ഭീകരവാദത്തിന്റെ ബീജോല്പാദകര്
രാജ്യത്ത് അശാന്തി വിതക്കുന്ന ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഭരണകൂടം തന്നെ ഇന്ധനം പകരുന്ന വൈരുദ്ധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വിധി ഇന്നലെ സുപ്രീം കോടതിയില്‍നിന്നും ഉണ്ടായിരിക്കുന്നു. ഫോര്‍ബ്സ് റിപ്പോര്‍ട്ടുകളില്‍ പെരുകുന്ന കോടിപതികളുടെ എണ്ണത്തില്‍ അഭിമാനിച്ചും വ്യാവസായിക വികസനത്തിന്റെ വര്‍ണ്ണപ്പൊലിമയില്‍ അന്ധത ബാധിച്ചും കൊള്മയിര് കൊള്ളുന്ന നഗരവാസി മദ്ധ്യവര്‍ത്തി സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനുതകുന്ന നിരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. അരാഷ്ട്രീയതയുടെ അതിസാരം ബാധിച്ച ചില കോടതികളിലെ "ശുംഭന്"മാരുടെ ശൗചാലയങ്ങളില്‍നിന്നുയരുന്ന "വളി" ഘോഷങ്ങള്‍ പോലും ദിവ്യ വെളിപാടുകളായി കൊട്ടിപ്പാടുന്ന ബഹുഭൂരിപക്ഷം മുഖ്യധാരാ മാദ്ധ്യമങ്ങളും ഈ വാര്‍ത്തയെ നിസ്സാരവല്‍ക്കരിക്കുകയോ തമസ്ക്കരിക്കുകയോ ചെയ്ത് തങ്ങളെ തീറ്റിപ്പോറ്റുന്ന വ്യവസായ മേലാളന്മാരോടും അവര്‍ക്ക് വിടുവേല ചെയ്യുന്ന വികസനഭീകരതയുടെ രാഷ്ട്രീയത്തോടുമുള്ള വിധേയത്വം പ്രകടമാക്കുന്നു. മാദ്ധ്യമം ദിനപ്പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്റെ പ്രധാന തലക്കെട്ടായി വന്ന വാര്‍ത്ത താഴെ വായിക്കാം.
വികല വികസനം തീവ്രവാദം വളര്‍ത്തുന്നു -സുപ്രീംകോടതി
Thursday, July 22, 2010
ന്യൂദല്‍ഹി: വികസനത്തിന്റെയും ഖനനത്തിന്റെയും മറ്റും പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ഭൂമി കൈയേറ്റത്തെയും കുടിയൊഴിപ്പിക്കലിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമത്തെ നോക്കുകുത്തിയാക്കി, സ്വന്തം മണ്ണില്‍ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ഭൂമി ചൂഷണത്തിന് വിട്ടു കൊടുക്കുകയും പുനരധിവാസം മറക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ രീതി തീവ്രവാദം വളര്‍ത്തുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. ഒറീസയിലെ സുന്ദര്‍ഗഢില്‍ ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 23 കൊല്ലത്തിനു ശേഷവും നഷ്ടപരിഹാരം നല്‍കാത്തതു സംബന്ധിച്ച കേസിലാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, ബി.എസ്. ചൗഹാന് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ശ്രദ്ധേയമായ നിരീക്ഷണം. നക്സലിസത്തിന്റെ വളര്‍ത്തുകേന്ദ്രമാണ് ഇന്ന് സുന്ദര്‍ഗഢ്. ഭൂമിയുടെ ഉടമകള്‍ക്ക് ഭൂമിയിലുള്ള അവകാശം നിഷേധിക്കുന്ന വികസന ശൈലിയില്‍ കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു. 'ദശലക്ഷക്കണക്കായ പൗരന്മാര്ക്ക് വികസനം എന്നത് ഭീതി നിറക്കുന്ന, വെറുക്കപ്പെട്ട വാക്കായി മാറിയിരിക്കുന്നു. നിലനില്പിന്റെ ഇടം തന്നെ നിഷേധിക്കുന്ന ഒന്നാണ് വികസനമെന്ന പ്രതീതിയാണ് അവര്‍ക്കുള്ളത്. വികസനം ആരിലേക്ക് എത്തിക്കാന്‍ ഉദ്ദേശിക്കുന്നുവോ, അവര്‍ക്കിടയില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നു. ഇത്തരത്തില്‍ വികസനത്തെക്കുറിച്ച സര്‍ക്കാറിന്റെ കാഴ്ചപ്പാട് വേറിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടാണ്?' -കോടതി ചോദിച്ചു.
