Thursday, 30 July 2009

കൂതറ കുറ്റപത്രത്തിന് സ്നേഹപൂര്‍‌വ്വം

ടു

പ്രൊഡ്യൂസര്‍

‍കൂതറകുറ്റപത്രം


ദൈവത്തിന് സ്തുതി. എന്‍റെ പേര് പാലക്കാത്തറ പാപ്പച്ചന്‍, വയസ്സ് 50, സ്ഥലം കോട്ടയം. കുറച്ച് റബ്ബര്‍ കൃഷിയും ചില്ലറ കച്ചവടവും ഒക്കെയായി കര്‍ത്താവിന്‍റെ കാരുണ്യംകൊണ്ട് തരക്കേടില്ലതെ ജീവിക്കുന്നു. ഞാന്‍ തങ്കളുടെ "കൂതറകുറ്റപത്രം" എന്ന പരിപാടിയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്. ദുഷിച്ച രാഷ്ട്രീയവൃത്താന്തങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ വാര്‍ത്തകള്‍ ഞാന്‍ കാണാറില്ലെങ്കിലും "കൂതറകുറ്റപത്രം" ഒരു തവണപോലും മുടക്കാറില്ല. കൊടുംപാതകങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത മഹാപാപികളുടെ എണ്ണം എത്രമേല്‍ പെരുകിവരുന്നു എന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് കൂതറകുറ്റപത്രത്തിന്‍റെ ഓരോ എപ്പിസോഡും. നാടിന് നഷ്ടമായ സദാചാരബോധവും ദൈവഭയവും വീണ്ടെടുത്ത് പാപമുക്തി ഏകാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് എന്‍റെ അനുമോദനങ്ങള്‍ അറിയിക്കട്ടെ.

മദമിളകിയ ആന മൂന്നുപേരെ കൊന്ന സംഭവമായിരുന്നല്ലോ കഴിഞ്ഞ തിങ്കളാഴ്ചയിലെ കൂതറകുറ്റപത്രത്തിലെ പ്രധാന ഇനം. വളരെ നന്നായിരുന്നു ആ പരിപാടി. ഇത്ര വ്യക്തമായി, അടുത്തുനിന്ന് ധൈര്യത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നിങ്ങളുടെ ക്യാമറാമാനെ എന്‍റെ അഭിനന്ദനം അറിയിക്കണം. പാപ്പാന്‍റെ തലയില്‍ ആന ചവിട്ടിയപ്പോള്‍ വെളുത്തനിറത്തില്‍ ദൂരേക്കു തെറിച്ചത് മെഡുല ഒബ്ലാംഗട്ട ആണെന്നു തോന്നുന്നു. അതിന്‍റെ ഒരു ക്ലോസപ്പ് കൂടി ഉള്‍പ്പെടുത്താമായിരുന്നു. രണ്ടാമത്തെ അളെ കാലില്‍‌തൂക്കി മരത്തിലടിച്ചപ്പോല്‍ ഉറക്കെ കരഞ്ഞത് അയാളുടെ ഭാര്യ ആണോ?. അവരുമായി ഒരു അഭിമുഖം സാഹചര്യത്തിനിണങ്ങിയേനേ എന്നു തോന്നി. ഇത്തരം പരിപാടികള്‍ കാലേകൂട്ടി അറിയിച്ചശേഷം സം‌പ്രേഷണം ചെയ്താല്‍ നന്നായിരുന്നു. ആന അപകടകാരിയായ ജീവിയാണെന്ന് അറിഞ്ഞിരിക്കേണ്ടതിലേക്കായി മക്കളേയൊക്കെ വിളിച്ചു കാണിച്ചുകൊടുക്കാമല്ലോ

