Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Thursday, 21 October 2010

വിശ്വാസത്തിന്‍റെ വോട്ടുശാസ്ത്രം

കുഞ്ഞാടുകളേ, വിശ്വാസം അതാണല്ലോ എല്ലാം. നിങ്ങളുടെ ഇടയന്മാര്‍ക്കുള്ള അപ്പം, വീഞ്ഞ്, പുട്ട്, കടല, ടച്ചിങ്സ് തുടങ്ങിയ സകല ഐറ്റം‌സിന്‍റെയും സ്രോതസ് വിശ്വാസമാണെന്നുള്ളത് മറക്കരുത്. അതുകൊണ്ട് മേല്പ്പറഞ്ഞ ചരക്കുകളുടെ സ്പ്പ്‌ളൈ ലൈന്‍ മാക്സിമം ക്ലീയറാക്കി നിലനിര്‍ത്താന്‍ നിങ്ങളുടെ ഓരോ വോട്ടും വിശ്വാസികള്‍ക്ക്. അവിശ്വാസി കുശ്മാണ്ഠങ്ങളെ ഒറ്റപ്പെടുത്തുക. അമിതോപയോഗം മൂലം കുഞ്ഞാടുകളുടെ ചിന്താശേഷിക്ക് തേയ്മാനം സം‌ഭവിക്കുന്നതില്‍ ഞങ്ങള്‍ അതീവ ഉല്‍‌ക്കണ്ഠാകുലരാണ്. അതുകൊണ്ട് ജനാധിപത്യം എങ്ങനെയായിരിക്കണം രാഷ്ട്രീയക്കാര്‍ എങ്ങനെ ഭരിക്കണം തുടങ്ങിയ ഭാരിച്ച കാര്യങ്ങളൊക്കെ ഞങ്ങള്‍ തീരുമാനമെടുത്ത് കുഞ്ഞാടുകളെ അറിയിക്കും. ശവമടക്ക് പള്ളിപ്പറമ്പില്‍ വേണമെന്ന് ആഗ്രഹമുള്ള സകല കൂതറകളും റാന്‍ മൂളിക്കൊള്ളണം. നയവ്യക്തതക്കായി‍ ഒരു സാമ്പിള്‍ സ്ഥനാര്‍‌ത്ഥിപ്പട്ടിക താഴെ കൊടുക്കുന്നു.‍ കശ്മലന്മാര്‍ അവിശ്വാസിയാണോ വിശ്വാസിയാണോ എന്നുള്ളത് ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്റു (അവിശ്വാസി) vs നാഥുറാം വിനായക് ഗോഡ്സെ (വിശ്വാസി)

പെരിയാര്‍ ഇ വി രാമസ്വാമി (അവി) vs ബാല്‍‌താക്കറേ (വി)

വി എസ് അച്ചുതാനന്ദന്‍ (അവി) vs നരേന്ദ്രമോഡി (വി)

ഭഗത് സിംഗ്(അവി) vs തടിയന്‍റവിട നസീര്‍ (വി)

ക്യാപ്റ്റന്‍ ലക്ഷ്മി (അവി) vs സന്തോഷ് മാധവന്‍ (വി)

അമര്‍ത്യ സെന്‍ (അവി) vs സ്വാമി നിത്യാനന്ദ (വി)

തസ്ലിമ നസ്രീന്‍ (അവി) vs അജ്മല്‍ അമീര്‍ കസബ് (വി)

ഏര്‍‌ണസ്റ്റ് ഹെമിങ്‌വേ (അവി) vs ഒസാമ ബിന്‍ ലാദന്‍ (വി)

സഹോദരന്‍ അയ്യപ്പന്‍ (അവി) vs ഫാദര്‍ ജോസ് പുതൃക്കയില്‍ (വി)

സ്റ്റീഫന്‍ ഹാവ്‌ക്കിങ് (അവി) vs തോമസ് കോട്ടൂര്‍ (വി)

അരുന്ധതി റോയ് (അവി) vs സിസ്റ്റര്‍ സെഫി (വി)



മേല്‍ക്കൊടുത്ത മാതൃകയില്‍ ഹോം‌വര്‍ക്ക് ചെയ്തു പരിശീലിച്ച് കുഞ്ഞാടുകള്‍ എല്ലാ വിശ്വാസി മഹാരഥന്മാരെയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ആക്രോശിക്കുകയും വെന്തിങ്ങ കൊന്ത കുരിശ് ചെസ്റ്റിലെയും തൈസിലെയും കട്ടിങ്ങ്‌സ് എന്നിവ കാട്ടി വിരട്ടുകയും ചെയ്തുകൊണ്ട് നിങ്ങളുടെ സ്വന്തം ഇടയന്മാര്‍.
വിശ്വാസം അതാണു മക്കളേ എല്ലാം..

Monday, 4 October 2010

അമ്മായി ഗൈഡന്‍സ്

അവധിക്ക് നാട്ടില്‍ പോയി വന്നതാണ്. മലയാളനാട്ടില്‍ മലയോളം വളര്‍ന്ന (മ..ല.. മല തന്നെ) കരിയര്‍ ഗൈഡന്‍സ് പ്രസ്ഥാനങ്ങള്‍ കൈവരിച്ചിരിക്കുന്ന വമ്പിച്ച പുരോഗതി കണ്ട് അന്തം‌വിട്ട ഈ അജ്ഞാനി ബ്ലോഗര്‍ തന്‍റെ അമ്പരപ്പ് സഹബ്ലോഗര്‍‌മാരുമായി പങ്കു വെച്ച് പണ്ടാറടങ്ങുന്നു. അനാദികാലം മുതല്‍ മനുഷ്യകുലത്തിലെ പൊടിമീശക്കാരായ ഇളമുറച്ചാത്തന്മാരെ 'വിദ്യ' അഭ്യസിപ്പിക്കുന്നതില്‍ ലൊക്കാലിറ്റിയിലെ അമ്മായിമാര്‍ക്കുള്ള അതിവിശേഷവും മധുരമനോജ്ഞവുമായ വിരുതിന്‍റെ പരമപ്രാധാന്യം മനസ്സിലാക്കാതെ, കരിയര്‍ ഗൈഡന്‍സ് എന്നാല്‍ മറ്റെന്തോ മാങ്ങാത്തൊലിയാണെന്ന് തെറ്റിദ്ധരിച്ച അവിവേകിയായ ഈ ബ്ലോഗര്‍ പണ്ട് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ അപ്പാവിയുടെ തെറ്റിന് ഒറ്റ പെട്ട മുലച്ചികളായ അഖിലാണ്ഡമണ്ഡല അമ്മായിദൈവങ്ങളേ.. മാപ്പ്.. മാപ്പ്..

Tuesday, 29 June 2010

ഫുട്ബോള്‍ ഗുണ്ട്

"അങ്ങനെയിപ്പ പോണ്ട. ഫുട്ബോള് കാണണേ നിങ്ങക്ക് വീട്ടിലിരുന്ന് കണ്ടൂടേ. പാതിരാത്രീല് ഫ്രണ്ട്സിന്‍റൂടെയുള്ള ഈ കൂട്ടം‌കൂടലത്ര പന്തിയല്ലേയ്"
"എടീ ഫുട്ബോള് ഒരു ടീം പ്ലേ അല്ലേ. അതൊരു ടീമായിരുന്ന് കണ്ടാലേ ഒരു ഗുമ്മൊള്ളൂ."
"അല്ലേലും എന്‍റേം പിള്ളേരടേം കൂടെയിരിക്കുമ്പം നിങ്ങക്ക് ഗുമ്മ് വരൂല്ലല്ലോ"
"എടങ്ങേറാക്കല്ലേ പൊന്നേ, കളി തൊടങ്ങാറായി. "
"ഇന്നാരൊക്കെയാ കളി?"
"സ്പെയ്നും പോര്‍ച്ചുഗലും"
"എന്നാ സ്പെയ്നിന്‍റെ മൂന്നു കളിക്കാരടെ പേര് തെകച്ചറിയാവേ പറഞ്ഞേച്ചും പൊയ്ക്കോ. വല്യ ഫുട്ബോളു കളിക്കാരനല്ലേ"
"..."
"എന്തേ മിഴുങ്ങിയിരിക്കണേ അറിഞ്ഞൂടാല്ലേ?"
"ഹേ അതല്ല ഞാന്‍ ഓര്‍ത്തെടുക്കുവാരുന്നു.. പാബ്ലൊ പിക്കാസോ.. സൈമണ്‍ ബ്രിട്ടോ..."
"പോരാ ഇനീം ഒരു പേരൂടെ പറയണം"
"ഡെമി മൂറേ"
"ആ അങ്ങനെ വഴിക്കുവാ. കളി തീര്‍ന്നാ വേഗമിങ്ങ് വന്നേക്കണം. പെണ്ണുങ്ങക്ക് ബുദ്ധിയില്ലാന്നാ നിങ്ങടെയൊക്കെ വിചാരം എന്നെ പറ്റിക്കാന്‍ പറ്റൂല്ലാന്ന് ഇപ്പ മനസ്സിലായല്ലോ. .."
"മനസ്സിലായി പൊന്നേ, നീ ആളൊരു പുലി തന്നെ സിമ്മം"
ശുഭം

Tuesday, 11 May 2010

അമ്മൂമ്മ മാഹാത്മ്യം ഗുരുവായൂര്‍ ഖണ്ഡം

ഈ പോസ്റ്റിന്‍റെ ആദ്യ ഭാഗം ഇവിടെ വായിക്കാം. 'തുടരന്‍' ഒരു ബോറന്‍ തന്നെ. ഇതൊരു ശീലമാക്കില്ല എന്ന് ഏത്തമിട്ട് ഉറപ്പ് തരുന്നു.

നത്തോലി ഫ്രൈ ടച്ചിങ്സായി കിട്ടിയത്ര സന്തോഷത്തോടെ വല്യളിയന്‍ ചോറൂണിനുള്ള ടോക്കണുമായെത്തി. ഇനിയും നമ്മുടെ ഊഴം വരെ കാക്കണം. ഇതിനിടെ സുനിതേച്ചി പലവട്ടം പുറത്തുപ്പോയി തിരിച്ചെത്തി. (പോലീസുകാര്‍ക്കിപ്പോള്‍ ഞങ്ങടെ ടീമിനെ വല്യ റസ്പക്ടാണ്) ബാലേട്ടന്‍ ഇപ്പോഴും അമ്മയെ തേടി എന്ന തിരക്കഥയുടെ പണിപ്പുരയില്‍ തന്നെ. ഇത്രയുമായപ്പോഴേക്കും ഒന്നുറപ്പിച്ചു. അമ്മൂമ്മ ക്ഷേത്രത്തിനുള്ളില്‍ കടന്നിട്ടുണ്ട്. അതുകൊണ്ട് ഞങ്ങളില്‍ ആരെങ്കിലുമൊരാള്‍ സ്ഥിരമായി പുറത്തേക്കുള്ള കവാടത്തിനരുകില്‍ അമ്മൂമ്മക്കുള്ള വാറണ്ടുമായി നില്‍‌പ്പുറപ്പിച്ചു. സെറ്റുടുത്ത് മലയാളി മങ്കമാരായി ഒരുങ്ങിവന്ന സ്ത്രീജനങ്ങളും കുട്ടികളും ഇതിനോടകം പിച്ചക്കാര്‍ തോല്‍ക്കുന്ന വേഷത്തിലായിട്ടുണ്ട്. കുഞ്ഞ്‌വാവമാര്‍ കരഞ്ഞ് തളര്‍ന്നുറങ്ങുന്നു.

കാത്തിരിപ്പിനിടയില്‍ വീണ്ടും ‘വഴി വഴി‘ എന്ന ആക്രോശം. തന്ത്രിമാരുടെ മറ്റൊരു സം‌ഘം. മുതിര്‍ന്ന കുട്ടികളെ ഈ യാത്രയില്‍ കൂട്ടേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. ഇപ്പോള്‍ കണ്ട ഏര്‍പ്പാട് പണ്ട് തെരുവില്‍ ചെയ്തിരുന്നതിനല്ലേ വിവേകാനന്ദസ്വാമികള്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതെന്ന് കുട്ടികളാരെങ്കിലും ചോദിക്കുമോ എന്ന് ഞാന്‍ ഭയന്നു. ചരിത്രപാഠപുസ്തകത്തിന്റെ പിഞ്ഞിത്തുടങ്ങിയ ഏടുകളില്‍ കണ്ടുമറന്ന പ്രാകൃത ആചാരങ്ങള്‍ പലതും ഇന്നും ചില തമോഗര്‍ത്തങ്ങളില്‍ നിലനില്‍ക്കുന്നു എന്നവര്‍ തിരിച്ചറിയുന്നുണ്ടാകണം.

കല്യാണം പോലുള്ള ശുഭകാര്യങ്ങള്‍ ഗുരുവായൂരില്‍ നടത്തുന്നത് ലളിതമായി പറഞ്ഞാല്‍ സ്വയം പീഡനവും പരപീഡനവുമാണ്. പറഞ്ഞറിയിക്കാനാകാത്തതാണ് തിരക്കുള്ള ദിനങ്ങളില്‍ വിവാഹാര്‍ത്ഥികള്‍ ഇവിടെയനുഭവിക്കുന്ന യാതന. ജീവിതത്തിലെ ഏറ്റവും മെമ്മറബിള്‍ ആയ ചടങ്ങുകളിലൊന്നാണിത് എന്നുകൂടി ഓര്‍ക്കണം. ഇന്ന് റിലീസായ അണ്ണന്റെ സിനിമക്ക് ചെന്നൈ സത്യം തിയറ്ററിനു മുന്‍പിലെ തിരക്കാണ് മണ്ഡപങ്ങള്‍ക്ക് ചുറ്റും. ചറപറാ വിവാഹങ്ങള്‍ നടന്നുകൊണ്ടിരിക്കും. ചെറുക്കനും പെണ്ണും മാറിപ്പോകുന്ന സിനിമാക്കഥയില്‍ ഒട്ടും അതിശയോക്തിയില്ല എന്ന് ഇവിടുത്തെ കോലാഹലം നേരിട്ട് കണ്ടാല്‍ മനസ്സിലാകും. നടന്നത് വിവാഹമോ റേപ്പോ എന്ന് ശങ്കിക്കും വിധമായിരിക്കും താലികെട്ട് കഴിഞ്ഞിറങ്ങുന്ന വധൂവരന്മാരുടെ അലങ്കോലമായ വേഷഭൂഷാദികളും അലങ്കാരപ്പണികളും. തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നെങ്കില്‍ അവരവരുടെ ഇഷ്ടം എന്ന് സമാധാനിക്കാം. ലോകരെ ക്ഷണിച്ച് നടത്തുന്ന ചടങ്ങുകള്‍ ഇത്തരത്തിലാകുന്നത് തികഞ്ഞ അന്യായമെന്നുതന്നെ പറയേണ്ടിവരും.
ഭഗവാന്‍ സര്‍വ്വവ്യാപിയായിരിക്കുമ്പോള്‍ എന്തിന് ഗുരുവായൂര്‍ എന്ന് ഭക്തര്‍ ചിന്തിക്കാത്തതെന്ത്? അറബിനാട്ടിലെ ഇസ്ലാം മണ്ണല്‍നിന്നും ശീമയിലെ നസ്രാണിയുടെ കമ്പനി കുഴിച്ചെടുത്ത പെട്രോള്‍ ജപ്പാനിലെ ബുദ്ധന്മാര്‍ നിര്‍മ്മിച്ച വാഹനത്തിലൂറ്റി വേണോ ഹിന്ദുദൈവങ്ങളിലെ സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ ഭക്തര്‍ കാസറഗോഡ് നിന്നും ഗുരുവായൂരിലെത്തേണ്ടത്? ഈ നാഷണല്‍ വെയ്സ്റ്റിന് തിരിച്ചറിയപ്പെടാതെ പോകുന്നതെന്തുകൊണ്ട്? അര നൂറ്റാണ്ട് മുമ്പ് ഈ ക്ഷേത്രത്തിന്റെ സമീപത്തെ പൊതുവഴികളില്‍ പോലും പ്രവേശമില്ലാതിരുന്ന വിഭാഗങ്ങളാണ് ഇന്നിവിടെ ഈച്ചകളേപ്പോലെ ആര്‍ക്കുന്നതില്‍ ഭൂരിപക്ഷവുമെന്നത് മറ്റൊരു വിരോധാഭാസം. സ്വന്തം അയല്‍‌പക്കത്ത് ഒരു ക്ഷേത്രമില്ലാത്ത ഏത് ഹൈന്ദവനുണ്ട് കേരളത്തില്‍? വെണ്ടിങ്ങ് മെഷീനുകളില്‍ പുണ്യം വില്‍ക്കുന്ന ഗുരുവായൂരും ശബരിമലയും പോലുള്ള എസ്റ്റാബ്ലിഷ്ഡ് കേന്ദ്രങ്ങളിലെ കുതന്ത്രിമാരുടെ ദുര്‍മേദസ്സിന് സം‌ഭാവന ചെയ്യുന്ന പണം സ്വന്തം നാട്ടിലെ കുഞ്ഞ് ക്ഷേത്രത്തിലേക്ക് വഴിതിരിച്ച് വിടാനുള്ള ഔചിത്യമെങ്കിലും ഭക്തര്‍ കാണിച്ചാല്‍ അര്‍ദ്ധപ്പട്ടിണിക്കാരായ കുറേ പൂജാരികള്‍ക്കെങ്കിലും വിശപ്പടക്കാനാകും. പകരമായി, വണ്ടിയിടിച്ച് വഴിയില്‍ കിടക്കുമ്പോള്‍ ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലെത്തിക്കാനുള്ള മുഖപരിചയമെങ്കിലും അവര്‍ക്കുണ്ടാകും. വര്‍ണ്ണവെറിയുടെ അണയാക്കനലുകളായ പെരിയ തന്ത്രിമാര്‍ക്ക്, മതില്‍‌ക്കെട്ടിനുള്ളിലെ ഈ ഫ്യൂഡല്‍ പ്രഭുക്കള്‍ക്ക് അങ്ങനെയൊരു സൌമനസ്യം തോന്നാനിടയില്ല.

