Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Tuesday, 20 July 2010

ഷാര്‍ജാ ഡയറി

തിക്കും തിരക്കും ട്രാഫിക്ക് ജാമുമൊക്കെയാണ് നഗരജീവിതത്തിന്‍റെ താളം. ഷാര്‍ജയില്‍ ആ താളം മുറിയുന്ന കാലമാണ് വേനല്‍. സ്കൂളുകള്‍ പൂട്ടിയാല്‍‌പ്പിന്നെ കലാശക്കൊട്ടായി രണ്ടാഴ്ച്ച വരെ നീളുന്ന ഷോപ്പിങ്ങ് പരാക്രമം. പെട്ടിക്കണക്കിന് പൗഡറും സോപ്പും പെര്‍ഫ്യൂമും ടൈഗര്‍ ബാമും നിഡോയുമൊക്കെയായി കുടും‌ബങ്ങള്‍ ബഹുഭൂരിപക്ഷവും നാടുപിടിച്ചുകഴിഞ്ഞാല്‍ ആകെയൊരു ശാന്തതയാണ്. ആളൊഴിഞ്ഞ മൈതാനം പോലെ സൂപ്പര്‍ മാര്‍ക്കറ്റുകളും ഗിഫ്റ്റ് ഷോപ്പുകളും. ട്രാഫിക്ക് ലൈറ്റുകള്‍ക്കു പോലും ഒരു ഉഷാറില്ലെന്നു തോന്നും. കുറച്ചായി സൂപ്പര്‍ മാര്‍ക്കറ്റില്‍ നല്ല പാലക്കാടന്‍ മട്ട കിട്ടാത്തതുകൊണ്ട് റോളയിലെ സ്പൈസ് ഷോപ്പില്‍ ഒരുകൈ നോക്കാന്‍ പോയതാണ് രാത്രി പത്തു മണിക്ക്. കടയുടെ മുന്നില്‍‌ത്തന്നെ യധേഷ്ടം പാര്‍ക്കിങ്ങ്. കൈയ്യിലുള്ളത് ഒരു കാര്‍ മാത്രമായതുകൊണ്ട് ഒരു സ്പേസ് കൈയ്യേറി തൃപ്തിപ്പെട്ടു. പാര്‍ക്കിങ്ങ് കിട്ടാതെ അര മണിക്കൂര്‍ ചുറ്റിയടിക്കുക, ഒടുവില്‍ നോ പാര്‍ക്കിങ്ങ് ഏരിയയില്‍ ഹസാര്‍‌ഡ് ലൈറ്റിട്ട് വണ്ടി നിര്‍ത്തുക, ഫൈനടിക്കാനൊരുങ്ങുന്ന പാര്‍ക്കിങ്ങ് ഇന്‍സ്പെക്ടറോട് കെഞ്ചുക കരയുക ഏത്തമിടുക.. ഇതിന്‍റെയൊക്കെ ത്രല്ലില്ലെങ്കില്‍ എന്തു റോള!

യു ഏ ഇയില്‍ സാമ്പത്തികമാന്ദ്യം വീശിയടിച്ചപ്പോള്‍ കടപുഴകിയ ജീവിതങ്ങള്‍ ഏറെയാണ്. പിടിച്ചു നില്‍ക്കാനായവര്‍ അനുഭവിക്കുന്ന രണ്ട് ഗുണഫലങ്ങളും മാന്ദ്യത്തിന്‍റെ അക്കൗണ്ടില്‍ പെടുത്താനുണ്ട്. കുറഞ്ഞ വീട്ടുവാടകയും ഗതാഗതക്കുരുക്കും. റിയല്‍ എസ്റ്റേറ്റ് ഓഫീസുകളില്‍ വളെടുത്തവനെല്ലാം വെളിച്ചപ്പാടായിരുന്നു മുമ്പൊക്കെ. പണം മുടക്കുന്നവന്‍ പിച്ചക്കാരന്‍. കൂടുതല്‍ ഡയലോഗ് വേണ്ട, ഇത്രയാണ് റെന്‍റ്, സൗകര്യമുണ്ടെങ്കില്‍ എട്, ഇല്ലെങ്കില്‍ പോട് എന്നാണ് നയം. ഡോക്ടറും എഞ്ജിനീയറും കമ്പനി എക്സിക്ക്യൂട്ടവുകളുമടക്കം പഞ്ചപുച്ഛമടക്കി കൈമടക്കുമായി സ്വന്തം പേര് കൂട്ടിയെഴുതാനറിയാത്ത ബില്‍‌ഡിങ്ങ് വാച്ച്‌മാന്‍റെ മുന്നില്‍ ക്യൂ നിന്നിരുന്നത് ഒരു കാലം. മാളികമുകളേറിയ മന്നന്‍റെ.. എന്ന മട്ടായി ഇപ്പോള്‍. ഏത് ഏരിയയില്‍, ഏത് ഫ്ലോറില്‍, എത്ര റെന്‍റിന് വേണം സാര്‍.. എന്നായിരിക്കുന്നു. "അന്ന് കാറ് വാങ്ങാന്‍ പോയ ദിവസം ഏമ്മാന്നേ എന്നല്ലല്ലോ വിളിച്ചത്" എന്നു കിലുക്കത്തില്‍ തിലകന്‍ ചോദിച്ചത് ഓര്‍മ്മ വരുന്നത് സ്വാഭാവികം.