കഴിഞ്ഞ ഞായറാഴ്ച്ച സം‌പ്രേക്ഷണം ചെയ്ത, വയനാട്ടില്‍ ഒരു കുടും‌ബം ദുരൂഹ സാഹചര്യത്തില്‍ കൂട്ട ആത്മഹത്യ ചെയ്ത സം‌ഭവത്തേക്കുറിച്ചുള്ള പരിപാടി വളരെ നന്നായിരുന്നു. നാലുപേര്‍ ഒരേ മരത്തില്‍ തൂങ്ങി നിന്നാടുന്ന അപൂര്‍‌വ്വരം‌ഗം വീണ്ടും വീണ്ടും ക്ലോസപ്പില്‍ കാണിച്ചത് വളരെ ആകര്‍‌ഷകമായി. ഞങ്ങളുടെ കുടുംബവക ബാങ്കില്‍‌നിന്നും വായ്പ എടുത്ത ഒരാള്‍ ഇതുപോലെ കുടുംബത്തോടെ തൂങ്ങിമരിച്ചതാണ് സ്മരണയില്‍ വന്നത്. ഓര്‍ക്കമ്പോഴൊക്കെ മനസ്സ് നീറുന്ന ഒരു സംഭവം. രൂപ ഒന്നരലക്ഷമാണ് പലിശ ഇനത്തില്‍ പൊലിഞ്ഞത്. ആത്മാവിന് ഒരിക്കലും നിത്യശാന്തി കിട്ടാത്ത മഹപാപമാണ് ആത്മഹത്യ എന്ന് ഈ സഹോദരങ്ങള്‍ എന്നാണ് മനസ്സിലാക്കുക! ചോദിക്കാന്‍ മറന്നു, ആ പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ കഴുത്തിനുതാഴെ ഒരു ചെറിയ പോറല്‍ കാണുവാനിടയായി‍. ആ മാലാഖയുടെ മറ്റു ശരീരഭാഗങ്ങളൊക്കെ ദൈവകൃപയാല്‍ പരിശുദ്ധമായിരുന്നു എന്നു കരുതട്ടെ.

അന്നുതന്നെ സം‌പ്രേഷണം ചെയ്ത, കൊടകര ഷാപ്പിലെ കത്തിക്കുത്ത് സംഭവം വളരെ നിലവാരം പുലര്‍ത്തി. കുത്തുകൊണ്ട് കിടക്കുന്നവന്‍റെ കുടല്‍‌മാല കീറി പുറത്തുവന്നിരിക്കുന്നത് കപ്പപ്പുഴുക്കാണെന്നു തോന്നുന്നു. ഞങ്ങള്‍ കപ്പയും പന്നിയിറച്ചിയും തിന്നുകൊണ്ടിരിക്കവേ ആണ് ഈ പരിപാടി കാണാനിടയായത് എന്നത് ദൈവത്തിന്‍റെ മറ്റൊരു അത്ഭുതപ്രവര്‍ത്തി. ഇത്തരം ക്ലോസപ്പ് ഷോട്ടുകള്‍ ഇനിയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ. പണ്ട് ഞങ്ങളുടെ തോട്ടത്തില്‍ അടക്ക മോഷ്ടിക്കാന്‍ കയറിയ ഒരു പാപിയെ അപ്പന്‍ ഓടിച്ചിട്ട് കുത്തിവീഴ്ത്തിയപ്പോള്‍ വയറ്റില്‍‌നിന്നും പിണ്ണാക്ക് പുറത്തുചാടിയ രസകരമായ ഒരു സം‌ഭവം പറഞ്ഞു കേട്ടിട്ടുണ്ട്.

കഴിഞ്ഞമാസം തിങ്കളാഴ്ച്ച കാണിച്ച, 15കാരിയായ കിളുന്ത് കുഞ്ഞിനെ വീട്ടില്‍‌കയറി ബലാല്‍സംഗം ചെയ്ത അഞ്ച് പയ്യന്മാരെ അറസ്റ്റ് ചെയ്ത സംഭവം വല്ലാത്ത ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നായി. ആ മാലാഖക്കുട്ടിയുടെ മുഖം അവ്യക്തമാക്കിയാണ് കാണിച്ചതെങ്കിലും മനപ്പൂര്‍‌വ്വം ചില പഴുതുകളിട്ടത് ഉപകാരമായി. ഹെന്തു ചെയ്യാം, ചെലതൊക്കെ നമുക്കു മറച്ചല്ലേ പറ്റൂ.