ഗുരുവായൂരപ്പനെ കണികണ്ടുണരാം എന്ന റിയല്‍ എസ്റ്റേറ്റ് വാഗ്ദാനത്തില്‍ കുടുങ്ങി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഭക്തി വ്യവസായകേന്ദ്രത്തില്‍ സ്ഥിരതാമസമാക്കുന്നവര്‍ തെല്ലൊന്നുമല്ല ജാഗ്രത പാലിക്കേണ്ടത്. ഭാവിയില്‍ അവരുടെ മക്കള്‍ കണ്ണില്‍ ചോരയില്ലാത്ത ഒരു തട്ടിപ്പ് സംഘാം‌ഗമാകാനുള്ള സാധ്യത ഏറെയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പളനി ഒരുദാഹരണം. മഴവില്‍ക്കാവടിയിലെ നിഷ്ക്കളങ്കനായ നായകന്‍ പളനിയില്‍ കാലുകുത്തിയ ദിനം തന്നെ പോക്കറ്റടിക്കാരനായത് യാദൃശ്ചികമല്ല, മറിച്ച് സ്വാഭാവികമായ പരിണാമമാണ്. അനുഭവസ്ഥര്‍ക്കറിയാം, പളനിയില്‍ വണ്ടിയിറങ്ങുന്ന നിമിഷം തട്ടിപ്പുകാരാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന ഭക്തര്‍ ചവറും ചണ്ടിയുമായാണ് അവിടെനിന്നും തിരികെ യാത്രയാകുക. അവിടെ തൂണിലും തുരുമ്പിലുമുള്ളത് തട്ടിപ്പും പിടിച്ചുപറിയുമാണ്. നഗരഭരണത്തില്‍നിന്നും പളനിയാണ്ടവന്‍ എന്നേ പുറത്താക്കപ്പെട്ടിരിക്കുന്നു. ആ ദുര്‍ഗ്ഗതി ഗുരുവായൂരിന് സം‌ഭവിക്കാതിരിക്കട്ടെ.

കഥയിലേക്ക് തിരികെ വരാം. ചോറൂണിന് ഞങ്ങളുടെ ഊഴമെത്തി. അച്ഛന്‍റെ സ്ഥാനത്തുനിന്ന് മൂത്ത അളിയന്‍ വേണം ചടങ്ങ് നടത്താന്‍. വമ്പിച്ച തിരക്കാണ് ചോറൂണ് നടക്കുന്ന സ്ഥലത്ത്. ഒരേ സമയം ഡസനിലധികം കുട്ടികളെ നിരത്തിയിരുത്തിയാണ് പരിപാടി. ഇടിച്ച് നില്‍ക്കുന്ന രക്ഷിതാക്കളെയും ബന്ധുജനങ്ങളെയും മറികടന്ന് മുന്നിലേക്കെത്തണമെങ്കില്‍ റസ്ലിങ്ങ് പഠിക്കണം. ആദ്യശ്രമത്തില്‍ തന്നെ ഇടിയുടെ കാഠിന്യം രുചിച്ചറിഞ്ഞതോടെ ഞങ്ങളുടെ സംഘത്തിലെ പ്രായമായവരും കുട്ടികളും ആനന്ദപുളകിതരായി പിന്മാറി. അളിയനും ചോറൂണുകാരനും(അവനെ ഒഴിവാക്കാനാകില്ലല്ലോ) അവന്‍റെ അമ്മയും മാത്രം വല്ല വിധേനയും മുന്നിലെത്തി. മോശമാക്കാന്‍ പാടില്ലല്ലോ, ചോറൂണുകാരന്‍റെ ചേട്ടനുമായി ഞാനും പിന്നാലെ ഇടിച്ചുകയറി നോക്കി. കുഞ്ഞുങ്ങളോ സ്ത്രീകളോ എന്ന് പോലും നോക്കാത്ത തമിഴന്‍റെയും തെലുങ്കന്‍റെയും പരാക്രമം കട്ടിയെ ചതച്ചരക്കുമെന്നായപ്പോള്‍ ഞാനും പിന്‍‌വാങ്ങി. ഒരു ഡസനിലേറെ ആളുകള്‍ രണ്ടു ദിക്കില്‍ നിന്നും മെനക്കെട്ടിറങ്ങിയതാണ്. അതില്‍ രണ്ടുപേര്‍ക്കൊഴിച്ച് ആര്‍ക്കും ചടങ്ങ് കാണാനോ എന്തിന് വേദിയുടെ സമീപമൊന്ന് എത്താനോ പോലുമുള്ള അവസരമുണ്ടായില്ല. ഒരുകണക്കിന് ഞങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഞങ്ങളെവിടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അമൂമ്മയെവിടെയാണെന്ന് അമ്മൂമ്മക്കെങ്കിലും അറിയുമോ എന്ന് സം‌ശയം. പത്ത് മിനുറ്റ് കൊണ്ട് ചടങ്ങ് തീര്‍ത്ത് ആറടി രണ്ടിഞ്ചുകാരനായ അളിയന്‍റെ തോളിലേറി കരഞ്ഞുതളര്‍ന്ന കഥാനായകന്‍ തിരിച്ചെത്തി. തിരിച്ചറിവില്ലാത്ത പ്രായമായത് നന്നായി. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയേപ്പോലെ ഈ പീഡാനുഭവത്തിന്‍റെ ഓര്‍മ്മയില്‍ കുട്ടി ചോറ് കാണുമ്പോള്‍‍ അലറിവിളിക്കുന്ന അവസ്ഥയുണ്ടായേനെ.

വീണ്ടും ബാലേട്ടനെ ബന്ധപ്പെട്ട് അമ്മൂമ്മ ഇപ്പോഴും റേഞ്ചിലില്ല എന്ന് ഉറപ്പ് വരുത്തി ഞങ്ങള്‍ പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ത്തന്നെ അന്വേഷണത്തിനിറങ്ങി. അരമണിക്കൂറോളം റോന്ത് ചുറ്റിക്കഴിഞ്ഞപ്പോഴാണ് അളിയന്‍ ഒരു ചെറുചിരിയോടെ എന്‍റെ തോളില്‍തട്ടി ഒരു കാഴ്ച്ച കണിച്ചുതന്നത്. അല്പം ഉയര്‍ന്ന ഒരു തറയില്‍ ക്ഷേത്രത്തൂണില്‍ കെട്ടിപ്പിടിച്ചുനിന്ന്, മരം‌ചുറ്റിക്കളിക്കുന്ന എഴുപതുകളിലെ ഷീലയേപ്പോലെ ഒരു കാല്‍ മുന്നോട്ടും പിന്നോട്ടുമാട്ടി ജില്‍ ജില്ലെന്ന് നില്‍ക്കുന്നു അമ്മൂമ്മ ദ ഗ്രേറ്റ്! ഞങ്ങളെ കണ്ടയുടെനെ ഐസ്‌ക്രീം കണ്ട കുട്ടിയേപ്പോലെ നിഷ്ക്കളങ്കമായൊരു ചിരിയുമായി ഉര്‍‌വ്വശി സ്റ്റൈലില്‍ ഓടിവന്നു അമ്മൂമ്മ. മണിക്കൂറുകള്‍ നീണ്ട അലച്ചില്‍ കാരണം തെല്ലൊന്ന് ക്ഷീണിച്ചിട്ടുണ്ടെങ്കിലും അള്‍ ഉഷാറില്‍ തന്നെ. മൂത്രപ്പുരയില്‍‌നിന്നിറങ്ങി ബാലേട്ടനെ കാണാതയപ്പോള്‍ ക്യൂവില്‍ ഞങ്ങളെ കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നത്രെ. ക്യൂ മാറിപ്പോയതുകൊണ്ടോ എന്തോ നടന്നില്ല. (ദര്‍‌ശനത്തിനും വഴിപാടിനും രണ്ട് ക്യൂവാണ്). എല്ലായിടവും തിരഞ്ഞ് നടക്കുന്നതിനിടയില്‍ വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തുവരെ പോയിനോക്കി കക്ഷി. ഒടുവില്‍ ക്യൂ നിന്ന് ക്ഷേത്രത്തിനുള്ളില്‍ കടന്നിട്ടിപ്പോള്‍ കുറേ മണിക്കൂറുകളായി. ഇതിനിടയില്‍ തന്നെ തിരഞ്ഞ് നടക്കുന്നവര്‍ക്ക് കാഴ്ച്ച എളുപ്പമാക്കാന്‍ കല്യാണമണ്ഡപങ്ങളിലൊന്നില്‍ വലിഞ്ഞ് കയറി നില്‍ക്കുകയും ചെയ്തു കുറേ സമയം.

കൊച്ചിക്കാര്‍ക്ക് സ്റ്റാമിന അല്പം കൂടുതലായതുകൊണ്ട് അവര്‍ വീണ്ടും ദര്‍ശനത്തിനായുള്ള ക്യൂവിലേക്ക് നീങ്ങാന്‍ പരിപാടിയിട്ടുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ ഇരിങ്ങാലക്കുട ടീം യജ്ഞം മതിയാക്കി ക്ഷേത്രത്തില്‍‌നിന്നിറങ്ങി. രാവിലെ കണ്ട വധുക്കളിലൊരാള്‍ തന്‍റെ പുതുമണവാളനുമായി തോളുകള്‍ കൊണ്ട് പറ്റാവുന്ന നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ട് നടന്ന് നീങ്ങുന്നു. പെണ്‍കുട്ടി ഉടുത്തിരിക്കുന്ന സാരിയുടെ അവസ്ഥയും തലയിലെ മുല്ലപ്പൂ അവശിഷ്ടങ്ങളും കണ്ടപ്പോള്‍ എന്തുകൊണ്ടോ ടി ജി രവിയെ ഓര്‍മ്മ വന്നു.

കല്യാണമണ്ഡപത്തില്‍ കയറിനിന്ന അമ്മൂമ്മയുടെ തീക്കളിയേക്കുറിച്ചായിരുന്നു തിരികെയുള്ള യാത്രയിലത്രയും എന്‍റെ ചിന്ത. 'ഒരു പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെയൊക്കെ വേണ്ടിവന്നു മക്കളേ' എന്നുപറഞ്ഞ് കൈയ്യില്‍ ബൊക്കെയും കഴുത്തില്‍ മാലയും അരികിലൊരു മാരനുമായി മോണകാട്ടി നാണിച്ച് നില്‍ക്കുന്ന അമ്മൂമ്മയെ സങ്കല്പ്പത്തില്‍ കണ്ടതിന്‍റെ ഞെട്ടലില്‍ ഞാന്‍ ആക്സിലറേറ്റര്‍ ആഞ്ഞ് ചവുട്ടി.. ഗുരുവായൂരില്‍‌നിന്നും ദൂരേക്ക്..

വാല്‍‌ക്കഷ്ണം: വൈകിട്ട് ഫോണ്‍ ചെയത്പ്പോഴാണറിഞ്ഞത്. അമ്മൂമ്മ വീണ്ടുമൊരിക്കല്‍‌ക്കൂടി മിസ് ആയത്രെ. കണ്ടുപിടിക്കാന്‍ രണ്ടു മണിക്കൂറെടുത്തു പോലും. അമ്മൂമ്മ ഉണ്ണിക്കണ്ണനുമായി സാറ്റ് കളിക്കുന്നതാകണം. പാവം.

Sunday, 9 May 2010

ഗുരുവായൂരിൽ മിസ് അമ്മൂമ്മ

ഒരു ഗുരുവായൂർ യാത്രയേക്കുറിച്ചാണ്. ഇവിടെ ക്ഷേത്രദർശനം ശീലമുള്ളവർ പുതുമയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ലേഖകനും ക്ഷേത്രങ്ങളും തമ്മിലുള്ള ബന്ധം കേരളാ കോണ്‍ഗ്രസ്സും ആദർശവും പോലെയേ ഉള്ളൂ എന്നതിനാൽ ഈ കുറിപ്പ് തികച്ചും വ്യക്തിപരമായ കൌതുകം എന്ന് കണ്ടാൽ മതി. ക്ഷമാശീലർക്ക് സ്വാഗതം.

മിഥുനമാസത്തിലെ അവസാന ഞായറാഴ്ച്ച. കഴിഞ്ഞ വർഷമാണ്. നിൽക്കുന്നത് ഗുരുവായൂരിലാകുമ്പോൾ ഈ ദിനത്തിനൊരു പ്രത്യേകതയുണ്ട്. വരുന്നത് കർക്കിടകം. കല്യാണങ്ങൾ‌ക്കോ മറ്റ് ശുഭകാര്യങ്ങൾ‌ക്കോ യോജിക്കാത്ത മാസം. അതുകൊണ്ടുതന്നെ ഗുരുവായൂരപ്പൻ ലോങ്ങ്‌ലീവിൽ പ്രവേശിക്കുന്നതിന് മുൻപ് ശുഭകാര്യങ്ങൾ നടത്തിയെടുക്കാനുള്ള അവസാന ചാൻസെന്ന നിലയിൽ ഭക്തജനങ്ങൾ ഇരമ്പിയെത്തുന്ന ദിനമാ‍ണിത്. ഇന്ന് ഇവിടെയാണ് ദേവൂട്ടന്റെ ചോറൂണ്. എന്റെ അളിയനും പ്രീയസുഹൃത്തുമായ അവന്റെ അച്ഛൻ അങ്ങ് ദുബായിൽ ലീവും കാൻസൽ ചെയ്ത് റിസഷനിൽ കുടുങ്ങിക്കിടക്കുന്നു. ഇവിടെ ഞങ്ങൾ അവൈലബിൾ പി ബി വേണം ചടങ്ങ് നടത്താൻ.

