Sunday 27 February 2011

മക്കാവു മുത്തപ്പന്‍ ഈ മുന്നണിയുടെ നാഥന്‍

   ഈ നേട്ടം യു ഡി എഫിന് മാത്രം സ്വന്തം.  അഞ്ചു വര്‍ഷം പ്രതിപക്ഷത്തിരുന്നിട്ടും തെരഞ്ഞെടുപ്പ് മുറ്റത്തെത്തിയപ്പോള്‍ കൗപീനത്തില്‍ പുളിയനുറുമ്പ് കയറിയ അവസ്ഥ. ഏത് ആരോപണത്തിന് മറുപടി പറയും ഏതു പ്രശ്നം പരിഹരിക്കും എന്ന എരിപൊരിസഞ്ചാരം. ഐസ്ക്രീം എന്ന മാധുര്യമുള്ള വാക്കിന്‍റെ അര്‍ത്ഥാന്തരകല്പനകളിലെ അനന്തസാധ്യതകളെ ഭൂമിമലയാളത്തിനു വെളിപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി സാഹിബാണ് ടോപ് സ്കോറര്‍. ഒന്നിലേറെ സ്ത്രീപീഡനങ്ങള്‍, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ പണം നല്‍കി സ്വാധീനിക്കല്‍, ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കി വിധി അട്ടിമറിക്കല്‍.. യു ഡി എഫിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ നേതാവിന്‍റെ കിരീടത്തിലെ പൊന്‍‌തൂവലുകളാണ് ഇതൊക്കെ. നികുതിദായകന്‍റെ പണം മോഷ്ടിച്ച് പുട്ടടിച്ചതിന്‍റെ പേരില്‍ മറ്റൊരു യു ഡി എഫ് നേതാവ് പൂജപ്പുരയില്‍ ഗോതമ്പുണ്ട തിന്നുന്നു. കുറ്റക്കാരനെന്ന് സുപ്രീം കോടതി കണ്ടെത്തി ശിക്ഷ വിധിച്ച പ്രതിക്ക് സ്വീകരണയോഗമൊരുക്കി ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിച്ചവന്മാരുടെ തൊലി ഏതിനം ജന്തുക്കളുടേതാണെന്ന സം‌ശയത്തിലാണ് ജനം. ജഡ്ജിക്ക് കൈക്കൂലി കൊടുത്ത് കേസ് ജയിച്ചതിന്‍റെ മേനി പറഞ്ഞ് സ്വയം‌പാരയായി മറ്റൊരു സവിശേഷ ജന്മം. അല്ലെങ്കിലും കുഞ്ഞാലിക്കുട്ടി മുതലിങ്ങോട്ട് യു ഡി എഫില്‍ ഇത് സ്വയം പാരകളുടെ സീസണാണ്. ബാര്‍ ലൈസന്‍സുകള്‍ക്കായി പത്മജയും വയലാര്‍ രവിയുമടക്കം പണം വാങ്ങിയ കഥയുടെ കുളിര് വേറെ. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയിരിക്കുന്ന മാണിസാര്‍ ഉണ്ടാക്കുന്ന അലമ്പ് മറ്റൊരു സന്തോഷം. മാണിസാറിന്‍റെ പാര്‍ട്ടിയുടെ ഒരു നേതാവാണ് പൂജപ്പുരയില്‍ പിള്ളക്ക് കമ്പനി. മറ്റൊരു നേതാവ് പീറ്റര്‍ വക്കീല്‍ വിതുര പെണ്‍‌വാണിഭക്കേസില്‍ കോടതി കയറിയിറങ്ങുന്ന നേരത്താണ് ഇന്ത്യാവിഷന്‍റെ പീസ് പടത്തില്‍ അഭിനയിച്ച് പിന്നേം കയറി ഫേമസായത്. ഇതിന്നിടയില്‍ ഏതോ ചില കോടതികള്‍ കുരിയാര്‍‌കുറ്റി അഴിമതി എന്നൊക്കെ പറഞ്ഞ് ജേക്കബ്ബച്ചായനെ വിരട്ടിക്കൊണ്ടിരിക്കുന്നു. ജയിലിലേക്ക് പോകുന്നതിനുമുമ്പുള്ള സ്വീകരണയോഗത്തിന് മൈക്ക്‌സെറ്റ് കാലേക്കൂട്ടി ബുക്ക് ചെയ്തുവെക്കാന്‍ തങ്കച്ചനോട് പറഞ്ഞിട്ടുണ്ട്. ഇനിയങ്ങോട്ട് യോഗങ്ങളുടെ ഒരു ഘോഷയാത്രക്കുതന്നെയാണ് സാധ്യത കാണുന്നത്.