മാനം വിറ്റു ജീവിക്കുന്ന പാപിനികളായ പെണ്ണുങ്ങളെ കൊച്ചിയില്‍ പോലീസ് റെയ്ഡ് ചെയ്ത് പിടിച്ച സംഭവം വിശദമായി അവതരിപ്പിച്ചത് അഭിനന്ദനാര്‍ഹമാണ്. അന്യപുരുഷന്‍റെ മുന്‍പില്‍ തുണി അഴിക്കാന്‍ മടിക്കാത്ത ഈ കുലടകള്‍ ക്യാമറക്കു മുന്‍പില്‍ മുഖം മറക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. എങ്കിലും നിങ്ങള്‍ ബുദ്ധിപൂര്‍‌വ്വം തിരിഞ്ഞും മറിഞ്ഞുമുള്ള ആംഗിളില്‍ കാണിച്ചപ്പോള്‍ മിക്കാവാറും മുഖങ്ങള്‍ ദൃശ്യമായിരുന്നു. അതില്‍ ഇറുകിയ മഞ്ഞ ബ്ലൗസിട്ട വെളുത്ത കുട്ടിയെ നല്ല മുഖപരിചയം തോന്നുന്നുണ്ട്. ബിസിനസ് സംബന്ധമായ യാത്രകളില്‍ എവിടെയെങ്കിലും‌‌വെച്ച് കണ്ടതായിരിക്കണം. ദൈവം അവരോട് പൊറുക്കുമാറാകട്ടെ.

ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു വിറ്റ കുറ്റത്തിന് വൃദ്ധന്‍ അറസ്റ്റിലായ വാര്‍ത്ത അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിച്ചതിനു നന്ദി. മനുഷ്യന്‍ എത്രമേല്‍ അത്യാഗ്രഹികളായിരിക്കുന്നു എന്നു നോക്കൂ. ബാങ്ക് കൊള്ള ചെയ്യുന്നതിലും കള്ളനോട്ടടിക്കുന്നതിലുമൊക്കെ ഒരു ന്യായമുണ്ട്. ഇതങ്ങനെയാണോ?! അത്യാര്‍ത്തി ഒന്നുകൊണ്ടുമാത്രമല്ലേ ഇയാള്‍ ലോട്ടറി ടിക്കറ്റ്തന്നെ മോഷ്ടിച്ചിരിക്കുന്നത്. ദുരാഗ്രഹിയായ ആ കെളവന്‍റെ മുഖം പല ആം‌ഗിളില്‍ ക്ലോസപ്പില്‍ കാണിക്കാന്‍ നിങ്ങള്‍ കാണിച്ച ധൈര്യം ഏതൊരു ചാനലിനും മാതൃകയാണ്.