ഈയുള്ളവനും ഒരു വയസ്സ് തികയാത്ത മകളും എഴുപത് കഴിഞ്ഞ അമ്മായിയമ്മയും ഇന്നലത്തെ ആറ് പെഗ്ഗ്iന്‍റെ ഹാങ്ങ് ഓവറിൽ ഉണർന്ന മൂത്ത അളിയനും മറ്റ് സ്ത്രീജനങ്ങളുമൊക്കെ അടങ്ങുന്ന സം‌ഘം കൊച്ചുവെളുപ്പാൻ‌കാലത്ത് തന്നെ കുളിച്ചൊരുങ്ങി ഇരിങ്ങാലക്കുടയില്‍‌നിന്നും ഗുരുവായൂരിൽ എത്തിയിരിക്കുകയാണ്. ചോറൂണുകാരൻ കഥാനായകൻ അവന്റെ അമ്മയുടെ നാടായ എറണാകുളത്തുനിന്നും പരിവാരസമേതം പുറപ്പെട്ടിട്ടുണ്ട്. പുലർച്ചെ ആറരയായപ്പോഴേക്കും നഗരം തിരക്കിലമർന്നിരിക്കുന്നു. പെയ്ഡ് പാർക്കിങ്ങുകളൊക്കെ ഹൗസ്‌ഫുൾ. ഒടുവിൽ കുയിൽ കാക്കക്കൂട്ടിൽ മുട്ടയിടുന്നപോലെ, മുന്നിൽക്കണ്ട ഒരു വിവാഹ സം‌ഘത്തിൽ നുഴഞ്ഞ് കയറി കല്യാണ മണ്ഡപത്തിന്‍റെ പാർക്കിങ്ങിൽ വണ്ടിയുപേക്ഷിച്ച് തമിഴ്‌നാട്ടിലെ ഒരു പഞ്ചായത്തിൽ വിരിഞ്ഞ മൊത്തം മുല്ലപ്പൂവും തലയിൽ ചൂടിയ വധുവിനും സംഘത്തിനും പിന്നലെ ക്ഷേത്രത്തിലേക്ക് നടന്നു. ദര്‍ശനത്തിനുള്ള ക്യൂ ആനക്കൊണ്ട പോലെ വളഞ്ഞ് പുളഞ്ഞ് പന്തൽ നിറഞ്ഞിട്ടുണ്ട്. പറഞ്ഞ സമയം കഴിഞ്ഞിട്ടും കൊച്ചിക്കാരെ കാണാഞ്ഞ് വിളിച്ച് നോക്കിയപ്പോൾ വഴിയിൽ മറ്റേതോ അമ്പലത്തിൽ തൊഴാൻ കയറിയിരിക്കുന്നു സൈന്യം. മഗധം ലക്ഷ്യമാക്കി പട നയിച്ച അലക്സാണ്ടർ പോകുന്ന പോക്കിൽ വഴിയിൽക്കണ്ട ചെല ചീള് നാട്ടുരാജാക്കന്‍‌മാരെ ചുമ്മാ മസില് കാട്ടി വിരട്ടി സാമന്തന്മാരാക്കിയ പോലെ.

വീണുകിട്ടിയ സമയം കൊണ്ട് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ആദ്യം കണ്ട ബ്രാഹ്‌മിണ്‍സ് ഹോട്ടലിൽ ഇടിച്ചുകയറി. ( ഇന്ത്യൻ‍ സെക്യുലറിസത്തിന്‍റെ ഒരു രീതിവെച്ച്‍ സർക്കാരിന്റെ പങ്കാളിത്തത്തിൽ തിയ്യൻസ്, പുലയൻസ്, മാപ്ലാസ്.. എന്നിങ്ങനെ തീനിടങ്ങൾ ആരം‌ഭിക്കാൻ ഇടത് പാർട്ടികളെങ്കിലും മുൻകൈ എടു‍ക്കേണ്ടതാണ്) ഓരോ ഇഞ്ച് തറയും ക്ഷേത്രമുറ്റത്തെ അഴുക്കും വാഷ്‌റൂമിൽ നിന്നുള്ള വെള്ളവും ചേർന്ന മിശ്രിതത്തിൽ കുതിർന്നിരിക്കുകയാണ്. ചെരിപ്പുകൾ എല്ലാവരും ബുദ്ധിപൂർ‌വ്വം വണ്ടിയിൽ അഴിച്ച് വെച്ചതുകൊണ്ട് ആണിരോഗം പിടിപെട്ടവരേപ്പോലെ കാല്‍ തറയിൽ തൊട്ടും തൊടാതെയുമിരുന്ന് ഭക്ഷണം കഴിച്ചെന്ന് വരുത്തി. ദോഷം പറയരുതല്ലോ ഇഡ്ഡലിയും ഇടിക്കട്ടയും ദോശയും പശയും എല്ലാം ഒന്നാണെന്ന് തോന്നിക്കുന്ന, സർവ്വവും മായയാണെന്ന് ഭക്തരെ ഓര്‍മ്മിപ്പിക്കുന്ന മാരക ടേസ്റ്റ്.

അധികം വൈകാതെ കൊച്ചിപ്പട എത്തിച്ചേര്‍ന്നു. ടീമം‌ഗങ്ങളെ ഒന്ന് പരിചയപ്പെടുത്തേണ്ടതുണ്ട്. ദേവൂട്ടൻ (ചോറൂണുകാരൻ), അവന്റെ ചേട്ടൻ (പേട്രോമാക്സ് പരുവം), ഇവരുടെ അമ്മ, സുനിതേച്ചി(ചോറൂണുകാരന്‍റെ അമ്മയുടെ ചേച്ചി), ഭൂകമ്പം റിക്ടർ സ്കെയ്ലിൽ എട്ടടിക്കുമ്പോൾ കസേരയുടെ കാലുറപ്പിക്കാൻ ചുറ്റിക തപ്പുന്ന ടൈപ്പ് ബലേട്ടൻ(സുനിതേച്ചിയുടെ ഹസ്)‍, ഇവരുടെ മക്കള്‍ രെണ്ടെണ്ണം(മെയ്‌ൽ ആന്റ് ഫീമെയ്‌ൽ ചാത്തൻ‌സ്), ഓടിക്കോ സുനാമി വരണൂ എന്ന് പറഞ്ഞാൽ ‘ബക്കറ്റിലിത്തിരി വെള്ളം പിടിച്ചേച്ച് വന്നേക്കാം മക്കളെ‘ എന്ന് പറയുന്ന ടൈപ് അമ്മൂമ്മ ഒരെണ്ണം(ബാലേട്ടന്‍റെ അമ്മ). അങ്ങനെ കോറം തികഞ്ഞ് എല്ലാവരും ആനക്കൊണ്ടയുടെ വാലറ്റത്ത് സ്ഥാനം പിടിച്ചു. നിന്നും നിരങ്ങിയും നീങ്ങുന്ന ക്യൂവില്‍ അര മണിക്കൂർ പിന്നിട്ടപ്പോൾ ശങ്ക കലശലായ അമ്മൂമ്മയെ കൂട്ടി മൂത്രപ്പുരയിലേക്ക് പോയത് ബാലേട്ടനാണ്. ഒരു പതിനഞ്ച് മിനുറ്റ് കഴിഞ്ഞപ്പോൾ കക്ഷി ഒരു മൂളിപ്പാട്ടൊക്കെ പാടി തിരികെയെത്തി, തനിയെ! അമ്മൂമ്മയെവിടെ എന്ന് ചോദിച്ചതിന് ഒരു നിമിഷം ബ്ലാങ്കായി നിന്നിട്ട് ഹീറോ ഹാപ്പിയായി പറഞ്ഞു, ‘മൂത്രോഴിച്ചിട്ട് എറങ്ങീപ്പോ അമ്മേടെ കാര്യം ഞാമ്മറന്ന് പോയി‘. ഭേഷ്! ഒരു ഇമാജിനറി റിവോൾവിങ് ലൈറ്റ് തലയിൽ ഫിറ്റ് ചെയ്ത് ബാലേട്ടനെ ട്രെയ്ലറാക്കി ജനത്തെ ഇടിച്ചുതെറിപ്പിച്ച് സുനിതേച്ചി മൂത്രപ്പുരയിലേക്ക് പാഞ്ഞു. സം‌ഭവസ്ഥലം അകവും പുറവും പരിസരവുമൊക്കെ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. കാര്യമുറപ്പിച്ചു, അമ്മൂമ്മ ഈസ് മിസ്സിങ്ങ്. ഈ ടൈമിങ്ങിനാണ് കാശ്. റെക്കോഡ് തിര‍ക്കിലാണ് ക്ഷേത്രപരിസരം. ഒരുപിടി മണ്ണിട്ടാല്‍ നിലത്ത് വീഴില്ല. എല്ലാവരും ഇനിയെന്ത് എന്ന പരിഭ്രമത്തിലായപ്പോള്‍ സുനിതേച്ചിയാണ് പറഞ്ഞത്. ആരും ക്യൂവില്‍ നിന്ന് മാറണ്ട. ബാലേട്ടന്‍ പുറത്തുതന്നെ നിന്ന് അന്വേഷണം തുടരട്ടെ. ചെറിയ തീയിലൊന്നും വാടുന്ന ഇനമല്ല അമ്മൂമ്മയെന്ന ആശ്വാസവുമുണ്ട്. മുക്കാല്‍ മണിക്കൂറോളം വിണ്ടും കടന്നുപോയി. ബാലേട്ടന്‍ വെറും കൈയ്യോടെ വന്നും പോയുമിരിക്കുന്നുണ്ട്. ക്യൂ ക്ഷേത്രത്തിന് സമീപമെത്തിയതോടെ എല്ലാവരുടെയും മൊബൈല്‍ ഫോണുകൾ ക്ലോക്ക് റൂമിൽ ഏൽ‌പ്പിക്കേണ്ടിയും വന്നു. അങ്ങനെ അകത്ത് കടന്നതോടെ ബാലേട്ടനുമായുള്ള ലൈവ് കമ്മ്യൂണീക്കേഷൻ മുറിഞ്ഞു.

പൂരത്തിരക്കാണ് ക്ഷേത്രത്തിനുള്ളിൽ. അസഹനീയമായ ചൂടിന് ബോണസായി ഉയര്‍ന്ന ഹ്യുമിഡിറ്റിയും. കവാടത്തിലെ തിക്കും തിരക്കും പല വെറൈറ്റി വിയർപ്പുകളുടെ മണവും ഗുണവും തൊട്ടറിയാനും ചിലപ്പോഴൊക്കെ രുചിച്ച് തന്നെ അറിയാനുമുള്ള അസുലഭാവസരമാണ്. എല്ലാം ഹൈന്ദവ വിയർപ്പുകളായതുകൊണ്ട് അശുദ്ധമില്ല എന്നതാണൊരാശ്വാസം. അകത്ത് കടന്നപ്പോൾ മലയാളവും തെലുങ്കും തമിഴും ശരണം വിളിയും വഴക്കും കുട്ടികളുടെ കരച്ചിലും എല്ലാമായി ഭക്തിസാന്ദ്രമായ അന്തരീക്ഷം. കുട്ടിക്ക് ചോറു കൊടുക്കാൻ ടോക്കൺ എടുക്കേണ്ടതുണ്ട്. അതിന് മറ്റൊരു ക്യൂവാണ്. ആനക്കൊണ്ടയല്ലെങ്കിലും രാജവെമ്പാല തന്നെ. വല്യളിയൻ ദൗത്യമേറ്റ് ടോക്കണെടുക്കാൻ പോയിരിക്കുന്നു. പരിചയമില്ലാത്ത തിരക്കും ചൂടുമൊക്കെക്കൊണ്ട് ചെറിയ കുട്ടികൾ കരച്ചിൽ ആരം‌ഭിച്ചിട്ടുണ്ട്. കുഞ്ഞുവാവകൾക്ക് പാല് കൊടുക്കാൻ പറ്റിയ ഒഴിഞ്ഞ സ്ഥലമുണ്ടോ എന്ന് നോക്കൂ എന്ന് ഭാര്യ. ശരിക്കൊന്ന് ശ്വാസം വിടണമെങ്കിൽ അമ്പലത്തിന്‍റെ ഒരു കിലോമീറ്റര്‍ ദൂരെയെത്തണം, പിന്നെയാണ് ഒഴിഞ്ഞ സ്ഥലം! ഒന്ന് കറങ്ങിനോക്കിയപ്പോൾ സ്ത്രീസാന്ദ്രത കൂടിയ ഒരിടം കണ്ടെത്തി. രണ്ട് വശം തുറന്ന ഒരു പഴയ എടുപ്പാണ്. അതിനുള്ളില്‍‌ത്തന്നെ ഒരു പ്രത്യേകഭാഗത്ത് ശര്‍ക്കരയിൽ ഈച്ച പൊതിഞ്ഞിരിക്കുന്നതുപോലെ കുറേ സ്ത്രീകള്‍ വിയർത്തൊലിച്ച് തൊട്ടുരുമിയിരിക്കുന്നു. ഇതെന്ത് കഥ എന്ന് അതിശയിച്ചപ്പോഴാണ് കണ്ടത്, മുകളിൽ തിരിഞ്ഞ് കളിക്കുന്ന ഒരു പങ്കയുടെ ചെറുകാറ്റാണ് തരുണികളുടെ ഒരുമക്ക് നിദാനം. എന്തായാലും കരച്ചിൽ ഉച്ചസ്ഥായിയിലാക്കിയ കുട്ടികളെയും സ്ത്രീജനങ്ങളെയും കൂട്ടിക്കൊണ്ടുവന്ന് പുതിയ ഷെല്‍ട്ടറിലാക്കി. അമ്മൂമ്മ മിസ് ആയിട്ടിപ്പോൾ രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ട്. ‘ബാലേട്ടനിപ്പോൾ ആളെ കണ്ടുപിടിച്ചിട്ടുണ്ടാകുമല്ലേ‘ എന്ന് ആരോ ചോദിച്ചത് ഒരാശ്വാസത്തിനാണ്. ‘ഹും, അങ്ങേരിപ്പോൾ എവിടെയെങ്കിലും പത്രം വായിച്ചിരിക്കുന്നുണ്ടാകും‘ എന്ന് സുനിതേച്ചിയുടെ മറുപടി. വിളിച്ച് നോക്കാനാണെങ്കിൽ മൊബൈലും കൈയ്യിലില്ല. പുറത്തിറങ്ങിയാൽ വീണ്ടും അകത്ത് കയറണമെങ്കിൽ ക്യൂ നിൽക്കണം. ഒടുവിൽ ചെവിയിൽ ചവീട് മൂളുന്ന ശല്യം സഹിക്കാതായപ്പോൾ ക്യൂ നിയന്ത്രിക്കുന്ന പോലീസുകാർ സുനിതേച്ചിക്ക് മാത്രം പുറത്ത് പോയിവരാനുള്ള അനുവാദം കൊടുത്തു.

പെട്ടന്നാണ് ഞങ്ങൾ നിന്നിരുന്ന ഭാഗത്ത് ആൾക്കൂട്ടത്തിന് ഒരു ചലനമുണ്ടായത്. ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ തന്ത്രിമാരുടെ സം‌ഘം ഈറനുമുടുത്തുള്ള വരവാണ്. തീണ്ടൽ ഒഴിവാക്കാനായി ‘വഴി വഴി‘ എന്ന് ഉറക്കെ വിളിച്ച് മുൻപിൽ നടന്നൊരാൾ വഴിയൊരുക്കുന്നു. ഭക്തർ ഭയഭക്തിബഹുമാനത്തോടെ ചിതറിമാറുന്നു, കുട്ടികളുടെ കണ്ണുകളിൽ പരിഭ്രമം. നനഞ്ഞ ഒറ്റമുണ്ടിലെ അശ്ലീല പ്രദർശനത്തിൽനിന്ന് സ്ത്രീകൾ മുഖം തിരിക്കുന്നു. ഇതിൽ ഏത് കൌപീനധാരിയാണാവോ സ്ത്രീകളുടെ ചുരിദാറിൽ ഗുരുവായൂരപ്പനുള്ള അനിഷ്ടം കണ്ടുപിടിച്ചത്!

