അമ്മാവന്‍സിന്‍ഡ്രം ഓണക്കാലത്ത്
ഓണക്കാലമായാല്‍ ഓര്‍മ്മകളുണരണം. ദൗത്യം മത്സരബുദ്ധിയോടെ ഏറ്റെടുക്കുന്നത് ആനുകാലികങ്ങളുടെ ഓണപ്പതിപ്പുകളാണ്. പണ്ടേപോലല്ല. കോമ്പറ്റീഷന്‍ കടുപ്പം. പത്ത് മുന്നൂറ് പേജ് നിറച്ചെടുക്കാനുള്ള് പാട് ചെറുതല്ല. കുറേ ചെറുകഥകളും ഒന്നോ രണ്ടോ നോവലുകള്‍ തന്നെയും പുതിയ പിള്ളേരോട് എഴുതിവാങ്ങാം. പക്ഷെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പഴയ മോഡല്‍ സിംഹങ്ങള്‍ തന്നെ വേണം. വിശ്രമജീവിതത്തിന്‍റെ അര്‍ദ്ധമയക്കത്തില്‍നിന്നും തലയും ഓര്‍മ്മയും കുടഞ്ഞുണര്‍ന്ന് അയവിറക്കല്‍ തുടങ്ങും അമ്മാവന്മാര്‍. സാഹിത്യകാരന്‍മാര്‍ മാത്രമല്ല കളത്തിലുള്ളത്. ജീവിതസായാഹ്നമായിട്ടും സ്വന്തമായൊരു തട്ടകം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട് "സാംസ്ക്കാരിക നായകന്‍" എന്ന ഫ്രീസൈസ് കുപ്പായത്തിന്‍റെ ബലത്തില്‍ അരി മേങ്ങി കഴിയുന്ന പ്രേതങ്ങളെയും വായനക്കാര്‍ സഹിക്കണം. ഓര്‍മ്മക്കുറിപ്പുകളുടെ അടിസ്ഥാന രസന്ത്രം പുതുതലമുറയെ പുലയാട്ട് നടത്തുകയാണെന്ന് ധരിച്ച് വശായിരിക്കുന്ന അമ്മാവന്മാരേപ്പറ്റിയാണ് പറഞ്ഞുവരുന്നത്. പഴയതെല്ലാം നന്ന് പുതിയതൊക്കെ മ്ലേച്ഛം എന്ന് പറയാതെ പറഞ്ഞുവെക്കുന്ന രീതി. വരികള്‍ക്കിടയിലെങ്ങും ഞരമ്പുകളില്‍ മായാതെ ശേഷിക്കുന്ന മാടമ്പിത്തരത്തോടുള്ള ആരാധന. പടികടന്നെത്തിയിരുന്ന കാഴ്ച്ചകളുടെ വലിപ്പത്തെപ്പറ്റി, ആനയെപ്പറ്റി, തഴമ്പിനെപ്പറ്റി ഗീര്‍വാണങ്ങള്‍. സാംസ്ക്കാരിക അധപ്പതനത്തെക്കുറിച്ച്, അധിനിവേശത്തേക്കുറിച്ച് മൂക്ക് പിഴിച്ചിലുകള്‍. സദാചാരഭ്രംശത്തേക്കുറിച്ചുള്ള ആശങ്കകള്‍ ചവച്ച് തുപ്പുമ്പോള്‍ മതമൗലികവാദത്തോളം ചവര്‍പ്പ്. കാലത്തിന്‍റെ മാറ്റം ഉള്‍കൊള്ളുന്നതില്‍ പരാജയപ്പെട്ട ദുരന്തങ്ങളുടെ സ്വരത്തിന് ജീവനോപാധിയേക്കുറിച്ച് ഉത്ക്കണ്ഠാകുലനായ പുരോഹിതന്‍റേതിന് തുല്യമായ തരംഗദൈര്‍ഘ്യം. അധിനിവേശപ്രധിരോധത്തിന്‍റെ അവശ്യഘട്ടങ്ങളില്‍ കാക്കാ പിടിക്കാന്‍ നടന്നതിന്‍റെ ആത്മകഥാവഴികള്‍ സൗകര്യപൂര്‍വ്വം മറന്നുകളയാം. അമ്മാവന്മാരുടെ ക്ഷയിച്ച കുതിരശക്തിയെക്കുറിച്ചുള്ള വിഹ്വലതകള്‍ക്കും മെനാപോസിന്‍റെ വിഭ്രാന്തികള്‍ക്കും വിലയിട്ട് വില്‍ക്കുന്ന സീസണല്‍ കച്ചവടം.
തൂലികയുടെ മാസ്മരിക സ്പര്‍ശത്താല്‍ മണ്ണിന്‍റെ ഗുണവും മണവും വായനക്കാരന്‍റെ സിരകളില്‍ മായാമുദ്രയായി പതിപ്പിച്ച പിതൃതുല്യരായ മലയാളത്തിലെ അനേകം എഴുത്തുകാര്‍ പൊറുക്കുക. പറഞ്ഞതത്രയും നിങ്ങളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവരെക്കുറിച്ചാണ്.
-----------------------------------------------------------------------------------
"പണ്ടത്തെ ഓണല്ലേ ഓണം കുട്ടാരേ!"
"ശര്യാമ്പ്രാ"
"ദേ പോണ ചെക്കനേതാ?"
"ഇവിടുത്തന്നെ മ്പ്രാ. പാര്‍ഗ്ഗവിപ്പെങ്ങടെ ഏഴാമത്തേത്."
"ഓള്‍ടെ രാമന്‍ ഇപ്പളും വരവുണ്ടോ"
"ഉവ്വ്, കഴിഞ്ഞാഴ്ചേം ചൂട്ട് കണ്ടു"
"ഓണായിട്ട് നേരമ്പോക്കൊന്നൂല്ലല്ലോ കുട്ടാരേ"
"ഓ"
"നങ്ങേലീണ്ടോ വീട്ടില്"
"ഓള് പൊറത്താമ്പ്രാ"
"കഷ്ടായി!"