സം‌സ്ഥാനത്തെ കുഞ്ഞന്മാര്‍ ഇങ്ങനെ മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുമ്പോള്‍ കേന്ദ്രം മോശമാക്കാന്‍ പാടുണ്ടോ. എത്രയോ പൂജ്യമുള്ള ഒരു സം‌ഖ്യയുടെ അഴിമതി നടത്തിയതിന് നല്ല പെടക്കണ സൈസിലുള്ള ക്യാബിനറ്റ് മന്ത്രിയൊരെണ്ണമാണ് അകത്ത് കിടക്കുന്നത്. ഇതില്‍ രാജ, രാജ മാത്രമാണ് കുറ്റക്കാരനെന്ന് ജനം കണ്ണുമടച്ചങ്ങ് വിശ്വസിച്ചേക്കണമെന്നത്രെ ഹൈക്കമാണ്ട് തമ്പുരാന്‍റെ ഉത്തരവ്. കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ കല്‍‌മാഡിസാറിന്‍റെ ഫോട്ടോയ്ക്ക് വന്‍ ഡിമാന്‍റാണ് മാര്‍ക്കറ്റില്‍. പ്രാദേശികതലത്തില്‍ അഴിമതിക്ക് പഠിക്കുന്ന ഛോട്ടാ നേതാക്കളിപ്പോള്‍‍ കല്‍മാഡിയുടെ പടത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി അനുഗ്രഹം തേടിയ ശേഷമാണത്രെ ഖദറണിയുന്നത്.

അങ്ങനെ ത്രിശങ്കുസ്വര്‍ഗ്ഗ്ത്തില്‍‌നിന്ന് എങ്ങനെ കരകയറാം എന്നാലോചിക്കാനായി ഉന്നതാധികാരസമിതി യോഗം ചേര്‍ന്ന് പരസ്പരം മൂക്കു പിഴിഞ്ഞും സമാധാനിപ്പിച്ചും ഹതാശരായിരുന്ന നേതാക്കളുടെ മുന്‍പിലാണ് സാക്ഷാല്‍ മക്കാവു മുത്തപ്പന്‍ പ്രത്യക്ഷപ്പെട്ടത്. വിനയകുനയന്മാരായതുകൊണ്ടും അത്യാഗ്രഹമില്ലാത്തതുകൊണ്ടും കിട്ടിയ കച്ചിത്തുരുമ്പ് ലൈഫ് ബോട്ടുകിട്ടിയ ആവേശത്തോടെ സ്വീകരിക്കപ്പെട്ടു. എന്തിനേറെപ്പറയുന്നു ഇനിയങ്ങോട്ട് മുന്നണിയുടെ ഭാവി മുഴുവന്‍ മക്കാവു മുത്തപ്പന്‍റെ കൃപയിലത്രെ. മുഖ്യമന്ത്രിയുടെ മകന്‍ മക്കാവു ദ്വീപില്‍ പോയത് ഉഴിച്ചിലിനോ പിഴിച്ചിലിനോ, ഉഴിച്ചിലിനെങ്കില്‍ സംഗതി നടന്ന ശരീരഭാഗങ്ങളേതെല്ലാം, സംഭവാനന്തരം പ്രതിയുടെ ശരീരത്തില്‍ സം‌ഭവിച്ച ജൈവിക മാറ്റങ്ങള്‍ എന്തെല്ലാം, ഉഴിഞ്ഞ മക്കാവു തരുണികളുടെ പ്രായം, അളവുകള്‍ മുതലായവയെത്ര അടുത്ത അഞ്ച് വര്‍ഷം കേരളം ഭരിക്കുന്നതാര് എന്നു തീരുമാനിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളില്‍ ചിലത്. അരുണ്‍‌കുമാറിന്‍റെ ശരീരത്തില്‍ മക്കാവു തരുണികളുടെ ശേഷിപ്പുകള്‍ തപ്പാന്‍ ഒരു കമ്മറ്റിയെയും നിയോഗിച്ചിട്ടുണ്ടത്രെ മുന്നണി. ഹസ്സന്‍ സാഹിബാണ് ഒരു കമ്മറ്റി മെമ്പര്‍. ഇപ്പോഴാണ് ഹസ്സന്‍റെ ശുഷ്ക്കാന്തിക്കു പറ്റിയ ഒരു പണി കിട്ടിയതെന്ന് ജനം. ഇതിനാണ് സര്‍ കഴിവിന് അം‌ഗീകാരം എന്നൊക്കെ പറയുന്നത്. തിരഞ്ഞെടുപ്പുവരെ ദിനവും ഒരു പത്രസമ്മേളനമെങ്കിലും ഹസ്സന്‍റേതായി ഉണ്ടകണമെന്നാണ് എല്‍ ഡി എഫുകാരുടെയും പ്രാര്‍ത്ഥന‍. മക്കാവു യാത്രക്ക് മുന്‍പ് 'പോയി ഉഴിഞ്ഞു വരൂ മകനേ' എന്ന് മുഖ്യമന്ത്രി തന്‍റെ പുത്രനെ ആശിര്‍‌വദിക്കുന്നതിന്‍റെ വീഡിയോ ക്ലിപ്പിങ്ങുകള്‍ തെളിവായി ഹസ്സന്‍റെ കൈയ്യിലുണ്ട്. പക്ഷെ ഹസ്സനും ഫ്രണ്ട്സും തെളിവുകളെല്ലാം ലോക്കറില്‍ വെച്ച് പൂട്ടിയിരിക്കുകയാണ്. പുറത്തെടുത്താല്‍ കശ്മലന്മാര്‍ തെളിവ് നശിപ്പിച്ച് കളയും. സം‌ഗതി ലോക്കറില്‍ തന്നെ സൂക്ഷിച്ച്, ചാകുമ്പോള്‍ കൂടെക്കൊണ്ടുപോകാനാണ് തീരുമാനം. പിന്നൊന്ന് മക്കാവു ദ്വീപില്‍ ഉഴിച്ചില്‍ നടത്തിയിട്ടുള്ളവന്‍റെ തന്ത ഇന്ത്യാമഹാരാജ്യത്ത് മുഖ്യമന്ത്രിപദം കൈയ്യാളുന്നതില്‍‍ ഗുരുതരമായ ചില ഭരണഘടനാ പ്രശ്നങ്ങളുമുള്ളതായി ഹസ്സന്‍റെ ഫ്രണ്ട് സതീശന്‍ വക്കീല്‍ നിയമോപദേശവും കൊടുത്തിട്ടുണ്ടത്രെ. ഹൊ! മക്കാവു മുത്തപ്പന്‍ കനിഞ്ഞാല്‍ ഹസ്സനും പ്രണ്ട്സും കൂടി മുഖ്യനെയും എല്‍ ഡി എഫിനെയും ഒരു വഴിക്കാക്കിയതുതന്നെ. മക്കാവുമുത്തപ്പാ.. കാത്തോളണേ..

Thursday 13 January 2011

മറിയക്കുട്ടി മുതല്‍ ശ്രേയ വരെ

1966ലെ മാടത്തരുവി മറിയക്കുട്ടി കൊലപാതകക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് അപ്പീല്‍‌ക്കോടതിയില്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ സ്വതന്ത്രനാക്കപ്പെടുകയും ചെയ്ത ഫാദര്‍ ബെനഡിക്ട് ഓണംകുളം എന്ന സഹനദാസന്‍ വിശുദ്ധ പദവിയിലേക്കുള്ള ഉയിര്‍പ്പിന്‍റെ പാതയില്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്‍ഗ്ഗത്തിലേക്ക് പുതുതായി ഒരു വാതില്‍ കൂടി തുറക്കപ്പെടുന്നതില്‍ വിശ്വാസികള്‍ക്ക് അര്‍മാദിച്ചാഹ്ലാദിക്കാം‍.