അവിടുത്തേപ്പോലെ ഇവിടെയും എന്നല്ല, ഒരു കാര്യം അവിടുത്തേതിലും കടുപ്പമാണിവിടെ എന്നുതന്നെ പറയാം. ഷാര്‍ജയിലിത് കറണ്ടുകട്ടിന്‍റെ കാലമാണ്. മുന്നറിയിപ്പില്ലാതെ എട്ടും പത്തും മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബ്ലാക്കൗട്ടുകള്‍ തുടങ്ങിയിട്ട് മാസമൊന്നു കഴിഞ്ഞെങ്കിലും അതിന്‍റെ അഹങ്കാരമൊന്നും ഞങ്ങള്‍ക്കില്ല. പതിവിനു വിരുദ്ധമായി സം‌ഗതി പത്രമാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്നുണ്ടെങ്കിലും ഇരുട്ടടി ഉഷാറായി നടക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയകളില്‍ സ്ഥാപനങ്ങള്‍ പലതും പ്രതിസന്ധിയിലാണ്. തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുന്നു, റസ്റ്ററണ്ടുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ കേടാകുന്നു.. പകല്‍സമയങ്ങളില്‍ ചൂട് അമ്പതിനടുത്താണ്. രാത്രി പോലും നാല്പ്പതില്‍ കുറയില്ല. ഏ സി ഇല്ലാതെ അരമണിക്കൂര്‍ വീട്ടിലിരുന്നാല്‍ ഇഡ്ഡലിപ്പാത്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളേക്കുറിച്ച് ഉപന്യാസമെഴുതാനുള്ള ജ്ഞാനമുണ്ടാക്കാം. ഹ്യുമിഡിറ്റി ഏറിയും കുറഞ്ഞുമിരിക്കുന്നെങ്കിലും നാട്ടിലെ അത്രതന്നെ വിയര്‍പ്പില്ല. കഴിഞ്ഞ മാസം കറന്‍റുബില്ല് കൈയ്യില്‍ കിട്ടിയപ്പോഴാണ് ഒടുവില്‍ വെട്ടിവിയര്‍ത്തത് .

Wednesday, 19 August 2009

മത്തി വാഴ്ക, ചാള നീണാള്‍ വാഴ്ക

"അച്ഛാ മത്സ്യത്തിനൊരു പര്യായം പറഞ്ഞ് തരൂ"

ചാള

"ഛെ, അതല്ല, പര്യായം പര്യായം"

മത്തി

"ബെസ്റ്റ്.. എന്നാലും അച്ഛന്‍ തന്നെ ഭേദം. "മറ്റൊരു ചാള" എന്നാണ് അമ്മ പറഞ്ഞത്. ഇങ്ങനേണ്ടാവോ മത്തിപ്രാന്ത്!"

എടാ മത്തിയേക്കുറിച്ച് നിനക്കെന്തറിയാം?

"നാറുമെന്നറിയാം"

മകനേ, മത്തിയെന്നത് മലയാളികളുടെ തനതായ സ്വത്വബോധത്തിന്‍റെ....

"തേങ്ങാക്കൊലയാണ്"

എടാ, പുസ്തകം, മുതിര്‍ന്നവര്‍, മത്തി ഇവയെ നിന്ദിക്കരുതെന്ന് പഠിച്ചിട്ടില്ലേ?