ഈ രാഷ്ട്രീയക്കാര്‍ തമ്മിലുള്ള സംഘട്ടനങ്ങളും ലാത്തിച്ചാര്‍ജ്ജുമൊക്കെ ഉള്‍പ്പെടുത്തി നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്. അവന്മാര്‍ക്ക് എത്ര തല്ലുകൊള്ളുന്നതിലും എനിക്കു സന്തോഷമേയുള്ളു. പക്ഷേ രാഷ്ട്രിയവാര്‍ത്തകള്‍ കണ്ടാല്‍ പിള്ളാര് വഷളായിപ്പോകും. നാടു ഭരിക്കാന്‍ ഇങ്ങനെയൊരു കൂട്ടര്‍ വേണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം. നമ്മടെ തിരുമേനിമാര്‍ ഒരു രാഷ്ട്രീയക്കാരുടേം സഹായമില്ലാതല്ലേ തിരുസഭയുടെ സ്ഥാപനങ്ങള്‍ നല്ല കിണ്ണം കിണ്ണം പോലെ ഭരിക്കുന്നത്. പണ്ടു ഞങ്ങള്‍ ചില നിര്‍ദ്ധനസഹോദരിമാരുടെ ഉന്നമനത്തിനായി അവരെ വിദേശത്തേക്കു കയറ്റി അയച്ചത് കുറച്ചു വശപ്പെശകായപ്പോള്‍ ഈ മൈ.. ക്ഷമിക്കണം രാഷ്ട്രീയക്കാരെല്ലാം‌കൂടി ഞങ്ങളെ നക്ഷത്രമെണ്ണിച്ചു കളഞ്ഞു. തെണ്ടികള്‍.

മറ്റു ചാനലുകളുടെ "കലിപ്പ് FIR", "തരിപ്പ് ട്രയല്‍" തുടങ്ങിയ പരിപാടികള്‍ കൂതറക്കുറ്റപത്രവുമായി മല്‍‌സരത്തിലാണെന്നറിയാം. പക്ഷേ ഈ ഏര്‍പ്പാടില്‍ നമ്മള്‍ കോട്ടയത്തുകാരോട് ജയിക്കാന്‍ ആര്‍ക്കും കഴിയില്ലായെന്നത് ഉറപ്പാണല്ലോ. താങ്കളുടെ പരിപാടിയുടെ വിജയത്തിലേക്കായി ധാരാളം വിഷയങ്ങള്‍ ദിനവും ലഭിക്കുമാറാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിച്ചുകൊണ്ട്
പാലക്കാത്തറ പാപ്പച്ചന്‍

‍കോട്ടയം

Thursday, 11 June 2009

ഒരു 'ഡാര്‍ലിങ്ങ്' ചതിക്കഥ

മോണ്‍സ്റ്റര്‍ പരുവത്തില്‍ രണ്ടെണ്ണം.
മൂത്ത ചാത്തന്‍ ഏഴാം ക്ലാസ് വിദ്യാര്‍‌ത്ഥി. ഇളയവന്‍ മറ്റൊരു സ്കൂളില്‍ നാലാം ക്ലാസില്‍.
ഇതില്‍ ര‍ണ്ടാമത്തെ ഐറ്റം ഞാന്‍ തന്നെ.
ഏണ്‍പതുകളുടെ തുടക്കമാണ് കാലം.

രണ്ടുപേരും ഒരുമിച്ചാണെങ്കില്‍ മാത്രം മാസത്തിലൊന്ന് എന്ന കണക്കില്‍ സിനിമ കണ്ട് വഷളായിക്കൊള്ളാന്‍ അച്ഛന്‍റെ അനുവാദം കിട്ടിയ വര്‍ഷം. പൊതുവേ ഇന്ത്യാ പാക്കിസ്ഥാന്‍ ബന്ധമാണ് ചാത്തന്‍‌മാര്‍ തമ്മിലെങ്കിലും ഇത്തരം common interests ഉള്ള വിഷയങ്ങളില്‍ രണ്ടുപേരും ഒറ്റക്കെട്ടാണ്.