വികസനത്തെക്കുറിച്ച വികലമായ കാഴ്ചപ്പാട്, വികസനം ഏറ്റവുമേറെ ദോഷകരമായി ബാധിക്കുന്നവരോടുള്ള തികഞ്ഞ അവഗണന, നിയമങ്ങള്‍ നടപ്പാക്കണമെന്ന താല്പര്യമില്ലായ്മ -ഇതെല്ലാം ചേരുമ്പോള്‍ ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കിട്ടാതെ പോകുന്നു. ഇടക്കാല നിയമ നിര്‍മാണ സഭയില്‍ അംബേദ്കര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ ശരിയാണെന്ന് വന്നിരിക്കുന്നു. പലപ്പോഴും നിയമങ്ങള്‍ ഭാഗികമായി മാത്രമാണ് നടപ്പാക്കുന്നത്. കുടിയൊഴിപ്പിക്കപ്പെടുന്നവരോട് ഏറെ സഹാനുഭൂതിയുള്ള, കുറ്റമറ്റ നിയമങ്ങളാണ് നിലവിലുള്ളതെന്ന് ഇതുകൊണ്ട് അര്‍ഥമാക്കുന്നില്ല. സ്കൂള്‍, റോഡ്, ആശുപത്രി, തൊഴില്‍ എന്നിങ്ങനെ, ഭൂമി ഏറ്റെടുക്കാന്‍ നേരത്ത് മുന്നോട്ടു വെക്കുന്ന വാഗ്ദാനങ്ങള്‍ പലതാണ്. പക്ഷേ, മിക്കതും മോഹവലയമായി തുടരുന്നു. വരുമാന നഷ്ടം ഉണ്ടാകാതിരിക്കാനും പുനരധിവാസത്തിനുമുള്ള പരിപാടികളൊക്കെ ഫലത്തില്‍ നടപ്പാവുന്നില്ല. അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും പാലിക്കപ്പെടാത്തത് പ്രദേശ വാസികള്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും മലിനീകരണത്തിനും കാരണമാക്കുന്നു. വികസനവും സാമ്പത്തിക വളര്‍ച്ചയും മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളോടുള്ള എതിര്‍പ്പിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ജീവനോപാധി നഷ്ടപ്പെടുന്നവര്‍ക്ക് അവകാശങ്ങള്‍ എന്തുകൊണ്ടാണ് ഇല്ലാതാകുന്നത്? എന്തുകൊണ്ടാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദന നിരക്കും മനുഷ്യവികസന സൂചികയും വേറിട്ട ചിത്രങ്ങള്‍ നല്‍കുന്നത്? മൊത്ത ആഭ്യന്തര ഉല്പാദനം നോക്കിയാല്‍ ലോകത്തിലെ തന്നെ അതിവേഗം വളരുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയാണ് നമ്മുടേത്. പക്ഷേ യു.എന്നിന്റെ മനുഷ്യ വികസന റിപ്പോര്‍ട്ട് 182 രാജ്യങ്ങളില്‍ 134ാമത്തെ സ്ഥാനമാണ് നമുക്ക് തരുന്നത്. ഭരണകൂടത്തിന് ഭീഷണി ഉയര്‍ത്തുന്ന വിധം ശക്തി സമാഹരിക്കാന്‍ രാഷ്ട്രീയ തീവ്രവാദികള്‍ക്കും അക്രമാസക്തര്‍ക്കും കഴിയുന്നതില്‍ കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇക്കൂട്ടര്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ പരസ്യമായി വെല്ലുവിളിക്കുന്നു. മൃഗീയമായ വഴികളിലൂടെ ഭരണഘടനയെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. വികസനത്തിന്റെ പേരില്‍ വന്‍തോതില്‍ ഭൂമി ഏറ്റെടുത്ത സുന്ദര്‍ഗഢില്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തീവ്രവാദികള്‍ 550 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ 2003ല്‍ കൊള്ളയടിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ റെയില്‍വേ സ്റ്റേഷന് കത്തിച്ചു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇത്തരം പല സംഭവങ്ങളുമുണ്ട്. ഒറീസയില്‍ ഖനനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 23 കൊല്ലത്തിനു് ശേഷവും നഷ്ടപരിഹാരം നല്‍കാത്ത തു സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ക്കായി ആറു മാസത്തിനകം കമീഷന് രൂപവത്കരിക്കാനും തുടര്‍ന്നുള്ള രണ്ടു മാസത്തിനകം തുക കൊടുത്തു തീര്‍ക്കാനും കോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചു.
എ.എസ്. സുരേഷ്കുമാര്‍
4 comments:
ഭീകരവാദത്തിന്റെ ബീജോദ്പ്പാദകര്
വളരെ നന്നായിരിക്കുന്നു
വളരെ നന്നായിരിക്കുന്നു
കാളിദാസൻ എന്ന കള്ളദാസന്റെ വിശേഷങ്ങളറിയാൻ വിസിറ്റ് http://samakaleesam.blogspot.com/
Post a Comment