"ആദ്യത്തെ രണ്ടെണ്ണം ഉണ്ട്"

എന്നാ ഇനി മൂന്നാമത്തേതും ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തോ

"അച്ഛാ ദിസ് ഈസ് റ്റൂ മച്ച്. മത്തിയോടുള്ള ആക്രാന്തം വല്ലാതെ കൂടുന്നുണ്ട്"

എടാ നിനക്കറിയോ മത്തികളും നുമ്മളേപ്പോലെ കമ്മ്യൂണിസ്റ്റുകാരാണ്.

"വാട്ട്?"

അതേഡേയ്. നെയ്മീന്‍, ആവോലി, സ്രാവ് തുടങ്ങിയ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ശക്തികളോട് നിരന്തരം പോരാടി ജനമനസ്സുകളില്‍ ഇടം നേടിയ ധീരസഖാക്കളാണ് മത്തികള്‍.

"ഇനീപ്പൊ സഖാക്കള്‍ തായ്‌ലണ്ടീന്നും മലേഷ്യേന്നുമൊക്കെ വരാമ്പോണൂന്നാ കേട്ടത്"

ആസിയാന്‍ കരാറായിരിക്കും ഉദ്ദേശിച്ചത്. അതിനെതിരെ ഞങ്ങള്‍ സമരം ചെയ്യും

"അതെന്തേ അവിടത്തെ മത്തികള്‍ രാഘവന്‍റെ കമ്മ്യൂണിസ്റ്റാ?"

"......"പോഡേ പോഡേ മെനക്കെടുത്താതെ പോഡേ

"ബാക്കി കൂടി പറയ്"

മത്തി സുന്ദരസുരഭിലമനോജ്ഞമായ ഒരു സമ്പവമാകുന്നു

"ഓഹൊ"

അതൊരു പ്രസ്ഥാനം കൂടിയാണ്

"വലിച്ചുനീട്ടാതെ കാര്യം പറ"

മത്തിയെ സ്നേഹവാല്‍‌സല്യങ്ങളോടെ സമീപിക്കുമ്പോഴേ നമുക്കവരുടെ മഹത്വം മനസ്സിലാകൂ

"അതെങ്ങനെ"

ഉദാഹരണത്തിന് ഷാര്‍ജ്ജ ഫിഷ് മാര്‍ക്കറ്റിലെ നമ്മുടെ പതിവ് സ്ഥലമായ കൊടുങ്ങല്ലൂരുകാരന്‍ കാക്കായുടെ സ്റ്റാളിലെത്തുമ്പോള്‍, "സാറെ നല്ല ബെസ്റ്റ് മത്തീണ്ട്, ഒരു മന്ന് എടുക്ക്വല്ലേ? എന്ന സ്ഥിരം അഭിവാദ്യം വരും. " അഞ്ചു കൊല്ലായിട്ട് ഈ ചീള് മത്തിയല്ലാതെ വെലയൊള്ള ഒരു മീന്‍ വാങ്ങീട്ടില്ല, ശവം" എന്നായിരിക്കും കാക്കയുടെ മനസ്സില്‍. അതു കാര്യാക്കണ്ട. ജുമേറാ ബീച്ചിലെ മദാമ്മമാരെപ്പോലെ നല്ല ചുവന്നു തുടുത്ത നെയ്‌മത്തികള്‍ നിരന്നുകിടപ്പുണ്ടാകും ടേബിളില്‍..

"ഞങ്ങളെ കൂട്ടാതെ അച്ഛന്‍ ജുമേറ ബീച്ചില്‍ പോയീല്ലേ?"

ഈ ചോദ്യം സന്ദര്‍‌ഭത്തിനും നിന്‍റെ പ്രായത്തിനും ചേരുന്നതല്ല

"സോറി"

അങ്ങനെ നമ്മള്‍ നാലോ അഞ്ചോ കിലോ മത്തിവാങ്ങി പണം കൊടുക്കുന്നു. ഇനിയാണ് പ്രധാനപ്പെട്ട കാര്യം. മദാമ്മമാരെയും ബാഗിലാക്കി പുറത്തേക്കിറങ്ങുമ്പോള്‍ ഫിഷ് ക്ലീന്‍ ചെയ്യുന്ന പാക്കിസ്ഥാനികള്‍ കൈ നീട്ടും. ജീവന്‍ പോയാലും കൊടുക്കരുത്. തരുണീമണികളുടെ തരളമേനിയെ അവന്മാര്‍ നാനാവിധമാക്കിക്കളയും. എത്രയും‌പെട്ടന്ന് കന്യകമാരെ ഡിക്കിയിലാക്കി വീടുപിടിച്ചോണം. വേണമെങ്കില്‍ ആ നെലവിളി ശബ്ദവുമിടാം.