ടിക്കറ്റെടുത്ത് തീയറ്ററിനുള്ളില്‍ കയറുന്നത് പൊടിഡപ്പി പരുവത്തിലുള്ള ചാത്തന്‍‌മാരാണെങ്കിലും സിനിമ അവസാനിക്കുമ്പോഴേക്കും അതാത് സിനിമകളിലെ നായകന്‍ ചേട്ടനിലേക്ക് പരകായപ്രവേശം നടത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന്, സോപ്പുപെട്ടിക്കഥ കണ്ടിറങ്ങുന്ന ചേട്ടന്‍‍, അനുജന്‍റെ തോളത്തു കൈയ്യിട്ട് സ്നേഹവായ്പോടെ ചേര്‍ത്തുപിടിച്ചാണ് വീട്ടിലേക്കു നടക്കുക. അന്നേ ദിവസം പിന്നെ "മോനേ" എന്നെ എന്നെ വിളിക്കൂ. സോപ്പുപെട്ടിയുടെ പാതി കൈയ്യിലുള്ളതുകൊണ്ട് എനിക്കും പെരുത്തു സന്തോഷം. സിനിമ ആക്ഷനാണെങ്കില്‍, എത്രവലിയ കൊള്ളസം‌ഘത്തേയും ഒറ്റക്കുനേരിട്ട് കൈത്തരിപ്പു തീര്‍ക്കാന്‍ വെമ്പുന്ന ഒരു വ്യാഘ്രസഹോദരനായി മാറും എന്‍റെ ചേട്ടന്‍.

അന്നത്തെ പ്രമേയം മൂന്നോ നാലോ മൂലകളുള്ള സം‌ഭവബഹുലമായ ഒരു പ്രണയകഥ. സിനിമ തീരുമ്പോഴേക്കും ചേട്ടന്‍ ഒരു റോമിയോ/റെസ്പുട്ടിന്‍ ആയി മാറിയിരുന്ന കാര്യം ഞാന്‍ പോലും അറിഞ്ഞില്ല. എന്‍റെ പാഠ്യേതര വിഷയങ്ങളില്‍ പ്രണയം ഇനിയും ലിസ്റ്റ് ചെയ്തിരുന്നില്ലല്ലോ. അങ്ങനെ "ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍‌കിടാവേ.." എന്നൊരു പാട്ടൊക്കെ മൂളി വീട്ടിലേക്കു നടക്കുന്ന വഴി ചേട്ടന്‍ ഒറ്റ ചോദ്യമാണ്!

"ഡാ, നിനക്ക് ഡാര്‍‌ലിങ് ഉണ്ടോ?"

സിനിമയില്‍ "ഡാര്‍ലിങ്" എന്നൊരു സംഭവം പലതവണ കടന്നുവന്നത് എന്‍റെ റഡാര്‍ പിടിച്ചെടുത്തിരുന്നെങ്കിലും പെട്ടന്നുള്ള ചോദ്യത്തില്‍ ഞനൊന്നു പകച്ചു. ഗൂഗിളും യാഹൂവും വെച്ച് മെമ്മറിയില്‍ തപ്പിനോക്കി. സ്കൂളും വീടും അയല്പക്കവുമൊക്കെ സേര്‍ച്ച് ചെയ്ത് തൃപ്തി വരാതെ നിക്കറിന്‍റെ കീശയില്‍ തപ്പിനോക്കി നിരാശനായപ്പോള്‍ ഞാനെന്‍റെ "ഡാര്‍ലിങ് രാഹിത്യം" വെളിപ്പെടുത്തി.
ചേട്ടന്‍ തിക്കും പൊക്കും* നോക്കിയിട്ട് പരമരഹസ്യമായി എന്നോട് പറഞ്ഞു

"എന്നാല്‍ എനിക്കൊരു ഡാര്‍ലിങ്ങുണ്ട്"

ഏഴ് അറകളുള്ള പെന്‍സില്‍ ബോക്സ് ആദ്യമായി കാണുന്ന അമ്പരപ്പോടെയും ആരാധനയോടെയും മിഴിച്ചുനോക്കുന്ന എന്നെ നോക്കി ചേട്ടന്‍ തുടര്‍ന്നു.