ക്ലോക്ക് റൂമില്‍ നിന്നും മൊബൈലെടുത്ത് ബാലേട്ടനെ വിളിച്ച ശേഷം സുനിതേച്ചി തിരികെയെത്തി. അമ്മൂമ്മ ഇപ്പോഴും ഔട്ട് ഓഫ് റേഞ്ച് തന്നെ. ബാലേട്ടൻ സേർച്ച് തുടരുന്നുണ്ട്. ഇതിനകം അമ്മൂമ്മ ക്ഷേത്രത്തിനുള്ളിൽ കടന്നിട്ടുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഞങ്ങളും അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉയരം കുറഞ്ഞ അമ്മൂമ്മയെ ജനക്കൂട്ടത്തിനിടയിൽ തിരയുന്നതും ശ്രമകരം. തുലാഭാരത്തിനും ചോറൂണിനുമാണ് തിരക്കേറെ. തുലാഭാരം ഒന്നു കാണേണ്ട കാഴ്ച്ച തന്നെയാണ്. കൃത്യമായി പണമടച്ചാൽ തടിക്ക് സമം തൂക്കേണ്ട ഐറ്റം‌സ്- അരി, ശര്‍ക്കര, പഞ്ചാര തുടങ്ങി നാണയം വരെ- എല്ലാം പന്തലില്‍ റെഡി. അനിയന്ത്രിതമായ തിരക്ക് കാരണം ഏതാനം സെക്കന്‍റുകൾ മാത്രമേ ഓരോ വഴിപാടുകാരനും അനുവദിക്കുന്നുള്ളു. ആക്രിക്കടയിൽ പാട്ട തൂക്കുന്ന മട്ടിൽ ‍കാര്യങ്ങൾ നീക്കുന്ന ദേവസ്വം ജോലിക്കാർ തട്ടിൽ കയറിയിരിക്കുന്ന ഭക്തന്മാരോട് വഴിയിൽ തൂറാനിരിക്കുന്നവനോടുള്ള അനുഭാവം പോലും കാണിക്കാത്തത് സ്വാഭാവികം. പണം വാങ്ങി പുണ്യം വില്‍ക്കുന്ന കച്ചവടത്തിന്‍റെ അകവും പുറവും അറിയുന്നവരല്ലോ അവർ. അതല്ലെങ്കിൽ അരിക്കും പിണ്ണാക്കിനും പകരം തട്ടിൽ വെക്കാൻ സ്വർണ്ണവും വെള്ളിയുമായി വരട്ടെ- ഏത് കാട്ടുകള്ളനാണെങ്കിലും- മൂത്ത തന്ത്രിയടക്കം വന്ന് ഓച്ഛാനിച്ച് നില്‍ക്കും.

തുലാഭാരക്കാരുടെ തിരക്കില്‍‌നിന്നും പുറത്ത് ചാടിയപ്പോൾ കണ്ടത് മറ്റൊരു ദയനീയ കാഴ്ച്ചയാണ്. ഒരു കൽ‌മണ്ഡപത്തോട് ചേർന്ന തറയിൽക്കിടന്ന് ദീനമായി കരയുന്നു അമ്പതിന് മുകളില്‍ പ്രായമുള്ള ഒരു സ്ത്രീ. കുറച്ച്‌കൂടി ചെറുപ്പമായൊരുത്തി സമീപമിരുന്ന് വീശിക്കൊടുക്കുന്നുണ്ട്. കാര്യമന്വേഷിച്ചപ്പോൾ നെഞ്ചുവേദനയെന്ന് മറുപടി. കൂടെയുള്ളവർ ദര്‍‌ശനത്തിനായി പോയിരിക്കുന്നു. അവർ വന്നിട്ട് ജീവനുണ്ടെങ്കിൽ ചികിത്സയേക്കുറിച്ച് ആലോചിക്കാം. മറിച്ചായാൽ മക്കൾ വഴിയാധാരമാകുമെങ്കിലും കണ്ണന്‍റെ സവിധത്തിലായതുകൊണ്ട് ആത്മാവിന് മോക്ഷമുറപ്പ്.
ഓരൊ കൊല്ലവും ഗുരുവായൂരും ശബരിമലയും വേളാങ്കണ്ണിയും പോലുള്ള തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് ഉറക്കമൊഴിച്ചുള്ള യാത്രക്കിടയിൽ റോഡുകളിൽ പൊലിയുന്ന ജീവനുകൾ എത്രയുണ്ടാകും. ശാന്തി തേടി തങ്ങളുടെ സവിധത്തിലേക്ക് ശരണം വിളിച്ചെത്തുന്ന ഭക്തരുടെ പ്രാണൻ കാക്കാനുള്ള സാമാന്യ മര്യാദ പോലും ഈ ദൈവങ്ങൾ കാണിക്കാത്തതെന്ത്!
(തുടരും)
ഈ പോസ്റ്റിന്‍റെ ബാക്കി ഭാഗം ഇവിടെ വായിക്കാം
സോറി. ഒരു ചെറുകുറിപ്പിൽ അധികം ഉദ്ദേശിച്ചിരുന്നതല്ല. എഴുതിവന്നപ്പോൾ റബ്ബർ ബാൻഡ് പോലെ നീണ്ടു പോയി. ബാക്കി ഭാഗം മറ്റൊരു പോസ്റ്റാക്കിയിടാം.

Saturday, 20 February 2010

ബാച്ചിലര്‍ കശ്മലന്‍‌സ്

ഗള്‍ഫിലെ Forced bachelors ന്‍റെ സങ്കടങ്ങളേക്കുറിച്ച് പറയാന്‍ ഏവര്‍ക്കും നൂറ് നാവാണ്. വിരഹവേദന, ഗൃഹാതുരത്വം.. തേങ്ങാക്കൊല!
ഞങ്ങള്‍ വടക്കുനോക്കിയന്ത്രങ്ങളുടെ വേപഥു ആരിവൂ..

ഷാര്‍ജ റോളയിലെ ഒരു റസിഡന്‍ഷ്യല്‍ ബില്‍‌ഡിങ്ങ് കവാടം

Tuesday, 5 January 2010

മലയാള മര്യാദകള്‍

കേരളത്തിന്‍റെ സമ്പന്നമായ പൈതൃകത്തിന്‍റെയും തനതായ സം‌സ്ക്കാരത്തിന്‍റെയും ബ്രാന്‍ഡ് അമ്പാസഡര്‍‌മാര്‍ ആകേണ്ടവരാണ് നമ്മുടെ ഇളമുറക്കാര്‍. പക്ഷെ നിര്‍ഭാഗ്യവശാല്‍ തൊഴില്‍‌പരമായ സാഹചര്യങ്ങള്‍ ചെറുപ്രായത്തിലേ അവരെ പ്രവാസികളാക്കുന്നതുകൊണ്ട് കേരളീയസമൂഹവുമായി അടുത്തിടപഴകി നമ്മുടെ പൊതുശീലങ്ങള്‍ സ്വായത്തമാക്കാനുള്ള അവസരം അവര്‍ക്ക് നഷ്ടമാകുന്നുണ്ട്. കുളിക്കുന്നത് ആര്‍ഭാടമായും ചന്തി കഴുകുന്നത് അഹങ്കാരമായും ഗണിക്കപ്പെടുന്ന സായ്‌പ്പിന്‍റെ നാട്ടില്‍ എത്തിപ്പെടുന്ന നമ്മുടെ ചെറുപ്പക്കാരുടെ ആഭിമുഖ്യം ആ ദേശത്തെ ശീലങ്ങളോടാവുക സ്വാഭാവികം. വഴി മാറി സഞ്ചരിക്കുന്ന ഇത്തരക്കാര്‍ക്കായി മലയാളികളുടെ വ്യക്തിശുചിത്വത്തിന്‍റെ കാര്‍ക്കശ്യവും പൊതു ഇടങ്ങളിലെ തനതായ പെരുമാറ്റ മര്യാദകളും പരിചയപ്പെടുത്തിക്കൊടുക്കാനുള്ള എളിയ ശ്രമമാണ് ഈ കുറിപ്പ്.

നിയമം ഒന്ന്- അപാരമായ ഏകാഗ്രത ഇവിടെ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ചെയ്യുന്ന പ്രവൃത്തി നാലാള് കൂടുന്നിടത്താകുമ്പോള്‍‍ അത് വൃത്തിയായിത്തന്നെ നിര്‍‌വ്വഹിക്കണം. മൈതാനത്ത് മോതിരം തിരയുന്നവന്‍റെ ശ്രദ്ധയും പൊന്നുരുക്കുന്ന തട്ടാന്‍റെ സൂക്ഷ്മതയുമാണ് ആവശ്യം. പൊതുസ്ഥലത്ത് മൂക്കില്‍ വിരലിടുന്നതിനേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അതീവഗൗരവഭാവം മൂക്കില്‍ ഖനനം നടക്കുന്ന വേളയിലുടനീളം മുഖത്ത് നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വന്തം കാല്‍‌പ്പാദത്തിലേക്ക് നൊക്കിക്കൊണ്ട് കണ്ണുകള്‍ പാതിയടഞ്ഞ ഒരു ഫീലിങ്സ് വരുത്തുകയാവും ഉത്തമം. മറ്റ് പല ഖനനപ്രവര്‍ത്തനങ്ങളിലും എന്നപോലെ നടുവിരലാണ് മൂക്കിലെ പര്യവേഷണത്തിനും യോജിക്കുക. കാലിയായ വിക്സ് കുപ്പിയില്‍‌നിന്നും അവശേഷിക്കുന്ന നനവ് തുടച്ചെടുക്കാന്‍ വിരല്‍ ചുഴറ്റുന്ന മട്ടില്‍‌വേണം പ്രയോഗം. കൈയ്യില്‍ തടയുന്ന ഉല്പന്നങ്ങളെ ‍താഴെയിടാതെ ശ്രദ്ധാപൂര്‍‌വ്വം ഒന്നൊന്നായി വിരലുകള്‍ക്കൊണ്ട് തിരുമ്മിയുരുട്ടി പൂര്‍ണ്ണ ഗോളാകൃതി കൈവരുത്തണം. എന്നിട്ട് ശാന്തിക്കാരന്‍ പൂജാപുഷ്പ്പങ്ങള്‍ അര്‍പ്പിക്കുന്ന മട്ടില്‍ കൈപ്പത്തി മലര്‍ത്തിപ്പിടിച്ച് വേണം അവയെ ഞൊട്ടിക്കളയേണ്ടത്. ഇത്രയും ചെയ്തുകഴിഞ്ഞാല്‍ ചുറ്റുമൊന്ന് കണ്ണോടിച്ച് പ്രേക്ഷകരുടെ അനുമോദന പാര്‍‌വ്വൈകള്‍ ഏറ്റുവാങ്ങാവുന്നതാണ്.

നിയമം രണ്ട്- അല്പ്പം‌കൂടി ലാഘവത്തോടെ നിര്‍‌വ്വഹിക്കാവുന്ന കര്‍മ്മമാണ് പല്ലിടകുത്തല്‍. ഈ പ്രക്രീയ നടന്നുകൊണ്ടിരിക്കുമ്പോള്‍ തലയുയര്‍ത്തി ചുറ്റുപാടും വീക്ഷിക്കുകയും ജന്തുജാലങ്ങളാല്‍ സമ്പന്നമായതും പൊതു കം‌ഫര്‍ട്ട് സ്റ്റേഷനിലെ ക്ലോസറ്റിന്‍റെ നിറമുള്ള പല്ലുകള്‍ എറിഞ്ഞ് പിടിപ്പിച്ചമട്ടില്‍ വിന്യസിക്കപ്പെട്ടതുമായ വദനത്തിന്‍റെ സൗകുമാര്യം മാലോകര്‍ക്കായി തുറന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്യാവുന്നതാണ്. കുത്തല്‍ നടന്നുകൊണ്ടിരിക്കെത്തന്നെ വായിലെ മിനി വാക്വം ക്ലീനര്‍ നിര്‍ത്താതെ പ്രവര്‍ത്തിപ്പിച്ച് തട്ടിന്‍‌പുറത്ത് എലികള്‍ കുടും‌ബയോഗം ചേരുന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കണം കുത്തിയെടുക്കുന്ന വിഭവങ്ങള്‍ അഭിരുചിക്കനുസരിച്ച് വെജ് നോണ്‍‌വെജ് തരം‌തിരിച്ച് തുപ്പിക്കളയുകയോ നാക്കിലേക്ക് ആവാഹിച്ച് രുചിച്ച ശേഷം വിഴുങ്ങുകയോ ചെയ്യാം. തുപ്പിക്കളയുകയാണെങ്കില്‍ പരമാവധി ശബ്ദഘോഷങ്ങള്‍ സൃഷ്ടിക്കുകയും ഇതൊക്കെ നമുക്ക് എത്ര നിസ്സാരം എന്നൊരു ഭാവം മുഖത്ത് വരുത്തുകയും ചെയ്യുന്നത് ജനത്തിന്‍റെ ആരാധന വര്‍ദ്ധിക്കാന്‍ സഹായകമാകും

നിയമം മൂന്ന്- ജിം‌നാസ്റ്റിക്സിന്‍റെ ലാസ്യഭം‌ഗി ഇഴുക്കിച്ചേര്‍ക്കാവുന്ന കലയാണ് മൂക്ക് ചീറ്റല്‍. വ്യക്തിശുചിത്വത്തിലുള്ള നമ്മുടെ അതീവജാഗ്രത പ്രകടമാക്കാനായി മൂക്ക് എന്ന നികൃഷ്ടദ്വാരത്തെ ശരീരത്തിന്‍റെ മറ്റ് പാവനഭാഗങ്ങളില്‍‌നിന്നും പരമാവധി അകലേക്ക് മാറ്റേണ്ടതുണ്ട്. അതിനായി അരക്ക് മുകളിലേക്കുള്ള ശരീരഭാഗം തറക്ക് സമാന്തരമായി കൊണ്ടുവരണം. ഒരു കാല് കൂടി പിന്നോട്ടുയര്‍ത്തി ബാലന്‍സ് ചെയ്ത് നില്‍ക്കുന്നത് പ്രേക്ഷകരുടെ മതിപ്പേറ്റാന്‍ സഹായിക്കും. പ്രഷര്‍ കുക്കറിന്‍റെ സേഫ്റ്റി‌വാല്‍‌വ് അടിച്ചുപോയ ശബ്ദത്തിലുള്ള ചീറ്റലില്‍ ഞെട്ടിത്തിരിയുന്ന മാളോര്‍ക്ക് ഒരറ്റം മൂക്കിലും ഒരറ്റം തറയിലുമായി സ്റ്റേ വയര്‍ അടിച്ചിരിക്കുന്ന മട്ടില്‍ തൂങ്ങിക്കിടക്കുന്ന കൊഴുത്ത തീര്‍ത്ഥം കണ്ട് സായൂജ്യമടയാനുള്ള ഭാഗ്യമുണ്ടാകണം.