"കത്തോലിക്കാസഭ ഫാ. ബെനഡിക്‌ടിനെ വിശുദ്ധനാക്കുവാന്‍ നടപടികള്‍ തുടങ്ങി യോ എന്ന്‌ ഞങ്ങള്‍ക്കറിയില്ല. ഏതായാലും ഞങ്ങളുടെ ആവശ്യങ്ങള്‍ സഹനദാസന്‍ ഓ ണംകുളത്തച്ചന്‍ സാധിച്ചുതരുന്നുണ്ട്‌.'' ഫാ. ബെനഡിക്‌ടിന്റെ കബറിടത്തില്‍ എത്തിയ ഒരു വിശ്വാസിയുടേതാണീ വാക്കുകള്‍. ഫാ. ബെനഡിക്‌ടിന്‌ `സഹനദാസന്‍' എന്ന പദവി വിശ്വാസികള്‍ തന്നെ ചാര്‍ത്തി യതാണ്‌"
"ഗള്‍ഫില്‍ നിന്ന്‌ ഓപ്പറേഷനുവേണ്ടി നാട്ടില്‍ വന്നതിനുശേഷം ബെനഡിക്‌ട്‌ അച്ചന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഓപ്പറേഷന്‍ നടത്താതെ രോഗസൗഖ്യം നേടിയതും എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്കിടെ ബ്ലഡ്‌ ക്യാന്‍സര്‍ പിടിപെട്ട്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവേ ലിജോയെന്ന 15 കാരന്‌ രോഗസൗഖ്യം ലഭിച്ചതും അവയില്‍ ചിലതുമാത്രം. ലിയോയുടെ മുത്തച്ഛന്‍ എം.സി. അലക്‌സാണ്ടര്‍ കബറിടത്തിലെത്തി കരഞ്ഞു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായാണ്‌ മൂന്നു മാസത്തിനകം മരിക്കുമെന്ന്‌ വിധിയെഴുതിയ ലിജോ പൂര്‍ണ ആരോഗ്യവാനായി ഇപ്പോള്‍ പത്താംക്ലാസില്‍ വീണ്ടും പഠിക്കുകയാണ്‌. അതിരമ്പുഴ സെന്റ്‌ മേരീസ്‌ പള്ളിയിലെ കബറിടത്തിനു മുന്‍പില്‍ പ്രാര്‍ത്ഥനയുമായി എത്തുന്നവര്‍ക്ക്‌ ആശ്വാസത്തിന്റെ വെളിച്ചമായി ഓണംകുളത്തച്ചന്‍ എന്ന സഹനദാസനുണ്ട്‌."
ബെനഡിക്ടച്ചന്‍റെ സഹനജീവിതത്തേക്കുറിച്ച് കത്തോലിക്കാ പ്രസിദ്ധീകരണമായ സണ്‌ഡേ ശാലോം എന്ന പത്രം
പ്രസിദ്ധീകരിച്ച ലേഖനത്തിലെ ചില ഭാഗങ്ങളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ഈ കഥയുടെ തികച്ചും വ്യത്യസ്തവും യുക്തിഭദ്രവുമായ ഒരു വേര്‍ഷന്‍
ഇവിടെ വായിക്കാം.
ഭാരതം ദൈവങ്ങളുടെ നാടാണ്. കല്ലിലുള്ളതും സിമന്‍റിലുള്ളതും ഇരിക്കുന്നതും കിടക്കുന്നതും ഇഴയുന്നതും വാലുള്ളതും കൊമ്പുള്ളതും വെളുത്തതും കറുത്തതും ജീവനില്ലാത്തതും ജീവനുള്ളതും ഭസ്മമുണ്ടാക്കുന്നതും കെട്ടിപ്പിടിക്കുന്നതും പീഡിപ്പിക്കുന്നതും എന്തിന് നീലപ്പടം പിടിക്കുകയും അതില്‍ അഭിനയിക്കുകയും വരെ ചെയ്യുന്ന ദൈവങ്ങള്‍ നമുക്കുണ്ട്. ആ കൂട്ടത്തിലേക്ക് പുതിയതായി ചില ദൈവങ്ങള്‍ കൂടി അവതരിക്കുന്നതില്‍ തകരാറില്ല എന്നു മാത്രമല്ല വിശുദ്ധരുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കുക എന്നതാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ഐക്യരാഷ്ട്രരക്ഷാസമിതിയിലെ സ്ഥിരാം‌ഗംത്വം, ചന്ദ്രനിലൊരു ചായക്കട, ക്രയോജനിക്ക് സാങ്കേതികവിദ്യ തുടങ്ങിയ ഇന്ത്യയുടെ ദീര്‍ഘകാല സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള എളുപ്പവഴി.