"എന്‍റെ ക്ലാസില്‍ തന്നെയാണ് എന്‍റെ ഡാര്‍ലിങ്. (My darling is situated in my class എന്നു ഞാന്‍ മനസ്സില്‍ പരിഭാഷപ്പെടുത്തി). സരിതയെന്നാണ് പേര്. സംഗതി ഞങ്ങള്‍ പരമരഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്. എട്ടാം ക്ലാസിലെ കൊല്ലപ്പരീക്ഷ കഴിഞ്ഞിട്ട് മതി കല്യാണമെന്നാണ് തീരുമാനം. നീയിത് ആരോടും മിണ്ടിയേക്കരുത്"

വിസ്ഫോടനാത്മകമായ ഒരു രഹസ്യത്തിന്‍റെ കാവല്‍‌ക്കാരനായി ഓര്‍ക്കാപ്പുറത്ത് ചുമതലയേല്‍‌ക്കേണ്ടി വന്നതിലുള്ള പരവേശത്തില്‍ ഒന്നു പതറിയെങ്കിലും ഇങ്ങനെയൊരു ദൗത്യത്തിന് തന്നെ വിശ്വാസപൂര്‍‌വ്വം തെരഞ്ഞെടുത്ത ചേട്ടന്‍റെ നടപടിയില്‍ കൃതാര്‍‌ത്ഥനായി, തിക്കും പൊക്കും നോക്കിയിട്ട് പരമരഹസ്യമായിത്തന്നെ ഞാനും പറഞ്ഞു.

"എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"

"എന്ത്?" എന്നു ചേട്ടന്‍

"അല്ല, ഡാര്‍ലിങ്ങ് എനിക്കും ഉണ്ടാകുമ്പോള്‍ പറയാന്ന്"

"ഓ" എന്ന് തലയാട്ടി ചേട്ടന്‍

ഏതാണ്ട് ഒരാഴ്ച്ചക്കു ശേഷം തറവാട്‌‌വീട്ടില്‍ വിഷുവിന്‍റെ തലേന്നാണ് കഥയുടെ അടുത്ത രം‌ഗം. കത്തിയടിക്കാന്‍ ഇളമുറക്കാരെല്ലാം ഒരു മുറിയില്‍ ഒത്തുകൂടിയിരിക്കുകയാണ്. 14 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള യുവസിം‌ഹങ്ങളും സിം‌ഹിണികളും ഒരു ഡസണടുപ്പിച്ചു വരും. ഉതിര്‍ന്നു വീഴുന്ന മൊഴിമുത്തുകള്‍ വാരിയെടുക്കാന്‍ ഞങ്ങള്‍ പീക്കിരിപ്പരുവങ്ങളും ജാഗരൂഗരായുണ്ട്.വലിയ കലപില ചെറുതായൊന്ന് ശാന്തമായ സമയത്താണ് ഒരു അശിരീരി ഉയര്‍ന്നു കേട്ടത്

"എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"വല്യമ്മയുടെ മകള്‍ ബീനേച്ചിയാണ്

എന്‍റെ അപായ സെന്‍സര്‍ ചെറുതായൊരു ബീപ്പടിച്ചു. ഇങ്ങനെയൊരു ഡയലോഗ് സിറ്റുവേഷന് ചേരുന്നില്ലല്ലോ. അതോ തനിക്ക് കണ്ടിന്യുവിറ്റി നഷ്ടപ്പെട്ടതാണോ. നാളെ എറിഞ്ഞിടേണ്ട മാങ്ങകളുടെ കണക്കിലേക്ക് ഇടക്കൊന്ന് മനസ്സ് ചാഞ്ഞിരുന്നു. ഹും.. ഇനി ശ്രദ്ധ പതറരുത്.

ദാ വീണ്ടും "എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"

ഇക്കുറി കുഞ്ഞമ്മാവനാണ്"നീ പറയുവോടീ?" എന്ന് ചോദ്യം അടുത്തയാള്‍ക്ക് പാസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇത്തവണ എന്‍റെ സെന്‍സര്‍ നിര്‍ത്താതെ ബീപ്പുന്നുണ്ട്. ഈ ഡയലോഗ് താനെവിടെയോ കേട്ടിട്ടുണ്ട്.(ഇന്ത നോസ് നാന്‍ എങ്കയോ പാത്തിരുക്ക്..) എല്ലാവരും എന്നെതന്നെയാണല്ലോ നോക്കുന്നതും.