നിയമം നാല്- ചൊള ചെലവാക്കി വാങ്ങുന്ന പെയ്സ്റ്റുപയോഗിച്ച് ഡെയ്‌ലി പല്ല് തേക്കുന്ന ശീലമുള്ളത് നാലുപേര്‍ അറിഞ്ഞില്ലെങ്കില്‍ കോള്‍ഗേറ്റും കുമ്മായവും തമ്മിലെന്ത് വ്യത്യാസം? വീട്ടില്‍ വാഷ്‌ബേസിനുണ്ടെങ്കിലും പല്ലുതേപ്പ് പറമ്പില്‍ തന്നെ വേണം. ഗൃഹനാഥന്‍റെ കലാചാതുരി വിളിച്ചോതിക്കൊണ്ട് നാളെത്തെ കറിക്കുള്ള ചീരയും ഇന്നത്തെ കണിക്കുള്ള റോസാ പുഷ്പവും അടക്കമുള്ള വൈവിധ്യമാര്‍ന്ന കാന്‍‌വാസില്‍ വെളുത്ത ചായത്തിലുള്ള അബ്സ്ട്രാക്റ്റ് ചിത്രങ്ങള്‍ തൊടിയെ അലങ്കരിക്കണം. അതിസാരം വന്ന കാക്ക മൂക്കിന്മേലിരുന്ന് തൂറിയ മട്ടില്‍ വായി‌ല്‍‌നിന്ന് ഒലിച്ചിറങ്ങുന്ന വെളുത്ത് കൊഴുത്ത ദ്രാവകവുമൊലിപ്പിച്ച് കൈയ്യില്‍ ബ്രഷുമേന്തിയുള്ള പരാക്രമം അങ്കക്കലി പൂണ്ട ചേകവരെ അനുസ്മരിപ്പിക്കണം. മള്‍ട്ടി ടാസ്കിങ്ങും പബ്ലിക്ക് റിലേഷന്‍‌സും ഇമ്പ്രൂവ് ചെയ്യാനായി ഈ സമയം വഴിയേ പോകുന്ന പരിചയക്കാരെ തടഞ്ഞ് നിര്‍ത്തി മുനിസിപ്പാലിറ്റിയുടെ ശുചിത്വമില്ലായ്മയേക്കുറിച്ചും ആരോഗ്യവകുപ്പിന്‍റെ പിടിപ്പുകേടിനേക്കുറിച്ചും ഘോരഘോരം പ്രസം‌ഗിക്കാവുന്നതാണ്.

നിയമം അഞ്ച്- പ്രവാചകര്‍ പൊതുവേ ലജ്ജാശീലരായതുകൊണ്ട് മാത്രം സ്വര്‍‌ഗ്ഗീയ സുഖങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ഒന്നാണ് പൃഷ്ടം ചൊറിയല്‍. അതിന്‍റെ സുഖം ആസ്വദിച്ചറിഞ്ഞവര്‍ കൃമിമരുന്നുകള്‍ നിര്‍ത്തലാക്കാന്‍ ഹര്‍ത്താലാചരിക്കും. ഏത് സമയത്തും ഏത് വേദിയിലും ഈ സ്വര്‍ഗ്ഗീയസുഖം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമാണ് 1947ല്‍ നമ്മള്‍ നേടിയെടുത്തത്. ഏത് കൈ കൊണ്ടാണോ ചൊറിയന്നത് അതിന് വിപരീത വശത്തുള്ള കാലിന്‍റെ ഉപ്പൂറ്റി തെല്ലൊന്നുയര്‍ത്തി ചെറുതായൊരു ലിഫ്റ്റ് കൊടുക്കുന്നത് നന്നായിരിക്കും. ചൊറിച്ചില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുമ്പോഴേക്കും പിടികൂടാനിടയുള്ള മയക്കം മുന്നില്‍‌ക്കണ്ട് ഒഴിവുള്ള കൈകൊണ്ട് ഇലക്ട്രിക്ക് പോസ്റ്റിലോ ബസ് ഷെല്‍ട്ടറിന്‍റെ തൂണിലോ സപ്പോര്‍ട്ട് കൊടുക്കാന്‍ ശ്രദ്ധിക്കണം. വേട്ടയാടിപ്പിടിച്ച പോത്തിന്‍റെ തല സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്നതുപോലെ, പൂര്‍ത്തിയാക്കിയ ധീരകൃത്യത്തിന്‍റെ വിളമ്പരമായി ഉടുവസ്ത്രം പൃഷ്ടത്തിന്‍റെ വിടവില്‍‌ത്തന്നെ നിലനിര്‍ത്തുന്നത് ജനത്തിന്‍റെ ബഹുമാനം ആര്‍ജ്ജിക്കാന്‍ ഉപകരിക്കും.

വിസ്താരഭയത്താല്‍ തല്‍ക്കാലം ചുരുക്കുന്നു. പ്രധാനപ്പെട്ട പോയിന്‍റുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ മറ്റ് പൈതൃകസംരക്ഷകര്‍ ഇടപെട്ട് പൂര്‍ത്തിയാക്കണമെന്ന് അപേക്ഷ. ദൈവത്തിന്‍റെ സ്വന്തം നാട് ടൂറിസം വ്യവസായത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇത്തരം പെരുമാട്ടച്ചട്ടങ്ങള്‍ക്ക് വന്‍ പ്രസക്തിയുണ്ട്.

Thursday, 10 December 2009

ഫിലോമിനാ മാങ്ങകള്‍ ഉണ്ടാകുന്നത്

"ഠും,ഠമാര്‍" ശബ്ദഘോഷങ്ങളോടെ മകനുമൊത്തുള്ള പതിവ് ഹോംവര്‍ക്ക് സെഷനു ശേഷം പ്രിയതമ രൗദ്രദേവതയായി മുറിക്ക് പുറത്തുചാടിയത് കുഴപ്പിക്കുന്ന ഒരു പ്രസ്താവനയുമായാണ്.

"നിങ്ങടെ മകനെ മലയാളം പഠിപ്പിച്ചു പഠിപ്പിച്ച് ഞാന്‍ വല്ല മലയാളീം ആയിപ്പോകും'!

നാക്ക് വഴുതിയതാണ്.'അപ്പൊ നീ ശരിക്കും ആസാമിയാ?' എന്ന് ചോദിക്കാന്‍ തുടങ്ങിയത് മുളയിലേ വിഴുങ്ങി. ഇടഞ്ഞ കൊമ്പനോട് കളിച്ചാലും ഹോം‌വര്‍ക്കിന്‍റെ മദപ്പാടില്‍ നില്‍ക്കുന്ന മഹിളയോട് കളിക്കരുതെന്നാണല്ലോ പ്രമാണം. അതുമല്ല ഇന്നലെയവള്‍ അല്‍ഫോണ്‍സ മാങ്ങക്ക് പകരം ഫിലോമിന മാങ്ങ എന്നു തെറ്റിപ്പറഞ്ഞതിന് കളിയാക്കിച്ചിരിച്ചതിന്‍റെ കലിപ്പ് ഇപ്പഴും മാറിയ ലക്ഷണമില്ല. "ഓ ഇതിലിത്ര കിണിക്കാനെന്തിരിക്കുന്നു, രണ്ടും ഒന്നു തന്നല്ലേ?" എന്നവള്‍ ചോദിച്ചതിന് "തീര്‍ച്ചയായും പ്രീയേ, അല്‍ഫോണ്‍സക്ക് ഉള്ളതൊക്കെത്തന്നല്ലോ ഫിലോമിനക്കുമുള്ളത്" എന്നു പറഞ്ഞ് കാര്യങ്ങള്‍ കോം‌പ്ലിമെന്‍റ്സാക്കിയെങ്കിലും വൈകിട്ട് അണ്ഡകടാഹം വരെ പുകയുന്ന എരിവുമായി മുന്നിലെത്തിയ എന്‍റെ പ്രീയപ്പെട്ട മത്തിക്കറിക്ക് ഒരു റിവഞ്ചിന്‍റെ മണമുണ്ടായിരുന്നു.

"ഞാന്‍ പറയണതുവല്ലോം നിങ്ങള് കേക്കണുണ്ടോ?"
".."
(മൗനം വിദ്വാന് ഭൂഷണം, വിവാഹിതന് ഭക്ഷണവും)

"അല്ലേലും വീട്ടിലെ കാര്യമൊന്നും നിങ്ങക്കറിയണ്ടല്ലോ. ഒന്നുകില്‍ ടി വി അല്ലെങ്കില്‍ പൊത്തകം. ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ ദേ ഇപ്പഴൊരു ബ്ലോഗും. ഈ ബ്ലോഗ് കണ്ട് പിടിച്ചവനെ ഈച്ചവടിക്കടിച്ച് കൊല്ലണം"

"..."
(ഇന്ന് നല്ല ഫോമിലാണല്ലേ?)
"എനിക്കിപ്പ അറിയണം. നിങ്ങക്ക് ബ്ലോഗോ ഞാനോ വലുത്?

"ബ്ലീയ്"
"എന്തൂട്ട്?!"
"നീയ്‌ന്ന് പറഞ്ഞതാ"
"ഇപ്പം ബ്ലോഗില് എന്തൂട്ട് മഹാകാര്യം കണ്ടിട്ടാണ് അട്ടഹസിച്ചോണ്ടിരുന്നത്? എന്‍റെ മുഖം കാണുമ്പം ഈ ബ്രിങ്ങ്യാസമില്ലല്ലോ."

(നിന്നേക്കണ്ട് പണ്ട് ബ്രിങ്ങ്യസിച്ചതിനാണ് ഇപ്പ അനുഭവിക്കണത്)
"ഹ ഹ ഹതേയ്, ഹമ്മടെ വിശാലന്‍റെ പുതിയ പ്‌ഹോസ്റ്റില് ബാക്കില് പൈപ്പൊക്കെ ഫിറ്റ് ചെയ്ത് ശങ്കരേട്ടന്‍ ഹനുമാനായ ഹാര്യം വ്‌ഹായിച്ചിട്ട് ഹെന്‍റമ്മോ ച്‌ഹിരിച്ചീരിച്ച്..."

"ഹ ഹ ഹനുമാനെ ഹാണണമെങ്കി നിങ്ങള് കണ്ണാടീ ന്ഹോക്കിയാപ്പോരേ"
"കണ്ണാടീ നോക്കിയാ ഹനുമാനെ കാണണത് നിന്‍റെ അപ്പൂപ്പന്‍"
"ദേ ന്‍റെ അപ്പൂപ്പനെ പറഞ്ഞാലുണ്ടല്ലോ!"
"എന്നാ ഹനുമാന്‍ വേണ്ട. സുഗ്രീവന്‍? ബാലി?‍"
"പണ്ട് എന്നെ കെട്ടാന്‍ പിന്നാലെ നടന്നകാലത്ത് ഉമ്മറത്തെ അപ്പൂപ്പന്‍റെ ഫോട്ടോ കണ്ടിട്ട് ചോദിച്ചതോര്‍മ്മയുണ്ടോ?"
"എന്ത്?"
"ഇതാരാ ഇരിങ്ങാലക്കുടേലെ രാജാവാണോന്ന്"
"ഞാനങ്ങനെ ചോദിച്ചിട്ടില്ല"
(രാജാവായേനെ, മൂന്നേ മൂന്ന് വോട്ടിന് മിസ് ആയിപ്പോയീന്നാണ് ഇവളന്ന് തട്ടിവിട്ടത്)
"തെളിവുണ്ട്, പഴയ കത്തെടുക്കട്ടെ?"
"അതെന്തേലും അക്ഷരത്തെറ്റാരിക്കും"
(എല്ലാം സൂക്ഷിച്ച് വെച്ചിരിക്ക്യാ പണ്ടാറടങ്ങാനായിട്ട്)
"എനിക്ക് മനസ്സിലാവണൊണ്ട് ഈയിടെയായി നിങ്ങക്കെന്നെ ഒരു വെലേയില്ല. അറിയാവോ, എനിക്കെത്ര നല്ലനല്ല ആലോചനകള്‍ വന്നതാരുന്നൂന്ന്.."
"അതെയതെ പരവന്‍ ശശി, മൂലവെട്ടി ബാബു, ഇരുട്ട് ശിവന്‍.. അങ്ങനെ എത്രയെത്ര ആലോചനകള്‍.."
"പിന്നെന്തിനാ എന്നെ കെട്ടാന്‍ പറ്റീല്ലേ കാശിക്ക് പോവൂന്ന് പറഞ്ഞത്?"
"ഹ ഹ അത് ഞാന്‍ മാഹി പളനി കൊഡൈക്കനാല്‍ വഴി ടൂറ് പോണകാര്യം പറഞ്ഞതാ."
"അല്ല സന്യസിക്കാമ്പോണൂന്നാ പറഞ്ഞത്"
"അങ്ങനൊരു സം‌ഭവമേ ഉണ്ടായിട്ടില്ല. "
"എടുക്കട്ടെ, കത്തെടുക്കട്ടെ?"
(കൊല്ല് എന്നെയങ്ങ് കൊല്ല്)
"കത്തെടുക്കണേന് മുമ്പ് നീയാ മിഥുനം സിനിമ ഒരു പത്ത് തവണകൂടി കാണ്. ബുദ്ധി തെളിയട്ടെ."
"ഹും ആ പ്രീയദര്‍ശനേം കൊല്ലണം"
അതെയതെ, കൊട്ടേഷന്‍ നമ്മടെ ലിസിക്ക് തന്നെ കൊടുക്കാം. ശ്ശടേന്ന് കാര്യം നടക്കും.
"ഹും, ഞാനെന്‍റെ വീട്ടീ പോവും"
" എന്നാപ്പിന്നെ ഞാനും വരാം കൂടെ"
"എന്തിന്?"
"ഉപ്പില്ലാതെയെന്ത് കഞ്ഞി, ടച്ചിങ്സില്ലാതെ എന്ത് സ്മാള്‍, കൊതുകില്ലാതെയെന്ത് കൊച്ചി, നീയില്ലാതെ എനിക്കെന്ത് ജീവിതം!"
ശുഭം

കുറിപ്പ്: ജീവിതത്തിന് ഫിലോമിന മാങ്ങകളുടെ മധുരം പകര്‍ന്നവള്‍ എന്‍റെ കൈപിടിച്ചിട്ട് ഈ ഡിസം‌ബര്‍ പതിനൊന്നിന് പത്ത് വര്‍ഷം തികയുന്നതിന്‍റെ അര്‍മാദത്തിന്..

Wednesday, 25 November 2009

ടെന്‍ഷം

"ഹലോ"

"എന്തായടാ??!"

"ഒന്നുമായില്ലാന്നേ. ഞാന്‍ പലരേം വിളിച്ച് നോക്കി"

"ശ്ശെ, ആകെ ടെന്‍ഷനായല്ലോ"

"ദിലീപും നാസറും വിളിച്ചിരുന്നു"

"എന്നിട്ട്??!"

"അവരും ട്രൈ ചെയ്തോണ്ടിരിക്കുവാ. എന്തേലും വിവരം കിട്ടിയാ ഒടനെ വിളിക്കാന്‍ പറഞ്ഞു"

"നിന്‍റെയാ കസിന്‍ ബാങ്കില് വര്‍ക്ക് ചെയ്യണയാള് അവിടേയേതോ ബ്രാഞ്ചിലായിരുന്നില്ലേ?"

"അയ്യാളിപ്പ അബുദാബീലാന്ന്"

"ഇനീപ്പൊ അങ്ങേരടെ പഴയ കൊളീഗ്‌സാരെങ്കിലും ഉണ്ടോന്ന് നോക്കിയാലോ?"

"വരട്ടെ നമ്മടെ അളിയന്‍റെ വൈഫിന്‍റെ ഒരമ്മാവന്‍ ആ ഏരിയയൊക്കെ പരിചയമുള്ള ഒരാളുണ്ട്. അങ്ങേരടെ നമ്പര്‍ കിട്ടുവോന്ന് നോക്കിക്കൊണ്ടിരിക്കുവാ"

"അതിന് അങ്ങേരെ കിട്ടിയാ ഗുണമുണ്ടാകൂന്ന് ഒറപ്പുണ്ടോ?"