വിശുദ്ധപദവിയിലേക്ക് കുപ്പായം തുന്നിയിരിക്കുന്ന പുതൃക്കയിലച്ചന്‍, കോട്ടുരച്ചന്‍ എന്നിവര്‍ തുടങ്ങി സ്വാമിനി പ്രജ്ഞാസിങ് ഠാക്കൂര്‍, സ്വാമി അസീമാനന്ദ് മുതലായ സഹനദാസര്‍ ഇന്ത്യയുടെ സമ്പന്നവും ശോഭനമായ ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും എന്നിലെ ദേശസ്നേഹിയെ അമ്പേ നിരാശപ്പെടുത്തിയ
ഒരു പത്രവാര്‍ത്തയാണ്.ഈ കുറിപ്പിനാധാരം. ചങ്ങനാശേരി അതിരൂപതക്ക് കീഴിലെ അക്സപ്റ്റ് കൃപാഭവനില്‍ 12 വയസ്സുകാരിയായ ശ്രേയ എന്ന പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ പോലീസ് സം‌ശയിക്കുന്ന ഫാദര്‍ മാത്തുക്കുട്ടിയെന്ന ഭാവിയുടെ വാഗ്ദാനം നാര്‍ക്കോ പരിശോധന എന്ന ദിവ്യകൂദാശയില്‍‌നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. കുറ്റാരോപിതരുടെ സമ്മതമില്ലാതെയുള്ള നാര്‍ക്കോ പരിശോധന വിലക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ വഴിത്തിരിവ്. മൂന്നാം മുറയുടെ മാലപ്പടക്കത്തിനിടെ മര്‍മ്മം ഒഴിവാക്കിയിടിക്കുന്ന പോലീസുകാരന്‍ പുണ്യാളനാകുന്ന ലെവലില്‍ മനുഷ്യാവകാശം നിലനില്‍ക്കുന്ന ഇന്ത്യയിലാണ് നാര്‍ക്കോ പരിശോധനയില്‍ മനുഷ്യാവകാശലം‌ഘനം കണ്ടെത്തിയ ഒരു (അ?)ന്യായാധിപന്‍ ഈ വിധി പ്രഖ്യാപിച്ചത്. ഒറ്റ വിളവു പ്രതീക്ഷിച്ച് കൃഷിയിറക്കിയ ആരെങ്കിലും ആ വിധിക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോഴുണ്ടായ ഈ തുടര്‍‌ക്കൊയ്ത്ത് അവരെ ആനന്ദസാഗരത്തില്‍ ആറാടിച്ചിരിക്കണം. എന്തായാലും ഫാദര്‍ ബെനഡിക്ട് കടന്നുപോയ പീഡനവഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ നാര്‍ക്കോ അനാലിസിസൊക്കെ ഉറുമ്പുകടി മാത്രം. ബനഡിക്ടച്ചന്‍റെ സഹനജീവിതത്തെ മാതൃകയാക്കി മാത്തുക്കുട്ടി മഹാശയനെ നാര്‍ക്കോ പരിശോധന എന്ന തിരുക്കര്‍മ്മത്തിനു പ്രേരിപ്പിച്ച് വളര്‍ന്നുവരുന്ന ഒരു വിശുദ്ധന്‍റെ കൂമ്പു വാടാതെ നയിക്കണമെന്നാണ് ഈയുള്ളവന് സഭാധികാരികളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഒരു വിശുദ്ധന്‍റെ കൂടി അവതാരം കൊണ്ട് ചുരുങ്ങിയത് ഒരു പഞ്ചായത്തിലെ പ്രജകള്‍‌ക്കെങ്കിലും അധികമായി സ്വര്‍ഗ്ഗപ്രാപ്തിയുണ്ടാകുന്നെങ്കില്‍ എന്തിന് മടിക്കണം..