"എന്നിട്ട്?"

വീട്ടിലെത്തിയാല്‍ ഒട്ടും വൈകാതെ ക്ലീനിങ് തുടങ്ങണം.

"ആ പേരില്‍ രണ്ട് പെഗ്ഗും ഒഴിക്കാം"

ഡേ ഡേയ് ഓവറാവല്ലേ

"സോറി"

ഇനി അരുമയായി എല്ലാ സുന്ദരികളുടെയും ചെതുമ്പല്‍ നീക്കിയ ശേഷം ആവേശോജ്ജ്വലമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

"എന്താണത്?"

അതായത് നമ്മള്‍ സകല മല്‍സ്യാവതാരങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ആദ്യത്തെ മത്തിയുടെ വയറ് തുറക്കുന്നു. ഠിം! അവിടെ ഇടത്തരം നത്തോലിയുടെ വലിപ്പമുള്ള രണ്ടു രസികന്‍ മുട്ടകള്‍ നമ്മളെ നോക്കി ചിരിക്കുന്നുണ്ടോ.. എങ്കില്‍ ഇന്നത്തെ മത്തിക്കച്ചവടം സക്സസ്. പന്നിമലത്ത് കളിക്കുന്ന ത്രില്ലാണ് പിന്നീടങ്ങോട്ട്. പ്രത്യക്ഷപ്പെടുന്ന ഓരോ മുട്ടയുടെയും വലിപ്പത്തിനനുസരിച്ച് ചെറുതായി തുള്ളിച്ചാടിയോ ശൂളമടിച്ചൊ സന്തോഷം പ്രകടിപ്പിക്കാം.

"ഹും..!"

ഇനി ഇന്‍സ്റ്റന്‍റായി വറുത്തെടുക്കാന്‍ പത്തോ പതിനഞ്ചോ മദാമ്മമാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ലൈനിടണം (അതല്ല). മത്തിയെടുത്ത് കൈവെള്ളയില്‍ വെച്ചശേഷം നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെറുതായി ഒന്നു വരയുക. നല്ല ശുദ്ധമായ ചന്ദനത്തിന്‍റെ നിറമുള്ള നെയ്യ് മുറിപ്പാടിലൂടെ പനിച്ചുവരുന്ന നയനാനന്ദകരമായ ദൃശ്യത്തിന്‍റെ ആലസ്യം മാറുന്നതുവരെ ഭിത്തയില്‍ തലചായ്ച്ച് ഊറിച്ചിരിച്ച് നില്‍ക്കണം.

"..കഷ്ടം"

ഇങ്ങനെ ലൈനടിച്ച മത്തികളെയെല്ലാം അരപ്പുകൊണ്ട് ഫേഷ്യല്‍ ചെയ്ത് റെഡിയാക്കി വറുത്തെടുക്കുന്ന പണി നിന്‍റെ അമ്മയെ ഏല്പ്പിച്ച് കുളിക്കാന്‍ പോകാം. വറുക്കുമ്പോല്‍ അടുക്കളയിലെ എക്സോസ്റ്റ് ഓണ്‍ ചെയ്യരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കണം.

"*#@*$"

കുളിച്ച് കുട്ടപ്പനായി വരുമ്പോഴേക്കും വറുത്ത മത്തിയുടെ അതുല്യസുന്ദരമായ സൗരഭ്യം വീടാകെ പരന്നിട്ടുണ്ടാകും. നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുത്തപ്പോള്‍ മദാമ്മമാരൊക്കെ അതിസുന്ദരികളായ കാപ്പിരിപ്പെണ്ണുങ്ങളായി മേശമേലങ്ങനെ നിരന്നിരിക്കുന്നു. അവരെ പുണര്‍ന്നുറങ്ങുന്ന കുഞ്ഞുകാപ്പിരികളായി മുട്ടകളും. ഇനി വെച്ചു താമസിപ്പിക്കരുത്. ഒരു കസേരയടുപ്പിച്ച് അവര്‍ക്കു മുന്‍പിലിരിക്കണം. ...ഹൊ!....എന്നിട്ട്....

