്‍ ചേറ്റുവ കണ്ണന്‍ ആദ്യ ഉരുള വാങ്ങി. 28-ാം തവണയാണ് മുടങ്ങാതെ ആനയൂട്ട് നടക്കുന്നത്.........


(മതൃഭൂമി വാര്‍ത്ത)


"പുണ്യമാസമായ കര്‍ക്കിടകത്തെ വരവേല്‍ക്കുന്നതിനായാണ്" ആനയൂട്ടെന്ന് ചിലര്‍. "പൊതുവെ ദുര്‍ഘട മാസമെന്ന് അറിയപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ വിഘ്നങ്ങള്‍ ഒന്നും വരുത്തരുതെന്ന് ഗണപതി ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നതിനും ഭഗവാനെ തൃപ്തിപ്പെടുത്തുന്നതിനുമായാണ് ഈ ചടങ്ങ് നടത്തുന്നതെന്ന്" മറ്റു ചിലര്‍. ചങ്ങലക്കിട്ട ആനകളെ പ്രത്യക്ഷ ഗണപതിയായി സങ്കല്പ്പിച്ചാണത്രെ ചടങ്ങ് നടത്തുന്നത്. എന്തരായാലും ഊണ് എല്ലിനിടയില്‍ കയറിയ ഒരു പ്രത്യക്ഷ ഗണപതി (അതോ കിട്ടിയ ശാപ്പാട്, നടന്ന ദൂരത്തിന് മുതലാകാഞ്ഞതുകൊണ്ടോ) ഇന്നലെ തൃശ്ശൂര്‍ നഗരത്തിലുണ്ടാക്കിയ അലമ്പ് ചില്ലറയല്ല. ഗണപതിയുടെ (പ്ര) കാലിലെ മുള്ളുചങ്ങല പാപ്പാന്‍ വലിച്ചതാണ് ഏടങ്ങേറാക്കിയതെന്നും കേള്‍ക്കുന്നുണ്ട്. പൂങ്കുന്നം പോസ്റ്റോഫീസിനു സമീപം ഇടഞ്ഞ ഗണപതി (പ്ര) ഡാഡി ശിവന്‍റെ മണിയോര്‍‌ഡര്‍ വല്ലതുമുണ്ടോയെന്ന് പോസ്റ്റുമാനോടന്വേഷിച്ച് നിരാശനായി മൂന്നുകുറ്റിയിലെത്തി. പിന്നീട് ഒരു ചെയ്ഞ്ചിനായി റെയില്‍‌വേ ട്രാക്കിലിറങ്ങിയായി ഓട്ടം. പിന്നാലെ പാപ്പാന്മാരും (അതാണല്ലോ അവരുടെ ഡ്യൂട്ടി). നേരെ തൃശ്ശൂര്‍ റെയില്‍‌വേ സ്റ്റേഷനിലെത്തിയ ഗണപതി (പ്ര) കൈലാസത്തിലേക്കുള്ള ട്രെയിന്‍ വൈകിയോടുന്നതറിഞ്ഞ് ക്ഷുഭിതനായി പുറത്തിറങ്ങി ആദ്യം കണ്ട രണ്ടു മാരുതി കാറുകള്‍ പൊക്കിയെടുത്ത് സിസര്‍ക്കട്ടടിച്ച് റിലാക്സ് ചെയ്തു. എന്തായാലും ഗണപതിയെ (പ്ര) മയക്കുവെടി വെച്ച് തളക്കുന്നതുവരെയുള്ള മണിക്കൂറുകള്‍ നഗരം മുള്‍‌മുനയിലായിരുന്നു. ക്ഷേത്രമേല്‍‌ശാന്തി പൂജിച്ച മയക്കുമരുന്നാണോ ഗണപതിയെ (പ്ര) വെടിവെയ്ക്കാന്‍ ഉപയോഗിച്ചത് എന്നതു സം‌ബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല. ഗണപതിയെ (പ്ര) വെടിവെച്ച ഡോക്‌ടര്‍ പാപ പരിഹാരത്തിനായി മൂന്നു റൗണ്ട് വെടിവഴിപാട് നേര്‍ന്നതായും കേള്‍ക്കുന്നുണ്ട്. ഇന്നലെ തന്നെ മറ്റൊരു ഗണപതി (പ്ര) ഗുരുവായര്‍ ആനക്കോട്ടയില്‍ കൂട്ടാനയുടെ കൂമ്പിടിച്ചു കലക്കി ഗുണ്ടായിസം കാട്ടിയതായും വാര്‍ത്ത.


ആനയൂട്ടിന് വിളമ്പുന്ന അവില്‍, ശര്‍ക്കര, പഴം, മലര്‍ തുടങ്ങിയ വിഭവങ്ങളുടെ കോമ്പിനേഷന്‍, ആനകള്‍ക്ക് പ്രത്യേകിച്ച് കുട്ടിയാനകള്‍ക്ക് മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി ഒരു ആരോപണം മുന്‍പ് കേട്ടിരുന്നു. ചെരിഞ്ഞ ചില ആനകളുടെ കുടലില്‍‌നിന്നും കോണ്‍ക്രീറ്റു പോലെ ഉറച്ച ഈ മിശ്രിതം കണ്ടെത്തിയത്രെ. എന്തായാലും തൃശ്ശുരുകാര്‍ക്ക് ആനയുമായി ബന്ധപ്പെട്ടതെന്തും ആഘോഷമാണ്. വഴിയേ പോകുന്നവന്‍റെ കുടും‌ബത്തിന്‍റെ അന്നം മുട്ടിക്കാതെ ഊട്ടും ഓട്ടവുമൊക്കെ നടത്തേണ്ട ഉത്തരവാദിത്ത്വം ആഘോഷക്കാരില്‍ നിക്ഷിപ്തമാക്കേണ്ടതാണ്.