"പിന്നേ, പുള്ളി ഈ ഫീല്‍ഡീ പയറ്റിത്തെളിഞ്ഞ ആളാ"

"ശരി ഞാന്‍ വേറെ ചെലരേം‌കൂടെ ഒന്ന് വിളിച്ച് നോക്കട്ടെ"

"ശരി, വേഗായിക്കോട്ടെ"

-------

"ഹലോ"

"അതേയ്, മോള്‍ക്ക് ഷീറ്റും ബ്ലാങ്കറ്റും എടുത്തുവെക്കണോ? ചൊമേടെ മരുന്നും എടുത്തേക്കാല്ലേ?"

"എടീ ഇതൊക്കെ സ്വയമങ്ങ് ചെയ്താ പോരെ? ഈ ചെറിയ കാര്യത്തിന് ഓഫീസ് ടൈമില് എന്നെ വിളിച്ച് ശല്യപ്പെടുത്തണോ?"

"സോറി ബിസിയാരുന്നോ?"

"ങ്ഹാ കൊറച്ച്, പിന്നെ വിളിക്കാം"

--------

"ഹലോ"

"ഡാ ബിജു വിളിച്ചിരുന്നു"

"ഹാ എന്നിട്ട്?!"

"അവന്‍റെ അങ്കിളിന്‍റെ ഒരു പരിചയക്കാരന്‍ ഒരു പാലാക്കാരന്‍ അച്ചായന്‍റെ നമ്പറ് കിട്ടീട്ടൊണ്ട്. നീയൊന്ന് വിളിക്കാമ്പറഞ്ഞു."

"ഹാ ആളെയെനിക്ക് മനസ്സിലായി. നമ്പറ് താ"

---------

"ഹലോ"

"ഹലോ, സണ്ണിച്ചായനല്ലേ?"

"അതേ"

"അച്ചായാ ഞാന്‍ രമേശങ്കിളിന്‍റെ ഫ്രണ്ട് ബിനോ.."

"ങ്ഹാ മോനേ, എന്നാ ഒണ്ട് വിശേഷം?"

"അച്ചായാ രണ്ടീസം അവധിയായതോണ്ട് ഞങ്ങള് കൊറച്ച് ഫ്രണ്ട്സും ഫാമിലീം ഡിബ്ബക്ക് വരണൊണ്ട്"

"ഹൊഹ്ഹോ വെല്‍‌ക്കം വെല്‍‌ക്കം"

"താങ്ക്‌സച്ചായാ.പക്ഷെ ഈ വെള്ളിയാഴ്ച്ച പെരുന്നാളായതോണ്ട്.."

"ആയതോണ്ട്??"

"അല്ല പെരുന്നാളായിട്ട് അവിടത്തെ ബ്രാണ്ടിഷാപ്പ് തൊറക്കുവോന്ന്.."

"നീ ധൈര്യായിട്ട് വാടാവെ. ഇവിടെ പെരുന്നാളിന് രണ്ടു പലക കൂടുതല് തോറക്കുകാ പതിവ്."

"ഹോ! രക്ഷപെട്ടു. ഇനീപ്പൊ ദുബായീന്ന് കൊണ്ടരണ്ടല്ലോ."

ശുഭം

Monday, 2 November 2009

സഖാവേ നുമ്മക്ക് നന്നാകാം

എവടെ വരെയായീ സഗാവേ റിപ്പോര്‍ട്ടിങ്ങ്?

"എന്തടേ സഖാവിന്‍റെ "ഖ"ക്ക് ഒരു ബലക്ഷയം?"

നിങ്ങള് തെറ്റ് മുഴുക്കനും തിരുത്തി മര്യാദക്കാരാവണ വരേക്കും ഈ ബലം‌വെച്ച് അഡ്ജസ്റ്റ് ചെയ്യ് സഗാവേ

"എന്നാലും മുമ്പൊന്നുമില്ലാത്ത ഒരു ബഹുമാനക്കുറവ്..!"

ഇത് പണ്ടേ ഉണ്ടേരുന്ന്. പുറത്ത് കാണിക്കാന്‍ ഇപ്പളാണ് ധൈര്യം കിട്ടീത്.

"ഇപ്പളെന്തടേ രാത്രീ സൂര്യനുദിച്ചോ?"

ഞങ്ങടെ പോളിറ്റ്‌ബ്യൂറൊ പറഞ്ഞല്ല് നിങ്ങള് ചെയ്തോണ്ടിരുന്നത് പലതും പോക്രിത്തരാന്ന്..

"പോളിറ്റ്‌ബ്യൂറൊ അങ്ങനെയാണോ പറഞ്ഞത്?"

അങ്ങനെ തന്നേണ്. ചെയ്ത കാര്യങ്ങള് എണ്ണിയെണ്ണി പറയേം ചെയ്ത്."

എടാ മനുഷ്യമ്മാരായാ തെറ്റ് പറ്റും. അത് തിരുത്താനുള്ള മനസ്സുണ്ടാവണതല്ലേ വല്യ കാര്യം?"

തന്നെ സഗാവേ. അതുതന്നെയാണല്ലും നുമ്മക്കീ പാര്‍ട്ടിയോടുള്ള സ്നേകം. പക്ഷെ കുറേക്കാലമായിട്ട് ഈ തെറ്റുകള് ചൂണ്ടിക്കാണിച്ചവരെ നിങ്ങള് കൈകാര്യം ചെയ്ത രീതി കണ്ടാ പെറ്റതള്ള സഹിക്കൂല്ലന്നും.

"എടാ അതുപിന്നെ പാര്‍ട്ടി അച്ചടക്കം, ലെനിനിസ്റ്റ് സം‌ഘടനാ തത്വങ്ങള്‍..."

ഒവ്വ, അതൊക്കെ പുരക്കകത്തും പന്തലിലുമ്മൊക്കെ സ്ഥാനമുള്ള നിങ്ങള് പാര്‍ട്ടി മെമ്പറമ്മാര്‍ക്കല്ലേ ബാധകം സഗാവേ. പറമ്പിലും വേലിക്കലുമൊക്കെ കറങ്ങിത്തിരിഞ്ഞ് നിക്കണ ഞങ്ങളേപ്പോലുള്ളവരടെ കാര്യം മറന്നാലെങ്ങനെ? അല്ലാണ്ട് മെമ്പറമ്മാരടെ മാത്രം വോട്ട് കിട്ടിയാല് കെട്ടിവെച്ച കാശ് പോവില്ലേന്നും?

"നീയിപ്പളെന്താണീ പറഞ്ഞ് വരണത്?"

ഈ പാര്‍ട്ടിയെ സ്നേഹിച്ചും വിശ്വസിച്ചും ജീവിക്കണ ഒരുപാട് ആളോള് നിങ്ങടെ സം‌ഘടനാ സം‌വിധാനത്തിന് പുറത്തുണ്ട്. നിങ്ങള് ചെയ്യണത് ശരിയല്ലെന്ന് തോന്നിയാ അവരത് പറഞ്ഞെന്നിരിക്കും.അല്ലാണ്ട് പോളിറ്റ് ബ്യൂറോ കൂടണവരെയൊന്നും അവര് കാക്കൂല്ല. ഈ വിമര്‍‌ശനത്തിന്‍റെ പേരില് നിങ്ങള് മെക്കിട്ട് കേറിയ കാരണം ഒത്തിരിപ്പേര് പാര്‍ട്ടിയോട് പിണങ്ങി നിക്കണൊണ്ട്.

"വിമര്‍‌ശനത്തിന് ഞങ്ങള് മറുപടി പറയണ്ടേടേ"

അസഹിഷ്ണുതയേത് മറുപടിയേത് എന്ന് തിരിച്ചറിയാനൊള്ള പുത്തിയൊക്കെ നമ്മടെ നാട്ടുകാര്‍ക്കൊണ്ട് സഗാവേ. അതുമല്ല ഇപ്പഴത്തേക്കാലത്ത് മനുഷമ്മാരോട് മര്യാദക്ക് സംസാരിച്ചില്ലെങ്കി അവര് പോയി പണിനോക്കാമ്പറയും. സ്കൂളില് പിള്ളേരെ തല്ലിയ സാറിനെ കാര്‍ന്നോമ്മാര് തിരിച്ചുതല്ലണ കാലമാണ്. എല്ലാത്തിനും ഒരു മയം വേണം. നമ്മടെ ചെല നേതാക്കമ്മാരടെ വായീന്ന് വരണത് കേട്ടാ കേട്ടാ ആസകലം ചൊറിഞ്ഞ് വരും. കഠിനമായ ജീവിതാനുഭവങ്ങളുടെ എരിതീയില്‍ പാകപ്പെട്ട ഇരുമ്പുലക്ക ശൈലി എന്ന ഞായമൊന്നും ഇപ്പ ചെലവാകുവേല. ഒള്ളത് പറഞ്ഞാ മൊട്ടേന്ന് വരിയാത്ത ചെല SFIക്കാര് പിള്ളേരടെ വരെ പത്രസമ്മേളനം കാണുമ്പ പേടിയേണ്. എവമ്മാര് ശ്വാസം പിടിച്ച് പിടിച്ച് നുമ്മടെ വിജയന്‍‌മാഷിന് പറ്റിയപോല വല്ലോം വന്നുപോകുവോന്ന്. ഒരു സഹായം ചോദിച്ച് ചെല്ലാന്‍ നാട്ടുകാര്ക്ക് ധൈര്യം വരണ്ടേന്നും.?

"വേറെ എന്തൊക്കെയാടേ നെന്‍റെ പരാതികള്?"

കുറേകാലായിട്ട് പാര്‍ട്ടീം ജനോം ചന്തി‌തിരിഞ്ഞാണ് നിക്കണത്. സര്‍ക്കാരിനേക്കാളും വല്യ നെറ്റ്‌വര്‍ക്കൊള്ള പാര്‍ട്ടിയാണ് നുമ്മടേത്. പണ്ടൊക്കെ ഒരു തെരഞ്ഞെടുപ്പ് വരുമ്പം പാര്‍ട്ടീടെ കണക്കെടുപ്പുകള് കിറുകൃത്യമായിരുന്നു. ഇപ്പൊ അത് സ്ഥിരമായി തെറ്റണതെന്താന്ന് മനസ്സിലായാ? പ്രാദേശിക ഘടകങ്ങളിലെ നേതാക്കള്‍ക്ക്‌വരെ ജനത്തിന്‍റെ പള്‍സ് മനസിലാകാഞ്ഞിട്ടേണ്.
പിന്നെ പാര്‍ട്ടിടേം നേതാക്കളടേം ചെല കൂട്ടുകെട്ടുകള് നുമ്മക്കുണ്ടാക്കിയ ക്ഷീണം ചെറുതാന്നാണാ വിചാരം. പാര്‍ട്ടി നല്ല ഫിങ്ങ്‌ഫിങ്ങെന്ന് സ്ട്രോങ്ങായി നിക്കണ നേരത്താണ് ആ പെഴച്ച ചെക്കന്‍ മുരളീധരന്‍റെ തോളത്ത് കൈയ്യിടാമ്പോയത്. കേരളത്തിലൊരു വീട്ടിന്ന് കഞ്ഞിവെള്ളം പോലും കിട്ടൂല്ലാത്തവനാണത്. നമ്മടെ ഡിഫിക്കാര് പിള്ളേര് മുരളിക്ക് വേണ്ടി വോട്ട് പിടിക്കാനെറങ്ങണ അശ്ലീലം സ്വപ്നം കണ്ട് ഞാന്‍ ഞെട്ടി നെലവളിച്ചിട്ടൊണ്ട്, അറിയാവാ.

"നീയടങ്ങ്, ആ കൂട്ട് നമ്മള് വിട്ടല്ലൊ"

അതുപോലെ കേരളത്തില് നുമ്മടെ പ്രധാന ശത്രു കോണ്‍ഗ്രസാണേലും അതിലും വെറുക്കപ്പെടേണ്ടവര് വര്‍ഗ്ഗീയകക്ഷികളാണെന്നാ കൊച്ചിലേമൊതല് നിങ്ങള് പറഞ്ഞ് പഠിപ്പിച്ചത്. എന്നിട്ടേണ് മദനിയേപ്പോലത്തവമ്മാരുമായി നിങ്ങള് കൂട്ടുകൂടാമ്പോയത്.

"എടാ അതിന് മദനിയെ കോടതി കുറ്റവിമുക്തനാക്കീല്ലേ"

ഒവ്വ. മദനി ബോംബ് കേസില്‍ പ്രതിയായതുകൊണ്ടല്ലല്ലും പാര്‍ട്ടി അങ്ങേരെ എതിര്‍ത്തിരുന്നത്. അതിനൊക്കെ മുമ്പേ തന്നെ അങ്ങേരടേ കൈയ്യിലിരിപ്പും വായിലിരിപ്പും നാടിന്‍റെ നാശത്തിനാന്ന് തിരിച്ചറിഞ്ഞതോണ്ടാണ് നുമ്മളൊരു നെലപാടെടുത്തത്. ജയിലീക്കെടക്കുമ്പം എല്ലാരും നെഞ്ചത്തടിക്കുവേം നെലവളിക്കുവേമൊക്കെ ചെയ്യും. ഒടനേ ദേ മാനസാന്തരം‌ന്ന് പറഞ്ഞ് അവരെ പിടിച്ച് കൂടേക്കെടത്താമ്പാടൊണ്ടോ. ഇതൊക്കെ മുസ്ലീം സമുദായത്തിനെടേല് സ്വാധീനം കൂട്ടാനാന്ന് പറയണതും മണ്ടത്തരേണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് ഒരു പൊന്നുമോന്‍റേം സഹയമില്ലാതല്ലേന്നും നുമ്മള് മലപ്പുറത്ത് അടിച്ചു കേറീത്.
അതുപോല പാര്‍ട്ടിക്ക് കാശ് വേണമെന്ന് മനസ്സിലാക്കാനൊള്ള വെവരമൊക്കെ നുമ്മക്കൊണ്ട്. പക്ഷെ ഒരുപാട് കാശ് ഒരുമിച്ച് തരണവമ്മാരുമായിട്ടൊള്ള എടവാട് നുമ്മക്ക് വേണ്ട സഗാവേ. ചെലവമ്മാരടെ കാശ് വാങ്ങി പോക്കറ്റിലിട്ടാ അവമ്മാര് വീട്ടീക്കേറിവന്ന് അമ്മേം പെങ്ങളേം ചൂണ്ടിക്കാണിക്കും. അതോണ്ട് ആ കാശിനൊള്ളത് കൊറച്ചിട്ട് നിങ്ങള് പാര്‍ട്ടി നന്നാക്കിയാ മതി. ഞങ്ങയങ്ങട് സഹിച്ച്.

"പിന്നെ ഞങ്ങളെ കുറ്റം പറയല്ല്"

ഓ ഏറ്റ്.
പിന്നെ നേതാക്കളടെ കുടും‌ബാംഗങ്ങളടെ വിശേഷമൊക്കെ പോളിറ്റ്‌ബ്യൂറോ പറഞ്ഞത് കേട്ടല്ല്. ഏതെങ്കിലും നേതാക്കമ്മാര്‍ക്ക് തലതിരിഞ്ഞ മക്കളുണ്ടായിട്ടുണ്ടെങ്കി അവരെ ചൊമക്കണ്ട പണി പാര്‍ട്ടി ചെയ്യാമ്പാടില്ലാന്ന്.

"എടാ നീയും യു ഡി എഫ് നെ സഹായിക്കണ മാദ്ധ്യമങ്ങള് പറേണ കേട്ടിട്ട്..."