മൈ ഗോഡ്! ചതി.. കൊടും ചതി!

താന്‍ പരമരഹസ്യമായി ജേഷ്ടന്‍ റോമിയോയുടെ ചെവിയിലോതിയ ഡയലോഗല്ലേ തമിഴന്‍റെ ലോറിക്കടിയില്‍ പെട്ട തണ്ണിമത്തങ്ങ പോലെ കെടന്നു ചതയുന്നത്!

എവിടെ ചേട്ടന്‍ കശ്മലന്‍! ഹും.. ആരുടെയോ മൂട്ടില്‍ സുരക്ഷിതമായി ഒളിഞ്ഞിരിക്കുകയാണ്. ഹൊ! ഇന്‍ഡോറായതുകൊണ്ട് കല്ലും കിട്ടാനില്ല. എന്തായാലും ഇത്രയുമായസ്ഥിതിക്ക് ചേട്ടന്‍‌കൊരങ്ങന്‍റെ ഡാര്‍ലിങ് രഹസ്യം പൊളിക്കുക തന്നെ..

ഞാന്‍ വാ തുറക്കുന്നതിനു മുന്‍‌പേ അട്ടഹാസച്ചിരികള്‍ക്കിടയില്‍ സദസ്സ്യരുടെ അറിവിലേക്കായി കുഞ്ഞമ്മാവന്‍റെ കഥാസ‌ം‌ഗ്രഹം വന്നു. പക്ഷേ സ്ക്രിപ്റ്റ് പാടേ മാറിമറിഞ്ഞിരിക്കുന്നു. ജ്യേഷ്ടന്‍ ഇല്ലാത്ത ഒരു ഡാര്‍ലിങ്ങ് കഥ പടച്ചുണ്ടാക്കി എന്നെ പറഞ്ഞു കേള്‍പ്പിച്ചെന്നും, ഈ ചെറിയ പ്രായത്തില്‍ പോലും ഗജപോക്രിയായതുകൊണ്ട് ഞാന്‍ തന്‍റെ വരുംകാല പ്രണയിനിയേക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപ്പെടുത്തിയെന്നും ഓക്കെയാണ് പുതിയ വേര്‍ഷന്‍.

ദ്രോഹി! സിനിമയുടെ ബാധ കയറിയപ്പോള്‍ അറിയാതെ വെളിപ്പെടുത്തിപ്പോയ ഡാര്‍ലിങ്ങ് രഹസ്യം പാരയായി മാറുന്നതിനുമുന്‍‌പ് ഒരു മുഴം മുന്‍പേ എറിഞ്ഞതണ്, വഞ്ചകന്‍. ഈ പാവം തന്‍റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ നിഷ്ക്കരുണം അവഗണിക്കപ്പെട്ടു.

എന്തിനേറെ പറയുന്നു. മിക്സിക്കുള്ളില്‍‌ അബദ്ധത്തില്‍ അകപ്പെട്ട ചെരട്ടക്കഷ്ണത്തിന്‍റെ അവസ്ഥയിലാക്കിക്കളഞ്ഞു എല്ലാവരും‌കൂടിയെന്നെ.
അതോടുകൂടി ഞാനൊരു പാഠം പഠിച്ചു സുഹൃത്തുക്കളേ. സിനിമ കണ്ട മദപ്പാടില്‍ നില്‍ക്കുന്ന ഒരു ചേട്ടന്‍‌മാരെയും നമ്പാന്‍ കൊള്ളില്ല.