വാല്‍‌ക്കഷണം: "ഭക്തരുടെ മനം നിറച്ച് ആനയൂട്ട് ആഘോഷമായി" എന്ന് മാതൃഭൂമിയുടെ തലക്കെട്ട്. ആനപ്പിണ്ഡം പ്രസാദമാക്കിയിരുന്നെങ്കില്‍ ഭക്തര്‍ക്ക് വയറുകൂടി നിറക്കാമായിരുന്നു എന്ന് കൂട്ടത്തിലൊരു ഗണപതി (പ്ര) പിറുപിറുത്തത്രേ.

ചിതത്തിനു കടപ്പാട് http://www.deepika.com/

Monday 5 July 2010

ഞാനറിഞ്ഞ മുസ്ലീം ഇതല്ല

ഓര്‍മ്മവെച്ച കാലത്തെ പെരുന്നാള്‍‌ ദിനങ്ങളില്‍ അയല്‍‌പക്കത്തുനിന്നും പതിവു തെറ്റാതെ എത്തിയിരുന്ന പത്തിരിയുടെയും നെയ്ച്ചോറിന്‍റെയും മനം മയക്കുന്ന സൗരഭ്യത്തിലൂടെയാണ് ആദ്യമായി മുസ്ലീമിനെ അറിഞ്ഞത്. സ്കൂള്‍മുറ്റത്തെ ചെങ്കല്ലിന്‍റെ പാരുഷ്യം തൊലി ചുരണ്ടിയെടുത്ത മുട്ടുമായി ഏങ്ങിക്കരഞ്ഞുനിന്നപ്പോള്‍ സാരമില്ലാട്ടോ എന്ന് കവിളില്‍ തലോടി ചേര്‍ത്തണച്ച പോക്കറുമാഷിന്‍റെ നെഞ്ചിന്‍റെ ചൂടിലൂടെയാണ് ആ അറിവ് വളര്‍ന്നത്. കലാലയത്തിലെ കലഹം തെരുവിലേക്ക് വളര്‍ന്ന ഒരു ദിനം കുറുവടികള്‍ക്ക് മുന്‍പിലകപ്പെട്ട് നിരാശ്രയനായി നിന്നപ്പോള്‍ പോകിനെടാ എല്ലാം എന്ന ഗര്‍ജ്ജനവുമായി ഇടയില്‍ ചാടിവീണ് സം‌രക്ഷണത്തിന്‍റെ വന്‍‌മതില്‍ തീര്‍ത്ത ചുമട്ടുകാരന്‍ ഖാദറിക്കയിലും ഞാന്‍ മുസ്ലീമിനെ അറിഞ്ഞു. പിള്ളേര്‍ക്ക് ഇഷ്ടമുള്ള മീനാണല്ലോന്നു കരുതി ഞാന്‍ കൊറച്ച് ഇങ്ങോട്ടും വാങ്ങിച്ചു എന്നൊരു ചിരിയുമായി പടികടന്നെത്തിയിരുന്ന പരീതണ്ണന്‍, അയല്‍‌പക്കത്തിന്‍റെ ഐശ്വര്യം. നിലാവിന്‍റെ പാല്‍‌പ്പുഞ്ചിരിയുമായി നാലുമണിച്ചായയും പലഹാരങ്ങളുമൊരുക്കി മകനെയും കൂട്ടുകാരെയും പതിവായി കാത്തിരുന്ന ഒരു ഉമ്മയുടെ വാല്‍‌സല്യം മറ്റൊരറിവ്. ഞങ്ങളിലൊരാള്‍ അകാലത്തില്‍ വേര്‍‌പിരിഞ്ഞപ്പോള്‍ മകനേ എന്ന് ഇടനെഞ്ചുപൊട്ടിവിളിച്ച് അലമുറയിട്ടുകരഞ്ഞ ആ ഉമ്മയുടെ കണ്ണുനീരുന്‍റെ ഉപ്പിന് തുല്യമായൊരറിവ് ഇന്നും നേടാനായിട്ടില്ല. പിന്നീട് പ്രവാസത്തിലും വേര്‍പിരിയാതെ തുടര്‍ന്ന സുഹൃദ്‌ബന്ധങ്ങള്‍, ദുര്‍‌ഘടമായ ജീവിതസന്ധികളില്‍ താങ്ങും തണലുമായി കരുത്തു പകര്‍ന്നവര്‍.. ഞാനറിഞ്ഞ മുസ്ലീം ഇവരൊക്കെയാണ്.

നിയമത്തിന്‍റെ മുന്‍പില്‍ കൈയ്യാമം വെയ്ക്കപ്പെട്ട് സമൂഹത്തിനു മുന്‍പില്‍ നഗ്നനാക്കപെട്ട അല്പബുദ്ധിയായ ഒരു മനുഷ്യനെ സ്വന്തം അമ്മക്കും കൂടപ്പിറപ്പിനും മുന്‍പിലിട്ട് കൊത്തിയരിഞ്ഞ് ദൈവത്തനു ഗുണ്ടാപ്പണി ചെയ്യുന്ന കാട്ടാളന്മാര്‍ ചാര്‍ത്തിയെടുത്തിരിക്കുന്ന പേരും മുസ്ളിം എന്നായതില്‍ ദുഖിക്കുന്നു, പ്രതിഷേധിക്കുന്നു.