"എന്നിട്ട്?"

.... എന്നിട്ട്....എന്നിട്ടു പൊട്ടിപ്പൊട്ടിയങ്ങ് കരയണം മകനേ.. പൊട്ടിപ്പൊട്ടിയങ്ങ് കരയണം

"പുവര്‍ മാന്‍. ആക്രാന്തം മൂത്ത് സോഫ്റ്റ്വേര്‍ കറപ്റ്റായി. കഷ്ടം!

ശുഭം.

Monday, 3 August 2009

ദുര്‍ബലന്‍ ഗര്‍‌ഭണനായപ്പോള്‍

നാട്ടില്‍ പോയിവന്നിട്ട് ദിവസം പത്താകുന്നു. കാര്യങ്ങള്‍ ഇനിയും അതിന്‍റെ ട്രാക്കിലായിട്ടില്ല. ആകെയൊരു എരിപൊരി. ഭാര്യയും പൊടികളും ഇനിയും എത്തിയിട്ടില്ല. നാട്ടിലെ മണ്‍സൂണ്‍ ആഘോഷത്തിമര്‍പ്പില്‍‌നിന്നും ഇവിടെ പറന്നിറങ്ങിയപ്പോള്‍ ചൂട്, പൊടിക്കാറ്റ്, വീണ്ടും വഷളായ മാന്ദ്യം..

വായനയും ബ്ലൊഗിങ്ങുമൊന്നും ഉഷാറാകുന്നില്ല. പഴയൊരു ഡ്രാഫ്റ്റ് പൊടിതട്ടിയെടുത്ത് പൗഡറും നിക്കറും ഇട്ട് പോസ്റ്റി. സിസ്റ്റര്‍ ജെസ്മിയുടെ "ആമേന്‍" വായിക്കാനെടുത്തത് ഇഴഞ്ഞ് നീങ്ങുന്നു.വെക്കേഷന്‍ പ്രമാണിച്ച് ബാച്ചിലര്‍‌ഷിപ്പ് കിട്ടിയ അളിയനും കസിനും ഷാര്‍ജയില്‍ സമീപം തന്നെ താമസമുണ്ട്. വീട്ടില്‍ തനിയെ ഇരുന്ന് തല പെരുക്കുന്നത് ഒഴിവാക്കാന്‍ വൈകുന്നേരങ്ങളില്‍ നേരെ അവിടേക്ക് വെച്ചുപിടിക്കും. അല്പം പാചകം, കത്തി, വാട്ടര്‍ബറീസ് അങ്ങനെ സമയം പോക്കാം.

ഈയിടെയായി ടി വി തുറക്കുന്നത് ഒരു വകയാണ്. ലാവ്‌ലിന്‍.. മുരളീധരന്‍.. വമനേച്ഛ ഉണ്ടാക്കുന്നു ചര്‍ച്ചകള്‍. വേര്‍പാടുകളുടെ തുടര്‍ച്ചയായി ലോഹിതദാസ്, രാജന്‍ പി ദേവ് അവസാനം തങ്ങള്‍.. മുരളീധരനെ കോണ്‍ഗ്രസിന്‍റെ ഗര്‍ഭപാത്രത്തിലേക്കെ തിരികെ പ്രവേശിപ്പിക്കാന്‍ ചാനലുകളുടെ റിവേര്‍സ് പ്രസവവേദന കണ്ട് പ്രാന്തായി‍ റിമോട്ടെടുക്കാന്‍ ഓടിയ വഴി സോഫയില്‍ കാലിന്‍റെ ചെറുവിരലൊന്ന് കോര്‍ത്തു. നക്ഷത്രങ്ങള്‍ കുറച്ചധികം എണ്ണി. ഉയര്‍ന്ന് പൊങ്ങിയ പ്രാണന്‍ സ്വര്‍ഗ്ഗവാതില്‍ കാണാതെ ജബ്ബാര്‍മാഷിന്‍റെയും സി.കെ.ബാബുമാഷിന്‍റെയും ബ്ലോഗുകളില്‍ കയറി സംശയനിവൃത്തി വരുത്തി, രണ്ടാം ദിവസം എല്ലുരോഗവിദഗ്ദ്ധന്‍റെ കട്ടിലില്‍ ലാന്‍റ് ചെയ്തു. എക്സ് റേ എടുത്ത് വിരലില്‍ ഫ്രാക്‌ച്ചര്‍ എന്ന് സര്‍‌ട്ടീറ്റ് കിട്ടിയപ്പോള്‍ കൃതാര്‍ത്ഥനായി. ഭയപ്പെട്ടതുപോലെ കാലുമൂടി പ്ലാസ്റ്റര്‍ ഇട്ടില്ല. ചെത്തുന്ന പനയില്‍ ഏണി കെട്ടി ഉറപ്പിക്കുന്നപോലെ അടുത്ത വിരലിനോട് ചേര്‍ത്ത് സ്ട്രാപ്പ് ചെയ്തുറപ്പിച്ചു. ആശ്വാസം! നടക്കുന്നതിന് പ്രശ്നമില്ല. ഇതുവരെയും സന്തോഷവാര്‍ത്ത നാട്ടിലറിയിച്ചിട്ടില്ല. അവര്‍ വരുമ്പോള്‍ എയര്‍‌പ്പോര്‍ട്ടില്‍ സര്‍‌പ്രൈസ് കൊടുക്കാം. പരിഭവം അടിപിടിയിലെത്തിക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്.