ഒന്ന് ചുമ്മാതിരി സഖാവേ. ഇരുട്ടിവെളുക്കുമ്പം പോയി വര്‍ഗ്ഗശത്രുക്കള്‍ക്ക് ചമതിച്ച് കൊടുക്കണത് നിങ്ങള് നേതാക്കളേണ്. നുമ്മയല്ല. രാഗവനും ഗൗരിയമ്മയും മൊതല് അബ്ദുള്ളക്കുട്ടി വരെയൊള്ള സകല ചതിയമ്മാരും നേതാക്കളേരുന്ന്. അവര് പോയപ്പം ഞങ്ങ ഒറ്റക്കുഞ്ഞും കൂടപ്പോയിട്ടില്ല. അതുകൊണ്ട് ആദ്യം നിങ്ങള് നേതാക്കള് നന്നാകാന്‍ നോക്ക്, എന്നിട്ട് മതി സ്വയം നന്നാകണത്.

ഓ ടോ: സം‌ഗതിയൊക്കെ ശരി.ഉപതെരഞ്ഞെടുപ്പില് നുമ്മ ചെയ്യണ വോട്ട് ഇടതിനാണ്. കാരണമെന്താന്നാ. ഞങ്ങ നന്നാവാമ്പോവേണ്.

Saturday, 10 October 2009

സാദാ മല്ലൂസിനോട് ഗള്‍ഫ് മല്ലൂസ്

(ഗുരുതരമായ വിലത്തകര്‍‌ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഗള്‍ഫ് മലയാളിയുടെ കമ്പോളനിലവാരം ശക്തിപ്പെടുത്തി പൂര്‍‌വ്വസ്ഥിതിയിലാക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമായ എല്ലാ മാദ്ധ്യമങ്ങളും ഉപയോഗപ്പെടുത്താനുള്ള അതീവരഹസ്യവും അതിഫയങ്കരവുമായ ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പോസ്റ്റ്. )

ഭൂമുഖത്തുള്ള മൊത്തം മലയാളികളെയും സാദാ മലയാളികള്‍, ഗള്‍ഫ് മലയാളികള്‍ എന്നിങ്ങനെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ. എങ്ങനെയും ഒരു ഗള്‍ഫ് വിസ സം‌ഘടിപ്പിച്ച് അറബിനാട്ടിലെത്തി പത്ത് ഓയില്‍‌മണീസ് സമ്പാദിക്കുക എന്നതായിരുന്നു ഓരോ മല്ലുക്കുഞ്ഞിന്‍റെയും ജന്മോദ്ദേശമെങ്കിലും അതിവിശേഷമായ ബുദ്ധിസാമര്‍‌ത്ഥ്യവും ജാതകത്തിലെ രാജയോഗവും ഒത്തുചേര്‍ന്ന ഭാഗ്യവാന്മാര്‍ക്ക് മാത്രമാണല്ലോ സുന്ദരമനോജ്ഞമായ അറബിലോകത്ത് എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നത്. അങ്ങനെയുള്ള ഓരോ ഗള്‍ഫുകാരനെയും ഓരോ അറബിസുല്‍‌ത്താനായിക്കണ്ട് ആരാധിച്ചിരുന്ന സാദാ മല്ലൂസിന് അടുത്തകാലത്തായി ഗള്‍ഫ് മലയാളികളോടുള്ള ബഹുമാനത്തിന്റെ സൂചിക വന്‍‌തോതില്‍ ഇടിഞ്ഞതായി ഞങ്ങളറിയുന്നു. തെണ്ടിത്തിരിഞ്ഞ് അമേരിക്കയിലും യൂറോപ്പിലും കുടിയേറി പിന്തിരിപ്പന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് വിടുവേല ചെയ്യുന്ന ചില കരിങ്കാലി മല്ലൂസിന്‍റെ ഡോളറും യൂറോയും കണ്ടുള്ള പൊളപ്പാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഞങ്ങള്‍ ചൊള ചൊള പോലെ അയച്ചു തന്നിരുന്ന എണ്ണപ്പണം കൊണ്ടാണ് ക്ഷാമകാലത്ത് മൃഷ്ട്ടാന്നമടിച്ച് കഴിഞ്ഞിരുന്നതെന്ന് മറക്കരുത്. വന്നുവന്ന് ഗള്‍ഫുകാരനാണെങ്കില്‍ പെണ്ണു തരില്ല എന്നു പറയാന്‍‌മാത്രം വളറ്ന്നിരിക്കുന്നു അഹങ്കാരം. ഗള്‍ഫില്‍ ആക്രി പെറുക്കി നടന്ന മാക്രികളെ വരെ മരുമകനാക്കി അഭിമാനിക്കാന്‍ ലച്ചം ലച്ചം സ്ത്രീധനവുമായി ക്യൂ നിന്നിരുന്ന കൂട്ടരാണ്. എന്നിട്ടിപ്പഴോ!.. ലീവും തീര്‍ന്ന് വളര്‍ന്ന് മുറ്റി പുരനിറഞ്ഞു നില്‍‌ക്കുന്ന ഗള്‍ഫ് ബാച്ചികളുടെ സങ്കടം കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. ഞങ്ങള്‍ കൈകളില്‍ തൂക്കിപ്പിടിച്ച് വിമാനമിറക്കി കൊണ്ടുവന്ന നാഷണല്‍ പാനാസോണിക്‍ പാട്ടുപെട്ടികളിലാണ് "അബുദാബിക്കാരന്‍ പുതുമണവാളന്‍" പോലുള്ള വാഴ്ത്ത് പാട്ടുകള്‍ പാടി ഞങ്ങളെ നിങ്ങള്‍ സുഖിപ്പിച്ച് കുളിപ്പിച്ച് കിടത്തിയിരുന്നത്. എത്ര കിട്ടിയാലും ആര്‍ത്തിയടങ്ങാതെ "പാവാട വേണം മേലാട വേണം" എന്ന് ഈണത്തിലെരക്കാനും ബോണറ്റ് തുറന്നുവെച്ച ഇമ്പാലാ കാറിന്‍റെ ചന്തമുള്ള ഈ പെട്ടി തന്നെ നിങ്ങളുപയോഗിച്ചു. എന്നിട്ടിപ്പോള്‍ ചില തുക്കട നാടന്‍ സായിപ്പന്‍‌മാരുടെ പരട്ട ജാഡ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വിലയില്ലാതായി. അതിനൊക്കെ സ്മരണ വേണം സ്മരണ! യൂറൊയും ഡോളറുമൊക്കെ വാങ്ങി പോക്കറ്റില്‍ തിരുകുന്നതിന് മുന്‍പ് വാസ്കൊ ഡ ഗാമ, ഈസ്റ്റ് ഇന്ത്യാ കമ്പനി, ജാലിയന്‍ വാലാ ബാഗ് എന്നൊക്കെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

ഇന്ത്യ മുഴുവന്‍ പിച്ചക്കാരണെന്ന് ധരിച്ചിരിക്കുന്ന ചില ഊളന്‍‍ സായിപ്പന്‍‌മാരെപ്പോലെ ഗള്‍ഫ് മലയാളികളെന്നാല്‍ ദൈന്യതയുടെ പര്യായമാണ് എന്നൊരു ധാരണ പരക്കെയുണ്ട്. എങ്കില്‍ കേട്ടോ, ഞങ്ങള്‍ എണ്ണപ്പണത്തിന്‍റെ സമ്പല്‍‌സമൃദ്ധിയില്‍ അര്‍മാദിക്കുന്നവരാണ്, ആര്‍ഭാടത്തില്‍ ആറാടുന്നവരാണ്, ഏഴും എട്ടും ആടുന്നവരാണ്, ഞങ്ങള്‍ യൂസഫലിയാണ്, ഗള്‍ഫാര്‍ മുഹമ്മദലിയാണ്, B R ഷെട്ടിയാണ്, മാടയാണ് പിന്നെ കോട പോലുമാണ്.. ഞങ്ങള്‍ പപ്പടം കാച്ചുന്നതും നെയ്യപ്പം ചുടുന്നതും എന്തിന് ടോയ്‌ലറ്റിലൊഴിക്കുന്നത് പോലും പെട്രോളാണ്. ഇതിനൊക്കെ ശേഷം ബാക്കിവരുന്ന നക്കാപ്പിച്ചയാണ് നിങ്ങള്‍ക്ക് തരുന്നത്.

ബൗദ്ധികമായി വളരെ ഉയര്‍ന്ന തലത്തിലുള്ളവരാണ് ഗള്‍ഫ് മലയാളികളെന്ന് പറയേണ്ട കാര്യമില്ലല്ലോ. ആഗോളതലത്തിലുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ക്ക് വളരെ സുവ്യക്തമായ അഭിപ്രായവും പരിഹാരവുമുണ്ട്. എന്നു മാത്രമല്ല ഈ അറിവുകളൊക്കെ റേഡിയോ മുതല്‍ ബ്ലോഗ് വരെയുള്ള എല്ലാ മാദ്ധ്യമങ്ങളിലൂടെയും ലോകര്‍ക്കായി പങ്കുവെക്കുകയും ചെയ്യും. ഞങ്ങളുടെ ലോകപരിചയവും ബുദ്ധിവൈഭവവും വെച്ചുനോക്കുമ്പോള്‍ കേരളത്തിലെയും ഇന്ത്യയുടെ ആകെത്തന്നെയും മുഴുവന്‍ പ്രശ്നങ്ങളും മിനിറ്റ് വെച്ച് പരിഹരിക്കാവുന്നതേയുള്ളു. പക്ഷെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ലീവ് കിട്ടില്ല എന്നതാണ് ഒരേയൊരു തടസ്സം. പിന്നെ നാട്ടില്‍ ഞങ്ങളുടെ അപ്പനും അമ്മയും വകയില്‍ ചില അമ്മാവന്മാരുമൊഴിച്ചുള്ള രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, പോലീസുകാര്‍,കസ്റ്റം‌സുകാര്‍ എന്നിവരെല്ലാം പരമനാറികളും മഹാ ചെറ്റകളുമാണെന്നുള്ളതില്‍ ഞങ്ങള്‍ക്ക് ഏകാഭിപ്രായമാണ്. തികച്ചും സ്വാഭാവികം, നല്ലവരായ മലയാളികളൊക്കെ ഗള്‍ഫിലായിപ്പോയില്ലേ. ആനുകാലികവിഷയങ്ങളില്‍ ഞങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ടാലറിയാം അസാമാന്യമായ ഞങ്ങളുടെ പ്രതികരണശേഷി. ഉദാഹരണത്തിന് കഴിഞ്ഞ മാസം ഷാര്‍ജ്ജയില്‍ കറണ്ട്ചാര്‍ജ്ജ് ഒറ്റയടിക്ക് 50% വര്‍ദ്ധിപ്പിച്ച കാര്യം തന്നെയെടുക്കാം. റേഡിയോവിലാണ് വാര്‍ത്തയറിഞ്ഞത്. ഒട്ടും മടിച്ചില്ല, കാലുമടക്കി ഒറ്റയടി!. കട്ടിലിന്‍റെ കാല് രണ്ടുപീസ്, എന്‍റെ കാല് മൂന്ന് പീസ്.

ഗള്‍ഫില്‍ പ്രത്യേകിച്ച് ദുബായിലുള്ള എല്ലാ മലയാളികളും ബ്ലൊഗര്‍മാരാണ് എന്നറിയാമല്ലോ. ഇനി അങ്ങനെയല്ലാത്ത ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അടുത്ത ബ്ലോഗ് മീറ്റോടെ അവരെയെല്ലാം ഞങ്ങള്‍ ശരിപ്പെടുത്തും(ബ്ലോഗറാക്കും). ഈ ഞാന്‍ തന്നെ പണ്ടൊരിക്കല്‍ കുറുന്തോട്ടി പറിക്കാന്‍ ദുബായിലൊരു പാര്‍ക്കില്‍ പോയതാണ്. അവിടെ മീറ്റിക്കൊണ്ടിരുന്ന ബ്ലോഗര്‍‌മാരെല്ലാം‌കൂടി എന്നേപ്പിടിച്ച് ബ്ലോഗറാക്കിവിട്ടു. എന്തിന്, അന്ന് ഞാന്‍ പോയ ടാക്സിയുടെ പാക്കിസ്ഥാനി ഡ്രൈവര്‍ പോലും ഇന്ന് ഡെയ്‌ലി ആയിരം ഹിറ്റുള്ള മലയാളം ബ്ലോഗറാണ്.

അമേരിക്കന്‍ യൂറോപ്യന്‍ മലയാളികളോട് ഞങ്ങള്‍ക്ക് അശേഷം അസൂയയില്ല എന്ന് പറയാതറിയാമല്ലോ. സാമ്രാജ്യത്വ പിന്തിരിപ്പന്‍ കുത്തകകളുടെ കൂലിപ്പണിയുമെടുത്ത്, നാണം‌കെട്ട് അന്യരാജ്യത്തിന്‍റെ പൗരത്വവും സ്വീകരിച്ച് ജന്മനാടിനെ മറന്ന് ജീവിക്കുന്ന മാക്രികള്‍.(ഇതില്‍ ബ്ലോഗര്‍ മാക്രിയും പെടും). അപ്പോള്‍ ദുബായിലെ അമേരിക്കന്‍ എമ്പസിക്കു മുന്‍പിലെ ക്യൂ എന്താണെന്നായിരിക്കും? അമേരിക്കയുടെ പൂര്‍‌വ്വേഷ്യന്‍ നയങ്ങളിലുള്ള പ്രതിഷേധം നേരിട്ടറിയിക്കാന്‍ രാവിലെ മുതല്‍ തിക്കിത്തിരക്കുന്നവരാണത്. അല്ലാതെ വിസക്കായി ക്യൂ നില്‍ക്കുന്നവരല്ല. ഗള്‍ഫിലെങ്ങാനും ഞങ്ങള്‍ക്ക് പൗരത്വം തരാന്‍ തീരുമാനിച്ചാല്‍ കാണാമായിരുന്നു, സ്വീകരിക്കാന്‍ ആളില്ലാതെ ഗവര്‍‌ണ്‍‌മന്‍റ് നാണിച്ചു പോകുന്നത്.

അവസാനമായി ഒരു കാര്യം കൂടി. കഞ്ഞിയും കറിയും ഉണ്ടാക്കി ഞണ്ണാന്‍ ഇവിടെനിന്നും നിങ്ങള്‍ കൊണ്ടുപോകുന്ന ഗ്യാസുണ്ടല്ലോ, പ്രകൃതിവാതകം. ബുഹ്‌ഹാഹ.. അത് ഞങ്ങളെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങളറിഞ്ഞാല്‍ നാണം‌കെട്ട് പട്ടിണി കിടന്ന് നിങ്ങളുടെ അവശേഷിക്കുന്ന അഹങ്കാരവും അപ്രത്യക്ഷമാകും.

Thursday, 11 June 2009

ഒരു 'ഡാര്‍ലിങ്ങ്' ചതിക്കഥ

മോണ്‍സ്റ്റര്‍ പരുവത്തില്‍ രണ്ടെണ്ണം.
മൂത്ത ചാത്തന്‍ ഏഴാം ക്ലാസ് വിദ്യാര്‍‌ത്ഥി. ഇളയവന്‍ മറ്റൊരു സ്കൂളില്‍ നാലാം ക്ലാസില്‍.
ഇതില്‍ ര‍ണ്ടാമത്തെ ഐറ്റം ഞാന്‍ തന്നെ.
ഏണ്‍പതുകളുടെ തുടക്കമാണ് കാലം.

രണ്ടുപേരും ഒരുമിച്ചാണെങ്കില്‍ മാത്രം മാസത്തിലൊന്ന് എന്ന കണക്കില്‍ സിനിമ കണ്ട് വഷളായിക്കൊള്ളാന്‍ അച്ഛന്‍റെ അനുവാദം കിട്ടിയ വര്‍ഷം. പൊതുവേ ഇന്ത്യാ പാക്കിസ്ഥാന്‍ ബന്ധമാണ് ചാത്തന്‍‌മാര്‍ തമ്മിലെങ്കിലും ഇത്തരം common interests ഉള്ള വിഷയങ്ങളില്‍ രണ്ടുപേരും ഒറ്റക്കെട്ടാണ്.