കിട്ടിയ പണിക്കൊരു മറുപണി കാലങ്ങള്‍ക്കുശേഷം ഞാന്‍ കൊടുത്തതുകൂടി പറഞ്ഞാലേ കഥ പൂര്‍‌ണ്ണമാകൂ

ജ്യേഷ്ടന്‍ റോമിയോ ഇപ്പോള്‍ നാട്ടില്‍ സാമാന്യം തിരക്കുള്ള വക്കീലാണ്. എന്‍റെ കഴിഞ്ഞ ലീവിലാണ് സം‌ഭവം. ഞാന്‍ രാവിലെ പത്രം വായിച്ച് വരാന്തയിലിരിക്കുന്നു. ജ്യേഷ്ടനെ കാണാനായി വന്ന ഒരു കക്ഷി എന്‍റെ സമീപം വന്നിരുന്നു. നാട്ടില്‍ വേറേ കൊള്ളാവുന്ന വക്കീലന്മാര്‍ ആരുമില്ലേ ആവോ. ഞാനും വക്കീലിനെ കാണാന്‍ വെയിറ്റ് ചെയ്യുകയാണെന്നാണ് ആഗതന്‍റെ വിചാരം

"വക്കീലിനെ കണ്ടില്ലേ" എന്ന് ചോദ്യം എന്നോട്
"അകത്ത് മറ്റൊരു കക്ഷിയുണ്ട്"
അവന്‍റെ ആധാരം എഴുതി വാങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് ആത്മഗതം

"വക്കീലിനിപ്പൊ നല്ല തെരക്കാല്ലേ"

"ഓ.. തന്നെ" എന്ന് താത്പര്യമില്ലാതെ ഞാന്‍

ഇത്രയുമായപ്പോള്‍ ഞാന്‍ പതുക്കെ കക്ഷിയെ കണ്ണുകാണിച്ച് അടുത്തേക്ക് വിളിച്ച് അങ്ങുമിങ്ങും നോക്കിയിട്ട് ചെവിയില്‍ പറഞ്ഞു

"വക്കീല് ആള് മിടുക്കന്‍ തന്നെ. പക്ഷേ രഹസ്യമായിട്ടൊരു കാര്യം പറയാന്‍ കൊള്ളില്ല. ചതി പറ്റും"

കക്ഷി എന്‍റെ മുഖത്ത് മിഴിച്ചുനോക്കി, ഞാന്‍ പറഞ്ഞത് സീരിയസ്സായിത്തന്നെ എന്നുറപ്പിച്ചു.

കുറച്ചുനേരം ആലോചിച്ചിരുന്നശേഷം എന്നെയും കണ്ണുകാണിച്ച് അടുത്തേക്ക് വിളിച്ചിട്ട് അതീവ രഹസ്യമായി ചെവിയില്‍ പറഞ്ഞു

"ഞാനൊരു ബീഡി വാങ്ങീട്ട് ഇപ്പൊ വരാം"

ഇതും പറഞ്ഞ് വന്നതിന്‍റെ ഇരട്ടി സ്പീഡില്‍ ആളിറങ്ങി നന്നു.

ഹ ഹ അന്നു ബീഡി വാങ്ങാന്‍ പോയ കക്ഷിയെ പിന്നീടാ ജില്ലയില്‍ ആരും കണ്ടിട്ടില്ല

ഹും.. അനിയന്‍‌മാരോടാ കളി.

പിന്‍‌കുറിപ്പ് : ചതി പറ്റിയെങ്കിലും ഞാന്‍ വാക്കു പാലിച്ചു. എനിക്കൊരു "ഡാര്‍ലിങ്ങ്" ഉണ്ടായപ്പോള്‍ ഞാന്‍ ചേട്ടനോട് പറഞ്ഞു. എന്നിട്ട് അങ്ങേരെന്താ ചെയ്തത്! അച്ഛനോട് പറഞ്ഞ് ശ്ശടേന്ന് പിടിച്ച് കെട്ടിച്ച് തന്നു.
ചതിയന്‍!