കുളിക്കുന്നത് പണ്ടേ മെനക്കേടാണ്. ഇപ്പോള്‍ ഗര്‍ഭിണിയും എന്നായി. കാലില്‍ പ്ലാസ്റ്റിക്ക് പൊതിഞ്ഞ്, പട്ടി മുള്ളാന്‍ നില്‍ക്കുന്നപോലെ ടബ്ബില്‍ കാലുയര്‍ത്തിവെച്ചാണ് കുളി. അവളുണ്ടായിരുന്നെങ്കില്‍ ഒരു സ്റ്റൂളിട്ട് ഇരുന്നുകൊടുത്താല്‍ രാജകലയില്‍ നീരാട്ട് നടന്നേനെ. അതിന്‍റെ സുഖം ഒരു മാസത്തോളം പണ്ട് അനുഭവിച്ചതാണ്.

ഇന്നലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഇളയ സന്താനം, ഒന്നര വയസുകാരി ചെല്ലൂസിന്‍റെ പുതിയ വെള്ളി പാദസരത്തിന്‍റെ കിലുക്കം ഫോണിലൂടെ കേള്‍പ്പിക്കാന്‍ വളരെ പണിപ്പെട്ടു അവളുടെ അമ്മ. ഒന്നും കേള്‍ക്കാനായില്ല. അല്ലെങ്കിലും ഈ യന്ത്രങ്ങള്‍ അങ്ങനെയാണ്. കളിക്കിടയില്‍ പിണങ്ങിവന്നിരിക്കുന്ന മൂത്ത മഹാന്‍റെ കൈയ്യില്‍ ഫോണ്‍ കൊടുത്തു. ഏഴ് വയസ്സുള്ള വലിയ കുട്ടികള്‍ പിണങ്ങാന്‍ പാടുണ്ടോ അപ്പുണ്ണീ.. എന്ന് ആശ്വസിപ്പിച്ചു. പിണക്കം "അച്ഛാ" എന്നു വിളിച്ചുള്ള ഏങ്ങലടിയായി മാറിയതുകേട്ടു തൊണ്ടയിലെന്തോ തടഞ്ഞത് ഗ്യാസിന്‍റെയാകുമെന്ന് സ്വയം ന്യായീകരിച്ചു. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്‍ കുടും‌ബത്തെയെങ്കിലും നാട്ടില്‍ നങ്കൂരമിടീക്കണം എന്ന് ലാഘവത്തോടെ തീരുമാനമെടുത്തിരിക്കുന്ന പുലികളാണ്. കൈയ്യില്‍ ജോര്‍ജ്ജൂട്ടി എന്തെങ്കിലും ബാക്കിവരണമെങ്കില്‍ അത് ചെയ്തേ പറ്റൂ. പക്ഷെ ഹ്രസ്വമായ വേര്‍പാടുകള്‍ പോലും ഇത്തരം തീരുമാനങ്ങളുടെ പ്രായോഗികതയെ സംശയത്തിലാക്കുന്നു.