ടിക്കറ്റെടുത്ത് തീയറ്ററിനുള്ളില്‍ കയറുന്നത് പൊടിഡപ്പി പരുവത്തിലുള്ള ചാത്തന്‍‌മാരാണെങ്കിലും സിനിമ അവസാനിക്കുമ്പോഴേക്കും അതാത് സിനിമകളിലെ നായകന്‍ ചേട്ടനിലേക്ക് പരകായപ്രവേശം നടത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന്, സോപ്പുപെട്ടിക്കഥ കണ്ടിറങ്ങുന്ന ചേട്ടന്‍‍, അനുജന്‍റെ തോളത്തു കൈയ്യിട്ട് സ്നേഹവായ്പോടെ ചേര്‍ത്തുപിടിച്ചാണ് വീട്ടിലേക്കു നടക്കുക. അന്നേ ദിവസം പിന്നെ "മോനേ" എന്നെ എന്നെ വിളിക്കൂ. സോപ്പുപെട്ടിയുടെ പാതി കൈയ്യിലുള്ളതുകൊണ്ട് എനിക്കും പെരുത്തു സന്തോഷം. സിനിമ ആക്ഷനാണെങ്കില്‍, എത്രവലിയ കൊള്ളസം‌ഘത്തേയും ഒറ്റക്കുനേരിട്ട് കൈത്തരിപ്പു തീര്‍ക്കാന്‍ വെമ്പുന്ന ഒരു വ്യാഘ്രസഹോദരനായി മാറും എന്‍റെ ചേട്ടന്‍.

അന്നത്തെ പ്രമേയം മൂന്നോ നാലോ മൂലകളുള്ള സം‌ഭവബഹുലമായ ഒരു പ്രണയകഥ. സിനിമ തീരുമ്പോഴേക്കും ചേട്ടന്‍ ഒരു റോമിയോ/റെസ്പുട്ടിന്‍ ആയി മാറിയിരുന്ന കാര്യം ഞാന്‍ പോലും അറിഞ്ഞില്ല. എന്‍റെ പാഠ്യേതര വിഷയങ്ങളില്‍ പ്രണയം ഇനിയും ലിസ്റ്റ് ചെയ്തിരുന്നില്ലല്ലോ. അങ്ങനെ "ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍‌കിടാവേ.." എന്നൊരു പാട്ടൊക്കെ മൂളി വീട്ടിലേക്കു നടക്കുന്ന വഴി ചേട്ടന്‍ ഒറ്റ ചോദ്യമാണ്!

"ഡാ, നിനക്ക് ഡാര്‍‌ലിങ് ഉണ്ടോ?"

സിനിമയില്‍ "ഡാര്‍ലിങ്" എന്നൊരു സംഭവം പലതവണ കടന്നുവന്നത് എന്‍റെ റഡാര്‍ പിടിച്ചെടുത്തിരുന്നെങ്കിലും പെട്ടന്നുള്ള ചോദ്യത്തില്‍ ഞനൊന്നു പകച്ചു. ഗൂഗിളും യാഹൂവും വെച്ച് മെമ്മറിയില്‍ തപ്പിനോക്കി. സ്കൂളും വീടും അയല്പക്കവുമൊക്കെ സേര്‍ച്ച് ചെയ്ത് തൃപ്തി വരാതെ നിക്കറിന്‍റെ കീശയില്‍ തപ്പിനോക്കി നിരാശനായപ്പോള്‍ ഞാനെന്‍റെ "ഡാര്‍ലിങ് രാഹിത്യം" വെളിപ്പെടുത്തി.
ചേട്ടന്‍ തിക്കും പൊക്കും* നോക്കിയിട്ട് പരമരഹസ്യമായി എന്നോട് പറഞ്ഞു

"എന്നാല്‍ എനിക്കൊരു ഡാര്‍ലിങ്ങുണ്ട്"

ഏഴ് അറകളുള്ള പെന്‍സില്‍ ബോക്സ് ആദ്യമായി കാണുന്ന അമ്പരപ്പോടെയും ആരാധനയോടെയും മിഴിച്ചുനോക്കുന്ന എന്നെ നോക്കി ചേട്ടന്‍ തുടര്‍ന്നു.

"എന്‍റെ ക്ലാസില്‍ തന്നെയാണ് എന്‍റെ ഡാര്‍ലിങ്. (My darling is situated in my class എന്നു ഞാന്‍ മനസ്സില്‍ പരിഭാഷപ്പെടുത്തി). സരിതയെന്നാണ് പേര്. സംഗതി ഞങ്ങള്‍ പരമരഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്. എട്ടാം ക്ലാസിലെ കൊല്ലപ്പരീക്ഷ കഴിഞ്ഞിട്ട് മതി കല്യാണമെന്നാണ് തീരുമാനം. നീയിത് ആരോടും മിണ്ടിയേക്കരുത്"

വിസ്ഫോടനാത്മകമായ ഒരു രഹസ്യത്തിന്‍റെ കാവല്‍‌ക്കാരനായി ഓര്‍ക്കാപ്പുറത്ത് ചുമതലയേല്‍‌ക്കേണ്ടി വന്നതിലുള്ള പരവേശത്തില്‍ ഒന്നു പതറിയെങ്കിലും ഇങ്ങനെയൊരു ദൗത്യത്തിന് തന്നെ വിശ്വാസപൂര്‍‌വ്വം തെരഞ്ഞെടുത്ത ചേട്ടന്‍റെ നടപടിയില്‍ കൃതാര്‍‌ത്ഥനായി, തിക്കും പൊക്കും നോക്കിയിട്ട് പരമരഹസ്യമായിത്തന്നെ ഞാനും പറഞ്ഞു.

"എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"

"എന്ത്?" എന്നു ചേട്ടന്‍

"അല്ല, ഡാര്‍ലിങ്ങ് എനിക്കും ഉണ്ടാകുമ്പോള്‍ പറയാന്ന്"

"ഓ" എന്ന് തലയാട്ടി ചേട്ടന്‍

ഏതാണ്ട് ഒരാഴ്ച്ചക്കു ശേഷം തറവാട്‌‌വീട്ടില്‍ വിഷുവിന്‍റെ തലേന്നാണ് കഥയുടെ അടുത്ത രം‌ഗം. കത്തിയടിക്കാന്‍ ഇളമുറക്കാരെല്ലാം ഒരു മുറിയില്‍ ഒത്തുകൂടിയിരിക്കുകയാണ്. 14 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള യുവസിം‌ഹങ്ങളും സിം‌ഹിണികളും ഒരു ഡസണടുപ്പിച്ചു വരും. ഉതിര്‍ന്നു വീഴുന്ന മൊഴിമുത്തുകള്‍ വാരിയെടുക്കാന്‍ ഞങ്ങള്‍ പീക്കിരിപ്പരുവങ്ങളും ജാഗരൂഗരായുണ്ട്.വലിയ കലപില ചെറുതായൊന്ന് ശാന്തമായ സമയത്താണ് ഒരു അശിരീരി ഉയര്‍ന്നു കേട്ടത്

"എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"വല്യമ്മയുടെ മകള്‍ ബീനേച്ചിയാണ്

എന്‍റെ അപായ സെന്‍സര്‍ ചെറുതായൊരു ബീപ്പടിച്ചു. ഇങ്ങനെയൊരു ഡയലോഗ് സിറ്റുവേഷന് ചേരുന്നില്ലല്ലോ. അതോ തനിക്ക് കണ്ടിന്യുവിറ്റി നഷ്ടപ്പെട്ടതാണോ. നാളെ എറിഞ്ഞിടേണ്ട മാങ്ങകളുടെ കണക്കിലേക്ക് ഇടക്കൊന്ന് മനസ്സ് ചാഞ്ഞിരുന്നു. ഹും.. ഇനി ശ്രദ്ധ പതറരുത്.

ദാ വീണ്ടും "എനിക്കും ഉണ്ടാകുമ്പോള്‍ പറയാം"

ഇക്കുറി കുഞ്ഞമ്മാവനാണ്"നീ പറയുവോടീ?" എന്ന് ചോദ്യം അടുത്തയാള്‍ക്ക് പാസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇത്തവണ എന്‍റെ സെന്‍സര്‍ നിര്‍ത്താതെ ബീപ്പുന്നുണ്ട്. ഈ ഡയലോഗ് താനെവിടെയോ കേട്ടിട്ടുണ്ട്.(ഇന്ത നോസ് നാന്‍ എങ്കയോ പാത്തിരുക്ക്..) എല്ലാവരും എന്നെതന്നെയാണല്ലോ നോക്കുന്നതും.

മൈ ഗോഡ്! ചതി.. കൊടും ചതി!

താന്‍ പരമരഹസ്യമായി ജേഷ്ടന്‍ റോമിയോയുടെ ചെവിയിലോതിയ ഡയലോഗല്ലേ തമിഴന്‍റെ ലോറിക്കടിയില്‍ പെട്ട തണ്ണിമത്തങ്ങ പോലെ കെടന്നു ചതയുന്നത്!

എവിടെ ചേട്ടന്‍ കശ്മലന്‍! ഹും.. ആരുടെയോ മൂട്ടില്‍ സുരക്ഷിതമായി ഒളിഞ്ഞിരിക്കുകയാണ്. ഹൊ! ഇന്‍ഡോറായതുകൊണ്ട് കല്ലും കിട്ടാനില്ല. എന്തായാലും ഇത്രയുമായസ്ഥിതിക്ക് ചേട്ടന്‍‌കൊരങ്ങന്‍റെ ഡാര്‍ലിങ് രഹസ്യം പൊളിക്കുക തന്നെ..

ഞാന്‍ വാ തുറക്കുന്നതിനു മുന്‍‌പേ അട്ടഹാസച്ചിരികള്‍ക്കിടയില്‍ സദസ്സ്യരുടെ അറിവിലേക്കായി കുഞ്ഞമ്മാവന്‍റെ കഥാസ‌ം‌ഗ്രഹം വന്നു. പക്ഷേ സ്ക്രിപ്റ്റ് പാടേ മാറിമറിഞ്ഞിരിക്കുന്നു. ജ്യേഷ്ടന്‍ ഇല്ലാത്ത ഒരു ഡാര്‍ലിങ്ങ് കഥ പടച്ചുണ്ടാക്കി എന്നെ പറഞ്ഞു കേള്‍പ്പിച്ചെന്നും, ഈ ചെറിയ പ്രായത്തില്‍ പോലും ഗജപോക്രിയായതുകൊണ്ട് ഞാന്‍ തന്‍റെ വരുംകാല പ്രണയിനിയേക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപ്പെടുത്തിയെന്നും ഓക്കെയാണ് പുതിയ വേര്‍ഷന്‍.

ദ്രോഹി! സിനിമയുടെ ബാധ കയറിയപ്പോള്‍ അറിയാതെ വെളിപ്പെടുത്തിപ്പോയ ഡാര്‍ലിങ്ങ് രഹസ്യം പാരയായി മാറുന്നതിനുമുന്‍‌പ് ഒരു മുഴം മുന്‍പേ എറിഞ്ഞതണ്, വഞ്ചകന്‍. ഈ പാവം തന്‍റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ നിഷ്ക്കരുണം അവഗണിക്കപ്പെട്ടു.

എന്തിനേറെ പറയുന്നു. മിക്സിക്കുള്ളില്‍‌ അബദ്ധത്തില്‍ അകപ്പെട്ട ചെരട്ടക്കഷ്ണത്തിന്‍റെ അവസ്ഥയിലാക്കിക്കളഞ്ഞു എല്ലാവരും‌കൂടിയെന്നെ.
അതോടുകൂടി ഞാനൊരു പാഠം പഠിച്ചു സുഹൃത്തുക്കളേ. സിനിമ കണ്ട മദപ്പാടില്‍ നില്‍ക്കുന്ന ഒരു ചേട്ടന്‍‌മാരെയും നമ്പാന്‍ കൊള്ളില്ല.

കിട്ടിയ പണിക്കൊരു മറുപണി കാലങ്ങള്‍ക്കുശേഷം ഞാന്‍ കൊടുത്തതുകൂടി പറഞ്ഞാലേ കഥ പൂര്‍‌ണ്ണമാകൂ

ജ്യേഷ്ടന്‍ റോമിയോ ഇപ്പോള്‍ നാട്ടില്‍ സാമാന്യം തിരക്കുള്ള വക്കീലാണ്. എന്‍റെ കഴിഞ്ഞ ലീവിലാണ് സം‌ഭവം. ഞാന്‍ രാവിലെ പത്രം വായിച്ച് വരാന്തയിലിരിക്കുന്നു. ജ്യേഷ്ടനെ കാണാനായി വന്ന ഒരു കക്ഷി എന്‍റെ സമീപം വന്നിരുന്നു. നാട്ടില്‍ വേറേ കൊള്ളാവുന്ന വക്കീലന്മാര്‍ ആരുമില്ലേ ആവോ. ഞാനും വക്കീലിനെ കാണാന്‍ വെയിറ്റ് ചെയ്യുകയാണെന്നാണ് ആഗതന്‍റെ വിചാരം

"വക്കീലിനെ കണ്ടില്ലേ" എന്ന് ചോദ്യം എന്നോട്
"അകത്ത് മറ്റൊരു കക്ഷിയുണ്ട്"
അവന്‍റെ ആധാരം എഴുതി വാങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് ആത്മഗതം

"വക്കീലിനിപ്പൊ നല്ല തെരക്കാല്ലേ"

"ഓ.. തന്നെ" എന്ന് താത്പര്യമില്ലാതെ ഞാന്‍

ഇത്രയുമായപ്പോള്‍ ഞാന്‍ പതുക്കെ കക്ഷിയെ കണ്ണുകാണിച്ച് അടുത്തേക്ക് വിളിച്ച് അങ്ങുമിങ്ങും നോക്കിയിട്ട് ചെവിയില്‍ പറഞ്ഞു

"വക്കീല് ആള് മിടുക്കന്‍ തന്നെ. പക്ഷേ രഹസ്യമായിട്ടൊരു കാര്യം പറയാന്‍ കൊള്ളില്ല. ചതി പറ്റും"

കക്ഷി എന്‍റെ മുഖത്ത് മിഴിച്ചുനോക്കി, ഞാന്‍ പറഞ്ഞത് സീരിയസ്സായിത്തന്നെ എന്നുറപ്പിച്ചു.

കുറച്ചുനേരം ആലോചിച്ചിരുന്നശേഷം എന്നെയും കണ്ണുകാണിച്ച് അടുത്തേക്ക് വിളിച്ചിട്ട് അതീവ രഹസ്യമായി ചെവിയില്‍ പറഞ്ഞു

"ഞാനൊരു ബീഡി വാങ്ങീട്ട് ഇപ്പൊ വരാം"

ഇതും പറഞ്ഞ് വന്നതിന്‍റെ ഇരട്ടി സ്പീഡില്‍ ആളിറങ്ങി നന്നു.

ഹ ഹ അന്നു ബീഡി വാങ്ങാന്‍ പോയ കക്ഷിയെ പിന്നീടാ ജില്ലയില്‍ ആരും കണ്ടിട്ടില്ല

ഹും.. അനിയന്‍‌മാരോടാ കളി.

പിന്‍‌കുറിപ്പ് : ചതി പറ്റിയെങ്കിലും ഞാന്‍ വാക്കു പാലിച്ചു. എനിക്കൊരു "ഡാര്‍ലിങ്ങ്" ഉണ്ടായപ്പോള്‍ ഞാന്‍ ചേട്ടനോട് പറഞ്ഞു. എന്നിട്ട് അങ്ങേരെന്താ ചെയ്തത്! അച്ഛനോട് പറഞ്ഞ് ശ്ശടേന്ന് പിടിച്ച് കെട്ടിച്ച് തന്നു.
ചതിയന്‍!